Thursday, November 17, 2011

ഫെര്‍ണാണ്ടോ പെസൊവ - ലിസ്ബണിൽ വീണ്ടും (1923)


വേണ്ട, യാതൊന്നുമെനിയ്ക്കു വേണ്ട.
യാതൊന്നുമെനിയ്ക്കു വേണ്ടെന്നു ഞാൻ പറഞ്ഞുകഴിഞ്ഞതാണല്ലോ.

നിങ്ങളുടെ തീർപ്പുകളുമായി എന്റെയടുത്തേക്കു വരരുത്!
തീർപ്പെന്നു പറയാൻ മരണമേയുള്ളു.

നിങ്ങളുടെ സൗന്ദര്യചിന്തകളുമെനിയ്ക്കു വേണ്ട!
സദാചാരം പറച്ചിലുമെനിയ്ക്കു വേണ്ട!

തത്വശാസ്ത്രങ്ങളും കൊണ്ടിവിടുന്നു പൊയ്ക്കോ!
സമ്പൂർണ്ണദാർശനികപദ്ധതികളെക്കുറിച്ചൊന്നുമെന്നോടു വിളമ്പരുത്,
ശാസ്ത്രത്തിലെ (എന്റെ ദൈവമേ, ശാസ്ത്രത്തിലെ!), കലകളിലെ,
ആധുനികനാഗരികതയിലെ കുതിച്ചുചാട്ടങ്ങളെക്കുറിച്ചെന്നോടു വിസ്തരിക്കരുത്!

ദൈവങ്ങളോടു ഞാനെന്തപരാധം ചെയ്തു?

അവർക്കറിയാം സത്യമെങ്കിൽ, അവരതും വച്ചിരിക്കട്ടെന്നേ.

ഞാനൊരു സാങ്കേതികവിദഗ്ധൻ,
എന്റെ വൈദഗ്ധ്യം പക്ഷേ, സാങ്കേതികതയിൽ മാത്രം;
അതൊഴിച്ചാൽ ഞാനൊരു തല തിരിഞ്ഞവൻ,
അതെന്റെ അവകാശവുമാണെന്നേ- കേൾക്കുന്നുണ്ടോ?

എന്നെയൊന്നു വെറുതേവിടൂ, ദൈവത്തെയോർത്ത്!

ഞാൻ വിവാഹം കഴിക്കണമെന്നോ, ജീവിതം നിഷ്ഫലമാക്കണമെന്നോ,
യാഥാസ്ഥിതികനാവണമെന്നോ, നികുതിദായകനാവണമെന്നോ?
ഇതിനെതിരാവണമെന്നോ ഞാൻ, ഏതിനുമെതിരാവണമെന്നോ?
മറ്റൊരാളായിരുന്നു ഞാനെങ്കിൽ, നിങ്ങൾക്കെല്ലാവർക്കുമൊപ്പം ഞാൻ വരുമായിരുന്നു.
പക്ഷേ ഞാൻ ഞാനായിരിക്കെ, ഒന്നു മാറിനിന്നാട്ടെ!
ഞാനില്ലാതെ നരകത്തിൽ പൊയ്ക്കോ,
അല്ലെങ്കിൽ ഞാനായിട്ടവിടെപ്പോകാനൊന്നനുവദിക്കൂ!
നാമൊരുമിച്ചു പോകണമെന്നെന്താ നിർബ്ബന്ധം?

എന്റെ കയ്യിൽ കയറിപ്പിടിക്കരുത്!
കയ്യിൽ പിടിക്കുന്നതെനിക്കിഷ്ടമല്ല.
എനിക്കൊറ്റയ്ക്കാവണം.
ഒറ്റയ്ക്കാവാനേ എനിക്കാവൂയെന്നു ഞാൻ മുമ്പേ പറഞ്ഞു.
എന്തു ബോറാണിത്- എന്നെയും കൂട്ടത്തിൽക്കൂട്ടാനുള്ള നിങ്ങളുടെ തത്രപ്പാട്!

നീലാകാശമേ- എന്റെ ബാല്യത്തിലെ അതേ ആകാശമേ-
ശൂന്യവും പൂർണ്ണവുമായ നിത്യസത്യമേ!
ശാന്തവും മൂകവും ചിരന്തനവുമായ ടാഗസ്!
ആകാശം പ്രതിഫലിക്കുന്ന അല്പസത്യമേ!
വീണ്ടും മുന്നിൽക്കണ്ട ദുഃഖമേ,
ഇന്നു കണ്ട ലിസ്ബൺനഗരമേ!
നീ യാതൊന്നുമെനിയ്ക്കു തന്നില്ല,
എന്നിൽ നിന്നു നീ യാതൊന്നുമെടുത്തില്ല,
ഞാനെന്നു തോന്നുന്ന യാതൊന്നുമല്ല നീ.

എന്നെ വെറുതെ വിടൂ! ഞാനധികനേരമുണ്ടവില്ല,
അധികനേരമുണ്ടവാറുമില്ല ഞാൻ...
നിശ്ശബ്ദതയും കൊടുംഗർത്തവും വന്നെത്താത്ത കാലത്തോളം
എനിക്കൊറ്റയ്ക്കാവണം!

1923


link to image

No comments: