Wednesday, September 29, 2010

സൂഫികവിതകൾ


File:Youth and suitors.jpg



*
നിസ്കാരത്തുണി കൊണ്ടു
മദ്യകുംഭം മൂടി,
മദ്യശാലയിലെ പൊടിയിൽ
വ്രതശുദ്ധി നാം വരുത്തി .

ഈ മദ്യശാലയ്ക്കുള്ളിൽ വച്ചു
വീണ്ടെടുത്തു നാം ജീവിതം-
ഓത്തുപള്ളിയ്ക്കുള്ളിൽ വച്ചു
കളഞ്ഞുപോയ ജീവിതം.
(അബു ഹമീദ് മുഹമ്മദ് ഘസാലി 1058-1111)

*
സംഗീതത്തിന്റെ
സൗന്ദര്യമറിയാത്ത
ഹൃദയത്തിനു ഹാ, കഷ്ടം!

ശിലാഹൃദയം കൊണ്ടു
പ്രണയത്തിന്റെ വഴികളിഴകീറി
കാലം പാഴാക്കരുതേ!

ആത്മാവിന്റെ സംഗീതസദിരിൽ
ക്ഷണിതാക്കളല്ല
പ്രണയത്തിനന്യരായവർ.

എരിയുന്നവയ്ക്കേ
പുകയുമുള്ളു.
(സാദി 1184-1283)

*
നിങ്ങളിലെ നിങ്ങളെ
അട്ടിമറിയ്ക്കൂ,
നിങ്ങളെ കണ്ടെത്താൻ.
നിങ്ങൾ തന്നെ
ആകാശമായിരിക്കെ
നക്ഷത്രങ്ങളെപ്രതി
എന്തിനീ വേവലാതി?
അറിയുന്ന വകകളാണു
ലോകമാകെ.
നിങ്ങളോ-
മറഞ്ഞ നിധിയാണു
നിങ്ങൾ.
ആനന്ദത്തോടെയോർക്കുക-
നിങ്ങൾക്കു ലോകം
നിങ്ങൾ തന്നെ.
(സനായ് 1080-1131)

*
യുക്തിയുടെയും ന്യായത്തിന്റെയും
വഴിക്കു പോയവർ-
പാണ്ഡിത്യത്തിന്റെ ചിട്ടകളെ,
വിശ്വാസത്തിന്റെ പ്രമാണങ്ങളെ
അനുകരിക്കാൻ പോയവർ-
ഉണ്മയുടെ രഹസ്യങ്ങൾ
അവരറിഞ്ഞിട്ടില്ല.
ലോകത്തിലെത്തിയപ്പോൾ
അവരന്ധാളിച്ചുപോയി,
അന്ധാളിപ്പു മാറാതെ
അവർ ലോകം വിട്ടുപോയി.
(സാഫി അലിഷാ 1836-1898)

*
എവിടെയുമുയരുന്നു, 
പ്രണയത്തിന്റെ സംഗീതം;
എവിടെയാണു, പക്ഷേ,
പുല്ലാങ്കുഴൽ?

തല മന്ദിച്ചു നടക്കുന്നു
മദ്യപന്മാർ;
അവരെയുന്മത്തരാക്കിയ
മദിരയെവിടെ?

എത്ര വർത്തകസംഘങ്ങൾ
കടന്നുപോയി;
അത്ഭുതം വേണ്ട,
ഒരു കാൽപ്പാടും
ശേഷിക്കുന്നില്ലെങ്കിൽ.

(മുഹമ്മദ് ഷിരിൻ മഗിരിബി  ?-1407)

link to image