Saturday, January 22, 2011

റൂമി - പണി നടക്കുമിടങ്ങൾ


പണി നടക്കുമിടങ്ങൾ


പണ്ടേ ഞാൻ പറഞ്ഞിരിക്കുന്നു,
വേണ്ടതില്ലാത്തിടങ്ങൾ നോക്കിയാണു പണിക്കാരൻ നടക്കുന്നതെന്ന്,
അവിടങ്ങളിലാണയാൾ തന്റെ പണി പരിശീലിക്കുന്നതെന്ന്.

കല്ലൻ നോക്കിനടക്കുന്നത്
കൂരയിടിഞ്ഞുവീണ പഴവീട്,
ഒഴിഞ്ഞ കുടം പൊക്കിയെടുക്കാനാണു വെള്ളക്കാരൻ.
വാതിലു വയ്ക്കാത്ത വീടിനു മുന്നിൽ
തച്ചന്റെ നടത്തയും നില്ക്കും.

ശൂന്യതയുടെ സൂചനകൾ കാണുന്നിടത്തേക്ക്
പണിക്കാർ ഓടിക്കൂടുന്നു,
അതു തൂർക്കലാണവർക്കു പിന്നെ പണി.
ശൂന്യതകളിലാണവർക്കു പ്രതീക്ഷ;
അതിനാലതൊഴിവാക്കാമെന്നും കരുതേണ്ട.
അതിനുള്ളിലുണ്ട് നിങ്ങൾക്കു വേണ്ടതൊക്കെ!

എന്റെയാത്മാവേ,
നിന്റെയുള്ളിലെ കൂറ്റൻ ശൂന്യതയുമായി ചങ്ങാത്തമല്ല നീയെങ്കിൽ
എന്തിനതിലേക്കു വലയും വീശി കണ്ണും നട്ടു നീയിരിക്കുന്നു?

കണ്ണിൽപ്പെടാത്ത ഈ പെരുംകടൽ സകലസമൃദ്ധിയും നിനക്കു തന്നിട്ടും
‘മരണ’മെന്നല്ലാതെ നീയതിനെ വിളിച്ചിട്ടുണ്ടോ?

ദൈവമെന്തോ മാന്ത്രികപ്പണി ചെയ്തിരിക്കുന്നു,
അതിനാൽ നിനക്കു കൊതി
പാമ്പിൻപുറ്റിൽ കൈ കടത്താൻ;
കൺകവരുന്ന പൂവനമൊന്നടുത്തുണ്ടായിട്ടും
പാമ്പിൻ കാവുപോലൊഴിഞ്ഞുമാറിപ്പോവുകയുമാണു നീ.

ഇതു കണക്കെ വിചിത്രമാണു നിന്റെ മരണപ്പേടി,
ഇതു കണക്കശ്ലീലമാണു വേണ്ടാത്ത വകയോടു നിനക്കുള്ളടുപ്പവും.


പ്രാണൻ മാത്രം


കൃസ്ത്യാനിയല്ല, ജൂതനല്ല, മുസ്ലീമല്ല,
ഹിന്ദുവും, ബൗദ്ധനും, സൂഫിയുമല്ല.
ഒരു മതവുമില്ല, ഒരു സഭയുമില്ല.
കിഴക്കനല്ല, പടിഞ്ഞാറനല്ല.
കടലിൽ നിന്നു പൊന്തിയതല്ല,
മണ്ണിൽ നിന്നു മുളച്ചതുമല്ല.
പ്രാകൃതികമല്ല, മായികമല്ല,
പഞ്ചഭൂതങ്ങളുടെ ചേരുവയുമല്ല.
ഇരുലോകങ്ങളിലും പെട്ടവനല്ല,
ആദാമിന്റെയും ഹവ്വയുടെയും സന്തതിയല്ല,
ഒരു സൃഷ്ടികഥയിൽ നിന്നിറങ്ങിവന്നതുമല്ല.
ഇടമില്ലാത്തിടമാണെന്റെയിടം,
ഒരു പൂർണ്ണതയുടെ അംശാവതാരം.
ദേഹമല്ല, ദേഹിയല്ല.
പ്രിയനടിമ ഞാൻ,
ഞാൻ കണ്ടിരിക്കുന്നു
ഇരുലോകങ്ങളെയൊന്നായി,
നമ്മുടെ വിളി കേൾക്കുന്നവനെയും.
ഞാനറിയുന്നു തുടക്കവും ഒടുക്കവും,
അകവും പുറവും;
മനുഷ്യജന്മത്തിലോടുന്ന പ്രാണനെയും.


No comments: