Tuesday, January 4, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - മരിച്ചുകിടക്കുന്ന സ്നേഹിതനെ കണ്ടുനില്‍ക്കുന്ന ശ്രീമാൻ കോജിറ്റോവിന്റെ ചിന്തകൾ


പണിപ്പെട്ടു ശ്വാസം കഴിക്കുകയാണയാൾ

രാത്രിയിലാണത്രേ വിഷമഘട്ടം
ഉച്ചയ്ക്കു പന്ത്രണ്ടു മണിയാണിപ്പോൾ
ഒരു സിഗററ്റു വലിയ്ക്കാനായി
ശ്രീമാൻ കോജിറ്റോ ഇടനാഴിയിലേക്കിറങ്ങുന്നു

അയാൾ തലയിണ ഒതുക്കിവച്ചിട്ട്
സ്നേഹിതനെ നോക്കി ഒന്നു പുഞ്ചിരിച്ചിരുന്നു

പണിപ്പെട്ടു ശ്വാസം കഴിക്കുകയാണയാൾ

കോസടിയ്ക്കു മുകളിലൂടെ
അയാളുടെ വിരലുകൾ
നീങ്ങി

അയാൾ മടങ്ങിവരുമ്പോൾ
സ്നേഹിതൻ പൊയ്ക്കഴിഞ്ഞിരുന്നു
അയാളുടെ സ്ഥാനത്ത്
മറ്റെന്തോ കിടക്കുന്നു
തല ചരിഞ്ഞും
കണ്ണു തള്ളിയും

പിന്നെ പതിവുബഹളം
ഡോക്ടർ ഓടിവരുന്നു
സൂചി കുത്തിയിറക്കുന്നു
കറുത്ത ചോര
അതിൽ നിറയുന്നു

ബാക്കിയായതിൽ തുറിച്ചുനോക്കി
ശ്രീമാൻ കോജിറ്റോ
ഒരു നിമിഷം കൂടി നിന്നു

ഒരു ചാക്കു പോലെ
ശൂന്യമായിരുന്നു അത്
ചുളിഞ്ഞുകൂടുകയായിരുന്നത്
കണ്ണിൽപ്പെടാത്ത ചവണകൾ
ഞെക്കിപ്പിഴിയുകയാണതിനെ
മറ്റൊരു കാലം ഞെരുക്കുകയാണതിനെ

അയാളൊരു കല്ലായിരുന്നെങ്കിൽ
കനത്ത വെണ്ണക്കൽശില്പം
നിർമ്മമം അഭിജാതം
എത്രയ്ക്കാശ്വാസമായേനെ

ഉന്മൂലനത്തിന്റെ തുരുത്തിൽ
അയാൾ കിടക്കുന്നു
മരത്തിൽ നിന്നടർന്ന പോലെ
കൊഴിച്ചിട്ട കൊക്കൂൺ പോലെ

ഊണുസമയം
പാത്രങ്ങളുടെ കിടുക്കം
പ്രാർത്ഥന
ഒരു മാലാഖയുമവതരിച്ചില്ല

ഉപനിഷത്തുകൾ ശാന്തി നല്കി

ഒരുവന്റെ വാക്ക്
മനസ്സിലൂടെ
പ്രാണനാവുമ്പോൾ
പ്രാണൻ അഗ്നിയും
അഗ്നി ബ്രഹ്മവുമാവുമ്പോൾ
അറിയാതാവുകയാണവൻ

അതിനാലയാളറിയുന്നില്ല
അയാൾ നിൽക്കുന്നു ദുർഗ്രാഹ്യനായി
നിഗൂഢതയുടെ മാറാപ്പുമായി
താഴ്വരയുടെ തുടക്കത്തിൽ


 

No comments: