Sunday, September 26, 2010

റൂമി-9

 


പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.

ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.


ഞാൻ ചെയ്യുന്നതെന്തെന്നെനിയ്ക്കറിയുമെന്നോ
നീ കരുതി?
ഒരു ശ്വാസത്തിന്റെ, ഒരു പാതിശ്വാസത്തിന്റെ നേരത്തി-
നെനിയ്ക്കുടമയാണു ഞാനെന്നും?
താനെഴുതുന്നതെന്തെന്നു പേനയ്ക്കറിയുമെങ്കിൽ,
താനിനി കുതിയ്ക്കുന്നതെവിടെയ്ക്കെന്നു
പന്തിനറിയുമെങ്കിൽ.


വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ
തുറന്നുവയ്ക്കുക.
പറന്നുനടക്കട്ടെയാത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


ഈറ്റപ്പാടത്തു നിന്നൊരു തണ്ടു വലിച്ചെടുത്തൊരു വിദ്വാൻ
അതിനു തുളകളിട്ടു, മനുഷ്യനെന്നതിനു പേരുമിട്ടു.
അതിൽപ്പിന്നതു പാടിയും കരഞ്ഞും നടക്കുകയാ-
ണൊരു വേർപാടിന്റെ വേദനകൾ.


എനിക്കു നിന്നെയൊന്നു ചുംബിക്കണം.
നിന്റെ ജീവിതമാണേ ചുംബനത്തിന്റെ വില.

ഇതായെന്റെ പ്രണയം കൂവിവിളിച്ചുകൊ-
ണ്ടെന്റെ ജീവിതത്തിനു നേർക്കോടുന്നു.
എന്തു ലാഭം, നമുക്കതു വാങ്ങിയാലോ!


എന്നിൽ നിറഞ്ഞിരിക്കുന്നു നീ.
തൊലിയിൽ, ചോരയിൽ, എല്ലിൽ,
ചിന്തയിൽ, ആത്മാവിലും.
വിശ്വാസത്തിനിടമില്ലിവിടെ,
അവിശ്വാസത്തിനും.
ഈയുണ്മയിലുള്ളത്
ആ ഉണ്മ.


link to image