Monday, September 6, 2010

നെരൂദ- നടുവേനലിന്റെ വേളയിൽ...

 

നടുവേനലിന്റെ വേളയിൽ
കൊടുങ്കാറ്റുകൾ തിങ്ങിയതാണു പ്രഭാതം.

യാത്ര വഴങ്ങുന്ന വെള്ളത്തൂവാലകൾ പോലെ
മേഘങ്ങൾ കാറ്റിന്റെ കൈകളിൽ.

നമ്മുടെ പ്രണയത്തിന്റെ നിശ്ശബ്ദതയ്ക്കു മേൽ
കാറ്റിന്റെ തീരാത്ത ഹൃദയതാളം.

മരങ്ങൾക്കിടയിൽ മാറ്റൊലിയ്ക്കുന്നൊരു ദിവ്യവൃന്ദവാദ്യം,
പടയും പാട്ടും നിറഞ്ഞൊരു ഭാഷ പോലെ.

പാഞ്ഞെത്തുന്ന കാറ്റു കവർന്നോടുന്നു കരിയിലകളെ,
അതു ഗതി മാറ്റുന്നു അമ്പുകൾ തൊടുത്തപോൽ ത്രസിക്കുന്ന കിളികളെ.

കാറ്റവളെ തട്ടിയിടുന്നു വെള്ളമില്ലാത്തൊരു തിര പോലെ,
ഭാരമില്ലാത്ത വസ്തു പോലെ,ചാഞ്ഞുവീഴുന്ന തീ പോലെ.

അവളുടെ ചുംബനങ്ങളുടെ കൂമ്പാരമടിപണിയുന്നു
വേനൽക്കാറ്റിന്റെ പടിവാതില്ക്കൽ.


(ഇരുപതു പ്രണയകവിതകള്‍ – 4)