
കിണറിനുള്ളിലേക്കെനിയ്ക്കിറങ്ങണം,
ഗ്രനാഡയുടെ ചുമരുകളെനിയ്ക്കു കയറണം,
ഇരുണ്ട വെള്ളക്കുത്തു തുളച്ചുകയറിയ
ഹൃദയമെനിയ്ക്കു കണ്ടുനിൽക്കണം.
തേങ്ങുകയായിരുന്നു മുറിപ്പെട്ട കുട്ടി,     
ഉറമഞ്ഞു കൊണ്ടു കിരീടമണിഞ്ഞവൻ.      
കുളങ്ങൾ, നീർത്തൊട്ടികൾ, ജലധാരകൾ,      
വായുവിലവ വാളുകളുയർത്തി.      
എത്രയുന്മത്തമായ പ്രേമം, എത്ര മൂർച്ചയേറിയ തലപ്പുകൾ,      
എത്രയ്ക്കിരുണ്ട മന്ത്രണങ്ങൾ, എത്രയ്ക്കു വെണ്മയായ മരണം!      
പുലരിയുടെ മൺകൂനകൾ മുക്കിത്താഴ്ത്തുകയായിരുന്നു      
വെളിച്ചത്തിന്റെ മരുഭൂമികൾ!      
ഒറ്റയ്ക്കായിരുന്നു കുട്ടി,      
അവന്റെ കുരലിലുറങ്ങുകയായിരുന്നു നഗരം.      
വിശന്നടുക്കുന്ന പായലിനെ തടുത്തുനിർത്തുന്നുണ്ട്,      
അവന്റെ സ്വപ്നങ്ങളിൽ നിന്നുറവെടുക്കുന്ന ഒഴുക്കുവെള്ളം.      
മെടഞ്ഞുകൂടിയ രണ്ടു മഴപ്പച്ചകളായിരുന്നു      
കുട്ടിയുമവന്റെ നോവും.
നിലത്തിറക്കിക്കിടത്തിയ കുട്ടി,      
അവന്റെ മേൽ കുനിഞ്ഞുനിന്ന വേദന.
കിണറിനുള്ളിലേയ്ക്കെനിക്കിറങ്ങണം,     
കവിളുകവിളായിട്ടെന്റെ മരണമെനിയ്ക്കു കുടിച്ചിറക്കണം,      
കരിമ്പായലു കൊണ്ടെന്റെ ഹൃദയമെനിയ്ക്കു നിറയ്ക്കണം,      
ജലം മുറിപ്പെടുത്തിയ കുട്ടിയെയെനിയ്ക്കു നോക്കിനിൽക്കണം.      
No comments:
Post a Comment