Wednesday, November 16, 2011

ലോര്‍ക്ക - വജ്രം


ആഴ്ന്ന മാനത്തെ
വജ്രം കൊണ്ടു പോറുന്നു
ഒരു നക്ഷത്രം.
പ്രപഞ്ചം വിട്ടുപായാൻ മോഹിക്കുന്ന
വെളിച്ചപ്പക്ഷി;
തന്നെക്കുടുക്കിയ വൻവലയിൽ നിന്നതു പായുന്നു;
അതറിയുന്നില്ല പക്ഷേ,
തന്റെ കഴുത്തിലെ തുടലിനെ.

അതീതമനുഷ്യരായ വേട്ടക്കാർ
നായാടാനിറങ്ങുന്നു നക്ഷത്രങ്ങളെ,
നിശബ്ദതയുടെ തടാകത്തിലെ
വെള്ളിയരയന്നങ്ങളെ.

പോപ്ളാർകുട്ടികൾ ബാലപാഠം ചൊല്ലുന്നു;
അവർക്കു ഗുരു
ഉണങ്ങിയ ചില്ലകൾ വീശുന്ന ഒരു വൃദ്ധവൃക്ഷം.
അകലെ, മലയിൽ
മരിച്ചവർ ശീട്ടു കളിക്കുന്നു.
എത്ര ദാരുണം, സിമിത്തേരിജീവിതം!

തവളേ, പാട്ടു തുടങ്ങിയാട്ടെ!
പുൽച്ചാടീ, മാളത്തിൽ നിന്നിറങ്ങിയാലും!
നിങ്ങളുടെ പുല്ലാങ്കുഴലുകൾ കൊണ്ടു വനം മുഖരമാവട്ടെ,
അസ്വസ്ഥനായി ഞാൻ വീട്ടിലേക്കു മടങ്ങുമ്പോൾ.

രണ്ടു കൃഷീവലപ്രാവുകൾ
എന്റെ തലയ്ക്കുള്ളിൽ ചിറകിളക്കുന്നു,
വിദൂരചക്രവാളത്തിൽ
പകലിന്റെ തുലാക്കൊട്ട മുങ്ങുന്നു.
ഭീഷണം,
കാലത്തിന്റെ വെള്ളം തേവുന്ന ചക്രം!



No comments: