Sunday, July 15, 2012

യൂജെനിയോ ദെ അന്ദ്രാദെ - ഒരു പൂവിന്റെ പേരാണെന്റേത്

Sommarnöje_(1886),_akvarell_av_Anders_Zorn


ഗാനം


തിരത്തലപ്പുകളോരോന്നുയർത്തി
പെരുകിവന്ന കടലിനോടു
ഞാൻ യാചിച്ചു,
പോപ്ളാർമരത്തിന്റെ
ഇലകളെപ്പോലാവാൻ;
എന്റെ നെഞ്ചത്തൊരു
സൌമ്യസ്പർശമാവാൻ,
ചില ചുണ്ടുകളുടെ
ഓർമ്മയെങ്കിലുമാവാൻ.



ഒരു പൂവിന്റെ പേരാണെന്റേത്

നീയെന്നെ പേരെടുത്തു വിളിക്കുമ്പോൾ
ഒരു പൂവിന്റെ പേരാണെന്റേത്.
നീയെന്നെത്തൊടുമ്പോ-
ളെനിക്കു പോലുമറിയില്ല
ഞാനൊരു കന്യകയോ, പുഴയോ,
താഴ്വരയിലൊരു തോട്ടമോയെന്ന്.


ഒരു പിഞ്ചുപനമരം


ഡിലോസിൽ യുളീസസ് കണ്ടിരുന്നു
ഒരു പിഞ്ചുപനമരം,

അതുപോലെ ശോഷിച്ചതായിരുന്നു
നിന്നെ ഞാൻ കണ്ട പകൽ;

അതുപോലെ ശോഷിച്ചതായിരുന്നു,
നിന്നെ ഞാനനാവൃതയാക്കിയ രാത്രി;

നഗ്നമായ താഴ്വരയിലൊരു കുതിരക്കുട്ടിയെപ്പോലെ
നിന്നിലേക്കു ഞാൻ കയറിക്കയറിവന്ന രാത്രി.


വിസ്മൃതിയെക്കുറിച്ച്


സെർസീ, സെർസീ, പതിയെക്കൊഴിഞ്ഞുവീഴുന്ന ഇലകളേ
ഞങ്ങളുടെ വിസ്മൃതിയെ ആപ്പിളുകളുടെ ഒളിഞ്ഞ തിളക്കമാക്കൂ
ജനാലച്ചില്ലിൽ മഴയുടെ പതിഞ്ഞ മേളമാക്കൂ
മൃദുലതയുടെ അരിപ്പല്ലുകളാക്കൂ.

(സെർസീ - ഹോമറിന്റെ ഒഡീസിയിൽ മനുഷ്യരെയും ജന്തുക്കളെയും മയക്കത്തിലാഴ്ത്തുന്ന മന്ത്രവാദിനി)



മഴയത്തെ വീട്

മഴ, ഒലീവുമരങ്ങൾക്കു മേൽ വീണ്ടും മഴ.
എനിക്കറിയില്ല,
ഈ അപരാഹ്നത്തിലതു മടങ്ങിവന്നതെന്തിനെന്ന്,
എന്റെ അമ്മ എന്നേ മടങ്ങിപ്പോയെന്നിരിക്കെ,
മഴപെയ്യുന്നതു കാണാനവരിപ്പോൾ
വരാന്തയിലേക്കിറങ്ങിവരാറില്ലെന്നിരിക്കെ,
തുന്നുന്നതിൽ നിന്നു കണ്ണുയർത്തി
നീയതു കേൾക്കുന്നില്ലേയെ-
ന്നവരിപ്പോൾ ചോദിക്കാറില്ലെന്നിരിക്കെ.
അമ്മേ, മഴ പെയ്യുന്നതു വീണ്ടും ഞാൻ കേൾക്കുന്നു,
നിന്റെ മുഖത്തു പെയ്യുന്ന മഴ.



ന്യൂയോർക്കിലെ വിമാനത്താവളത്തിൽ

ഒരു ക്ഷണികദർശനം, ഒരു ക്ഷണം
ഞാനതു സ്വീകരിച്ചില്ല
ആനന്ദത്തിന്റെ ആ വാഗ്ദാനം
ഇത്രയും ക്ഷീണിക്കാത്ത കണ്ണുകൾക്കു മേൽ പതിയ്ക്കട്ടെ.
ഒരു ക്ഷണനേരത്തേക്കു പക്ഷേ ഞാൻ കണ്ടു
പുലർച്ചെ മഞ്ഞണിഞ്ഞ പയർച്ചെടികളുടെ പാടം.


link to image


No comments: