Thursday, January 27, 2011

റൂമി - ഉള്ളിലുദയം


ഉള്ളിലുദയം


ഓരോരോ ചിന്തകൾക്കും കളിപ്പാട്ടമാണു ഞാനെങ്കിൽ
ജ്ഞാനിയെന്നെന്നെപ്പറയേണ്ട,
അറിവുകെട്ടവനായിരിക്കും ഞാൻ.File:Sufi.png
പ്രണയത്തിന്റെ സൂര്യനെനിക്കു സ്വന്തമായിരുന്നില്ലെങ്കിൽ
വിഷാദിയായ ശനിഗ്രഹത്തെപ്പോലെ
രാത്രിയിലുദിച്ചസ്തമിച്ചേനെ ഞാൻ.

പ്രണയോദ്യാനത്തിന്റെ പരിമളമല്ല വഴികാട്ടിയെനിക്കെങ്കിൽ
പിശാചുകൾക്കു പിമ്പുപോയി
അതിരറ്റ ദുരയുടെ മരുനിലത്തിൽപ്പോയടിഞ്ഞേനെ ഞാൻ.

ആത്മാവിന്റെ വിളക്കിനെ കെട്ടിപ്പൂട്ടി വച്ചിരുന്നുവെങ്കിൽ
ഓരോരോ വാതിലും ജനാലയും തുറന്നിട്ടേനെ ഞാൻ.

നോവുന്നവർക്കാശ്വാസമാകുന്നില്ല ആത്മാവിന്റെ ഉദ്യാനമെങ്കിൽ
കിഴക്കൻ കാറ്റിൽ പ്രണയത്തിന്റെ ദൂതു പറത്തിവിടുകയുമില്ല ഞാൻ.

പ്രണയികളടിപറയില്ല പാട്ടിനുമാട്ടത്തിനുമെങ്കിൽ
കേഴുന്ന കുഴൽ പോലെന്തിനു പാടണം രാപകൽ ഞാൻ?

ശവക്കുഴിയിൽ നിന്നു പറുദീസയിലേക്കു വഴിയൊന്നുമില്ലെങ്കിൽ
ഈയുടലിൽ സ്വർഗ്ഗീയാനന്ദങ്ങളറിയുമായിരുന്നില്ല ഞാൻ.

സമൃദ്ധിയുടെ ഉദ്യാനത്തിൽ ചെടികൾ വളരുന്നില്ലെങ്കിൽ
എന്റെയാത്മാവിൽ വിടരുകയുമില്ല പൂക്കൾ.
ദൈവവരമെന്നിലുണ്ടായിരുന്നില്ലെങ്കിൽ
പുലമ്പുന്ന ഭ്രാന്തനാകുമായിരുന്നു ഞാൻ.

ഉള്ളിലേക്കു നടക്കൂ.
സൂര്യോദയത്തിന്റെ കഥ സൂര്യൻ പറഞ്ഞുതന്നെ കേൾക്കൂ.
ഉള്ളിലുദയമുണ്ടായിരുന്നില്ലയെങ്കിൽ
എത്ര പണ്ടേയസ്തമിച്ചേനെ ഞാൻ!



മിസ്രയീമിലെ അപ്പം

മിസ്രയീമിലെ അപ്പം പോലെയാണെന്റെ കവിത:
ഒരു രാത്രി കഴിഞ്ഞാലതു കനച്ചുപോകും.File:Sufi.png
വരൂ, വരൂ,
കാറ്റു തട്ടും മുമ്പു നമുക്കതു പങ്കുവയ്ക്കാം.

നെഞ്ചിന്റെ ചൂടു തട്ടിയുയരുന്നതാണെന്റെ വാക്കുകൾ,
ലോകത്തിന്റെ തണുപ്പത്തതു വാടിയും പോകും.
കരയ്ക്കു വീണ മീൻ പോലെ
അവയൊന്നു പിടയ്ക്കുന്നു, പിന്നെ ചത്തുപോകുന്നു.

ഒഴിഞ്ഞ കോപ്പയിൽ നിന്നു നിങ്ങൾ മോന്തുമ്പോൾ
ഓടയിൽ വീണൊഴുകുകയാണു മധുരമദിര.
സ്വന്തം മതിഭ്രമത്തിന്റെ കിണറ്റിൽ നിന്നു നിങ്ങൾ കോരിക്കുടിക്കുന്നു,
മധുരിക്കുന്ന വചനങ്ങൾ നിങ്ങൾ തുപ്പിക്കളയുന്നു.



No comments: