Sunday, November 6, 2011

ലോര്‍ക്ക - കവിയുടെ മാറിൽക്കിടന്നു മയങ്ങുന്നു, കാമുകി



ഒരു നാളുമറിയില്ല നീ,യെത്ര സ്നേഹിച്ചിരുന്നു നിന്നെ ഞാനെന്ന്,
മയക്കമായിരുന്നു നീ,യെന്നിൽ മയങ്ങുകയിരുന്നു നീ.
തുളഞ്ഞുകേറുന്ന വാൾമുന പോലൊരു സ്വരം നമ്മെ പിന്തുടർന്നപ്പോൾ
കണ്ണീരിന്റെ മൂടുപടത്തിൽ നിന്നെ ഞാനൊളിപ്പിച്ചു.

ഉടലിനെയും പുലരിത്താരത്തെയും കലുഷമാക്കുന്നൊരു നിയമം
ഇന്നെന്റെ നോവുന്ന നെഞ്ചിനെപ്പിളരുന്നു.
നിന്റെ നിശിതമായ ആത്മാവിന്റെ ചിറകുകളെ
മലിനമായ വാക്കുകൾ കരളുന്നു.

മരതകസടകളുള്ള കുതിരകൾക്കു മേൽ
കുതികൊള്ളുകയാണുദ്യാനങ്ങളിലാളുകൾ,
നിന്റെയുടലിലുമെന്റെ നോവിലും ചാടിവീഴാൻ.

എന്റെ പ്രിയേ, നീയുറങ്ങിക്കോളൂ.
വയലിനുകളിലെന്റെ ചോരയുടയുന്നതു കേട്ടുകിടന്നോളൂ!
തക്കം പാർത്തിരിയ്ക്കുകയാണവരെന്നുമോർത്തോളൂ!


No comments: