Thursday, September 6, 2012

റോബർട്ട് വാൾസർ - മത്തങ്ങാത്തലയൻ

robert-walser-hat

ഒരിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്, ആ പൊങ്ങച്ചക്കാരൻ. ആ മത്തങ്ങാത്തലയിൽ അയാൾ ഒരു നീളൻതൊപ്പി വച്ചിരുന്നു; ആരെങ്കിലും അയാളോടു സംസാരിക്കാൻ നിന്നാൽ അയാൾ തൊപ്പിയെടുത്തു കൈയിൽ പിടിയ്ക്കും: അത്ര മര്യാദയായിരുന്നു, അയാൾക്ക്. ഈ മനുഷ്യൻ ഒരു ദിവസം നടക്കാനിറങ്ങി. പക്ഷേ കാറ്റൊന്നാഞ്ഞുവീശിയപ്പോൾ അയാളുടെ കണ്ണുകൾ കെട്ടുപോയി. ആ മെഴുകുതിരിമുരടുകളും വച്ച് അയാൾക്കു കരയാൻ തോന്നി; അയാൾക്കു വീട്ടിലേക്കുള്ള വഴി കാണാൻ പറ്റേണ്ടേ? രണ്ടു കൈ കൊണ്ടും ആ മത്തങ്ങാത്തല താങ്ങിപ്പിടിച്ച്  അയാൾ അവിടെയിരുന്നു; അയാൾക്കു മരിക്കാൻ തോന്നി. പക്ഷേ അയാളുടെ മരണവും പെട്ടെന്നുണ്ടായില്ല. ഒന്നാമതായി, അയാളുടെ വായിൽ നിന്ന് ആ ഓക്കില തിന്നുതീർക്കാനായി ഒരു ഇലതീനിപ്പാറ്റ വരേണ്ടിയിരുന്നു; അയാളുടെ മത്തങ്ങാത്തലയിൽ ഒരോട്ടയിടാനായി ഒരു കിളി വരേണ്ടിയിരുന്നു; ആ രണ്ടു മെഴുകുതിരിമുരടുകൾ എടുത്തുമാറ്റാനായി ഒരു കുട്ടി വരേണ്ടിയിരുന്നു. എങ്കിൽ അയാൾക്കു മരിക്കാം. പക്ഷേ പാറ്റ ഇല തിന്നു തീർത്തിട്ടില്ല, കിളി ഓട്ടയിടുന്നതേയുള്ളു, കുട്ടിയാവട്ടെ, മെഴുകുതിരിമുരടുകളും വച്ചു കളിക്കുകയുമാണ്‌.


റോബർട്ട് വാൾസർ (1878-1956) - സ്വിറ്റ്സർലന്റുകാരനായ ജർമ്മൻ നോവലിസ്റ്റും കഥാകൃത്തും കവിയും.


wiki link to robert walser


No comments: