Saturday, July 7, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - കടലടക്കം


കടലടക്കം


എന്തടക്കം,
എന്തടക്കമാണു
കടലിനിന്ന്.
നല്ലതല്ല,
ഇമ്മാതിരിയടക്കം
കടലിന്‌.


വധു


അവർ പറയുന്നു അവൾ മരിച്ചുവെന്ന്,-
എനിക്കതറിയില്ല,
അവർ പറയുന്നു അവൾ ദുഃഖിച്ചുമരിച്ചുവെന്ന്,
മരണത്തിന്റെ കളിമൺകറുപ്പായ കൈകളിൽ
അവളാശ്വാസം തേടിയെന്ന്,
പ്രണയരഹിതമായ നിദ്രയിൽ
പ്രണയവേദനയിൽ നിന്നവൾ സാന്ത്വനം തേടിയെന്ന്.


കടുംചെമപ്പിൽ ഒരു ഭാവന


ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ.
ദുരന്തത്തിന്റെയും മരണത്തിന്റെയും ചെണ്ടകൾ മുഴക്കൂ.
ഗായകസംഘമൊരു പ്രചണ്ഡഗാനമാലപിക്കട്ടെ,
എന്റെ പ്രാണൻ കുറുകുന്ന ശബ്ദമതിൽ മുങ്ങിത്താഴട്ടെ.

ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ,
വെളുത്ത വയലിനുകൾ വിളംബത്തിൽ നേർത്തുമുരളട്ടെ,
ഗർജ്ജിക്കുന്ന കാഹളമൊടുവിലൊരു സൌരസ്വരവുമൂതട്ടെ,

ഞാൻ പോകുന്ന
         തമസ്സിലേ-
                ക്കെനിയ്ക്കൊരു കൂട്ടായി.



നഗ്നയായ യുവനർത്തകി

നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
ജാസിന്റെ താളം ചവിട്ടുന്ന പാതിരാനർത്തകീ?
നിന്റെ വള്ളിക്കുടിലിനു മേലൊരു നേർത്ത മൂടുപടം പോലെ
ഏതു പെരുംകാടതിന്റെ പരിമളം പുതച്ചു?

നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
അരക്കെട്ടുലയ്ക്കുന്ന രാക്കറുമ്പിപ്പെണ്ണേ?
നിനക്കു പെറ്റമ്മയായതേതു വെള്ളിച്ചന്ദ്രൻ?
നീ നിന്റെ ചുണ്ടുകൾ സമ്മാനിച്ച ചെറുക്കനേത്?



മൃഗപരിശീലകൻ

ജീവിതമെന്ന സർക്കസ് കൂടാരത്തിൽ
മൃഗപരിശീലകനാണു പ്രണയം.
എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?
മൃഗപരിശീലകനാണു പ്രണയം.

പേടിയാണെനിക്ക്!
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ നീറുന്ന ചാട്ടയെ!
പേടി,
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ കൂർത്ത, കുത്തുന്ന ചാട്ടയെ!

എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?File:Jazzstubartwork.svg
മൃഗപരിശീലകനാണു പ്രണയം.



No comments: