Saturday, January 22, 2011

യഹൂദാ അമിച്ചായി–എന്‍റെ കുഞ്ഞ്


എന്റെ കുഞ്ഞ്


ഒടുവിൽ ഞാനെന്റെ കുഞ്ഞിനെ കാണുമ്പോൾ
കുറുക്കിയതേ അവൻ കഴിച്ചിരുന്നുള്ളു.
ഇന്നവൻ വിഷാദിച്ചിരിക്കുന്നു.

ഇന്നവൻ ഇറച്ചിയും റൊട്ടിയും കഴിക്കുന്നു,
കത്തിയും മുള്ളുമെടുത്ത്,
മേശപ്പുറത്തെ മര്യാദകൾ പാലിച്ചും;
അവനെ പരിശീലിപ്പിക്കുകയുമാണവ
എളിമയോടെ, ബഹളം വയ്ക്കാതെ
മരണത്തിനു കീഴടങ്ങാനും.

അവൻ കരുതുന്നു ഞാനൊരു നാവികനാണെന്ന്,
ഒരു കപ്പൽ പോലുമെനിക്കില്ലെന്നും അവനറിയാം.
കടൽ ഞങ്ങളുടേതല്ലെന്നും.
വിപുലമായ ദൂരങ്ങൾ, കാറ്റുകൾ മാത്രം.

പ്രാർത്ഥിക്കുമ്പോൾ എന്റെ പിതാവിന്റെ ചേഷ്ടകൾ,
പ്രണയിക്കുമ്പോൾ എന്റെതന്നെ ചേഷ്ടകൾ,
അവന്റെ കുഞ്ഞുടലിൽ മടങ്ങിക്കിടക്കുന്നുണ്ടവ.

മുതിരുക എന്നാൽ
അഭിലാഷത്തിന്റെ അപ്പം ചുട്ടെടുക്കുക എന്നുതന്നെ,
പൊള്ളുന്ന അടുപ്പിനു മുന്നിൽ
തുടുത്ത മുഖവുമായി
രാത്രി മുഴുവൻ ഇരിക്കുക എന്നുതന്നെ.

എന്റെ കുഞ്ഞു യാതൊന്നും കാണാതെ പോകുന്നില്ല.

അവൻ പറയാൻ പഠിച്ച ആ മാന്ത്രികപദം
‘പോയിട്ടുവാ’
മരിച്ചവർക്കിടയിലേ അതു വിലപ്പോവുകയുമുള്ളു.



എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു

എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു.
തന്റെ ശത്രുക്കളെ വെറുപ്പായിരുന്നില്ലദ്ദേഹത്തിന്‌, സ്നേഹവുമായിരുന്നില്ല.
എന്നാലെനിക്കറിയാം,
അത്രയുമപൂർവ്വമായിരുന്ന കൊച്ചുകൊച്ചുശാന്തതകളിൽ നിന്ന്
എന്നെ രൂപപ്പെടുത്തുകയായിരുന്നു നിത്യവുമദ്ദേഹമെന്ന്;
ബോംബുകൾക്കും പുകയ്ക്കുമിടയിൽ നിന്ന് അദ്ദേഹമവ പെറുക്കിയെടുത്തു,
അമ്മ കൊടുത്തയച്ച കല്ലിച്ച കേക്കിന്റെ ശേഷിച്ച തുണ്ടുകൾക്കൊപ്പം
ചുളിഞ്ഞ തോൾസഞ്ചിയിൽ അവയും പെറുക്കിയിട്ടു.
പേരറിയാത്ത പരേതരെ തന്റെ കണ്ണുകൾ കൊണ്ടദ്ദേഹം പെറുക്കിയെടുത്തു,
മരിച്ചവരനേകരെ എനിക്കായിട്ടദ്ദേഹം ശേഖരിച്ചുവച്ചു,
അദ്ദേഹത്തിന്റെ കണ്ണിലൂടെ ഞാനവരെ അറിയാൻ, അവരെ സ്നേഹിക്കാൻ,
അവരെപ്പോലെ, സംഭീതരായി, മരിക്കാതിരിക്കാൻ...
തന്റെ കണ്ണുകളിൽ അദ്ദേഹമവരെ വാരിനിറച്ചതു വ്യർത്ഥവുമായി:
ഞാനിറങ്ങിപ്പോകുന്നു, എന്റെ വക യുദ്ധങ്ങൾക്കായി.



No comments: