Monday, September 3, 2012

മീരോസ്ലാവ് ഹോലുബ് - പൂച്ച



പുറത്തു രാത്രിയായിരുന്നു,
അക്ഷരങ്ങളില്ലാത്ത പുസ്തകം പോലെ.
അരിപ്പ പോലത്തെ നഗരത്തിൽ നിന്ന്
നക്ഷത്രങ്ങളിലേക്കു നിത്യാന്ധകാരമിറ്റുവീണിരുന്നു.


ഞാനവളോടു പറഞ്ഞതാണ്
പോകരുതെന്ന്
പോയാൽ നീ കെണിഞ്ഞുപോകുമെന്ന്
വശീകരിക്കപ്പെട്ടുപോകുമെന്ന്
ഫലമില്ലാതെ വേദനിക്കുമെന്ന്.


പോകരുതെന്നു ഞാനവളോടു പറഞ്ഞു,
ഇല്ലായ്മയെ എന്തിനു കൊതിക്കണം?


പക്ഷേ ഒരു ജനാല തുറന്നപ്പോൾ
അവൾ പോയി,

കറുത്ത രാത്രിയിലേക്ക്
ഒരു കറുത്ത പൂച്ച ഇറങ്ങിപ്പോയി,
അവൾ അലിഞ്ഞുപോയി,
അവളെ ആരും പിന്നെ കണ്ടിട്ടുമില്ല,
അവൾ പോലും.


എന്നാൽ നിങ്ങൾക്കു ചിലപ്പോൾ
അവളനങ്ങുന്നതു കേട്ടുവെന്നു വരാം,
ഒരൊച്ചയുമില്ലാതിരിക്കുമ്പോൾ,
ഒരു വടക്കൻകാറ്റു വീശിവരുമ്പോൾ,
തനിയ്ക്കു തന്നെ കാതോർത്തു നിങ്ങളിരിക്കുമ്പോൾ.



link to image

No comments: