Friday, July 13, 2012

യൂജെനിയോ ദെ അന്ദ്രാദ - വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം


ഫലം


കവിത ഇങ്ങനെയാവട്ടെയെന്നാണെനിക്ക്:
വെളിച്ചത്തിനൊത്തു ത്രസിക്കുന്നത്, മണ്ണിനൊത്തു പരുക്കനായത്,
തെന്നലിനും ചോലയ്ക്കുമൊത്തു മന്ത്രിക്കുന്നത്.



വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം

നോക്കൂ, എത്ര പൊടുന്നനേ
വേനൽ വന്നെത്തുന്നു,
മഞ്ഞത്തവിട്ടുനിറമായ കുതിരക്കുട്ടികളുമായി,
അരിപ്പല്ലുകളുമായി,

വെള്ളയടിച്ചു വെടിപ്പായ
നീണ്ടുപിരിഞ്ഞ ഇടനാഴികളുമായി,
ഒഴിഞ്ഞ ചുമരുകളുമായി,
ആ ലോഹപ്രകാശവുമായി,

മണ്ണിൽ കുത്തിയിറക്കിയ
പവിത്രശൂലവുമായി,
കനത്ത മൌനത്തിൽ നിന്നു
ചുറയഴിക്കുന്ന പാമ്പുകളുമായി-

നോക്കൂ, വേനൽ
കവിതയിലേക്കിഴഞ്ഞു കയറുന്നതും.



പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി

പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി,
അവയുടെ പേരു പരിമളപ്പെടുത്തിയതു നിനക്കായി.
ചാലുകൾ ഞാൻ കീറിയതു നിനക്കായി,
മാതളത്തിനാളുന്ന തീനാളങ്ങൾ നൽകിയതും നിനക്കായി.

ചന്ദ്രനെ ഞാനാകാശത്തു പതിച്ചതു നിനക്കായി,
പൈന്മരക്കാട്ടിൽ പച്ചകളിൽ പച്ച വച്ചതു നിനക്കായി;
മണ്ണിലീയുടൽ നീർത്തിക്കിടന്നതും നിനക്കായി,
ഒരു മൃഗത്തെപ്പോലെ വെളിവായി, വ്യഗ്രനായി.


No comments: