Saturday, September 25, 2010

അന്തോണിയോ മച്ചാദോ-സഞ്ചാരി


പല വഴികൾ ഞാൻ നടന്നു
പല വഴികൾ ഞാൻ തെളിച്ചു;
നൂറു കടലുകൾ ഞാൻ തുഴഞ്ഞു
നൂറു തുറകളിൽ  കടവടുത്തു.

എവിടെയും ഞാൻ കണ്ടതു
വിഷാദത്തിന്റെ പടയണി,
മദ്യപന്മാരുടെ കരിനിഴലുകൾ,
അഭിമാനികൾ, വിഷാദികൾ.

അമിതാഭിനയക്കാർ, പണ്ഡിതന്മന്യന്മാർ,
വായ തുറക്കാത്ത മാന്യന്മാർ,
എല്ലാം കണ്ടവർ തങ്ങളെന്നു
പുറത്തിറങ്ങാതെ നടിക്കുന്നവർ.

കാണുന്നതൊക്കെ പുച്ഛിച്ചു
ചുറ്റിനടക്കുന്ന പരിഷകൾ...

എവിടെയും ഞാൻ കണ്ടിരിക്കുന്നു
നേരം കിട്ടുമ്പോൾ നൃത്തം ചെയ്യുന്ന,
കളിയ്ക്കാനിറങ്ങുന്ന മനുഷ്യരെ,
ഒരു തൂണ്ടു നിലത്തു പണിയെടുക്കുന്നവരെ.

എവിടെയെങ്കിലുമെത്തിയാൽ
എവിടെയെത്തിയെന്നു തിരക്കാറില്ലവർ.
അവർക്കു യാത്ര ചെയ്യാൻ
പ്രായം ചെന്നൊരു കോവർകഴുത,

ഏതൊഴിവുനാളുമാവട്ടെ
ഒരു തിരക്കുമില്ലവർക്ക്,
വീഞ്ഞുണ്ടെങ്കിൽ വീഞ്ഞു കുടിയ്ക്കുമവർ,
അതില്ലെങ്കിൽ പച്ചവെള്ളവും.

നല്ല മനുഷ്യരവർ, ജീവിക്കുന്നവർ,
പണിയെടുക്കുന്നവർ, കടന്നുപോകുന്നവർ,
സ്വപ്നം കാണുന്നവർ, പിന്നെയൊരുനാൾ
നമ്മെപ്പോലെതന്നെ മണ്ണിനടിയിൽ
വിശ്രമിക്കാൻ പോകുന്നവർ.


No comments: