Saturday, November 5, 2011

ലോര്‍ക്ക - യെർമ്മ


ശബ്ദങ്ങൾ കേൾക്കുന്നു. യെർമ്മയും ആറു സ്ത്രീകളും പള്ളിയിലേക്കു പോകുന്ന വഴി. അവർ നഗ്നപാദരാണ്‌; അവർ കൈകളിൽ വളഞ്ഞ മെഴുകുതിരികൾ പിടിച്ചിരിയ്ക്കുന്നു. രാത്രിയാവുകയാണ്‌.


മരിയ -
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

രണ്ടാമത്തെ സ്ത്രീ-
അവളുടെ ശുഷ്കിച്ച ഉടലിൽ
മഞ്ഞറോജാ വിടരേണമേ.

മരിയ-
നിന്റെ ദാസിയുടെയുദരത്തിൽ
മണ്ണിന്റെയിരുണ്ട നാളവും.

സംഘഗാനം-
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

(അവർ മുട്ടുകുത്തുന്നു)

യെർമ്മ-
പറുദീസയിലെ ഉദ്യാനങ്ങളിൽ
നിറയെ ആനന്ദങ്ങളുമായി റോജാമരങ്ങൾ.
റോജാമരങ്ങൾക്കിടയിൽ
ഒരത്ഭുതറോജാ,
പുലരിയുടെ കതിരു പോലെ.
ഒരു മാലാഖയതിനെക്കാക്കുന്നു,
കൊടുങ്കാറ്റിന്റെ ചിറകുമായി,
മരണം വിതയ്ക്കുന്ന കണ്ണുമായി.
പ്രശാന്തതാരങ്ങളുടെ മുഖത്തു തുള്ളി തളിയ്ക്കുന്നു,
ഇലകൾക്കിടയിലൊളിച്ചുകളിയ്ക്കുന്നു,
നറുംപാലിന്റെ ചോലകൾ.
ദൈവമേ, നിന്റെ റോജാ വിടരേണമേ,
എന്റെ ശുഷ്കിച്ച ഉടലിൽ.

(അവർ എഴുന്നേറ്റുനില്ക്കുന്നു)

രണ്ടാമത്തെ സ്ത്രീ-
ദൈവമേ, നിന്റെ കൈ കൊണ്ടു തണുപ്പിയ്ക്കൂ,
അവളുടെ പൊള്ളുന്ന കവിളുകളെ.

യെർമ്മ-
തീർത്ഥയാത്രയ്ക്കിറങ്ങിയവൾ,
നിന്റെ ഭിക്ഷുകിയ്ക്കു കാതു കൊടുക്കൂ.
എന്റെയുടലിൽ നിന്റെ റോജാ വിടർത്തൂ,
തറയ്ക്കുന്ന മുള്ളുകളാണതിലെങ്കിലും.

സംഘഗാനം-
ദൈവമേ, മഞ്ഞറോജാ വിടരേണമേ,
നിഴലത്തടിയാതിരിക്കേണമേ.

യെർമ്മ-
എന്റെ ശുഷ്കിച്ച ഉടലിൽ
നിന്റെ അത്ഭുതറോജാ.


From the play, Yerma


link to image


No comments: