Saturday, September 4, 2010

നെരൂദ-ദീർഘചുംബനങ്ങളാൽ, പൈന്മരങ്ങളാലുന്മത്തനായി...

File:MermenLubok.jpg

ദീർഘചുംബനങ്ങളാൽ, പൈന്മരങ്ങളാലുന്മത്തനായി,
അടങ്ങാത്ത കടൽക്കോളിൽപ്പെട്ടവനായി,
മെലിഞ്ഞ പകലിന്റെ മരണത്തിലേക്കു ഞാൻ തെളിച്ചു
വേനൽ പോലെ പനിനീർപ്പൂക്കളുടെ തോണിപ്പായകൾ.
വിളർത്തും, ആർത്തി പെറ്റ ജലത്തിന്റെ ചാട്ടയടിയേറ്റും
പെറ്റുവീണ പകലിന്റെ തിക്തഗന്ധത്തിൽ ചെയ്തു ഞാൻ കടൽപ്രയാണം;
അതിന്റെ നഗ്നത മറയ്ക്കുന്നു ധൂസരവർണ്ണം, ക്ഷുഭിതാരവം,
കടൽപ്പതയുടെ വലിച്ചെറിഞ്ഞ വിഷാദമകുടം.
ആസക്തികളുടെ വെറി പിടിച്ചൊരു തിരയുടെ കുതിര മേലേറി ഞാൻ,
ഒരുപോലെ പൊള്ളുന്ന, തണുക്കുന്ന, സൗരവും ചാന്ദ്രവുമായൊരൊറ്റത്തിര;
കുളിരുന്ന ജഘനങ്ങൾ പോലെ ഹൃദ്യമായ വെള്ളത്തുരുത്തുകളുടെയിടുക്കിൽ
ക്ഷോഭങ്ങൾക്കു ശമനം വന്നു ശയിക്കുന്നു ഞാൻ.
പിന്നെ പുറംകടലിൽ, തിരകൾക്കിടയിൽ
എന്റെ കൈകൾക്കു വഴങ്ങുന്നു പൊന്തിയൊഴുകുന്ന നിന്റെയുടൽ-
എന്റെയാത്മാവിൽ വിളക്കിച്ചേർത്തൊരു മത്സ്യം പോലെ,
പിടയുന്ന, തവിയുന്ന നക്ഷത്രവീര്യം പോലെ.

(ഇരുപതു പ്രണയകവിതകള്‍ – 9)

link to image

3 comments:

the man to walk with said...

തവിയുന്ന നക്ഷത്രവീര്യം പോലെ..

Best Wishes

sangeetha said...

nannayirikkunnu suhruthe....

sangeetha said...

This comment has been removed by the author.