Wednesday, July 11, 2012

ബോർഹസ് - വാർത്തെടുക്കൽ


കൈകൾ മുമ്പേയെത്തി ചുമരുകൾ തള്ളിനീക്കുമ്പോൾ
അന്ധനാകാശങ്ങൾ ദൃശ്യമാകുമ്പോലെ,
രാത്രിയെത്തുന്ന മുഹൂർത്തത്തിൽ
വരാനിരിക്കുന്ന കവിതകളെനിക്കനുഭൂതമാവുന്നു.
പ്രഹരമേറ്റു തിണർത്ത കാലത്തിന്റെ ചുമലുകളിൽ
രക്തവർണ്ണമായ വാക്കുകൾ:
അവയുടെ തെളിഞ്ഞ വെളിച്ചത്തിൽ
ഈ ഹീനരാത്രിയെ ഞാനെരിക്കണം.
കവിതയുടെ കഠിനവജ്രത്തിൽ
സായാഹ്നത്തിന്റെ കണ്ണീരിനെ ഞാനടക്കണം.
ആത്മാവു നഗ്നനായലയട്ടെ,
കാറ്റിനെപ്പോലേകനുമാവട്ടെ,
കാര്യമാക്കില്ല ഞാനതിനെ,
ഉജ്ജ്വലമായൊരു ചുംബനത്തിന്റെ പ്രപഞ്ചം
ഇന്നുമെന്റെ ജീവനെ പുണരുമെങ്കിൽ.
കവിത വിതയ്ക്കുന്നവനു
വളക്കൂറുള്ള നിലമത്രേ, രാത്രി.



No comments: