Sunday, September 5, 2010

നെരൂദ-തേൻ കുടിച്ചു മതികെട്ടെന്റെയാത്മാവിൽ...

 

canvas

 

 

 

 

 

 

 

 

 

തേൻ കുടിച്ചു മതികെട്ടെന്റെയാത്മാവിൽ മുരളുന്നു വെളുത്ത തേനീച്ച നീ,
പുകയുടെ ചുരുളുകളായിച്ചുറ്റുന്നലസം നീ.

ആശ കെട്ടവൻ ഞാൻ, മാറ്റൊലിക്കാത്തൊരു വാക്ക്,
എല്ലാം നഷ്ടമായവൻ, എല്ലാം സ്വന്തമായിരുന്നവൻ.

ഞാനൊടുവിലണയുന്ന കടവേ, നിന്നിൽ കേൾക്കുന്നു ഞാനെന്റെ തൃഷ്ണകളുടെ പ്രാണരോദനം.
എന്റെ മരുപ്പറമ്പിൽ നീയല്ലോ ശേഷിച്ച പനിനീർപ്പൂ.

ഹാ, മൗനം പൂണ്ടവളേ!

നിന്റെ തീക്ഷ്ണനേത്രങ്ങളടയ്ക്കുക.രാത്രി ചിറകനക്കുന്നവിടെ.
ഹാ, നിന്റെ നഗ്നദേഹമൊരു കാതരശില്പം.

നിന്റെ തീക്ഷ്ണനേത്രങ്ങളിൽ തുടിയ്ക്കുന്നു രാത്രി.നിന്റെ കൈകൾ കുളിർത്ത പൂക്കൾ,
ഒരു പനിനീർപ്പൂ നിന്റെ മടിത്തട്ടും.

നിന്റെ മാറിടത്തിൽ രണ്ടു വെള്ളച്ചിപ്പികൾ,
നിന്റെയുദരത്തിൽ സുഖശയനം ഒരു കറുത്ത പൂമ്പാറ്റ.

ഹാ, മൗനം പൂണ്ടവളേ!

നിന്റെ സാന്നിദ്ധ്യമില്ലാത്ത ഏകാന്തതയാണിവിടെ.
മഴ പെയ്യുന്നു. കടല്ക്കാറ്റു നായാടുന്നു ഒറ്റ തിരിഞ്ഞ പറവകളെ.

നനഞ്ഞ നിരത്തിലൂടെ പാദുകങ്ങളില്ലാതെ നടക്കുന്നു വെള്ളം.
ആ മരത്തിൽ ദീനക്കാരെപ്പോലെ ഞരങ്ങുകയാണിലകൾ.

നീ പൊയ്ക്കഴിഞ്ഞാലുമെന്റെയാത്മാവിൽ മുരളുന്നൊരു വെളുത്ത തേനീച്ച,
പുനർജ്ജനിക്കുന്നു നീ കാലം പോകെ, മെലിഞ്ഞും നാവടഞ്ഞും.

ഹാ, മൗനം പൂണ്ടവളേ!


(ഇരുപതു പ്രണയകവിതകള്‍ – 8)


No comments: