Monday, July 30, 2012

യൂജെനിയോ ദെ അന്ദ്രാദെ - കാവ്യകല

Monet_-_Haystacks_in_the_late_summer


കറുപ്പു ധരിച്ച സ്ത്രീകൾ


അവർ വൃദ്ധകളായിട്ടേറെക്കാലമായിരിക്കുന്നു,
ആത്മാവോളം കറുപ്പു ധരിച്ചവർ.
ചുമരു പറ്റിയിരുന്ന്
കല്ലിച്ച സൂര്യനിൽ നിന്നവരഭയം തേടുന്നു,
അടുപ്പിൻമൂട്ടിലൊരുമിച്ചിരുന്ന്
ലോകത്തിന്റെ ശൈത്യത്തിൽ നിന്നവരൊളിക്കുന്നു.
അവർക്കിപ്പോഴും പേരുകളുണ്ടോ?
ആരും ചോദിക്കുന്നില്ല,
ആരും പറയുന്നുമില്ല.
അവരുടെ നാവുകളും അതുപോലെ കല്ലിച്ചത്.


കാവ്യകല



കല എന്നതിതിലുണ്ട്,
ഈ നാട്ടിൻപുറത്തുകാരി
തന്റെ നാലഞ്ചു നിര കാബേജുകൾക്കു
വെള്ളം തളിയ്ക്കുന്ന രീതിയിൽ:
പതറാത്ത കൈകൾ,
മണ്ണിനോടടുപ്പം,
ഹൃദയത്തിന്റെ സമർപ്പണം.
കവിതയെഴുതപ്പെടുന്നതിങ്ങനെ.



കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം


കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം,
അതിപുലർച്ചെ കുരുവികളുടെ മർമ്മരം,
ഒരു ചുമരിന്റെ ആകസ്മികവെണ്മ,

ചീവീടുകൾ മുൾച്ചെടികൾക്കു മേലെറിയുന്ന ധാർഷ്ട്യം,
കല്ലിച്ചുപോയ നമ്മുടെ നിത്യാന്നം,
ആട്ടിൻപറ്റത്തിനെ ആവിർഭവിപ്പിക്കുന്ന പൊടിപടലം,

നീരു വലിയുന്ന കുണ്ടുകളിൽ
താഴ്ന്ന തവളകരച്ചിൽ,
നായ്ക്കളുടെ നേർത്ത മോങ്ങൽ,
തൊലിയുടെ മറുപുറത്ത്
ചാപ്പ കുത്തുന്ന ഉഷ്ണം,

നിർജ്ജനമായ തരിശുനിലം,
ദാഹത്തിന്റെ കൊഴുച്ചാലുകൾ.


link to image


No comments: