അയാളുടെ മറുപടി, ചില ഗുണകാംക്ഷികൾക്ക്              
ഒരിക്കലവരെന്നോടു ചോദിച്ചു,     
എന്തേ എന്റെ എഴുത്തിത്ര ദുർഗ്രഹമാവാനെന്ന്.      
അതവർക്കു രാത്രിയോടു ചോദിക്കാം,      
അയിരിനോടോ വേരിനോടോ ചോദിക്കാം.      
എന്തു പറയണമെന്നെനിക്കറിവുണ്ടായിരുന്നില്ല,      
പിന്നെ, ചിലകാലം കഴിഞ്ഞതിൽപ്പിന്നെ,      
തലയ്ക്കു തുമ്പുകെട്ട രണ്ടുപേർ എന്നെ വന്നാക്രമിച്ചു-      
ഞാനെഴുതുന്നതു സരളമാണത്രെ.      
ഒഴുകുന്ന പുഴയിലുണ്ടതിനു മറുപടി.      
ഞാനെന്റെ വഴിയ്ക്കും പോയി, ഓടിയും പാടിയും.
അയാൾ തന്റെ യാതനകളെ കെട്ടുകെട്ടിയ്ക്കുന്നു
ഏതൊരാൾക്കു കിട്ടിയിരിയ്ക്കുന്നു,     
ഞാനറിഞ്ഞത്രയുമാനന്ദം,      
(എന്റെ ചോരയിലൊഴുകുകയാണത്)      
എന്റെ പ്രകൃതമെന്ന      
സഫലവും വിഫലവുമായ മിശ്രണം?      
ഒഴുകുന്ന വൻപുഴയായിരുന്നു ഞാൻ,      
മുഴങ്ങുന്ന മുരത്ത ശിലകളുമായി,      
തെളിഞ്ഞ രാവൊച്ചകളുമായി,      
ഇരുണ്ട പകൽപ്പാട്ടുകളുമായി.      
ആർക്കു ഞാനിത്രയും കൊടുത്തിട്ടുപോകാൻ,      
അത്രയധികവും, ഇത്ര കുറവും,      
ലക്ഷ്യമെന്നതില്ലാത്ത ആനന്ദം,      
കടൽക്കരെ ഒറ്റയാനൊരു കുതിര,      
കാറ്റു നെയ്യുന്നൊരു തറി?      
(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)     
No comments:
Post a Comment