Sunday, November 20, 2011

ലോര്‍ക്ക - മരിച്ച പോപ്ളാർ


വൃദ്ധവൃക്ഷമേ, കരിംപോപ്ളാറേ!
മയങ്ങുന്ന തടാകത്തിന്റെ കണ്ണാടിയിലേക്കു
നീ പതിച്ചുവല്ലോ,
അസ്തമയസൂര്യന്റെ മുഖത്തേക്കു
നിന്റെ നെറ്റിത്തടം താഴ്ത്തിയും.
നിന്റെ തടി വീഴ്ത്തിയതു സ്വരം പരുഷമായ കൊടുംകാറ്റല്ല,
മരംവെട്ടിയുടെ മഴുപ്രഹരവുമല്ല;
അയാൾക്കറിയുമല്ലോ,
നീ പുനർജ്ജനിക്കുമെന്ന്.

തന്നിൽ കൂടുകളില്ലെന്നറിഞ്ഞപ്പോൾ,
പുൽമേട്ടിലെ പോപ്ളാർയുവാക്കൾ തന്നെ മറന്നുവെന്നറിഞ്ഞപ്പോൾ,
നിന്റെ ആത്മബലം തന്നെ
മരണത്തെ മന്ത്രിച്ചുവരുത്തിയതും.

ചിന്തകൾക്കു ദാഹിക്കുകയായിരുന്നു നീ,
യുഗങ്ങൾ പഴകിയ നിന്റെ വിപുലശീർഷം
ഏകാന്തതയിൽ കാതോർക്കുകയായിരുന്നു,
നിന്റെ സഹോദരങ്ങളുടെ വിദൂരഗാനങ്ങൾക്കും.

നിന്റെയുടലിൽ നീ കരുതിവച്ചു
നിന്റെ വികാരങ്ങളുടെ ലാവാദ്രവം,
നിന്റെ ഹൃദയത്തിൽ
പെഗാസസിന്റെ ഭാവിയറ്റ ശുക്ളവും.
അസ്തമയസൂര്യനു നേർക്കൊരു മുഗ്ധപ്രണയത്തിന്റെ
ഭീഷണബീജം.

എന്തു ശോകം മണ്ണിന്‌:
ഇലച്ചാർത്തിന്റെ നായകൻ
ചില്ലകളൊഴിഞ്ഞവനായി!

ചന്ദ്രന്റെ തൊട്ടിലാവില്ലിനിമേൽ നീ,
തെന്നലിന്റെ മായച്ചിരിയാവില്ല,
കുതിരപ്പുറമേറിക്കുതിക്കുന്ന സാന്ധ്യതാരത്തിന്റെ
ചാട്ടവാറുമാവില്ല.
ഇനി മടങ്ങിവരില്ല
നിന്റെ ജീവിതവസന്തം,
നീയിനി കാണില്ല
വിതച്ച പാടത്തിന്റെ മാറിടം.
നിന്നിൽ കൂടുകൂട്ടും
തവളകളുമെറുമ്പുകളും.
പച്ച മുടിയ്ക്കു മേൽ
മുൾച്ചെടി വളരും,
പിന്നെയൊരുനാൾ
മന്ദഹസിച്ചെത്തുന്നൊരു പ്രവാഹം
നിന്നെയും കൊണ്ടു പായും.

വൃദ്ധവൃക്ഷമേ, കരിംപോപ്ളാറേ!
മയങ്ങുന്ന തടാകത്തിന്റെ കണ്ണാടിയിലേക്കു
നീ പതിച്ചുവല്ലോ.
ഇരുളടയുമ്പോൾ
നിന്റെ പതനം ഞാൻ കണ്ടു,
ഇതു നിനക്കായെന്റെ വിലാപം,
എനിക്കുള്ളതാണതും.

1920


link to image


No comments: