പഠിക്കുമ്പോഴെനിക്കുള്ള ഹൃദയം,     
ഞാനാദ്യം ബാലപാഠത്തിൽ      
ചായമിട്ട ഹൃദയം,      
അതു നിന്നിലുണ്ടോ,      
കറുത്ത രാവേ?
(കുളിരുന്ന, കുളിരുന്ന     
പുഴവെള്ളം പോലെ.)
ചുംബനത്തിന്റെ രുചി ഞാനറിഞ്ഞ     
ആദ്യചുംബനം,      
എന്റെ ബാല്യത്തിന്റെ ചുണ്ടുകളിൽ      
പുതുമഴപോലെ പെയ്ത ചുംബനം,      
അതു നിന്നിലുണ്ടോ,      
കറുത്ത രാവേ?
(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)
ഞാനാദ്യമെഴുതിയ കവിതയുടെ വരി,     
എന്നും നേരെ നോക്കി നടന്നുപോയ 
മുടി മെടഞ്ഞിട്ട പെൺകുട്ടി, 
അവ നിന്നിലുണ്ടോ,      
കറുത്ത രാവേ?
(കുളിരുന്ന, കുളിരുന്ന 
പുഴവെള്ളം പോലെ.)
എന്നാലെന്റെ ഹൃദയം,     
സർപ്പങ്ങൾ കരണ്ട ഹൃദയം,      
അറിവിന്റെ വൃക്ഷത്തിലൊരുകാലം      
വിളഞ്ഞുകിടന്ന ഹൃദയം,      
അതു നിന്നിലുണ്ടോ,      
കറുത്ത രാവേ?
(പൊള്ളുന്ന, പൊള്ളുന്ന     
ഉറവെള്ളം പോലെ.)
എന്റെ നാടോടിപ്രണയം,     
നിഴലുകൾ കരിമ്പനടിച്ച      
അരക്ഷിതദുർഗ്ഗം,      
അതു നിന്നിലുണ്ടോ,      
കറുത്ത രാവേ?
(പൊള്ളുന്ന, പൊള്ളുന്ന     
ഉറവെള്ളം പോലെ.)
ഹാ, കൊടിയ നോവേ!     
നിന്റെ ഗുഹയിലേക്കു      
നീ കടത്തിവിട്ടതു നിഴലിനെ മാത്രം.      
ഇതു നേരല്ലേ,      
കറുത്ത രാവേ?
(പൊള്ളുന്ന, പൊള്ളുന്ന     
ഉറവെള്ളം പോലെ.)
ഹാ, തുലഞ്ഞുപോയ ഹൃദയമേ!     
നിത്യശാന്തി!
1920 ജൂലൈ 16
No comments:
Post a Comment