Wednesday, September 29, 2010

സൂഫികവിതകൾ

 

File:Youth and suitors.jpg


*

നിസ്കാരത്തുണി കൊണ്ടു
മദ്യകുംഭം മൂടി,
മദ്യശാലയിലെ പൊടിയിൽ
വ്രതശുദ്ധി വരുത്തി നാം.

ഈ മദ്യശാലയ്ക്കുള്ളിൽ വച്ചു
വീണ്ടെടുത്തു നാം ജീവിതം-
ഓത്തുപള്ളിയ്ക്കുള്ളിൽ വച്ചു
കാണാതെപോയ ജീവിതം.

(അബു ഹമീദ് മുഹമ്മദ് ഘസാലി 1058-1111)


*

സംഗീതത്തിന്റെ
സൗന്ദര്യമറിയാത്ത
ഹൃദയത്തിനു ഹാ, കഷ്ടം!

ശിലാഹൃദയം കൊണ്ടു
പ്രണയത്തിന്റെ വഴികളിഴകീറി
കാലം പാഴാക്കരുതേ!

ആത്മാവിന്റെ സംഗീതസദിരിൽ
ക്ഷണിതാക്കളല്ല
പ്രണയത്തിനന്യരായവർ.

എരിയുന്നവയ്ക്കേ
പുകയുമുള്ളു.

(സാദി 1184-1283)


*

നിങ്ങളിലെ നിങ്ങളെ
അട്ടിമറിയ്ക്കൂ,
നിങ്ങളെ കണ്ടെത്താൻ.

നിങ്ങൾ തന്നെ
ആകാശമായിരിക്കെ
നക്ഷത്രങ്ങളെപ്രതി
എന്തിനീ വേവലാതി?

അറിയുന്ന വകകളാണു
ലോകമാകെ.
നിങ്ങളോ-
മറഞ്ഞ നിധിയാണു
നിങ്ങൾ.

ആനന്ദത്തോടെയോർക്കുക-
നിങ്ങൾക്കു ലോകം
നിങ്ങൾ തന്നെ.

(സനായ് 1080-1131)


*

യുക്തിയുടെയും ന്യായത്തിന്റെയും
വഴിക്കു പോയവർ-

പാണ്ഡിത്യത്തിന്റെ ചിട്ടകളെ,
വിശ്വാസത്തിന്റെ പ്രമാണങ്ങളെ
അനുകരിക്കാൻ പോയവർ-

ഉണ്മയുടെ രഹസ്യങ്ങൾ
അവരറിഞ്ഞിട്ടില്ല.

ലോകത്തിലെത്തിയപ്പോൾ
അവരന്ധാളിച്ചുപോയി,
അന്ധാളിപ്പു മാറാതെ
അവർ ലോകം വിട്ടുപോയി.

(സാഫി അലിഷാ 1836-1898)


*

എവിടെയുമുയരുന്നു
പ്രണയത്തിന്റെ സംഗീതം;
എവിടെയാണു, പക്ഷേ,
പുല്ലാങ്കുഴൽ?

തല മന്ദിച്ചു നടക്കുന്നു
മദ്യപന്മാർ;
അവരെയുന്മത്തരാക്കിയ
മദിരയെവിടെ?

എത്ര വർത്തകസംഘങ്ങൾ
കടന്നുപോയി;
അത്ഭുതം വേണ്ട,
ഒരു കാൽപ്പാടും
ശേഷിക്കുന്നില്ലെങ്കിൽ.

(മുഹമ്മദ് ഷിരിൻ മഗിരിബി  ?-1407)


link to image