Friday, January 14, 2011

യഹൂദാ അമിച്ചായി - എന്റെ പിറന്നാളിന്


എന്റെ പിറന്നാളിന്‌


മുപ്പത്തിരണ്ടു തവണ ഞാൻ ജീവിതത്തിലേക്കിറങ്ങിപ്പോയി,
ഓരോ തവണയും അമ്മയുടെ വേദന കുറഞ്ഞുവന്നു,
അന്യരുടെ വേദന കുറഞ്ഞുവന്നു,
എന്റെ വേദന കൂടിയും വന്നു.

മുപ്പത്തിരണ്ടു തവണ ഞാൻ ലോകമെടുത്തണിഞ്ഞു,
ഇന്നുമതു പാകമായിട്ടില്ലെനിക്ക്.
എനിക്കു മേൽ ഭാരം തൂങ്ങുകയാണത്,
അതുപോലെയല്ല
എന്റെയുടലിന്റെ വടിവിലുള്ള എന്റെ മേലുടുപ്പ്,
ഇടാൻ സുഖമുള്ളതാണത്,
കാലം പോകെ ദ്രവിച്ചുപോകുമത്.

മുപ്പത്തിരണ്ടു തവണ ഞാൻ കണക്കുകൾ നോക്കി,
പിശകിയതു കണ്ടെത്താനെനിക്കായില്ല,
കഥയ്ക്കു തുടക്കമിട്ടിട്ട്
മുഴുമിക്കാനെനിക്കായില്ല.

മുപ്പത്തിരണ്ടു കൊല്ലമായി
അച്ഛന്റെ സ്വഭാവഗുണങ്ങൾ ഞാനൊപ്പം കൊണ്ടുനടക്കുന്നു,
ഭാരമൊന്നു കുറയ്ക്കാനായി
മിക്കതും ഞാൻ വഴിയിലുപേക്ഷിക്കുകയും ചെയ്തു.
എന്റെ വായിൽ പായൽ വന്നു നിറയുന്നു.
എനിക്കെടുത്തു മാറ്റാനാവാത്ത കണ്ണുകളിലെ രശ്മിയോ,
വസന്തത്തിലെ മരങ്ങൾക്കൊപ്പം പൂവിടാനും തുടങ്ങിയിരിക്കുന്നു.

എന്റെ സത്പ്രവൃത്തികൾ കുറഞ്ഞുകുറഞ്ഞുവരുന്നു.
അവയെച്ചുറ്റിയുള്ള വ്യാഖ്യാനങ്ങൾ ഏറിയേറിയും വരുന്നു,
താൽമൂദിലെ ക്ളിഷ്ടമായ ഒരു ഭാഗത്ത്
പാഠത്തിനിടം ചുരുങ്ങുകയും
വ്യാഖ്യാനങ്ങൾ നാലുപുറവും വന്നു വളയുകയും ചെയ്യുന്നപോലെ.

ഇന്ന്, മുപ്പത്തിരണ്ടു പ്രാവശ്യത്തിനു ശേഷവും,
ഞാനൊരു സദൃശവാക്യം,
ഇനിയത് ഒരർത്ഥമാകുമെന്നും തോന്നുന്നില്ല.
ശത്രുവിന്റെ കണ്ണുകൾക്കു മുന്നിൽ
ഒരു മറയുമില്ലാതെ ഞാൻ നില്ക്കുന്നു,
കൈയിൽ കാലഹരണപ്പെട്ട ഭൂപടങ്ങളുമായി,
ഉരുണ്ടുകൂടുന്ന ഉപരോധത്തിനിടയിൽ,
ഏകനായി,
ശുപാർശകളൊന്നുമില്ലാതെ,
അതിരറ്റ മരുഭൂമിയിൽ.


ശവക്കുഴിയിലെ പട്ടാളക്കാർ പറയുന്നു


ശവക്കുഴിയിലെ പട്ടാളക്കാർ പറയുന്നു
ഹേയ്, മുകളിൽ നില്ക്കുന്നവരേ,
ജീവൻ രക്ഷിക്കുന്ന മരുന്നുപോലെ
ഞങ്ങൾക്കു മേൽ റീത്തു വയ്ക്കുന്നവരേ,
നീട്ടിവച്ച കൈകൾക്കിടയിൽ
ഞങ്ങളുടെയൊക്കെ മുഖം
ഒരേപോലെയാണെന്നു കാണുന്നുവോ?
എന്നാൽ നിങ്ങൾക്കോർമ്മയുണ്ടാവണം
ജീവിച്ചിരിക്കെ ഞങ്ങൾ വ്യത്യസ്തരായിരുന്നുവെന്ന്,
ജലത്തിലെ ആഹ്ളാദം ഞങ്ങളറിഞ്ഞിരുന്നുവെന്ന്.

ഓർക്കുക, ഇറുന്നുവീഴുന്ന പഴത്തെ
ചില്ലയുടെയും ഇലകളുടെയും കാര്യമോർമ്മിപ്പിക്കുക,
മുരത്ത മുള്ളുകളെ വസന്തകാലത്തവ
മൃദുവും ഹരിതവുമായിരുന്നുവെന്നോർമ്മിപ്പിക്കുക.
മുറുക്കിയ മുഷ്ടി ഒരുകാലത്ത്
തുറന്ന കൈയും വിരലുകളുമായിരുന്നുവെന്നും മറക്കരുതേ.



ആദ്യപ്രണയം

പണ്ടൊരുകാലം നീയെന്നെ പ്രണയിച്ചപ്പോൾ
ഞാനതു കണ്ടില്ല;
മറ്റൊരാൾക്കു വേണ്ടി ഞാൻ നിന്നെത്തഴഞ്ഞു,
ഇസ്ഹാക്കിനെപ്പോലെ,
ഒരു മണത്തിനായി, ഒരു സ്വാദിനായി,
മാംസത്തിനുള്ള ആർത്തിക്കായി,
പാടത്തെ പരിമളത്തിനായി,
ഒരു വീടിനും അല്പം ചൂടിനുമായി.
ഞാൻ നിനക്കാകെയെഴുതിയ കത്തിലെ വരികൾ
ഇന്നെനിക്കോർമ്മയിലില്ല.
എനിക്കോർമയുള്ളത്
നാവിൽ സ്റ്റാമ്പിന്റെ പശയുടെ ചുവ മാത്രം.
നമ്മുടെ ഗതി നിർണ്ണയിച്ച വിധി ദൈവഹിതമല്ലെങ്കിലും
ഒരു സ്വരത്തിന്റെ വിധി നിർണ്ണയിക്കുന്ന
വയലിൻ വാദകന്റെ വിരൽ പോലെ
ബലത്തതും അസന്ദിഗ്ധവുമായിരുന്നുവത്,
മരണം പോലെ അന്തിമവും നിർണ്ണായകവും.



ഞാൻ കുട്ടിയായിരുന്നപ്പോൾ

ഞാൻ കുട്ടിയായിരുന്നപ്പോൾ
കടലോരത്തു പുല്ക്കൊടികളും പാമരങ്ങളും നിന്നിരുന്നു,
അവിടെ മലർന്നു കിടക്കുമ്പോൾ
ഒക്കെ ഒരുപോലെയാണെന്നും ഞാൻ കരുതി,
എനിക്കു മേൽ ആകാശത്തേക്കുയർന്നു നില്ക്കുകയാണെല്ലാം.

എന്നോടൊപ്പം പോന്നത് അമ്മ പറഞ്ഞ വാക്കുകൾ മാത്രം,
എണ്ണക്കടലാസ്സിൽ പൊതിഞ്ഞെടുത്ത റൊട്ടി പോലെ,
അച്ഛൻ എന്നു മടങ്ങുമെന്നെനിക്കറിയില്ലായിരുന്നു,
തുറസ്സിനപ്പുറം മറ്റൊരു കാടുമായിരുന്നു.

സകലതും കൈ നീട്ടിനില്ക്കുകയായിരുന്നു,
സൂര്യനെ കൊമ്പിൽ കോർത്ത് ഒരു മൂരി നിന്നിരുന്നു,
രാത്രിയിൽ തെരുവിലെ വെളിച്ചങ്ങൾ
ചുമരുകളോടൊപ്പം എന്റെ കവിളുകളെയും തലോടിയിരുന്നു,
ചന്ദ്രൻ ഒരു പെരുംകുടം പോലെ ചരിഞ്ഞ്
ദാഹാർത്തമായ എന്റെ നിദ്രയെ നനയ്ക്കുകയും ചെയ്തു.