Tuesday, September 21, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട്-മഴ

image

യുദ്ധം കഴിഞ്ഞു വരുമ്പോൾ
എന്റെ ജ്യേഷ്ഠന്റെ നെറ്റിയിൽ
ഒരു കുഞ്ഞുവെള്ളിനക്ഷത്രമുണ്ടായിരുന്നു
നക്ഷത്രത്തിനടിയിൽ
ഒരു ഗർത്തവും

വെർദൂണിൽ വച്ച്
ഒരു വെടിച്ചീളദ്ദേഹത്തിനേറ്റു
അതോ ഗ്രൂൺവാൾഡിൽ വച്ചോ
(അതദ്ദേഹം കൃത്യമായിട്ടോർക്കുന്നില്ല)

പല ഭാഷകളിൽ
ധാരാളം സംസാരിക്കുമായിരുന്നു അദ്ദേഹം
എന്നാലുമാൾക്കേറെയിയിഷ്ടം
ചരിത്രത്തിന്റെ ഭാഷയായിരുന്നു

ശ്വാസം പോകും വരെയും
തന്റെ ചങ്ങാതിമാരെ ഓടിപ്പോകാൻ
നിർബ്ബന്ധിക്കുകയായിരുന്നു അദ്ദേഹം
റൊളാങ്ങ് കൊവാൾസ്കി ഹനിബാൾ

അദ്ദേഹം ആക്രോശിക്കുകയായിരുന്നു
ഇതാണവസാനത്തെ കുരിശ്ശുയുദ്ധമെന്ന്
കാർത്തേജ് വൈകാതെ വീഴുമെന്ന്
പിന്നെ തേങ്ങിക്കൊണ്ട് അദ്ദേഹം സമ്മതിച്ചു
നെപ്പോളിയന്‌ തന്നെ ഇഷ്ടമില്ലായിരുന്നുവെന്ന്

ഞങ്ങൾ നോക്കിനില്ക്കുമ്പോൾ
അദ്ദേഹം വിളറി വെളുക്കുകയായിരുന്നു
ഇന്ദ്രിയങ്ങൾ അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നു
സാവധാനം അദ്ദേഹമൊരു സ്മാരകമാവുകയായിരുന്നു

കാതുകളുടെ സംഗീതച്ചിപ്പികളിൽ
കല്ലുകളുടെ കാടു കയറി
മുഖത്തെ ചർമ്മം
കണ്ണുകളുടെ
കാണാത്ത വരണ്ട ബട്ടണുകൾ
തറച്ചുവച്ചു

അദ്ദേഹത്തിൽ ബാക്കിയായത്
സ്പർശം മാത്രം

കൈകൾ കൊണ്ട്
എന്തുമാത്രം കഥകൾ പറഞ്ഞിരുന്നു അദ്ദേഹം
വലതുകൈയിൽ വീരഗാഥകൾ
ഇടതുകൈയിൽ പട്ടാളക്കാരന്റെ ഓർമ്മകൾ

എന്റെ ജ്യേഷ്ഠനെ
നഗരത്തിനു പുറത്തേക്കെടുത്തു കൊണ്ടുപോയി
എല്ലാ ശരത്കാലത്തിലും
അദ്ദേഹം മടങ്ങിവരും
മെലിഞ്ഞ്, യാതൊന്നും മിണ്ടാതെ
വീട്ടിലേക്കു കയറില്ലദ്ദേഹം
ജനാലയിൽ തട്ടി എന്നെ വിളിയ്ക്കും

തെരുവുകളിലൂടെ ഞങ്ങൾ നടക്കും
നടക്കാനിടയില്ലാത്ത കഥകൾ
അദ്ദേഹമെനിക്കു പറഞ്ഞുതരും
മഴയുടെ അന്ധമായ വിരലുകളാൽ
എന്റെ മുഖത്തെ സ്പർശിച്ചും കൊണ്ട്


link to image