Sunday, November 6, 2011

ലോര്‍ക്ക - ഭീഷണസാന്നിദ്ധ്യത്തിനൊരു ഗസൽ


തടമില്ലാതെ പുഴയൊഴുകിയാൽ മതിയെന്നാണെനിയ്ക്ക്.
ചുരമില്ലാതെ കാറ്റു വീശിയാൽ മതിയെന്നാണെനിയ്ക്ക്.

രാത്രിയ്ക്കു കണ്ണുകൾ വേണമെന്നില്ലെനിയ്ക്ക്,
എന്റെ ഹൃദയത്തിനു പൊന്നിന്റെ പൂവിതളുകളും വേണ്ട.

മൂരികളിലകളോടു സംസാരിക്കട്ടെയെന്നാണെനിയ്ക്ക്,
ഇരുളിന്റെ ഭാരം കൊണ്ടു മണ്ണിര ജീവൻ വെടിയട്ടെയെന്നും.

തലയോട്ടിയിൽ പല്ലുകൾ തിളങ്ങട്ടെയെന്നാണെനിയ്ക്ക്,
മഞ്ഞകൾ പട്ടിനെ മുക്കട്ടെയെന്നും.

മുറിപ്പെട്ട രാവിന്റെ പോരാട്ടം ഞാൻ കണ്ടുനിൽക്കാം,
നട്ടുച്ചയുമായി ചുറയിട്ടതു മല്ലുപിടിയ്ക്കുന്നതും ഞാൻ കാണാം.

വിഷം കൊണ്ടു പച്ചയായ സായാഹ്നത്തെ ഞാൻ സഹിക്കാം,
കാലം യാതനപ്പെടുന്ന തകർന്ന കമാനങ്ങൾ ഞാൻ സഹിക്കാം.

എന്നാലെനിയ്ക്കു കണ്ണിൽ കാട്ടരുതേ നിന്റെ നഗ്നതയുടെ നൈർമ്മല്യത്തെ,
ഈറകൾക്കിടയിലിരുണ്ടുപിളർന്ന കള്ളിമുൾ പോലെ.

ഇരുളടഞ്ഞ ഗ്രഹങ്ങൾക്കു ദാഹിച്ചു ഞാൻ കിടന്നോളാം,
എന്നാലെനിയ്ക്കു കാട്ടരുതേ നിന്റെ ജഘനത്തിന്റെ തണുവിനെ.


 

No comments: