Sunday, January 16, 2011

യഹൂദാ അമിച്ചായി - മനുഷ്യന്‌ സ്വന്തമായുസ്സിൽ


മനുഷ്യന്‌ സ്വന്തമായുസ്സിൽ


മനുഷ്യനു സ്വന്തമായുസ്സിനിടയിൽ
എല്ലാറ്റിനുള്ള നേരം കിട്ടുന്നില്ല.
ഓരോന്നിനും ഓരോ കാലം വച്ച്
എല്ലാറ്റിനുമുള്ള കാലവുമില്ല.
അക്കാര്യത്തിൽ സഭാപ്രസംഗിയ്ക്കു പിശകി.

മനുഷ്യനൊരേ നിമിഷം തന്നെ
സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം,
ഒരേ കണ്ണുകൾ വച്ചു ചിരിക്കുകയും കരയുകയും ചെയ്യണം,
ഒരേ കൈകൾ വച്ചു കല്ലുകളെടുത്തെറിയുകയും
അവ പെറുക്കിയെടുക്കുകയും ചെയ്യണം.
വെറുക്കാനും പൊറുക്കാനും,
ഓർമ്മ വയ്ക്കാനും മറക്കാനും,
അടുക്കിവയ്ക്കാനും കൂട്ടിക്കുഴയ്ക്കാനും,
കഴിയ്ക്കാനും ദഹിപ്പിക്കാനും,
ചരിത്രമിതിനൊക്കെ വർഷങ്ങൾ, വർഷങ്ങളെടുക്കും.

മനുഷ്യനു നേരമില്ല.
നഷ്ടപ്പെടുമ്പോൾ അവൻ തേടിപ്പോകുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറന്നുപോകുന്നു,
മറക്കുമ്പോൾ അവൻ പ്രണയിക്കുന്നു,
പ്രണയിക്കുമ്പോൾ അവൻ മറവിയിലും വീഴുന്നു.

അവന്റെ ആത്മാവു പക്ഷേ, ഒക്കെപ്പഴക്കമായവൻ,
കാര്യപ്രാപ്തിയുള്ളവൻ.
ഉടലിനിയും പഠിച്ചുവരുന്നതേയുള്ളു.
അതെറിയുന്നതൊക്കെ കൊള്ളാതെപോകുന്നു,
ഒന്നുമതിനു പഠിയുന്നില്ല,
സ്വന്തം സന്തോഷങ്ങളും സ്വന്തം വേദനകളും കുടിച്ചുന്മത്തനായി
അന്ധനായലയുകയാണത്.

ശരല്ക്കാലത്തത്തിപ്പഴങ്ങൾ മരിക്കുമ്പോലെ അവൻ മരിക്കും,
ചുളുങ്ങിയും, സ്വയം നിറഞ്ഞും, മധുരിച്ചും;
ഇലകൾ നിലത്തു വീണുണങ്ങും,
ഇല കൊഴിഞ്ഞ ചില്ലകൾ
എല്ലാറ്റിനും നേരമുള്ളൊരിടത്തേക്കു ചൂണ്ടിയും നിൽക്കും.



ജർമ്മനിയിലെ ഒരു ജൂതസെമിത്തേരി

വളക്കൂറുള്ള പാടങ്ങൾക്കിടയിൽ
ഒരു ചെറുകുന്നിന്റെ നെറുകയിൽ ഒരു കൊച്ചുസെമിത്തേരി,
തുരുമ്പെടുത്ത ഗേറ്റിനു പിന്നിൽ ഒരു ജൂതസെമിത്തേരി,
പൊന്തക്കാടു മറഞ്ഞ്, കൈ വിട്ടതും മറവിയിൽപ്പെട്ടതും.
പ്രാർത്ഥനയുടെ ശബ്ദങ്ങൾ അവിടെ കേൾക്കാനില്ല,
വിലാപത്തിന്റെ സ്വരങ്ങളുമില്ല,
മരിച്ചവർ ദൈവത്തെ സ്തുതിക്കാറില്ലല്ലോ.
അവിടെ മുഴങ്ങിക്കേൾക്കുന്നത്
ഞങ്ങളുടെ കുട്ടികളുടെ ഒച്ചകൾ;
ശവമാടങ്ങൾ തേടിപ്പിടിക്കുകയാണവർ,
കണ്ടുകിട്ടുമ്പോൾ ആർത്തുവിളിയ്ക്കുകയാണവർ,
അവർക്കവ കാട്ടിലെ കൂണുകൾ,
കാട്ടു ഞാവൽപ്പഴങ്ങൾ.
ഇതാ മറ്റൊരു ശവമാടം!
എന്റമ്മയുടെ അമ്മമാരുടെ പേരുകളവിടെ,
പോയ നൂറ്റാണ്ടിലെ മറ്റേതോ പേരും.
ഇവിടെയിതാ മറ്റൊരു പേര്‌!
ഞാനതിലെ പായലു തുടയ്ക്കാൻ നോക്കുമ്പോഴേക്കും--
നോക്കൂ! ഓർമ്മക്കല്ലിൽ കോറിയിട്ട തുറന്ന കൈ,
ഒരു പുരോഹിതന്റെ ശവമാടം;
അദ്ദേഹത്തിന്റെ വിരലുകൾ
പുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും വിക്ഷോഭത്താൽ
വിതിർത്തുമിരിക്കുന്നു.
ഇതാ ഒരു ശവമാടം, കാട്ടുപൊന്തകൾ മറഞ്ഞ്,
സുന്ദരിയായ കാമുകിയുടെ മുഖത്തു വീണുകിടക്കുന്ന മുടി പോലെ
അവയെ വകഞ്ഞുമാറ്റുകയും വേണം.



നമ്മുടെ മനസ്സിളകിക്കൂടാ


നമ്മുടെ മനസ്സിളക്കൂടാ.
ദ്വിഭാഷിയുടെ മനസ്സിളകരുതല്ലോ.
അക്ഷോഭ്യരായി, നാം വാക്കുകൾ കടത്തിവിടും
ഒരാളിൽ നിന്നവന്റെ മകനിലേക്ക്,
ഒരു നാവിൽ നിന്നന്യരുടെ ചുണ്ടുകളിലേക്ക്,
നാമറിയാതെ,
മരിച്ചുപോയ തന്റെ അച്ഛന്റെ മുഖലക്ഷണങ്ങൾ
തന്റെ മകനിലേക്കു പകരുന്ന,
അവരിരുവരെപ്പോലെയല്ലാത്ത ഒരച്ഛനെപ്പോലെ.
വെറുമൊരു മദ്ധ്യസ്ഥൻ.

നാമോർമ്മ വയ്ക്കും,
കൈവന്നതിൽപ്പിന്നെ കൈവഴുതിപ്പോയവയെ.
ഞാൻ സ്വന്തമാക്കിയവയെ, എനിക്കു സ്വന്തമല്ലാതായവയെ.

നമ്മുടെ മനസ്സിളകിക്കൂടാ.
വിളികളും വിളിച്ചവരും മുങ്ങിത്താണു.
ഞാൻ സ്നേഹിച്ചവൾ പിരിയുമ്പോൾ
എന്നെ ചില വാക്കുകൾ ഏല്പിച്ചുമിരുന്നു,
അവൾക്കായി വളർത്തിക്കൊണ്ടുവരാൻ.

നമ്മോടു പറഞ്ഞത് അന്യരോടു നാം പറയുകയുമരുത്.
മൗനം സമ്മതമത്രേ.
നമ്മുടെ മനസ്സിളകരുതല്ലോ.


 

No comments: