Sunday, January 30, 2011

അന്തോണിയോ മച്ചാദോ - ആന്ദലൂഷ്യൻ ഗാനം


ആന്ദലൂഷ്യൻ ഗാനം


മടുപ്പിന്റെയും വിഷാദത്തിന്റെയും ഇഴകൾ വേർപെടുത്തി
ചിന്തയിലാണ്ടിരിക്കുമ്പോൾ ഞാൻ കേട്ടു
ഊഷ്മളമായ വേനൽരാവിലേക്കു തുറക്കുന്ന ജനാലയിലൂടെ
ഒരലസഗീതത്തിന്റെ ശീലുകൾ.
മഹിതഗമകങ്ങൾ കൊണ്ടതിനു കാലമിട്ടിരുന്നു
എന്റെ നാടിന്റെ വശ്യസംഗീതം.
ആദ്യമതു പ്രണയമായിരുന്നു, തുടുത്ത തീനാളം പോലെ...
വിറ പൂണ്ട തന്ത്രികളിൽ പതറുന്ന വിരലുകൾ മീട്ടിയിരുന്നു
നക്ഷത്രങ്ങളുടെ മഴയായിപ്പൊഴിഞ്ഞ ദീർഘ,ദീർഘനിശ്വാസം.
പിന്നെയതു മരണമായിരുന്നു...
തോളത്തു കൊടുവാളുമായി, അസ്ഥിമാത്രനായി,
മുഖം കനപ്പിച്ചിഴഞ്ഞെത്തുന്ന രൂപം.
ബാല്യത്തിൽ സ്വപ്നം കണ്ടു ഞാൻ കിടുങ്ങിയ ചിത്രം.
കുഴിയിലിടിച്ചുവീഴുന്ന ശവപ്പെട്ടിയുടെ ഘനതാളത്തിൽ
വിറയ്ക്കുന്ന ഗിത്താറിൽ പരുഷമായ കൈകളുടെ പ്രഹരം.

പൊടി തൂത്തും ചാമ്പൽ പാറ്റിയും വീശുന്ന തെന്നലിന്റെ
ഏകാന്തവിലാപവുമായിരുന്നുവത്.



എന്നുമെന്നും...

എന്നുമെന്നും വഴുതിപ്പോകുന്നു,
എന്നെമെന്നും കൈയകലത്തുമാണ്‌,
കറുപ്പിന്റെ മൂടുപടമണിഞ്ഞു,
പാതിമറഞ്ഞു, വിളർത്ത നിന്റെ മുഖത്തിന്റെ
ധാർഷ്ട്യം നിറഞ്ഞ ചേഷ്ടകൾ.
നീ പോകുന്നതെവിടെയ്ക്കെന്നെനിക്കറിയില്ല,
രാത്രിയിൽ നിന്റെ അനാഘ്രാതസൗന്ദര്യം
മണവറ തേടുന്നതെവിടെയെന്നുമറിയില്ല.
നിന്റെ കണ്ണുകളടയ്ക്കുന്നതേതു സ്വപ്നമെന്നറിയില്ല,
നിന്റെ കിടക്കയുടെ വിലക്കുകൾ കടക്കാൻ
ആരു മുതിർന്നുവെന്നുമെനിക്കറിയില്ല.

നാണിച്ചോടരുതേ, സുന്ദരീ,
നാണിച്ചോടരുതേ...

എനിക്കു മോഹം,
നിന്റെ ചുണ്ടുകളുടെ കയ്പ്പൻപൂവിലൊന്നു മുത്താൻ.


ചിത്രം- പിക്കാസോ വരച്ച മച്ചാദോ (1955)

link to image


2 comments:

Sreedevi said...

എനിക്കു മോഹം,
നിന്റെ ചുണ്ടുകളുടെ കയ്പ്പൻപൂവിലൊന്നു മുത്താൻ
:)

Sabu M H said...

Thank you.