Monday, November 7, 2011

സർവേശ്വർ ദയാൽ സക്സേന (1927-1983)


1. ഏകാന്തത


ആളൊഴിഞ്ഞ പാതയിൽ
ഒറ്റയ്ക്കൊരു ചുള്ളി.
ഞാനതു രണ്ടായൊടിച്ചു,
അടുപ്പിച്ചടുപ്പിച്ചു വച്ചു.



2. വാതിലുകളടച്ചിരിക്കുന്നു

വാതിലുകളടച്ചിരിക്കുന്നു,
ഓർമ്മകളൊഴിച്ചാരുമില്ല വീട്ടിൽ.
ചുമരിലരിച്ചിറങ്ങുന്ന നിലാവെളിച്ചം
നിശ്ശബ്ദതയുടെ വാരിയെല്ലുകൾ പോലെ.
മൂക്കിൽ നിന്നു തലയ്ക്കുള്ളിലേക്കിരച്ചുകയറുന്നു
തളം കെട്ടിയ വായുവിന്റെ ദുഷിച്ച ഗന്ധം.
എനിക്കറിയില്ല,
മതിലു ചാടി ഉള്ളിലെത്തിയാൽ
എന്താവും നിങ്ങൾക്കു തോന്നുകയെന്ന്.
വെള്ളയടിച്ചതു മഞ്ഞിച്ചിരിക്കും,
പുളയുന്ന അന്ധകാരം
പൊടിയായടിഞ്ഞിരിക്കും,
നിങ്ങളുടെ കൈകൾ
ഘടികാരസൂചികളനക്കുമ്പോൾ
ഒഴിഞ്ഞ കിളിക്കൂടു
നിങ്ങൾക്കു മേലടർന്നുവീഴും,
പരവതാനിയിൽ കാലം ചത്തുകിടക്കും,
ഉറുമ്പുകളതിനെ വലിച്ചിഴച്ചുകൊണ്ടുപോകും.



No comments: