Wednesday, September 15, 2010

അന്തോണിയോ മച്ചാദോ-കവിതകള്‍


മുളയെടുക്കാത്ത മണ്ണിനു മേൽ...


മുളയെടുക്കാത്ത മണ്ണിനു മേൽ കടന്നുപോകുന്നു
മേലങ്കികളുടെ നേർത്ത മർമ്മരം!...
പ്രാചീനമായ മണിനാദങ്ങളുടെ
മുഖരമായ കണ്ണുനീർത്തുള്ളികളും!

കെട്ടണയുന്ന കനലുകൾ
ചക്രവാളത്തിൽ പുകയുന്നു...
പ്രേതം പോലെ വെളുത്ത പരദേവതകൾ
നക്ഷത്രങ്ങൾ കൊളുത്തിവയ്ക്കുന്നു,

മട്ടുപ്പാവു തുറന്നുവയ്ക്കൂ.
വന്നടുക്കുന്നുവല്ലോ ഒരു മായക്കാഴ്ചയുടെ മുഹൂർത്തം...

സന്ധ്യ മയങ്ങാൻ പോവുകയായി,
മണികൾ സ്വപ്നം കാണുകയുമാണ്.


ഹാ, പള്ളിമുറ്റത്തെ രൂപങ്ങൾ...


ഹാ, പള്ളിമുറ്റത്തെ രൂപങ്ങൾ,
നാളുകൾ ചെല്ലുന്തോറും
എളിമയേറുന്നവ, വിദൂരമാകുന്നവ:
വെണ്ണക്കൽപ്പടവുകൾക്കു മേൽ
പ്രാകൃതം പിടിച്ച യാചകർ;

പവിത്രമായ നിത്യതകളുടെ ലേപനത്താൽ
അഭിഷിക്തരായ ഭാഗ്യഹീനർ,
പഴകിക്കീറിയ കുപ്പായങ്ങളിൽ നിന്നും
അവരുടെ കൈകൾ നീണ്ടുവരുന്നു!

അത്രയും പ്രശാന്തമായ ആ മുഹൂർത്തങ്ങളിൽ നിന്നു
നിങ്ങളിലേക്കെത്തിയിരുന്നുവോ,
തെളിഞ്ഞു കുളിരുന്ന ഒരു പുലരിയുടെ
തെളിഞ്ഞുകിട്ടാത്ത ദർശനം?

മേലങ്കിയുടെ കറുപ്പിൽ
ഒരു വെളുത്ത പനിനീർപ്പൂവായിരുന്നു അവന്റെ കൈ...

 


നമ്മുടെ പ്രണയമൊരു...


നമ്മുടെ പ്രണയമൊരു മഹോത്സവമാകുമെന്നു
നാം കരുതി,
അറിയാത്ത മലകളിൽ
പുതിയ പരിമളങ്ങൾ നാം കൊളുത്തുമെന്നും,

നമ്മുടെ വിളർത്ത മുഖങ്ങളുടെ രഹസ്യം
നാം മൂടിവയ്ക്കുമെന്നും;
പൊൻനിറമായ മുന്തിരിച്ചാറുകളുടെ പതയുന്ന പളുങ്കുചിരികൾ
മാറ്റൊലിയ്ക്കുന്ന ജീവിതമദിരോത്സവത്തിൽ
നമ്മുടെ പാത്രങ്ങൾ നിറഞ്ഞതേയില്ലല്ലോ.

ആളൊഴിഞ്ഞ ഉദ്യാനത്തിലെ ചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന്
പരിഹാസത്തിന്റെ ചൂളം കുത്തുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
നമ്മുടെ പാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...

നമ്മുടെ ഉടലിലെ മണ്ണറിയുന്നുമുണ്ട്
ഉദ്യാനത്തിലെ ഈർപ്പം, ഒരു തലോടൽ പോലെ.