Wednesday, November 9, 2011

ലോര്‍ക്ക - മരിച്ച കുട്ടിയ്ക്കൊരു ഗസൽ



ഗ്രനാഡയിലോരോ അപരാഹ്നത്തിലും
ഒരു കുട്ടി മരിയ്ക്കുന്നു, ഓരോ അപരാഹ്നത്തിലും.
ജലമോരോ അപരാഹ്നത്തിലും
ചങ്ങാതിമാരൊത്തു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു.

മരിച്ചവർക്കു പൂപ്പൽ പിടിച്ച ചിറകുകൾ.
തെളിഞ്ഞ കാറ്റും കലങ്ങിയ കാറ്റും
മണിമേടകൾ വട്ടം ചുറ്റുന്ന രണ്ടു വാൻകോഴികൾ.
പകൽ, മുറിപ്പെട്ടൊരു കുട്ടിയും.

ഒരു വാനമ്പാടിയുടെ മിന്നായവും മാനത്തു ശേഷിച്ചിരുന്നില്ല,
വീഞ്ഞിന്റെ വിലങ്ങളിൽ നിന്നെ ഞാൻ കണ്ടെത്തുമ്പോൾ;
ഒരു മേഘശകലവും കരയ്ക്കു മേൽ ശേഷിച്ചിരുന്നില്ല,
പുഴയിൽ നീ മുങ്ങിത്താഴുമ്പോൾ.

കുന്നുകൾക്കു മേൽ മലർന്നടിച്ചുകിടക്കുന്ന കൂറ്റനെപ്പോലെ ജലം,
നായ്ക്കളും ഐറിസ്പൂക്കളും തകിടം മറിയുന്ന താഴ്വാരം.
എന്റെ കൈകളൂതനിറത്തിൽ നിഴൽ വീഴ്ത്തിയ നിന്റെയുടൽ
തണുത്തൊരു മാലാഖയായിരുന്നു, പുഴത്തടത്തിൽ മരിച്ചുകിടക്കുമ്പോൾ.


 

No comments: