Friday, July 6, 2012

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പാട്ടുകൾ

LangstonHughes

മടുത്തു


കാത്തുകാത്തു ഞാൻ മടുത്തു
-നീയുമങ്ങനെയല്ലേ-
ഈ ലോകം നന്നാവുമെന്ന്,
സുന്ദരമാവുമെന്ന്, കരുണയുള്ളതാവുമെന്ന്.
നമുക്കൊരു കത്തിയെടുത്ത്
ഈ ലോകത്തെ രണ്ടായി കീറാം-
ഏതു പുഴുക്കളാണതിന്റെ തൊണ്ടു കരളുന്നതെന്ന്
നമുക്കൊന്നു നോക്കാം.



നാവികൻ

ഉലയുന്ന കപ്പൽത്തട്ടിലയാളിരുന്നു,
നാട്ടിൽ നിന്നു പാതിലോകമകലെയായി.
ഒരു കാപ്സ്റ്റൺ സിഗററ്റയാൾ വലിച്ചിരുന്നു,
പതയുടെ തൊപ്പിയണിഞ്ഞ നീലത്തിരകളയാൾ നോക്കിയിരുന്നു.

അയാൾക്കു കൈത്തണ്ടയിലൊരു മത്സ്യകന്യകയുണ്ടായിരുന്നു,
നെഞ്ചത്തൊരു നങ്കൂരം,
മുതുകത്തയാൾ പച്ച കുത്തിയിരുന്നു,
കൂട്ടിലടച്ചൊരു നീലപ്പക്ഷിയും.



വ്യക്തിപരം

വ്യക്തിപരം
എന്നു കുറിച്ച കവറിൽ
ദൈവമെനിക്കൊരു കത്തയച്ചു.
കത്തു ഞാൻ മടക്കിയിട്ടുണ്ട്,
വ്യക്തിപരം
എന്നു കുറിച്ച കവറിൽത്തന്നെ.


സ്വതന്ത്രൻ


കാറ്റിനെ പിടിയ്ക്കാം,
കടലിനെ പിടിയ്ക്കാം,
നിനക്കാവില്ലമ്മച്ചീ,
ഒരുനാളുമെന്നെപ്പിടിയ്ക്കാൻ.

മുയലിനെയിണക്കാം,
കരടിയെയുമിണക്കാം,
നിനക്കാവില്ലമ്മച്ചീ,
എന്നെയെവിടെപ്പിടിച്ചിടാൻ.


പാട്ടുകൾ


ഇരുട്ടത്തു പാടിക്കൊടുത്തുകൊ-
ണ്ടവൾക്കരികിൽ ഞാനിരുന്നു.

അവൾ പറഞ്ഞു:
വാക്കുകളെനിക്കു
മനസ്സിലാവുന്നില്ല.

ഞാൻ പറഞ്ഞു:
അതിനു വാക്കുകളില്ലല്ലോ.



ആർഡെല്ലാ

താരകളില്ലാത്ത രാത്രിയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ കണ്ണുകളില്ലായിരുന്നുവെങ്കിൽ.
സ്വപ്നങ്ങളിലാത്ത നിദ്രയാണു നീയെന്നു
ഞാൻ പറഞ്ഞേനേ,
നിന്റെ ഗാനങ്ങളില്ലായിരുന്നുവെങ്കിൽ.



കരീബിയൻ അസ്തമയം

ദൈവത്തിന്റെ രക്തസ്രാവം പോലെ,
മാനത്തു ചോര ചുമച്ചുതുപ്പിയപോലെ,
ഇരുണ്ട കടലിൽ ചുമപ്പു പറ്റിയപോലെ,
കരീബിയയിൽ അസ്തമയമിങ്ങനെ.



രോഗി കിടക്കുന്ന മുറി

എന്തു നിശബ്ദതയാണിവിടെ,
രോഗി കിടക്കുന്ന ഈ മുറിയിൽ.
മരണവും ജീവിതവുമെന്ന കാമുകർക്കിടയിൽ
ഉരിയാട്ടമില്ലാതെ ഒരു സ്ത്രീ, കട്ടിലിൽ-
വേദനയെന്ന ഒറ്റവിരിപ്പു കൊണ്ട്
മൂന്നുപേരെയും മൂടിയിരിക്കുന്നു.



No comments: