Monday, September 13, 2010

അന്തോണിയോ മച്ചാദോ - കവിതകള്‍

Antonio Machado


കണ്ടിരിക്കുന്നു ഞാൻ...


കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ...
ലോകങ്ങൾ ഭ്രമണം ചെയ്യുന്ന
ശൂന്യസ്ഥലരാശിയിൽ
ഒരു വിഭ്രാന്തതാരം,
വാലെരിഞ്ഞുഴറിപ്പായുന്നൊരു
ധൂമകേതു...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ
അല ഞൊറിഞ്ഞു
മയങ്ങിയൊഴുകുന്നൊരു
വെൺപുഴ പോലെ...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ
നിലം തിളങ്ങി,
വെട്ടം മങ്ങി,
ഇടുങ്ങിനീണ്ടൊരിടനാഴി പോലെ...

ഒരുവേളയെന്റെയാത്മാവിനുണ്ടെന്നാവാം
നാട്ടുമ്പുറത്തിന്റെ പ്രസന്നദീപ്തി,
അവിടെ നിന്നുമെത്തുന്നുവെന്നാകാം
അതിനുള്ള പരിമളങ്ങൾ...

കണ്ടിരിക്കുന്നു ഞാനെന്റെയാത്മാവിനെ സ്വപ്നങ്ങളിൽ...
നിർജ്ജനമായൊരു മരുനിലം,
കുമ്മായം പോലെ വെളുത്ത പാതയ്ക്കരികെ
വെടിച്ചുണങ്ങിയൊരു മരവും.


ശരത്കാലം


ഒരു കഥയുമില്ല
വിഷണ്ണമായ ശരത്കാലത്തിനെന്നോടു പറയാൻ.
കാറ്റടിച്ചുപാറ്റുന്ന പാഴിലകളുടെ സങ്കീർത്തനങ്ങൾ
ഇതുവരെ ഞാൻ കേട്ടിട്ടുമില്ല.
കരിയിലകളുടെ സങ്കീർത്തനങ്ങൾ
എനിക്കറിയില്ല,
എനിക്കറിയുന്നതു
മനം കടുത്ത മണ്ണിന്റെ ഹരിതസ്വപ്നങ്ങൾ.


ഘടികാരത്തിൽ...


ഘടികാരത്തിൽ പന്ത്രണ്ടു മുട്ടുന്നതു കേട്ടു ഞാൻ...
നിലത്താഞ്ഞുവീഴുന്ന മൺവെട്ടിയുടെ പന്ത്രണ്ടു പ്രഹരങ്ങളായിരുന്നവ...
...“എനിക്കു നേരമായി!” നിലവിളിച്ചു ഞാൻ...
മൂകത മറുപടി നല്കിയതിങ്ങനെ:
“ഭയക്കേണ്ട; നാഴികവട്ട മുങ്ങിത്താഴുന്നതു നീ കാണില്ല.

ഇതേ കരയ്ക്കിനിയുമേറെനാളുറങ്ങിക്കിടക്കും നീ,
പിന്നെയൊരു സുപ്രഭാതത്തിലുണരുമ്പോൾ നീ കാണും
നിന്റെ തോണിയങ്ങേക്കരയിൽ കൊണ്ടുപോയിക്കെട്ടിയിരിക്കുന്നതും.”


ഉപദേശം


മുറുകെപ്പിടിച്ചോളൂ
നിന്റെ കൈയിലെ നാണയം,
കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ,
നിന്റെയാത്മാവെന്ന നാണയം.


1 comment:

വി എം രാജമോഹന്‍ said...

ഉപദേശം ഞാന്‍ മുറുകെപ്പിടിക്കുന്നു.