Sunday, November 6, 2011

ലോര്‍ക്ക - അവൻ മരിച്ചതു പുലർച്ചെ


രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,
ഒരേയൊരു മരവും,
മരത്തിനൊരേയൊരു നിഴൽ,
അതിലൊരേയൊരു കിളിയും.

എന്റെയുടലിൽ ഞാൻ തിരഞ്ഞതു
നിന്റെ ചുണ്ടിന്റെ പാടുകൾ.
ജലധാര കാറ്റിനെ ചുംബിക്കുന്നു
അതിനെയൊന്നു തൊടാതെതന്നെ.

എന്റെ കൈപ്പടത്തിൽ ഞാൻ കൊണ്ടുനടക്കുന്നു
നീയെനിയ്ക്കു നല്കിയ ആ ‘ഇല്ല’,
വെളുത്ത മെഴുകിൽ വാർന്ന
നാരകപ്പഴം പോലെ.

രാത്രിയ്ക്കു നാലു ചന്ദ്രന്മാർ,
ഒരേയൊരു മരവും.
ഒരു സൂചിമുനയിൽ നിന്നു
പമ്പരം തിരിയുകയാണെന്റെ പ്രണയം!


1 comment:

ശ്രീനാഥന്‍ said...

ഇടയ്ക്കെങ്കിലും നന്ദി അറിയിക്കണമല്ലോ, അധികമൊന്നും പുറത്തെ കവിതകൾ വായിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് താങ്കൾ വലിയൊരു തുണയാണ്.