Monday, January 10, 2011

യഹൂദാ അമിച്ചായി - കാലൊച്ച


കാലൊച്ച


രാത്രിയിലെല്ലാവരും ഒരു കാലൊച്ച കേൾക്കുന്നുണ്ട്,
തടവുകാർ തന്നെയല്ല, സകലരും കേൾക്കുന്നുണ്ട്.
കാലൊച്ചകളാണു രാത്രിയിൽ സകലതും.
അകന്നു പോകുന്നവ, നടന്നടുക്കുന്നവ,
തൊടാൻ പാകത്തിലടുക്കുന്നില്ലവ പക്ഷേ.
അതത്രേ ദൈവത്തിന്റെ കാര്യത്തിൽ മനുഷ്യന്റെ പിഴവ്,
മനുഷ്യന്റെ കാര്യത്തിൽ ദൈവത്തിന്റെ പിഴവും.


എന്റെ അച്ഛൻ


ഒരു പകലത്തെ വേലയ്ക്കു കഴിയ്ക്കാൻ
വെള്ളക്കടലാസ്സിൽ പൊതിഞ്ഞെടുത്ത  റൊട്ടിക്കഷണങ്ങളാണ്‌
എന്റെ അച്ഛന്റെ ഓർമ്മ.

ഇന്ദ്രജാലക്കാരൻ തൊപ്പിക്കുള്ളിൽ നിന്നു
മുയലുകളും ഗോപുരങ്ങളും പുറത്തെടുക്കുന്ന പോലെ
തന്റെ ചടച്ച ദേഹത്തു നിന്നദ്ദേഹം പുറത്തെടുത്തിരുന്നു- സ്നേഹം.

ആ കൈകളുടെ പുഴകളിൽ
നന്മകൾ നിറഞ്ഞൊഴുകിയിരുന്നു.


ഒരാളെ മറക്കുകയെന്നാൽ


ഒരാളെ മറക്കുകയെന്നാൽ
പിന്നാമ്പുറത്തെ വിളക്കു കെടുത്താൻ മറക്കുന്ന പോലെയാണത്;
പകലു മുഴുവൻ അതു കത്തിക്കിടക്കും.

നിങ്ങളെ ഓർമ്മിപ്പിക്കുന്നതും ആ വിളക്കു തന്നെ.


എന്റെ മകനു സമാധാനത്തിന്റെ വാസന


എന്റെ മകനെ കുനിഞ്ഞെടുക്കുമ്പോൾ
അവനു സമാധാനത്തിന്റെ വാസന.
സോപ്പിന്റെ മണമല്ലത്.
സമാധാനത്തിന്റെ വാസനയുള്ള കുഞ്ഞുങ്ങളായിരുന്നു
ഒരുകാലത്തു സകലരും.
(ഈ നേരത്തൊരു കാറ്റാടിയും തിരിയുന്നുമില്ല.)

തുന്നിക്കൂട്ടാനാവാത്ത തുണി പോലെ
പിച്ചിക്കീറിയ നാടേ!
ഹെബ്രോണിലെ ശവമാടത്തിൽ
കുഞ്ഞുങ്ങളില്ലാത്ത നിശ്ശബ്ദതയിൽ
ഏകാന്തമടങ്ങുന്ന പിതാക്കന്മാരേ!

എന്റെ മകനു സമാധാനത്തിന്റെ വാസന.
ദൈവം നമുക്കു വാഗ്ദത്തം ചെയ്യാത്തത്
അമ്മയുടെ ഉദരം അവനു വാഗ്ദത്തം ചെയ്തുവല്ലോ.


വിനോദസഞ്ചാരികൾ


ഞങ്ങൾക്കവരിൽ നിന്നു കിട്ടുന്നത്
അനുശോചനസന്ദർശനങ്ങൾ മാത്രം.
ഹോളോക്കാസ്റ്റ് സ്മാരകത്തിൽ അവർ പടിഞ്ഞിരിക്കും.
വിലാപത്തിന്റെ ചുമരിനു മുന്നിൽ
ഗൗരവത്തിന്റെ മുഖം അവരെടുത്തണിയും.
ഹോട്ടൽ മുറികളിൽ കട്ടിത്തിരശീലകൾക്കു പിന്നിൽ
അവർ പൊട്ടിച്ചിരിക്കുകയും ചെയ്യും.
റേച്ചലിന്റെയും ഹെഴ്സലിന്റെയും ശവമാടങ്ങളിൽ
പേരുകേട്ട പരേതർക്കൊപ്പം നിന്ന്
അവർ പടമെടുക്കും.
ഞങ്ങളുടെ ആൺകുട്ടികളെച്ചൊല്ലി
അവർ കണ്ണീരൊഴുക്കും,
ഉടലുറച്ച ഞങ്ങളുടെ പെൺകുട്ടികളുടെ പേരിൽ
അവരാസക്തരുമാവും.
കുളിരുന്ന നീലക്കുളിമുറികളിൽ
വേഗമുണങ്ങാനായി
അടിവസ്ത്രങ്ങൾ അവർ തോരയിടും.


No comments: