Thursday, November 3, 2011

ലോര്‍ക്ക - ഉറക്കമില്ലാത്ത പ്രണയത്തിന്റെ രാത്രി



പൂർണ്ണചന്ദ്രനൊപ്പം നാമിരുപേർ രാത്രി ചവിട്ടിക്കയറി,
ഞാൻ തേങ്ങിക്കരഞ്ഞപ്പോൾ നീ പൊട്ടിച്ചിരിച്ചു.
നിന്റെ പരിഹാസമൊരു ദേവതയായിരുന്നു,
എന്റെ പരിഭവങ്ങൾ തുടലിട്ട നിമിഷങ്ങളും പ്രാവുകളും.

രാത്രിയുടെ പടിയിറങ്ങി നാം പിന്നെ, വേദനയുടെ പളുങ്കേ,
വിപുലദൂരങ്ങൾക്കു മേൽ നീ തേങ്ങിക്കരഞ്ഞു.
നിന്റെ ദുർബ്ബലഹൃദയത്തിന്റെ പൂഴിപ്പരപ്പിനു മേൽ
അടവെച്ച മുട്ടകളായിരുന്നു എന്റെ കദനം.

പ്രഭാതം പിന്നെ നമ്മെ കിടക്കയിലൊരുമിപ്പിച്ചു,
ചോരയണപൊട്ടിയൊഴുകുന്നൊരുറവിനു മേൽ
നമ്മുടെ ചുണ്ടുകളൊട്ടിപ്പിടിച്ചു.

പടുതകൾക്കിടയിലൂടെ പിന്നെ സൂര്യൻ കയറിവന്നു,
ശവക്കോടി ചുറ്റിയ എന്റെ ഹൃദയത്തിനു മേൽ
ജീവന്റെ പവിഴക്കൊടിയതിന്റെ ചില്ലകൾ വിരിച്ചു.