Thursday, July 19, 2012

യൂജെനിയോ ദെ അന്ദ്രാദെ - പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം

Amaldus_Nielsen-Aftenstemning_over_havet

മന്ദഹാസം


ആ മന്ദഹാസമാണെന്നെനിയ്ക്കു തോന്നി,
എനിയ്ക്കു വാതിൽ തുറന്നു തന്നതാമന്ദഹാസമെന്ന്.
വെളിച്ചമുള്ളൊരു മന്ദഹാസമായിരുന്നു അത്,
ഉള്ളിൽ നിറയെ വെളിച്ചവുമായി;
അതിനുള്ളിൽ കടക്കാൻ ഞാൻ കൊതിച്ചു,
അതിനുള്ളിൽ വിവസ്ത്രനായി കിടന്നുറങ്ങാൻ.
അതിനുള്ളിലോടിനടക്കാൻ, തുഴഞ്ഞുനടക്കാൻ,
ആ മന്ദഹാസത്തിനുള്ളിൽ മരിച്ചുകിടക്കാൻ.



പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം


പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം,
കാട്ടുമൾബറികളുടെ ദംശനമേറ്റ സൂര്യൻ,
ബാലന്മാരുടെ നനവൂറിയിഴയുന്ന ശബ്ദങ്ങൾ,
നിഴലുകൾ വഴുതിവീഴുന്ന പടവുകൾ.



ഇലകളാണിന്നുമവയെന്നപോലെ

ഇലകളാണിന്നുമവയെന്നപോലെ
നാരകമരങ്ങൾക്കിടയിലെ കഴുകിത്തെളിഞ്ഞ വായുവിൽ
പാടുന്ന കിളികൾ;
ഈ അക്ഷരങ്ങൾക്കു മേൽ തെറിച്ചുവീഴുന്ന
ചില സ്ഫുരണങ്ങൾ.



നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ

നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ,
പ്രസരിപ്പുറ്റ വായുവിൽ
കടലോരപ്പൂക്കളുടെ വിളംബവിസ്ഫോടനമാവാൻ,
ജ്വലിക്കുന്നൊരു മുഷ്ടിയാവാൻ,
ചുണ്ണാമ്പുകല്ലിന്റെ വെണ്മ പിളർന്ന വെളിച്ചമാവാൻ.



എന്റെ നാവിൻതുമ്പിലെ ഉപ്പുചുവ

കേൾക്കൂ, കേൾക്കൂ:
പറയാനായി ഇനിയും ചിലതെനിക്കു ബാക്കിയുണ്ട്.
അതത്ര പ്രധാനമൊന്നുമല്ലെനെനിക്കറിയാം,
അതീ ലോകത്തെ രക്ഷിക്കാനൊന്നും പോകുന്നില്ല,
ആരുടെയെങ്കിലും ജീവിതം മാറ്റിമറിയ്ക്കാനും പോകുന്നില്ല
-അല്ലെങ്കിൽ, ആരാണൊരാളുള്ളത്,
ലോകത്തെ രക്ഷിക്കാൻ,
മറ്റൊരാളുടെ ജീവിതബോധത്തെ മാറ്റാനെങ്കിലും?
ഞാൻ പറയുന്നതൊന്നു കേൾക്കൂ,
നിങ്ങളെ ഞാൻ അധികനേരം പിടിച്ചുനിർത്താനും പോകുന്നില്ല.
തീരെച്ചെറിയൊരു കാര്യമാണത്,
പൊഴിഞ്ഞുതുടങ്ങിയ പൊടിമഴ പോലെ.
മൂന്നോ നാലോ വാക്കുകൾ മാത്രം.
നിങ്ങളെ വിശ്വസിച്ചേല്പിക്കാനുള്ള വാക്കുകൾ.
അവയുടെ ജ്വാല തവിഞ്ഞുപോകരുതെന്നതിനായി,
അവയുടെ ക്ഷണികജ്വാല.
ഞാനത്രമേൽ സ്നേഹിച്ച വാക്കുകൾ,
ഇന്നുമൊരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വാക്കുകൾ.
എന്റെ കുടിയിടമാണവ,
എന്റെ നാവിൻതുമ്പിലെ ഉപ്പുചുവയും.


link to image


No comments: