Monday, January 10, 2011

റൂമി - ചിരിക്കുക, മരിക്കുക

File:Soefi symbool.gif


ഒരു കാമുകൻ കാമുകിയോടു പറയുകയായിരുന്നു,
താനവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന്,
എത്ര വിശ്വസ്തനാണു താനവളോടെന്ന്,
പുലർച്ചെയെഴുന്നേറ്റും, പട്ടിണി കിടന്നും,
ധനവും മാനവും ബലവും വേണ്ടെന്നു വച്ചും
ആത്മത്യാഗങ്ങളെത്ര ചെയ്തിരിക്കുന്നു
അവൾക്കു വേണ്ടി താനെന്ന്.

അയാൾക്കുള്ളിലെരിഞ്ഞതൊരഗ്നി.
അയാൾക്കറിയില്ല അതെവിടെ നിന്നു വന്നുവെന്ന്;
അയാൾ കരഞ്ഞതും
മെഴുകുതിരി പോലുരുകിയതും
അതിന്റെ ചൂടിൽ.

“ഇച്ചെയ്തതൊക്കെ ശരി”, കാമുകി പറഞ്ഞു
“എന്നാലിതുകൂടി കേൾക്കൂ;
പറഞ്ഞതൊക്കെ പ്രണയത്തിന്റെ മോടികൾ,
ഇലയും ചില്ലയും പൂക്കളും.
വേരിലേക്കിറങ്ങിയാലേ
അസ്സലുള്ള പ്രണയിയാവൂ.“

”അതെയോ! അതെവിടെയെന്നൊന്നു പറയൂ!“

”നിങ്ങൾ ചെയ്തതൊക്കെ പുറംപ്രവൃത്തികൾ.
മരിച്ചിട്ടില്ലല്ലോ നിങ്ങൾ?
മരിക്കണം നിങ്ങൾ.“

അതു കേട്ടതും അയാൾ മലർന്നു കിടന്നു,
ചിരിച്ചുകൊണ്ടു മരിക്കുകയും ചെയ്തു.
ഇറുന്നു വീഴുന്ന പനിനിർപ്പൂവു പോലെയാണയാൾ തുറന്നത്,
ചിരിച്ചുകൊണ്ടാണയാൾ മരിച്ചത്.

ആ ചിരിയായിരുന്നു അയാളുടെ മോചനം,
നിത്യതയ്ക്ക് അയാളുടെ നിവേദ്യവും.

നിലാവു സൂര്യനിലേക്കു വെട്ടം പായിക്കും പോലെ
വീട്ടിൽ നിന്നൊരു വിളി അയാൾ കേട്ടു,
വിളി കേട്ടിടത്തേക്കയാൾ പോവുകയും ചെയ്തു.

വെളിച്ചമുറവിലേക്കു മടങ്ങുമ്പോൾ
തിളക്കിയതൊന്നിനേയും അതു കൂടെക്കൊണ്ടുപോകുന്നില്ല.

കുപ്പക്കൂന, ഉദ്യാനം, മനുഷ്യന്റെ കണ്ണിനകം
ഏതുമാകട്ടെ.

അതു പോകുന്നു,
പോകുമ്പോൾ ത്യക്തമായ പുൽമേടു വിങ്ങുന്നു,
പോയതു മടങ്ങുവാൻ കൊതിക്കുന്നു.


link to image


No comments: