Sunday, July 8, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - ഒടുക്കം


ഒരു ക്രൈസ്തവദേശം


ഇടവഴിയിൽ
കൈയിലൊരറാക്കുകുപ്പിയുമായി
ദൈവം മയങ്ങിക്കിടക്കുന്നു.
എഴുന്നേറ്റാട്ടെ, ദൈവമേ,
നിവർന്നുനിന്നു
മനുഷ്യനെപ്പോലെ പൊരുതിയാട്ടെ.



പാമ്പ്

പുല്ലിനിടയിലേക്കു മിന്നൽവേഗത്തിൽ
അവൻ തെന്നിമടങ്ങുന്നു-
എനിക്കു കടന്നുപോവാൻ
വഴി മാറിത്തരാൻ
അവൻ മര്യാദ കാണിയ്ക്കുന്നു:
അവനെ കൊല്ലാൻ
ഒരു കല്ലു കുനിഞ്ഞെടുക്കാൻ
എനിക്കു ലജ്ജ തോന്നിപ്പോവുന്നു.



മരിക്കാൻ കിടക്കുന്ന ജന്തു

മരണം മണത്ത കഴുകന്മാർ
പറന്നെത്തുന്നു-
കാറ്റിനും വെയിലിനുമടിയിൽ
ഉടലിന്റെ അന്ത്യയുദ്ധം അവർ കാണുന്നുണ്ട്-
കടന്നുപോവുന്ന തെന്നലിനെ,
പരിധിയറ്റ മാനത്തെ
യാതനയുടെ കണ്ണു കൊണ്ടു നോക്കുന്ന
അവസാനത്തെ നോട്ടം അവർ കാണുന്നുണ്ട്-
മരണം മണത്ത കഴുകന്മാർ
തലയ്ക്കു മേൽ കാത്തിരിക്കുന്നു,
ആ നിശ്ചലനിമിഷം-
ജീവൻ
മരിക്കുന്ന

നിമിഷം.



സംഗീതത്തിൽ ഒരു സ്വരം

ജീവിതം ജീവനുള്ളവർക്കുള്ളതാണ്‌,
മരണം മരിച്ചവർക്കും.
ജീവിതം സംഗീതം പോലെയാവട്ടെ,
മരണം, പാടാതെ പോയൊരു സ്വരവും.



മണൽക്കാറ്റ്

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു,
ശരൽക്കാലത്തൊരു പിടി പൂഴിയായി,
വസന്തത്തിലെന്റെ കൈപ്പടത്തിൽ
ഒരു മഴത്തുള്ളിയായി.

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു,
ഒക്റ്റോബറിലൊരു ഭഗ്നഗാനമായി,
ചിറകേറിയൊരു ഹിമപ്പക്ഷിയായി.

മണ്ണു
മടങ്ങിച്ചെല്ലാനെന്നെ വിളിക്കുന്നു.



ഒറ്റ

ഒറ്റയ്ക്ക്
പുല്ലുമൈതാനത്തെ
കാറ്റു പോലെ.

ഒറ്റയ്ക്ക്
മേശ മേൽ
ഒരു കുപ്പി കള്ളു പോലെ.



ഒടുക്കം

ചുമരിൽ
ഘടികാരമില്ല,
കാലമില്ല,
പുലരി മുതലന്തി വരെ
കടന്നുപോവുന്ന
നിഴലുകളില്ല.

പുറത്തു
വെളിച്ചമില്ല
ഇരുട്ടില്ല.

വാതിലുമില്ല.



ഒടുവിലത്തെ വളവ്

വളവു തിരിഞ്ഞു ചെല്ലുമ്പോൾ
എതിരേ വരുന്നതു നിങ്ങൾ തന്നെയാണെങ്കിൽ
തിരിയാനിനിയൊരു വളവുമില്ലെന്ന്
നിങ്ങൾക്കു മനസ്സിലാവുന്നു.



No comments: