Sunday, November 13, 2011

ലോര്‍ക്ക - ഇരുണ്ട മരണത്തിനൊരു ഗസൽ



ആപ്പിൾക്കനികളുടെ ഉറക്കമെനിയ്ക്കുറങ്ങണം,
സിമിത്തേരികളുടെ കോലാഹലത്തിൽ നിന്നെനിയ്ക്കു ദൂരെപ്പോകണം,
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ മോഹിച്ച
ആ കുട്ടിയുടെ ഉറക്കമെനിയ്ക്കുറങ്ങണം.

എനിയ്ക്കു കേൾക്കേണ്ടാ ശവങ്ങൾ ചോരയൊലിപ്പിക്കില്ലെന്ന്,
ദ്രവിച്ച ചുണ്ടുകൾ വെള്ളത്തിനു ദാഹിക്കുകയാണെന്ന്,
പുൽക്കൊടികളുടെ യാതനകളെനിയ്ക്കു കേൾക്കേണ്ടാ,
സർപ്പമുഖം വച്ച ചന്ദ്രൻ പുലരിയ്ക്കു മുമ്പെന്തൊക്കെച്ചെയ്തുവെന്നതും.

ഒരു നിമിഷമൊന്നുറങ്ങിയാൽ മതിയെനിയ്ക്ക്,
ഒരു നിമിഷം, ഒരു മിനുട്ട്, ഒരു നൂറ്റാണ്ട്.
നിങ്ങളൊക്കെയറിയണം പക്ഷേ, ഞാനിനിയും മരിച്ചിട്ടില്ലെന്ന്,
പൊന്നു കൊണ്ടൊരു പുൽത്തൊട്ടിയുണ്ടെന്റെ ചുണ്ടുകളിലെന്ന്,
പടിഞ്ഞാറൻ കാറ്റിന്റെ കൊച്ചുചങ്ങാതിയാണു ഞാനെന്ന്,
എന്റെ കണ്ണീരിന്റെ കൂറ്റൻനിഴലാണു ഞാനെന്ന്.

പുലരുമ്പോളൊരു മൂടുപടത്തിലെന്നെ പൊതിഞ്ഞെടുക്കൂ,
പുലരി വാരിയെറിയുന്ന ഉറുമ്പിൻകൂടുകളെന്റെ മേൽ വീഴാതിരിക്കട്ടെ,
എന്റെ ചെരുപ്പുകളിൽ ഘനജലം തളിയ്ക്കൂ,
അവളുടെ കരിന്തേൾക്കാലുകൾക്കു പിടുത്തം കിട്ടാതെപോകട്ടെ.

ആപ്പിൾക്കനികളുടെ ഉറക്കമെനിയ്ക്കുറങ്ങണം,
എന്നിൽ നിന്നു മണ്ണു കഴുകിക്കളയുന്നൊരു വിലാപമെനിയ്ക്കു പഠിക്കണം;
പുറംകടലിൽ വച്ചു ഹൃദയമറുത്തെറിയാൻ കൊതിച്ച
ആ കുട്ടിയോടൊപ്പമെനിയ്ക്കു ജീവിക്കണം.


No comments: