Saturday, September 18, 2010

റില്‍ക്കെ-മുഖങ്ങൾ

image

 


 

 

 

 


 

 

ഞാനിതു നേരത്തേ പറഞ്ഞിട്ടുള്ളതാണോ? കാണാൻ പഠിക്കുകയാണു ഞാൻ. അതെ, ഞാൻ തുടങ്ങിയിട്ടേയുള്ളു. അതിനിയും വേണ്ട വഴിക്കായിട്ടില്ല. എന്നാൽക്കൂടി കിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണു ഞാൻ.

ഒരുദാഹരണം പറഞ്ഞാൽ, എത്രയാണു മുഖങ്ങൾ എന്നൊരു ചിന്ത എന്റെ മനസ്സിൽ മുമ്പുണ്ടായിട്ടേയില്ല. എത്രയാണു മനുഷ്യർ; അതിലധികമാണു മുഖങ്ങൾ പക്ഷേ; കാരണം ഒരാൾക്കു പലതുണ്ടല്ലോ മുഖങ്ങൾ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ അടരും; ഒരു നീണ്ടയാത്രയിൽ ധരിച്ച കൈയുറകൾ പോലെ അതു വലിഞ്ഞുനീളുകയും ചെയ്യും. മിതവ്യയക്കാരായ, സങ്കീർണ്ണതകളൊന്നുമില്ലാത്ത മനുഷ്യരാണവർ; അവർ അതു മാറ്റുകയേയില്ല; അതൊന്നു വൃത്തിയാക്കിച്ചിട്ടുമില്ല. ഇതിനെന്താ കുഴപ്പം? അവർ ചോദിക്കുകയാണ്‌; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോധ്യപ്പെടുത്താൻ ആരെക്കൊണ്ടാവും? അവർക്കു വേറെയും പല മുഖങ്ങളുള്ള സ്ഥിതിയ്ക്ക് അവർ അവ എന്തു ചെയ്യുന്നുവെന്ന് തീർച്ചയായും നിങ്ങൾക്കു സംശയം തോന്നാം. ആ മുഖങ്ങൾ അടച്ചുപൂട്ടി വച്ചിരിക്കുകയാണവർ . അവരുടെ സന്തതികൾ അവയും ധരിച്ചു നടക്കും. ചിലപ്പോൾ പക്ഷേ, അവരുടെ നായ്ക്കളും പുറത്തു പോവുമ്പോൾ ആ മുഖങ്ങൾ എടുത്തു ധരിക്കാറുണ്ട്. എന്തു കൊണ്ടായിക്കൂടാ? മുഖം മുഖം തന്നെ.

അവിശ്വസനീയമായ വേഗത്തിൽ മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നവരാണ്‌ മറ്റുള്ളവർ; മാറ്റിയും വച്ചും അവ പഴകും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങൾക്കുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതിലെത്തുമ്പോഴേക്കും ഒന്നേ അവർക്കു ശേഷിക്കുന്നുണ്ടാവു. ഒരു ദുരന്തഛായ അതിനുണ്ടെന്നും പറയണം. മുഖങ്ങളെ വേണ്ടവിധം കൊണ്ടുനടക്കുക എന്നത് അവർക്കു ശീലത്തിലുള്ളതല്ല; അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചയ്ക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അതു കടലാസു പോലെ നേർത്തുപോകുന്നു; പിന്നെ പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി പുറമേ കണ്ടുതുടങ്ങുകയും ചെയ്യുന്നു: മുഖമല്ലാത്ത ഒന്ന്. അതും വച്ച് അവർ ചുറ്റിനടക്കും.


No comments: