Monday, November 21, 2011

ലോര്‍ക്ക - ഇതു സത്യം


തിരസ്കൃതൻ


എന്റെ ദൈവമേ,
ചോദ്യങ്ങളുടെ വിത്തുകളുമായി ഞാൻ വന്നു.
ഞാനവ നട്ടു, പൂവിട്ടതേയില്ലവ.

(ഒരു ചീവീടു പാടുന്നു
നിലാവത്ത്.)

എന്റെ ദൈവമേ,
ഉത്തരങ്ങളുടെ ഇതളടുക്കുമായി ഞാൻ വന്നു.
കാറ്റവ കൊഴിച്ചതേയില്ല!

(മണ്ണിന്റെ നിറം മാറുന്നു,
മഴവിൽ നിറത്തിലൊരോറഞ്ചായി.)

എന്റെ ദൈവമേ,
ഞാൻ ലാസറസ്!
എന്റെ വണ്ടിയ്ക്കു കറുത്ത കുതിരകളെത്തരൂ!

(ചന്ദ്രനസ്തമിക്കുന്നു,
കാവ്യാത്മകമായൊരു മലയുടെ പിന്നിൽ.)

എന്റെ ദൈവമേ, ഞാനിരിക്കാം,.
ഒരു ചോദ്യവും കിട്ടാത്ത ഉത്തരവുമായി,
ചില്ലകളിളകുന്നതും നോക്കി.

(മണ്ണിന്റെ നിറം മാറുന്നു,
മഴവിൽ നിറത്തിലൊരോറഞ്ചായി.)



***

മുട്ടുന്നതാര്‌?
ആരാണവിടെ?
ശരൽക്കാലം തന്നെ.
എന്തു വേണം?
തന്റെ നെറ്റിയുടെ കുളിർമ്മ.
ഞാനതു തരില്ല.
ഞാനതെടുക്കും.

മുട്ടുന്നതാര്‌?
ആരാണവിടെ?
ശരൽക്കാലം തന്നെ.



ഇതു സത്യം
ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാന്‍ സഹിക്കുന്ന വേദന !

കാറ്റെന്നെ നീറ്റുന്നു,
എന്റെ ഹൃദയവുമെന്റെ തൊപ്പിയുമെന്നെ നീറ്റുന്നു,
നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്നതിനാൽ.

ആരെന്നിൽ നിന്നിതു വാങ്ങും,
തൂവാല തുന്നാനൊരു പട്ടുനാട,
ശോകത്തിന്റെ വെളുത്ത ശീല?

ഹാ, ഞാൻ സ്നേഹിക്കുമ്പോലെ
നിന്നെ സ്നേഹിക്കാൻ
ഞാന്‍ സഹിക്കുന്ന വേദന !


 

No comments: