Wednesday, August 31, 2011

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും - 2

File:Nietzsche187a.jpg


24. സ്ത്രീകൾ വെറുക്കുമ്പോൾ

വെറുക്കാൻ തുടങ്ങുന്ന സ്ത്രീകൾ പുരുഷന്മാരെക്കാൾ അപകടകാരികളാണ്‌. അതിനു പ്രഥമവും പ്രധാനവുമായ കാരണം, ഒരിക്കലവരിൽ വിരോധചിന്ത മുള പൊട്ടിയാൽ പിന്നെ ഔചിത്യവിചാരമൊന്നും അവർക്കൊരു തടയാവില്ലെന്നതും, ആ വെറുപ്പുരുണ്ടുകൂടി അതിന്റെ അനന്തരഫലങ്ങളിലേക്കെത്തുന്നതിന്‌ അവർ വളമിട്ടുകൊടുക്കുമെന്നുള്ളതുമാണ്‌: രണ്ടാമത്തെ കാരണം, ഉണങ്ങാത്ത പുണ്ണുകൾ കണ്ടെത്തി (ഏതു പുരുഷനും ഏതു കക്ഷിയ്ക്കും അതുണ്ടാവുകയും ചെയ്യും) അതിൽത്തന്നെ കുത്തിനോവിക്കാൻ പരിചയം സിദ്ധിച്ചവരാണവരെന്നതും: ഇക്കാര്യത്തിൽ വാൾത്തല പോലെ മൂർച്ചയുള്ള അവരുടെ മനസ്സ് ഗംഭീരസേവനം ചെയ്യുകയും ചെയ്യുന്നുണ്ട്. (പുരുഷന്മാരാകട്ടെ, മുറിവുകൾ കണ്ടാൽ സ്വയം നിയന്ത്രിക്കും, പലപ്പോഴും ഉദാരമതികളാവും, അനുരഞ്ജനത്തിനു വഴങ്ങുകയും ചെയ്യും.)

25. കൂടുതൽ ദുരിതമനുഭവിക്കുന്നതാര്‌

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും കലഹത്തിനും ശേഷം താൻ മറ്റെയാളെ വേദനിപ്പിച്ചുവല്ലോ എന്ന ചിന്ത കൊണ്ട് ഒരു കക്ഷി മനസ്സു നീറ്റും; മറ്റേക്കക്ഷിയാവട്ടെ, താൻ ആദ്യത്തെയാളെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോയെന്ന ചിന്ത കൊണ്ടും മനസ്സു നീറ്റും; അക്കാരണത്താൽ അതിനു ശേഷവും കണ്ണീര്‌, തേങ്ങൽ, വക്രിച്ച മുഖഭാവം ഇത്യാദിയൊക്കെക്കൊണ്ട് മറ്റേ വ്യക്തിയുടെ ഹൃദയഭാരം കൂട്ടുവാനും ശ്രമിക്കും.


26. രക്ഷിതാക്കളുടെ മൂഢത്വം

ഒരു വ്യക്തിയെ വിലയിരുത്തുന്നതിൽ ഏറ്റവും മൂഢമായ പിശകു വരുത്തുന്നത് അയാളുടെ അമ്മയച്ഛന്മാരായിരിക്കും; അതൊരു വസ്തുതയാണ്‌; പക്ഷേ എന്താണതിനൊരു വിശദീകരണം? കുട്ടിയുമായുള്ള സംസർഗം അമിതമായിപ്പോകുന്നതിനാൽ അതിനെ ഒരു സാകല്യത്തിൽ കാണാൻ അവർക്കു കഴിയാതെ പോകുന്നതുകൊണ്ടാണോ? അപരിചിതമായ ഒരു ദേശത്തെത്തുന്ന സഞ്ചാരികൾ അന്നാട്ടുകാരുടെ സാമാന്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷങ്ങൾ കൃത്യമായി ഗ്രഹിക്കുന്നത് അവിടെ അവരുടെ വാസകാലത്തിന്റെ ആദ്യഘട്ടത്തിലായിരിക്കുമെന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്; ഒരു ജനതയെ അടുത്തറിയുന്തോറും എന്താണവരിൽ തനതായിട്ടുള്ളതെന്നു കാണാൻ അവർ മറക്കുയും ചെയ്യുന്നു; തൊട്ടടുത്തുചെന്നു നോക്കുമ്പോൾ അവരുടെ അകലക്കാഴ്ച നഷ്ടമാവുകയാണ്‌. തങ്ങളുടെ കുട്ടിയെ വിലയിരുത്തുന്നതിൽ രക്ഷിതാക്കൾക്കു പിശകുന്നത് അവരൊരിക്കലും അവനിൽ നിന്നു വേണ്ടത്ര മാറിനിന്നിട്ടില്ല എന്നതു കൊണ്ടാവുമോ?

താഴെ കൊടുക്കുന്ന രീതിയിൽ തീർത്തും വ്യത്യസ്തമായ  മറ്റൊരു വിശദീകരണവുമാവാം: തങ്ങളോടേറ്റവുമടുത്ത സംഗതികളെക്കുറിച്ചു പിന്നെ ചിന്തിക്കാതിരിക്കാൻ മനുഷ്യനൊരു പ്രവണതയുണ്ട്; അവരതിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കും. തങ്ങളുടെ കുട്ടികളെ വിലയിരുത്തേണ്ടിവരുമ്പോൾ അവരിത്രയ്ക്കു പിശകിപ്പോകുന്നത് അവരുടെ ഈ പതിവുചിന്താശൂന്യത കൊണ്ടുതന്നെയാവാം.


27. രണ്ടു പൊരുത്തങ്ങളുടെ വൈരുദ്ധ്യം

സ്ത്രീയ്ക്കു പരിചരിക്കണം, അതിലാണവളുടെ ആനന്ദം; സ്വതന്ത്രാത്മാവിനു പരിചരിക്കപ്പെടാതിരിക്കണം, അതിലാണയാളുടെ ആനന്ദം. 



Tuesday, August 30, 2011

ഫ്രീഡ്റിക്ക് നീച്ച - സ്ത്രീയും കുട്ടിയും

File:Nietzsche1882.jpg


1. അമ്മയിൽ നിന്ന്

ഏതു പുരുഷനും അമ്മയിൽ നിന്നു കിട്ടിയ ഒരു സ്ത്രീബിംബം തന്റെയുള്ളിൽ കൊണ്ടുനടക്കുന്നുണ്ട്; അതു നിശ്ചയിക്കും, സ്ത്രീകളോടുള്ള അയാളുടെ മനോഭാവമെന്തെന്ന്: അതു മാന്യതയോ, അവജ്ഞയോ, ഉദാസീനതയോയെന്ന്.

2. പരിപൂർണ്ണയായ സ്ത്രീ

പരിപൂർണ്ണയായ സ്ത്രീ പരിപൂർണ്ണനായ പുരുഷനെക്കാൾ കൂടിയൊരു തരമാണ്‌, അതിനെക്കാളപൂർവ്വവും.
ഈ പ്രമാണത്തിന്റെ സാധുത പരിശോധിക്കാൻ ജന്തുവിജ്ഞാനീയം ഒരുപാധിയാണ്‌.

3. വിവാഹവും സൗഹൃദവും

നല്ലൊരു സുഹൃത്തിനാണ്‌ നല്ലൊരു ഭാര്യയെ കിട്ടാൻ സാധ്യതയേറെ; എന്തെന്നാൽ സൗഹൃദത്തിനുള്ള വാസനയാണ്‌ നല്ലൊരു വിവാഹബന്ധത്തിന്റെ ആധാരം.

4. രക്ഷിതാക്കൾ ജിവിക്കുന്നു

അച്ഛനമ്മമാരുടെ സ്വഭാവങ്ങളും മനോഭാവങ്ങളും തമ്മിലുള്ള ബന്ധത്തിൽ പരിഹൃതമാവാതെ കിടക്കുന്ന അപസ്വരങ്ങൾ കുട്ടിയുടെ പ്രകൃതത്തിൽ അനുരണനം ചെയ്തുകൊണ്ടിരിക്കും; അവന്റെ ഉൾവ്യഥകളെന്നു പറയുന്നവയും അതായിരിക്കും.

5. പ്രകൃതിയുടെ തെറ്റു തിരുത്താൻ

നല്ലൊരച്ഛനല്ല നിങ്ങൾക്കുള്ളതെങ്കിൽ അങ്ങനെയൊരാളെ നിങ്ങൾ സ്വന്തമാക്കുകയും വേണം.

6. പിതാക്കന്മാരും പുത്രന്മാരും

തങ്ങൾക്കു പുത്രന്മാരുള്ളതിന്റെ പേരിൽ ഒരുപാടു പിഴ മൂളേണ്ടിവരും പിതാക്കന്മാർ.

7. ഒരു പുരുഷരോഗം

ആത്മനിന്ദ എന്ന പുരുഷരോഗത്തിനുള്ള ഒറ്റമൂലിയാണ്‌ ഒരു തന്റേടിസ്ത്രീയുടെ പ്രണയം.

8. അസൂയയുടെ ഒരു വകഭേദം

തങ്ങളുടെ പുത്രന്മാരുടെ സുഹൃത്തുക്കളിൽ അസാമാന്യമായ കഴിവുള്ളവരുണ്ടെങ്കിൽ അവരോടു പ്രത്യേകിച്ചൊരസൂയയായിരിക്കും അമ്മമാർക്ക്; പൊതുവേ ഒരമ്മ സ്നേഹിക്കുന്നത് തന്റെ മകനേക്കാളേറെ ആ മകനിലെ തന്നെയായിരിക്കും.

9. യുക്തിയുള്ള ഒരസംബന്ധം

സ്വന്തം ജിവിതവും ബുദ്ധിയും വളർച്ചയെത്തുന്ന മുറയ്ക്ക് പുരുഷനു തോന്നലുണ്ടായിവരും, അച്ഛൻ തന്നെ ജനിപ്പിച്ചതു തെറ്റായിപ്പോയെന്ന്.

10. മാതൃനന്മ

ചില അമ്മമാർക്ക് സന്തോഷവാന്മാരായ, മതിപ്പുളവാക്കുന്ന മക്കളെ വേണം; മറ്റു ചിലർക്ക് സന്തോഷമില്ലാത്ത മക്കളും: എന്നാലേ അവർക്കു തങ്ങളുടെ മാതൃവാത്സല്യം പുറത്തുവരൂ.

11.  രണ്ടുതരം നെടുവീർപ്പുകൾ

തങ്ങളുടെ സ്ത്രീകൾ അപഹരിക്കപ്പെട്ടതിൽ നെടുവീർപ്പിട്ട ചില പുരുഷന്മാരുണ്ട്; അവരപഹരിക്കപ്പെടാത്തതിൽ നെടുവീർപ്പിടുന്നവരാണധികവും.

12. മടുപ്പ്

പലരും, സ്ത്രീകൾ പ്രത്യേകിച്ചും, മടുപ്പെന്നതനുഭവിക്കാറില്ല, കാരണം, അവർ മര്യാദയ്ക്കു ജോലി ചെയ്തിട്ടുതന്നെയില്ല.

13. സ്നേഹത്തിന്റെ ഒരു ഘടകം

സ്ത്രീകളുടെ ഏതുതരം സ്നേഹത്തിലുമുണ്ടാവും മാതൃസ്നേഹത്തിന്റെ ഒരംശം.

14. നാടകത്തിലെ സ്ഥലൈക്യം

ഒരുമിച്ചല്ല ഭാര്യാഭർത്താക്കന്മാർ ജീവിക്കേണ്ടതെങ്കിൽ സന്തുഷ്ടദാമ്പത്യങ്ങളുടെ എണ്ണം കൂടിയേനെ.

15. വിവാഹത്തിന്റെ പതിവുഫലങ്ങൾ

പിടിച്ചുയർത്തുന്നതല്ല ഒരു ചേർച്ചയെങ്കിൽ അതു വലിച്ചുതാഴ്ത്തും, നേരേ മറിച്ചും; അതുകാരണം ഭാര്യമാരാവുമ്പോൾ പുരുഷന്മാർ ഒന്നിടിയും, സ്ത്രീകൾ ഒന്നുയരുകയും ചെയ്യും. ബുദ്ധിമാത്രജീവികളായ പുരുഷന്മാർക്ക് വിവാഹം അത്രയ്ക്കത്യാവശ്യമായിരിക്കുന്നു, കൈയ്ക്കുന്ന കഷായം പോലെ അവരതിനെ എത്ര തന്നെ ചെറുത്താലും.

16. ദീർഘദാമ്പത്യം

ഒരാൾക്കു മറ്റേയാളിലൂടെ വ്യക്തിപരമായൊരുന്നം കൈവരിക്കാനുണ്ടെങ്കിൽ വിവാഹബന്ധങ്ങൾ പിടിച്ചുനിന്നുകൊള്ളും; ഉദാഹരണത്തിന്‌ ഭാര്യ ഭർത്താവിലൂടെ പ്രശസ്തയാവാനാഗ്രഹിക്കുന്നുണ്ടെങ്കിൽ, ഭർത്താവ് ഭാര്യയിലൂടെ ജനപ്രീതി നേടാനാഗ്രഹിക്കുന്നുണ്ടെങ്കിൽ.

17. സ്നേഹിക്കലും കൈക്കലാക്കലും

സ്ത്രീകൾ പൊതുവേ പ്രധാനപ്പെട്ടൊരു വ്യക്തിയെ സ്നേഹിക്കുന്നത് അയാൾ തങ്ങളുടെ മാത്രമാകണമെന്നൊരു രീതിയിലാണ്‌. അയാളെയിട്ടു പൂട്ടി താക്കോലും കൊണ്ടവർ നടന്നേനെ, അന്യർക്കു മുന്നിൽ ഒരു വിശിഷ്ടവ്യക്തിയായി അയാളെ കൊണ്ടുനിർത്താൻ കൊതിയ്ക്കുന്ന പൊങ്ങച്ചം മറിച്ചൊരുപദേശം നല്കിയില്ലെങ്കിൽ.

18. ആരെയും എന്തിലേക്കും കൊണ്ടുവരാനുള്ള വഴി

നിങ്ങൾക്കേതു പുരുഷനെയും തളർത്തിയിടാം, ഉപദ്രവങ്ങൾ കൊണ്ട്, ഭീതികൾ കൊണ്ട്, അമിതമായ അദ്ധ്വാനവും ആശയങ്ങളുടെ ഭാരവും കൊണ്ട്; സങ്കീർണ്ണമെന്നു തോന്നുന്ന ഏതിനും മുന്നിൽ അയാൾ പിന്നെ ചെറുത്തുനില്പ്പിനൊരുങ്ങാതെ വഴങ്ങിക്കൊടുക്കും - നയതന്ത്രജ്ഞന്മാർക്കും സ്ത്രീകൾക്കും അറിയാവുന്നൊരു സംഗതിയാണിത്.

19. മുഖംമൂടികൾ

നിങ്ങളെങ്ങനെ മഷിയിട്ടു നോക്കിയാലും ഒരാന്തരജീവിതം കണ്ടെടുക്കാനില്ലാത്ത സ്ത്രീകളുണ്ട്, വെറും മുഖംമൂടികൾ മാത്രമായവർ. പ്രേതപ്രായവും, അതൃപ്തിജനകവുമായ അത്തരം ജീവികൾക്കു വിധേയനാവുന്ന പുരുഷൻ സഹതാപമർഹിക്കുന്നവൻ തന്നെ. അതേസമയം ഈ സ്ത്രീകൾ തന്നെയാണ്‌ പുരുഷന്റെ ആസക്തിയെ ഉത്തേജിപ്പിക്കുന്നതിൽ സമർത്ഥരും: അയാൾ അവരുടെ ആത്മാവിനെ അന്വേഷിച്ചു പോവുകയാണ്‌ - നിലയ്ക്കാത്ത അന്വേഷണത്തിലാണ്‌.

20. വിവാഹം ഒരു ദീർഘസംഭാഷണം

വിവാഹം കഴിക്കാനൊരുങ്ങുന്നതിനു മുമ്പ് നിങ്ങൾ ഒരു ചോദ്യം സ്വയം ചോദിക്കണം: വാർദ്ധക്യം വരെയും ഈ സ്ത്രീയുമായി നന്നായി സംസാരം നടത്താൻ കഴിയുമെന്നു തനിക്കു തോന്നുന്നുണ്ടോ? ദാമ്പത്യത്തിൽ മറ്റെന്തും നശ്വരമാണ്‌; പരസ്പരബന്ധമെന്നാൽ ഏറെയും സംസാരമാണതിൽ.


21. പെൺകുട്ടികളുടെ സ്വപ്നങ്ങൾ

പരിചയക്കുറവുള്ള പെൺകുട്ടികൾ സ്വയമഭിമാനിക്കും, പുരുഷനെ സന്തുഷ്ടനാക്കുക എന്നത് തങ്ങളുടെ വരുതിയിലുള്ള കാര്യമാണെന്ന്; പിന്നെ അവർ പഠിക്കും, ഒരു പെണ്ണിനെ കിട്ടിയാൽ സന്തുഷ്ടനാകാനേയുള്ളു പുരുഷൻ എന്നു വിചാരിക്കുന്നത് അയാളെ അവജ്ഞയോടെ കാണുന്നതിനു തുല്യമാണെന്നും.
സന്തുഷ്ടനായ ഭർത്താവു മാത്രമായാൽപ്പോരാ പുരുഷൻ എന്നാണ്‌ സ്ത്രീകളുടെ പൊങ്ങച്ചം വാശി പിടിക്കുന്നത്.

22. പ്രതിയോഗികളില്ലാതെ

പുരുഷന്മാരുടെ ആത്മാവിനെ മറ്റെന്തെങ്കിലും കൈക്കലാക്കിയിട്ടുണ്ടോയെന്ന് സ്ത്രീകൾ അനായാസമായി കണ്ടുപിടിയ്ക്കും; തങ്ങളുടെ സ്നേഹത്തിന്‌ പ്രതിയോഗികളുണ്ടാവരുതവർക്ക്. അയാളുന്നം വയ്ക്കുന്ന ഉയരങ്ങളെ, അയാളുടെ രാഷ്ട്രീയോത്തരവാദിത്തങ്ങളെ, അയാളുടെ ശാസ്ത്രത്തെയും കലയെയും, അങ്ങനെ ചിലതയാൾക്കുണ്ടെങ്കിൽ, അവർ വെറുക്കും. അല്ലെങ്കിൽ അവ കാരണം അയാൾ പ്രശസ്തനായിരിക്കണം: അപ്പോൾ അവർ ആശിക്കും, അയാളുമായുള്ള ഒരു പ്രണയബന്ധം തങ്ങളെയും പ്രശസ്തരാക്കുമെന്ന്; അങ്ങനെ വരുമ്പോൾ അവർ അയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

23. വെള്ളെഴുത്തു പിടിച്ച അനുരാഗികൾ

പവറു കൂടിയൊരു കണ്ണട മാത്രം മതിയായേനേ, പ്രണയത്തിൽപ്പെട്ടൊരു പുരുഷനെ രക്ഷപ്പെടുത്താൻ. ഇരുപതു കൊല്ലം കഴിഞ്ഞാൽ ഒരു മുഖമോ രൂപമോ ഏതുവിധമിരിക്കും എന്നു ഭാവന ചെയ്യാനുള്ള കഴിവ് ഒരാൾക്കുണ്ടെങ്കിൽ വലിയ സൊല്ലയൊന്നും കൂടാതെ അയാൾ ജിവിതം കടന്നുകൂടിയെന്നിരിക്കും.


[അനാരോഗ്യം കാരണം അക്കാദമിക് വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവരികയും, ജർമ്മൻ ദേശിയതാവാദിയായ റിച്ചാർഡ് വാഗ്നറുമായി പിരിയുകയും ചെയ്ത കാലത്തെഴുതിയ ‘സ്വതന്ത്രാത്മാക്കൾക്കൊരു പുസ്തകം’(1878) എന്ന കൃതിയിൽ നിന്ന്. അദ്ദേഹത്തിന്റെ പിൽക്കാലചിന്തയുടെ വിത്തുകൾ മുളപൊട്ടുന്നതും ഇതിൽ കാണാം.]


 

Sunday, August 28, 2011

അന്നാ ആഹ് മാത്തോവാ - പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ...

File:Ahmatova original stamp.jpg


ആളൊഴിഞ്ഞ വീടിന്റെ മരവിച്ച കൂരയ്ക്കടിയിൽ...



ആളൊഴിഞ്ഞ വീടിന്റെ മരവിച്ച കൂരയ്ക്കടിയിൽ
മരിച്ച നാളുകളെത്ര കഴിഞ്ഞുവെന്നെനിയ്ക്കെണ്ണവും തെറ്റി.
അപ്പോസ്തലപ്രവൃത്തികൾ ഞാൻ വായിച്ചു,
സങ്കീർത്തനകാരന്റെ വചനങ്ങളും ഞാൻ വായിച്ചു.
നക്ഷത്രങ്ങൾ നീലിയ്ക്കുന്നു പക്ഷേ,
പതുപതുത്തു വെള്ളിമഞ്ഞുതിരുന്നു പക്ഷേ,
ദിവ്യാത്ഭുതമാവുകയാണോരോ സമാഗമവും-
എന്റെ വേദപുസ്തകത്തിൽ ഉത്തമഗീതത്തിനടയാളം വയ്ക്കാൻ
ഒരു ചുവന്ന മേപ്പിളിലയും.

1915



പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ...


പള്ളിമുറ്റത്തൊരോക്കുപലകയ്ക്കടിയിൽ
സമാധാനത്തോടെ ഞാൻ കിടന്നുറങ്ങും,
എന്റെയോമനേ, ഓടിക്കൊണ്ടു നീയെത്തും
ഞായറാഴ്ച മമ്മയെക്കാണാൻ-
പുഴ കടന്നും കുന്നു കയറിയും,
മുതിർന്നവരെയേറെപ്പിന്നിലാക്കിയും,
അകലെ നിന്നേ, സൂക്ഷ്മദൃക്കായ കുട്ടീ,
എന്റെ കുരിശു നീ തിരിച്ചറിയും.
എന്നെക്കുറിച്ചോർക്കാനധികമൊന്നുമില്ല
നിനക്കെന്നുമെനിക്കറിയാം കുഞ്ഞേ:
നിന്നെ ശാസിച്ചിട്ടില്ല ഞാൻ,
നിന്നെയെടുത്തിട്ടില്ല ഞാൻ,
കൂദാശയ്ക്കു നിന്നെ കൊണ്ടുപോയിട്ടുമില്ല ഞാൻ.

1915



പരന്നു പൊന്നുപോലന്തിമിനുക്കം...

പരന്നു പൊന്നുപോലന്തിമിനുക്കം,
ആർദ്രം ഏപ്രിലിന്റെ കുളിർമ്മയും.
എത്രയാണ്ടുകൾ വൈകി നീ,
എന്നാലുമിന്നെങ്കിലും വന്നുവല്ലോ നീ.

എന്നോടടുത്തിരിക്കൂ,
ഇതു കണ്ടൊന്നാനന്ദിക്കൂ:
ഒരു നീലനോട്ടുബുക്കിതാ-
എന്റെ ബാല്യത്തിന്റെ കവിതകളുമായി.

പൊറുക്കൂ, സൂര്യനെ ഞാനവഗണിച്ചുവെങ്കിൽ,
ശോകത്തിലാണു ഞാൻ ജീവിച്ചതെങ്കിൽ.
പൊറുക്കൂ, പൊറുക്കൂ, പലരെയും
നീയെന്നു ഞാൻ തെറ്റിദ്ധരിച്ചുവെങ്കിൽ.

1915


ചിത്രം - ആഹ് മാത്തോവാ പോസ്റ്റ്‌ കാര്‍ഡ്‌ -വിക്കിമീഡിയ


അന്ന അഹ് മാത്തൊവ –പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ...

File:Akhmatova memoir in Odessa.JPG



പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ...


പവിത്രമായൊരതിർത്തിയുണ്ട് തമ്മിലടുത്തവർക്കിടയിൽ,
കടക്കുകയുമരുതതു പ്രണയം കൊണ്ടോ, വികാരം കൊണ്ടോ-
ഭയാനകമായ മൌനത്തിൽ ചുണ്ടുകളുരുകിച്ചേർന്നാലും,
പ്രണയം കൊണ്ടു ഹൃദയം നൂറുനൂറായി നുറുങ്ങിയാലും.


ആത്മാവു കെട്ടുപാടുകളറുക്കുമ്പോൾ,
ആസക്തിയുടെ അലസനിർവേദത്തോടതു മുഖം തിരിക്കുമ്പോൾ,

നിസ്സഹായമാണു സൗഹൃദമിവിടെ,
ആണ്ടുകൾ കൊണ്ടാടിയ ഉത്കടാനന്ദങ്ങളും.

ഉന്മാദികൾ- അതിലേക്കെത്താനോങ്ങുന്നവർ,
അതിലേക്കെത്തിയവർ- ശോകത്തിന്റെ പ്രഹരമേറ്റവർ...
ഇനി നിനക്കറിയുമല്ലോ, നിന്റെ കൈകൾ ലാളിക്കുമ്പോൾ
എന്റെ ഹൃദയമതിദ്രുതം മിടിയ്ക്കാത്തതെന്തെന്നും?

1915 മേയ്


ഹാ, കുളിരുന്നൊരു നാളായിരുന്നത്...



ഹാ, കുളിരുന്നൊരു നാളായിരുന്നത്,
പീറ്ററിന്റെ വിസ്മയനഗരത്തിൽ!
രക്തജ്വാല പോലസ്തമയം,
പതിയെ കനക്കുന്ന നിഴലുകൾ.

അവൻ കൊതിക്കരുതെന്റെ കണ്ണുകളെ,
പ്രവചിക്കുന്ന നിശിതദൃഷ്ടികളെ.
അവനു കിട്ടട്ടെയൊരായുസ്സിന്റെ കവിതകൾ,
എന്റെയുദ്ധതാധരങ്ങളുടെ പ്രാർത്ഥനകൾ.

1913


ഒരു ഹൃദയത്തോടു  കൊളുത്തിയിട്ടില്ല  മറ്റൊന്നിനെ...



ഒരു ഹൃദയത്തോടു  കൊളുത്തിയിട്ടില്ല  മറ്റൊന്നിനെ,
നിങ്ങൾക്കിഷ്ടമതാണെങ്കിൽ- പൊയ്ക്കോളൂ!
ആഹ്ളാദങ്ങൾ പലതും കാത്തിരുപ്പുണ്ടാവും
കെട്ടുപാടുകളില്ലാത്തൊരാളെ.

കരയുകയല്ല ഞാൻ, വിലപിക്കുകയല്ല ഞാൻ,
ആനന്ദമെനിക്കു പറഞ്ഞതുമല്ല.
ചുംബിക്കയുമരുതെന്നെ-
മരണമുണ്ടെന്നെച്ചുംബിക്കാൻ.

ഹേമന്തത്തിന്റെ മഞ്ഞിനൊപ്പം
വൈരസ്യം കാരുന്ന നാളുകൾ.
എന്തിന്‌, ഹാ, എന്തിനു നീ ഭേദമാകണം,
ഞാൻ വരിച്ചൊരുവനെക്കാൾ?

1911


ചിത്രം - ഒഡേസയിലെ ആഹ് മാത്തോവാസ്മാരകം (വിക്കിമീഡിയ)


Friday, August 26, 2011

അന്നാ ആഹ് മാത്തോവാ - നിലാവിന്റെ ഭീകരത നിറഞ്ഞൊഴുകുമ്പോൾ...


മഞ്ഞലകൾ മാറ്റൊലിച്ചൊഴുകുന്നു...


മഞ്ഞലകൾ മാറ്റൊലിച്ചൊഴുകുന്നു,
നിരാശയുടെ വിളർച്ചയാണാകാശത്തിനും.
ഹാ, എന്തിനെന്നെ നീ ശിക്ഷിക്കുന്നു?
എന്താണെന്റെ പരാജയമെന്നു ഞാനറിയുന്നുമില്ല.

കൊല്ലൂ- വേണമെങ്കിലെന്നെ നീ,
ഇത്ര നിഷ്ഠുരനാവരുതേ പക്ഷേ.
നിങ്ങൾക്കെന്നിൽ നിന്നു സന്തതികൾ വേണ്ട,
നിങ്ങൾക്കെന്റെ കവിതയും വേണ്ട.

തന്റെ വഴിയ്ക്കൊക്കെ: എങ്കിലങ്ങനെയാവട്ടെ!
എന്റെ വാക്കു തെറ്റിച്ചിട്ടില്ല ഞാൻ,
നിങ്ങൾക്കു ഞാനെന്റെ ജീവിതം തന്നു- എന്റെ ശോകം,
എന്റെ കുഴിമാടത്തിലേക്കതു ഞാനെടുക്കും.

1918 ഏപ്രിൽ



ജീവനുള്ളുവർക്കിടയിലില്ല നീ...

ജീവനുള്ളവർക്കിടയിലില്ലിന്നു നീ,
പുതമഞ്ഞിൽ നിന്നെഴുന്നേൽക്കുകയുമില്ല നീ,
ഇരുപത്തെട്ടു ബയണറ്റുകൾ,
അഞ്ചു വെടിയുണ്ടകൾ.

എന്റെ സഹോദരനു ഞാൻ തുന്നിയതു
കഠോരമായൊരു കുപ്പായം.
റഷ്യൻ മണ്ണിനു പ്രിയം,
പ്രിയം ചോരത്തുള്ളികൾ.

1921 ആഗസ്റ്റ് 16



നിലാവിന്റെ ഭീകരത നിറഞ്ഞൊഴുകുമ്പോൾ...

നിലാവിന്റെ ഭീകരത നിറഞ്ഞൊഴുകുമ്പോൾ,
വിഷമൂർച്ഛയിൽ മയങ്ങുന്നു നഗരമാകെ.
ഉറക്കമകലെ മാറി നിൽക്കുമ്പോൾ
പച്ചച്ച മൂടലിലൂടെ ഞാൻ നോക്കിയിരിക്കുന്നു,
എന്റെ ബാല്യത്തെയല്ല, കടലിനെയല്ല,
ആ പതിനാറാം വയസ്സിൽ
മഞ്ഞു പോൽ വെളുത്ത നാഴ്സിസസ് പൂക്കൾക്കു മേൽ
പൂമ്പാറ്റകളുടെ പരിണയപ്പറക്കലിനെയല്ല...
നിന്റെ കുഴിമാടത്തിനു മേലുറഞ്ഞൊരു വൃത്തമായി
സൈപ്രസ് മരങ്ങളുടെ നിതാന്തനൃത്തത്തെ.

1928 ഒക്റ്റോബർ 1


link to image


Thursday, August 25, 2011

ഫെർണാണ്ടോ പെസൊവ - നേർവരയിൽ ഒരു കവിത


തോൽവി പിണഞ്ഞൊരാൾ എന്റെ അറിവിലില്ല.
എന്തിലും കേമന്മാരായിരുന്നു എന്റെ പരിചയക്കാരൊക്കെ.

ഞാനോ, മിക്കപ്പോഴും പ്രാകൃതൻ, മിക്കപ്പോഴും അറയ്ക്കുന്നവൻ, മിക്കപ്പോഴും ആഭാസൻ,
മന:പൂർവം തന്നെയൊരു പരോപജീവി.
ഒരു ന്യായീകരണവുമില്ലാതെ മലിനമായി നടക്കുന്നവൻ,
മടി കൊണ്ടു  മേലു കഴുകാത്തവൻ,
മിക്കപ്പോഴും പരിഹാസ്യൻ, അത്രയ്ക്കും യുക്തിഹീനൻ,
ജനമദ്ധ്യത്തിൽ ഉപചാരങ്ങളുടെ പരവതാനിയിൽ കാലുതടഞ്ഞു വീണവൻ,
വികൃതൻ, ഹീനൻ, അധമൻ, ഉദ്ധതൻ,
അധിക്ഷേപത്തിനിരയായിട്ടും മറിച്ചൊന്നു  മിണ്ടാത്തവൻ,
ഒരു വാക്കു മിണ്ടിയാൽ അതുകൊണ്ടപഹാസ്യനാവുന്നവൻ,
വീട്ടുവേലക്കാരികളുടെ പരിഹാസപാത്രം,
കൂലിക്കാർ പിന്നിൽ നിന്നു കൊഞ്ഞനം കുത്തുന്നവൻ,
കടം വാങ്ങിയാൽ തിരിച്ചുകൊടുക്കാത്തവൻ,
അടി വരുമ്പോളോടിമാറിയവൻ,
എത്രയും തുച്ഛമായതിന്റെ പേരിൽ നെഞ്ചെരിച്ചവൻ,
ഈ കളിയിൽ എന്നെ മികയ്ക്കാനാരുമില്ലെന്നു ബോദ്ധ്യമായവൻ, ഞാൻ.

ഞാനറിയുന്നൊരാളും വിഡ്ഢിത്തമായിട്ടൊന്നും ചെയ്തിട്ടില്ല,
എന്നോടു മിണ്ടിപ്പരിചയമുള്ളൊരാളും ആക്ഷേപങ്ങൾ കേട്ടുനിന്നിട്ടില്ല,
ജീവിതത്തിൽ രാജാക്കന്മാരായിരുന്നു അവർ, അതെ, ഒന്നിനൊന്നു തറവാടികളായിരുന്നു...

ഒരു മനുഷ്യശബ്ദം കേൾക്കാൻ ഞാനെത്ര കൊതിയ്ക്കുന്നുവെന്നോ,

പാപം ചെയ്തുവെന്നല്ല, ദുഷ്പേരു വരുത്തിയെന്നൊരു കുമ്പസാരം,
അക്രമം ചെയ്തുവെന്നല്ല, ഭീരുത്വം കാണിച്ചെന്നൊരു സംസാരം!
എന്നോടു മിണ്ടാൻ സന്മനസ്സു കാണിച്ചവരൊക്കെ പവൻ മാറ്റുരുപ്പടികളായിരുന്നു.
ഈ വിപുലലോകത്തൊരാളുമില്ലേ, ഒരിക്കലെങ്കിലും താനൊരു ദുഷ്ടനായിരുന്നുവെന്നോടു കുമ്പസാരിക്കാൻ?
രാജാക്കന്മാരേ, സഹോദരന്മാരേ,
അർദ്ധദൈവങ്ങളെക്കൊണ്ടെനിക്കു മടുത്തു!
എവിടെപ്പോയി ലോകത്തെ യഥാർത്ഥമനുഷ്യർ?

പിഴച്ചവനും അബദ്ധക്കാരനുമായി ഈ ലോകത്തു ഞാനൊരാളേയുള്ളു?

സ്ത്രീകളവരിൽ മയങ്ങിയിട്ടില്ലെന്നുവരാം,
അവർ വഞ്ചിതരായെന്നും വരാം- പക്ഷേ പരിഹാസ്യത? അതവർക്കില്ല!
ഞാൻ, വഞ്ചിതനാവാതെ തന്നെ  പരിഹാസ്യനായവൻ,
ആ തിരുമനസ്സുകളോടെങ്ങനെ ഞാൻ വിക്കാതെ  മിണ്ടും?
ഞാൻ, നിന്ദ്യനായവൻ, അക്ഷരാർത്ഥത്തിൽ നിന്ദ്യനായവൻ,
ആ വാക്കിന്റെ ഏറ്റവും ഹീനവും അധമവുമായ അർത്ഥത്തിൽ നിന്ദ്യനായവൻ...



അൽവാരോ ദെ കാമ്പോസ് എന്ന അപരനാമത്തിൽ എഴുതിയത്

ഫെര്‍ണാണ്ടോ പെസ് വാ- ജനാലയ്ക്കലേക്കു ഞാൻ ചെന്നു...


ജനാലയ്ക്കലേക്കു ഞാൻ ചെന്നു
പാടുന്നതാരെന്നറിയാൻ.
പുറത്തു വിലപിയ്ക്കുകയാണവർ,
ഒരന്ധനും അയാളുടെ ഗിത്താറും.

ആകെ ശോകത്തിലാണിരുവരും,
അവരൊരൊരുമ,
ലോകമലയുകയാണത്,
ആളുകളുടെ മനസ്സലിയിച്ചും.

ഒരന്ധനാണു ഞാനും,
പാടുകയുമലയുകയുമാണു ഞാൻ.
ദീർഘിച്ചതാണെന്റെ പാത,
ഭിക്ഷ ചോദിക്കുന്നുമില്ല ഞാൻ.


1931 ഫെബ്രുവരി 26


link to image

Wednesday, August 24, 2011

ഫെര്‍ണാണ്ടോ പെസ് വാ - കഷണ്ടി കേറുന്ന നെറ്റിയിൽ…


കഷണ്ടി കേറുന്ന നെറ്റിയിൽ
മരിച്ച യൗവനത്തിന്റെ മുടി നരയ്ക്കുന്നു.
എന്റെ കണ്ണുകൾക്കിന്നു തിളക്കവുമില്ല..
ചുണ്ടുകൾക്കു ചുംബിക്കാനുള്ളവകാശവും നഷ്ടമായി.
ഇനിയുമെന്നെ നീ പ്രേമിക്കുന്നുവെങ്കിൽ
പ്രേമത്തെയോർത്താ പ്രേമം നിർത്തൂ.
എന്നെ വഞ്ചിക്കരുതേ, എന്നെക്കൊണ്ടുതന്നെ
.

 


1926 ജൂൺ 13


link to image

Tuesday, August 23, 2011

അന്നാ ആഹ് മാത്തോവാ - മറന്നാൽ മറവിയിൽപ്പെടുന്നവളെന്നോ...


മറന്നാൽ മറവിയിൽപ്പെടുന്നവളെന്നോ നിങ്ങളെന്നെക്കരുതി?
പുലമ്പിയും കരഞ്ഞുംകൊണ്ടു നടക്കും ഞാനെന്നോ?
കുതിരക്കുളമ്പുകൾക്കടിയിൽച്ചെന്നു വീഴും ഞാനെന്നോ?
മന്ത്രവാദിനികളോടു ജപിച്ചുവാങ്ങിയ ജലത്തിൽ
വാസനത്തുവാല മുക്കി നിങ്ങൾക്കയയ്ക്കും
ഭയാനകമായൊരുപഹാരം ഞാനെന്നോ?
നരകമെനിക്കിരിക്കട്ടെ, ഒരു നിശ്വാസം, ഒരു നോട്ടം
എന്നിൽ നിന്നു നിങ്ങളിൽപ്പതിച്ചുവെങ്കിൽ!
മാലാഖമാർ സാക്ഷി,
ഞാന്‍ പൂജിക്കുന്ന തിരുരൂപം സാക്ഷി,

നമ്മുടെ തൃഷ്ണകളഗ്നിനൃത്തം ചവിട്ടിയ  രാത്രികൾ സാക്ഷി,
മടക്കമില്ലെനിക്കു നിങ്ങളിലേക്കിനി.

1921 ജൂലൈ





Monday, August 22, 2011

മിഗ്വെൽ ഹെർണാണ്ടെഥ് - പ്രണയം നമുക്കിടയിലിറങ്ങിവന്നു...



ഇവിടെ ഞാനുണ്ട്

ഇവിടെ ഞാനുണ്ട്
മൂന്നു മുറിവുകളുമായി-
ഒന്നു ജീവിതത്തിന്റെ,
ഒന്നു മരണത്തിന്റെ,
ഒന്നു പ്രണയത്തിന്റെ.



പ്രണയം നമുക്കിടയിലിറങ്ങിവന്നു...


പ്രണയം നമുക്കിടയിലിറങ്ങിവന്നു,
ഒരുനാളും പുണരാത്ത രണ്ടു പനമരങ്ങൾക്കിടയിൽ
ചന്ദ്രനെന്ന പോലെ.

കടൽപ്പെരുക്കത്തിന്റെ കൂജനം പോലെ
നമ്മുടെ രണ്ടുടലുകളുടെ ഗാഢമർമ്മരം,
അമർന്നുപോയി പക്ഷേ തൊണ്ടകളിൽ നമ്മുടെ ശബ്ദം,
കല്ലുകളായി ചുണ്ടുകൾ.

പിണയാനുള്ള ദാഹം നമ്മുടെ മാംസത്തെയിളക്കി,
എരിയുന്ന അസ്ഥികളെത്തിളക്കി,
എത്തിപ്പിടിയ്ക്കാനുള്ള കൈകളുടെ തൃഷ്ണയോ,
നമ്മുടെ കൈകളിൽത്തന്നെ മരിച്ചുവീണു.

നമുക്കിടയിലൂടെക്കടന്നുപോയി പ്രണയവും ചന്ദ്രനും,
ആർത്തിയോടവ വിഴുങ്ങി നമ്മുടെയൊറ്റയൊറ്റയുടലുകളെ.
ഇന്നന്യോന്യം തേടുന്ന രണ്ടു പ്രേതങ്ങൾ നാം,
അത്രയുമകലത്തു നിന്നന്യോന്യം കണ്ടെത്തുന്നു നാം.



പക കൊണ്ട കാറ്റിനിതെന്തു വേണം...


പക കൊണ്ട കാറ്റിനിതെന്തു വേണം,
എന്റെ കൈകളാൽ നിന്നെയുടുപ്പിക്കുമ്പോൾ
ചുരമോടിയിറങ്ങി വന്നതു
ജനാലകൾ തള്ളിത്തുറക്കാൻ?

നമ്മെത്തട്ടിയിടണമതിന്‌,
നിലത്തു വീഴ്ത്തണമതിന്‌.

നമ്മെത്തട്ടിയിട്ടതിൽപ്പിന്നെയും,
നാം നിലത്തു വീണതിൽപ്പിന്നെയും,
നമ്മുടെ ചോരകളിറങ്ങിയതിൽപ്പിന്നെയും
കാറ്റിതനുനിമിഷമാർത്തിപ്പെടുന്നതെന്തിനോ?

നമ്മെ വേർപെടുത്തണമതിന്‌.

മിഗ്വെൽ ഹെർണാണ്ടെസ് (1910-1942) - ഔപചാരികവിദ്യാഭ്യാസം ലഭിക്കാത്ത, ആട്ടിനെ മേച്ചുനടന്ന ഒരു കവി. ലോർക്ക, നെരൂദ തുടങ്ങിയവരുടെ സ്നേഹിതനായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് തടവിലായി. മരണശിക്ഷയ്ക്കു വിധിച്ചുവെങ്കിലും അതു പിന്നീട് മുപ്പതുകൊല്ലത്തെ ജയിൽവാസമായി ചുരുക്കി. ക്ഷയരോഗബാധിതനായി, വേണ്ടത്ര ചികിത്സ ലഭിക്കാതെ ജയിലിൽ വച്ചുതന്നെ മരിച്ചു.



link to miguel hernandez





Sunday, August 21, 2011

യാങ്ങ് വാൻലി - പുസ്തകം വായിക്കരുത്!


കവിതയെന്നാൽ


എന്താണു കവിത?
വാക്കുകളാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, വാക്കുകളെ ഒഴിവാക്കുകയെന്ന്.
അർത്ഥമാണതിൽ കാര്യമെന്നു നിങ്ങൾ പറഞ്ഞാൽ
ഞാൻ പറയും, അർത്ഥങ്ങളൊഴിവാക്കുകയെന്ന്.
അപ്പോൾ നിങ്ങൾ ചോദിക്കുന്നു,
വാക്കുമർത്ഥവും പോയാൽപ്പിന്നെയെവിടെ കവിതയെന്ന്.
അതിനു ഞാൻ പറയും,
വാക്കുമർത്ഥവും പോയാലും ശേഷിക്കുന്നതു കവിതയെന്ന്.



കാവ്യകല

ഉലയും കൂടവും വേണം വരികൾ നേരെയാവാൻ,
വരികൾ നേരെയായാൽ കവിതയായെന്നുമില്ല.
കവിതകളെ നായാടിപ്പിടിയ്ക്കാറില്ലിക്കിഴവൻ,
ഇയാൾക്കു മുന്നിൽ വന്നു നിന്നുകൊടുക്കുകയാണു കവിതകൾ.


പുസ്തകം വായിക്കരുത്!


പുസ്തകം വായിക്കരുത്!
കവിത ചൊല്ലരുത്!
വായന കൊണ്ടു കൃഷ്ണമണികളടർന്നുവീണു
നിങ്ങളുടെ കൺകുഴികളൊഴിയുമെന്നേയുള്ളു.
കവിത ചൊല്ലിയതു കൊണ്ടോരോ വാക്കിനുമൊപ്പം
ഹൃദയം ചോരുമെന്നേയുള്ളു.
ആത്മാവിനാനന്ദമാണു വായനയെന്നാളുകൾ പറയും.
കവിത ചൊല്ലുക രസമാണെന്നാളുകൾ പറയും.
ശരല്ക്കാലത്തെച്ചീവീടിനെപ്പോലെ
നിരന്തരമൊച്ചവെച്ചാൽപ്പക്ഷേ,
ഒരുണക്കക്കിഴവനാകുമെന്നേയുള്ളു നിങ്ങൾ.
ഇനിയൊരുണക്കക്കിഴവനായില്ലെങ്കിലും
അന്യർക്കൊരു കർണ്ണശൂലമാവുകയേയുള്ളു നിങ്ങൾ.

അതിനാലതിലും ഭേദമിത്:
കണ്ണുകളടയ്ക്കുക,
മുറിയിലടച്ചിരിക്കുക,
വിരികൾ താഴ്ത്തുക,
നിലം തുടയ്ക്കുക,
ധൂപം പുകയ്ക്കുക.
എത്ര മനോഹരം,
കാറ്റിനു കാതു കൊടുക്കുക,
മഴയ്ക്കു കാതു കൊടുക്കുക,
ആവതുള്ളപ്പോളിറങ്ങിനടക്കുക,
തളരുമ്പോൾ വന്നുകിടന്നുറങ്ങുക.



യാങ്ങ് വാൻലി (1127-1206) - സോങ്ങ് കാലഘട്ടത്തിലെ നാലു പ്രമുഖകവികളിലൊരാൾ. കവിതയിൽ സംസാരഭാഷയ്ക്കു പ്രാധാന്യം കൊടുത്തു. സെൻ സ്വാധീനം പ്രകടം.

link to image


Thursday, August 18, 2011

നെരൂദ - സ്തുതിഗീതം, പ്രായം ചെന്നൊരു കവിയ്ക്ക്

File:PortraitOfMrDongxinByLuoPingCa1762to1763.jpg


അദ്ദേഹമെനിയ്ക്കു കൈ തന്നു
ഒരു വൃദ്ധവൃക്ഷം
ഇലയും കായും കൊഴിഞ്ഞൊടിഞ്ഞ
ഒരു മരച്ചില്ല
നീട്ടും പോലെ.
ഒരു കാലം
ഭാഗധേയത്തിന്റെ
നൂലുമിഴകളും നൂറ്റ
കൈയിൽ
ഇന്നു
ദിവസങ്ങളുടെ, മാസങ്ങളുടെ, വർഷങ്ങളുടെ
സങ്കീർണ്ണമായ കോറിവരയ്ക്കലുകൾ.
അദ്ദേഹത്തിന്റെ മുഖത്തു
വാടിക്കിടക്കുന്നു
കാലത്തിന്റെ കൈയെഴുത്തുകൾ,
സൂക്ഷ്മമായും വക്രമായും,
ജന്മത്തിലേ
നിശ്ചയിച്ചതാണാ
വരകളും
ചിഹ്നങ്ങളുമെന്നപോലെ,
വായു
വരഞ്ഞിടുകയായിരുന്നു
അവയെന്നപോലെ.

ആഴത്തിലോടിയ വരകൾ,
കാലം
മുഖത്തു വരഞ്ഞിട്ട
അദ്ധ്യായങ്ങൾ,
ചോദ്യചിഹ്നങ്ങൾ,
നിഗൂഢകഥകൾ,
നക്ഷത്രചിഹ്നങ്ങൾ,
ആത്മാവിന്റെ ഏകാന്തവൈപുല്യത്തിൽ
ഗന്ധർവന്മാർ
മറന്നിട്ടതൊക്കെയും,
താരാവൃതാകാശത്തുനിന്നു
മണ്ണിൽ പതിച്ചതൊക്കെയും
ആ മുഖത്തു
പാടു വീഴ്ത്തിയിരുന്നു.
ഒരുകാലത്തും
പിടിച്ചെടുത്തിട്ടില്ല
പേനയും
വഴങ്ങാത്ത കടലാസ്സും കൊണ്ട്
ആ പ്രാക്തനഗായകൻ
ജീവിതത്തിന്റെ
കവിഞ്ഞൊഴുകുന്ന പുഴയെ,
തന്റെ കവിതയിൽ
ഒളിച്ചുകളിയ്ച്ച
ആരെന്നറിയാത്ത ദേവനെ,
ആ നിഗൂഢതകളൊക്കെയുമിന്ന്
വെളിപാടുകളുടെ
തണുത്ത
ബീജഗണിതചിഹ്നങ്ങളായി
ആ കവിളുകളിൽ,
ഒരിക്കൽ
പുച്ഛിച്ചു തള്ളിയ
എളിമപ്പെട്ട
മാറ്റം വരാത്ത വസ്തുക്കളോ,
ആ നെറ്റിത്തടത്തിൽ
അവയുടെ
ഗഹനമായ താളുകൾ
ആഴത്തിൽ വരഞ്ഞിട്ടിരിക്കുന്നു,
ഒറ്റ തിരിഞ്ഞൊരു നീർക്കാക്കയുടെ
കൊക്കു പോലെ ശുഷ്കിച്ച
ആ മൂക്കിൽപ്പോലും
കടൽപ്രയാണങ്ങളും തിരകളും
ഇന്ദ്രനീലവരകൾ
കോറിയിട്ടിരിക്കുന്നു.
അകലം കാക്കുന്ന
രണ്ടു വെള്ളാരംകല്ലുകൾ,
രണ്ടു കടൽവൈഡൂര്യങ്ങൾ
അവയാണദ്ദേഹത്തിന്റെ
രണ്ടു കണ്ണുകൾ,
അവയിലൂടെയേ ഞാൻ കണ്ടുള്ളു
തവിഞ്ഞൊരഗ്നിയെ,
കവിയുടെ കൈകളിലെ
പനിനീർപ്പൂവിനെ.

ഇന്നാ കുപ്പായം
വളരെ വളരെ
വലുതാണദ്ദേഹത്തിന്‌,
ഒരൊഴിഞ്ഞ വീട്ടിലാണദ്ദേഹം
പാർപ്പെന്ന പോലെ,
എല്ലുകളായ എല്ലുകളെല്ലാം
ആ ചർമ്മത്തിനടിയിൽ
വിശദദൃശ്യങ്ങൾ,
എല്ലുകളിൽ
ഞാത്തിയിട്ട ചർമ്മം,
എല്ലു മാത്രമാണദ്ദേഹം,
ജാഗരൂകവും
പ്രബോധകവുമായ എല്ലുകൾ,
എല്ലുകൾ
കൊണ്ടൊരു
കുഞ്ഞൻമരം,
അതായിരിക്കുന്നു
മഴയുടെ ചിത്രലിപികളിൽ,
കാലത്തിന്റെ വറ്റാത്ത ഉറവുകളിൽ
ദാഹം തീർത്തിരുന്ന
ഒരു കവി.

അവിടെ ഞാനദ്ദേഹത്തെ
വിട്ടുപോന്നു,
മരണത്തിലേക്കു
ധൃതി കൂട്ടിപ്പോവുകയാണദ്ദേഹം,
മരണം തന്നെ
കാത്തിരിപ്പുണ്ടെന്ന പോലെ,
നിരുന്മേഷമായൊരുദ്യാനത്തിൽ
മിക്കവാറും നഗ്നയായി
അവൾ കാത്തിരിക്കുന്നു,
കൈയിൽ കൈ കോർത്ത്
അവർ നടന്നുപോകും
ചീഞ്ഞഴുകുന്നൊരു വിശ്രമസ്ഥാനത്തേക്ക്,
അവിടെ അവർ ഉറക്കമാവും,
നമ്മിലാരെയും പോലെ
അവർ കിടന്നുറങ്ങും:
മണ്ണായിപ്പൊടിയുന്ന
കരിഞ്ഞൊരു റോസാപ്പൂ
കൈയിലും പിടിച്ച്.


link to image


 

Wednesday, August 17, 2011

നെരൂദ - സ്തുതിഗീതം, വിറകിന്റെ മണത്തിന്‌

File:That Roundhouse cordwood.jpg


പിന്നെ,
മഞ്ഞത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ഞാൻ വാതിൽ തുറന്നു.
ഇരുട്ടത്തു കുതിച്ചോടുന്ന കുളമ്പുകളായിരുന്നു
കടൽ.

അപ്പോഴതാ,
ഇരുളടഞ്ഞ വീട്ടിൽ നിന്നൊരു
കൈ പോലെ
വിറകിന്റെ സാന്ദ്രഗന്ധം.

മരം പോലെ ജീവിക്കുന്നൊരു
ഗന്ധം,
ഒരു ദൃശ്യഗന്ധം
ജീവന്റെ തുടിപ്പു മാറാത്തൊരു
മരം പോലെ.

ഒരുടുവസ്ത്രം പോലതു
ദൃശ്യം.

ഒരൊടിഞ്ഞ ചില്ല പോലതു
ദൃശ്യം.


ആ ഇരുണ്ട വാസനാവലയത്തിലൂടെ
ഞാൻ
വീട്ടിനുള്ളിലേക്കു തിരിഞ്ഞുനടന്നു.
പുറത്ത്
ആകാശത്തിന്റെ കൂർത്ത മുനകൾ
തിളങ്ങിയിരുന്നു
കാന്തക്കല്ലുകൾ പോലെ.
ആ വിറകുമണം പക്ഷേ
എന്റെ ഹൃദയത്തെ കൈയടക്കി
ഒരു കൈയും വിരലുകളുമെന്നപോലെ,
മുല്ലപ്പൂ പോലെ,
ചിലചില ഓർമ്മകൾ പോലെ.

പൈൻമരത്തിന്റെ
തുളയ്ക്കുന്ന ഗന്ധമായിരുന്നില്ലത്,
അല്ല,
യൂക്കാലിപ്റ്റസിന്റെ
തൊലി പൊളിഞ്ഞ മണമായിരുന്നില്ലത്,
മുന്തിരിവള്ളികളുടെ
ഹരിതനിശ്വാസവുമായിരുന്നില്ല-
അതിലും ഗൂഢാർത്ഥമായതൊന്ന്,
ഒരിക്കൽ
ഒരിക്കൽ
ഒരു മുഹൂർത്തത്തിൽ മാത്രം
ഉദ്ഗമിക്കുന്നൊരു
പരിമളം,
അവിടെ,
മണ്ണിൽ ഞാൻ കണ്ടതിനൊക്കെയും മീതെയായി,
മഞ്ഞുകാലക്കടല്ക്കരെ,
രാത്രിയിൽ,
എന്റെ സ്വന്തം വീട്ടിനുള്ളിൽ,
എന്നെ കാത്തിരിക്കുകയായിരുന്നു
ഒരു ഗന്ധം,
ആഴത്തിനുമാഴത്തിലൊരു
പനിനീർപ്പൂവിന്റെ ഗന്ധം,
മണ്ണിന്റെ പിഴുതെടുത്ത ഹൃദയം,
കാലത്തിൽ നിന്നു വേരു പറിഞ്ഞ തിര പോലെ
എന്നിലേക്കു കടന്നതൊന്ന്,
രാത്രിയിൽ
ഞാൻ വാതിൽ തുറന്നപ്പോൾ
എന്നിൽത്തന്നെ
കെട്ടടങ്ങിയതൊന്ന്.


link to image


Monday, August 15, 2011

നെരൂദ - വീട്


ഞാൻ ജിവിച്ച വീടിതായിരിക്കുമോ,
ഞാനില്ലാതിരുന്നപ്പോൾ, ലോകമില്ലാതിരുന്നപ്പോൾ,
സർവതും ചന്ദ്രനോ, ശിലയോ, നിഴലോ ആയിരുന്നപ്പോൾ,
വെളിച്ചമുദിക്കാതെ ചലനമറ്റു കിടന്നപ്പോൾ.
എങ്കിലീ ശിലയായിരുന്നിരിക്കണം
എന്റെ വീടെന്റെ ജനാലകളല്ലെങ്കിലെന്റെ കണ്ണുകൾ.
ഈ കല്പനിനീർപ്പൂ കാണുമ്പോൾ ഞാനോർക്കുന്നു
എന്നിലധിവസിച്ചതൊന്നിനെ,
ഞാനധിവസിച്ചതൊന്നിനെ,
ഗുഹയെ, സ്വപ്നങ്ങളുടെ ബ്രഹ്മാണ്ഡസ്രോതസ്സിനെ,
കോപ്പയെ, കോട്ടയെ, കപ്പലിനെ,
എന്റെയുല്പത്തിയുടെയുറവുകളെ.
ഞാൻ തൊടുന്നു പാറയുടെ വ്യഗ്രയത്നത്തെ,
ഉപ്പുവെള്ളം പ്രഹരിക്കുന്ന പ്രതിരോധത്തെ,
എന്റെ രന്ധ്രങ്ങളവശേഷിക്കുന്നതിവിടെയെന്നു ഞാനറിയുന്നു-
കയങ്ങളിൽ നിന്നെന്റെയാത്മാവിലേക്കു പിടിച്ചുകയറിയ
ചുക്കിച്ചുളിഞ്ഞൊരു പൊരുൾ.
കല്ലായിരുന്നു ഞാൻ, കല്ലുതന്നെയാകും ഞാൻ.
അതിനാലത്രേ ഞാനിക്കല്ലിനെത്തൊടുന്നതും:
ഞാനായിരുന്നതിത്, ഞാനാകാനുള്ളതിത്,
കാലം പോലെ ദീർഘിച്ചൊരു യുദ്ധം കഴിഞ്ഞ വിശ്രമം.


link to image

ഫെര്‍ണാണ്ടോ പെസ് വാ - ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം...

File:Rousseau09.jpg


ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം...


ഒരു സൂര്യകാന്തി പോലെ തെളിഞ്ഞതാണെന്റെ നോട്ടം.
പതിവായി ഞാൻ നടക്കാനിറങ്ങാറുണ്ട്,
ഇടവും വലവും നോക്കി,
ഇടയ്ക്കിടെ പിന്നിലും നോക്കി...
ഓരോ നിമിഷവും കാണുന്നതോരോന്നും
ഇതിനു മുമ്പു ഞാൻ കാണാത്തതാണ്‌,
ആ വകയൊക്കെ ശ്രദ്ധിക്കുന്നതിൽ
ഞാനെന്നും നിപുണനുമാണ്‌...
പിറന്നപ്പോൾ താൻ പിറന്നുവെന്നറിഞ്ഞാൽ
ശിശുവിനുണ്ടാവുന്ന അതേ അത്ഭുതം
എനിക്കനുഭവമാണ്‌...
ലോകത്തിന്റെ നിത്യനൂതനതയിലേക്ക്
ഒരോ നിമിഷവും പിറന്നുവീഴുകയാണു ഞാനെന്ന്
ഞാനറിയുകയും ചെയ്യുന്നു...

ലോകമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നത്
കണ്ണുകൊണ്ടു കാണുന്നതിനാൽ ഒരു ഡെയ്സിപ്പൂവുണ്ടെന്നു
ഞാൻ വിശ്വസിക്കുന്നതുപോലെ.
എന്നാൽ അതിനെക്കുറിച്ചു ഞാൻ ചിന്തിക്കാറില്ല,
എന്തെന്നാൽ ചിന്തിക്കുകയെന്നാൽ മനസ്സിലാക്കാതിരിക്കുക എന്നത്രേ...
ലോകമുണ്ടായത് നമുക്കതിനെക്കുറിച്ചു ചിന്തിക്കാനല്ല
(ചിന്തിക്കുക എന്നാൽ കണ്ണുദീനം പിടിക്കുക എന്നാണ്‌),
നമുക്കതിനെ കാണാനും അതിനോടിണങ്ങിപ്പോകാനും...

ഒരു തത്വശാസ്ത്രവും എനിക്കില്ല:
എനിക്കിന്ദ്രിയങ്ങളുണ്ട്, അത്രതന്നെ...
പ്രകൃതിയെക്കുറിച്ചു ഞാൻ പറയുന്നുണ്ടെങ്കിൽ
എന്താണു പ്രകൃതി എന്നെനിക്കറിയാവുന്നതുകൊണ്ടല്ല,
ഞാനതിനെ സ്നേഹിക്കുന്നുവെന്നതിനാൽ,
ഞാനതിനെ സ്നേഹിക്കുന്നതും അതിനാൽ,
സ്നേഹിക്കുന്നവനറിയില്ലല്ലോ, 
താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,
താൻ സ്നേഹിക്കുന്നതെന്തിനെന്ന്,
എന്താണ്‌ സ്നേഹമെന്ന്...
സ്നേഹിക്കുക എന്നാൽ നിത്യമായ നിഷ്കളങ്കതയാണ്‌,
നിഷ്കളങ്കത എന്നാൽ ഒന്നുമാത്രം,
ചിന്തിക്കാതിരിക്കുക...

(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ)


ഞാനൊരാട്ടിടയൻ...


ഞാൻ ഒരാട്ടിടയനാണ്‌.
എന്റെ ആടുകൾ എന്റെ ചിന്തകളാ
ണ്‌,

എന്റെ ചിന്തകൾ ഇന്ദ്രിയാനുഭവങ്ങളും.
ഞാൻ ചിന്തിക്കുന്നതു കണ്ണും കാതും കൊണ്ട്,
കൈകളും കാലടികളും കൊണ്ട്,
മൂക്കും നാവും കൊണ്ട്.

ഒരു പൂവിനെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
അതിനെ കാണുക, അതിനെ മണക്കുക എന്നാണ്‌,
ഒരു കായ തിന്നുകയെന്നാൽ
അതിന്റെ അർത്ഥം രുചിക്കുക എന്നും.

അതിനാലത്രേ,
ചൂടുള്ളൊരു പകലുനേരം,
അത്രയൊക്കെയാസ്വദിച്ചു കഴയ്ക്കുമ്പോൾ
പുല്പരപ്പിൽ മലർന്നുകിടന്ന്
ഉഷ്മളമായ കണ്ണുകളടയ്ക്കുമ്പോൾ
യാഥാർത്ഥ്യത്തിൽ നെടുനീളം കിടക്കുകയാ-
ണെന്റെയുടലെന്നെനിക്കു തോന്നുന്നു,
സത്യം ഞാനറിയുന്നു,
ഞാൻ സന്തുഷ്ടനുമാകുന്നു.



പ്രാസമെനിക്കു പ്രശ്നമേയല്ല...

പ്രാസങ്ങളെനിക്കു പ്രശ്നമേയല്ല.
അടുത്തടുത്തു നില്ക്കുന്ന രണ്ടു മരങ്ങൾ
ഒരുപോലാകുന്നത് വളരെയപൂർവം.
എന്റെ ചിന്തയും എന്റെയെഴുത്തും
നിറമുള്ള പൂക്കളെപ്പോലെതന്നെയാണ്‌,
അവയെപ്പോലത്ര പൂർണ്ണമല്ല പക്ഷേ,
എന്റെ ആവിഷ്കാരത്തിന്റെ രീതികൾ.
പ്രത്യക്ഷത്തിൽ ഞാനെന്താണോ, അതാവുക-
ആ ദിവ്യലാളിത്യത്തിന്റെ കുറവെനിക്കുണ്ടല്ലോ.

ഞാൻ നോക്കുന്നു, നോക്കുമ്പോളെന്റെ മനസ്സിളകുന്നു,
നിലം ചരിയുമ്പോൾ വെള്ളമൊഴുകുമ്പോലെ,
എന്റെ കവിതയും പ്രകൃത്യനുസാരം,
കാറ്റു വീശുമ്പോലെ...


ആല്ബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്



link to image


Sunday, August 14, 2011

അന്നാ സ്വിർ–കവിതകൾ


ഉടലും ആത്മാവും കടൽക്കരയിൽ


ആത്മാവു കടൽക്കരെ
ഒരു തത്വശാസ്ത്രപുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു.
ആത്മാവുടലിനോടു ചോദിക്കുന്നു:
നമ്മെ തമ്മിൽപ്പിണച്ചതാര്‌?
ഉടലു പറയുന്നു:
കാൽമുട്ടിൽ വെയിലു കൊള്ളിയ്ക്കാനുള്ള നേരം.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
നമ്മൾ ശരിയ്ക്കുമില്ലെന്നു പറയുന്നതു നേരോ?
ഉടലു പറയുന്നു:
ഞാനെന്റെ കാൽമുട്ടുകളിൽ വെയിലു കൊള്ളിയ്ക്കുന്നു.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
മരണം തുടക്കമിടുന്നതെവിടെ,
നിന്നിലോ, എന്നിലോ?
ഉടലൊന്നു ചിരിച്ചു,
പിന്നെ കാൽമുട്ടുകളിൽ വെയിലു കൊള്ളിച്ചു.




കടലും മനുഷ്യനും

ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല,
എളിമ കൊണ്ടും ആവേശം കൊണ്ടും.
എന്നാലതിന്റെ മുഖത്തു നോക്കി
നിങ്ങൾക്കു ചിരിയ്ക്കാം.

ചിരി കണ്ടുപിടിച്ചത്
ഒരു പൊട്ടിച്ചിരി പോലെ
ജീവിതം ഹ്രസ്വമായവർ.

ചിരായുസ്സായ കടലിനു
ചിരി വരില്ല.



മൂന്നുടലുകൾ

ഒരു ഗർഭിണി
രാത്രിയിൽ ഭർത്താവിനോടൊപ്പം കിടക്കുന്നു.
അവളുടെ ഉദരത്തിൽ
ഒരു കുഞ്ഞനങ്ങുന്നു.
‘വയറ്റിൽ കൈയൊന്നു വച്ചുനോക്കൂ,’
സ്ത്രീ പറയുന്നു,
‘അത്ര പതുക്കെയനങ്ങിയത്
ഒരു കുഞ്ഞിക്കാലോ, കൈയോ.
അതെന്റെയും നിന്റെയും,
അതിനെ പേറുന്നതു ഞാനൊറ്റയ്ക്കെങ്കിലും.’

അയാൾ അവളോടൊട്ടിക്കിടക്കുന്നു.
അവളറിഞ്ഞതയാളുമറിയുന്നു:
അവൾക്കുള്ളിലൊരു കുഞ്ഞനങ്ങുന്നു.

അങ്ങനെ രാത്രിയിൽ
മൂന്നുടലുകൾ ചൂടു സ്വരൂപിക്കുന്നു,
ഒരു ഗർഭിണി ഭർത്താവിനൊപ്പം കിടക്കുമ്പോൾ.



എനിക്കു പറ്റില്ല

എനിക്കു നിങ്ങളോടസൂയ തോന്നുന്നു.
ഏതു നിമിഷവും
നിങ്ങൾക്കെന്നെ വിട്ടുപോകാം.

എനിക്കു പറ്റില്ല
എന്നെ വിട്ടുപോകാൻ.



കവിയരങ്ങ്

പന്തു പോലെ
ചുരുണ്ടുകൂടിക്കിടക്കുകയാണു ഞാൻ
തണുപ്പു പിടിച്ചൊരു നായയെപ്പോലെ.

ആരെനിക്കൊന്നു പറഞ്ഞുതരും
ഞാൻ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.

ഫോണടിയ്ക്കുന്നു:
ഇന്നൊരു കവിത വായിക്കാനുണ്ട്.

ഞാൻ കടന്നുചെല്ലുന്നു.
ഒരുനൂറാളുകൾ. ഒരുനൂറു ജോഡിക്കണ്ണുകൾ.
അവയുറ്റുനോക്കുന്നു. അവ കാത്തിരിക്കുന്നു.
എന്തിനെന്നെനിക്കറിയാം.

അവർക്കു ഞാൻ പറഞ്ഞുകൊടുക്കണമത്രെ,
അവർ ജനിച്ചതെന്തിനെന്ന്,
ജീവിതമെന്ന ഈ ബീഭത്സതയെന്തെന്ന്.



നഴ്സ്

മരുന്നും വെള്ളവുമില്ലാത്ത ഒരാശുപത്രിയിൽ
ഞാനൊരു നഴ്സായിരുന്നു;
മലവും ചലവും ചോരയും നിറഞ്ഞ പാത്രങ്ങൾ
ഞാനെടുത്തുമാറ്റിയിരുന്നു.

എനിക്കു സ്നേഹമായിരുന്നു മലത്തെ, ചലത്തെ, ചോരയെ-
ജീവിതം പോലവ ജീവനുള്ളവയായിരുന്നു,
ചുറ്റിനും ജീവിതം കുറഞ്ഞുവരികയുമായിരുന്നു.

ലോകം മരിക്കുമ്പോൾ
മുറിപ്പെട്ടവർക്കു മൂത്രപ്പാത്രമെടുത്തുകൊടുക്കുന്ന
രണ്ടു കൈകൾ മാത്രമായിരുന്നു ഞാൻ.



ഒരു പതിനാലുകാരി നഴ്സിന്റെ ചിന്തകൾ

ലോകത്തെ വെടിയുണ്ടകളെല്ലാം
എന്നിൽ വന്നു കൊണ്ടിരുന്നുവെങ്കിൽ
അവയ്ക്കു കൊള്ളാൻ മറ്റാരുമുണ്ടാകുമായിരുന്നില്ല.

അത്ര തവണ ഞാൻ മരിക്കട്ടെ,
ലോകത്താളുകളുള്ളത്ര,
അവരാരും മരിക്കാതിരിക്കട്ടെ,
ആ ജർമ്മൻകാരു പോലും.

ഞാൻ മരിച്ചതവർക്കു വേണ്ടിയെ-
ന്നാരുമറിയാതെയുമിരിക്കട്ടെ,
അതിനാലവർ വിഷാദിക്കാതെയുമിരിക്കട്ടെ.


ഉള്ളിലൊന്ന്


ഒരു പ്രണയവിരുന്നിനു നിന്റെയിടത്തേക്കു നടക്കവെ
തെരുവിന്റെ മൂലയ്ക്ക്
ഞാനൊരു പിച്ചക്കാരിക്കിഴവിയെ കണ്ടു.

ഞാനവരുടെ കൈ പിടിച്ചു,
ആ മുഖത്തുമ്മ വച്ചു,
പിന്നെ ഞങ്ങൾ സംസാരിച്ചു,
ഉള്ളിലെന്നെപ്പോലെ തന്നെയായിരുന്നു അവർ,
ഒരേ തരവുമായിരുന്നു ഞങ്ങൾ,
ഞാനതു ക്ഷണം കൊണ്ടറിഞ്ഞു,
ഒരു നായ മറ്റൊരു നായയെ
മണം കൊണ്ടറിയുന്നപോലെ.



മനുഷ്യന്റെ കണ്ണുകളിലേക്കു നിറയൊഴിക്കാൻ

അവനു പതിനഞ്ചായിരുന്നു,
പോളിഷ് ഭാഷയിൽ ഏറ്റവും മിടുക്കനും.
പിസ്റ്റളുമെടുത്ത്
ശത്രുവിനു നേർക്കവനോടിച്ചെന്നു.

അപ്പോഴവൻ കണ്ടു മനുഷ്യന്റെ കണ്ണുകളെ.
അവനവയിലേക്കുന്നമെടുത്തതുമായിരുന്നു.
അവനൊന്നറച്ചു,
അവൻ നടപ്പാതയിൽ വീണുകിടക്കുന്നു.

പോളിഷ് ക്ളാസ്സിൽ അവനെ പഠിപ്പിച്ചിരുന്നില്ല
മനുഷ്യന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ...



പുൽത്തകിടിയിൽ

ഒരു വെള്ളഡെയിസിപ്പൂവ്,
എന്റെയടഞ്ഞ രണ്ടു കണ്ണുകൾ.
ലോകത്തിൽ നിന്നവ നമ്മെ കാക്കുന്നു.


അന്നാ സ്വിർ (സ്വ്ഷ്സിൻസ്ക്കാ) 1909-1984

പോളണ്ടിലെ വാഴ്സയിൽ ജനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻകാരോടുള്ള ചെറുത്തുനില്പ്പിൽ സജീവമായിരുന്നു. വാഴ്സയിലെ ഒരു സൈനികാശുപത്രിയിൽ ന്ഴ്സായി ജോലി ചെയ്തിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും അവസാനനിമിഷം ഒഴിവാക്കപ്പെട്ടു.


link to anna swir


 

Friday, August 12, 2011

റൂമി - രോഗിയും വൈദ്യനും


രോഗിയും വൈദ്യനും


ഉണരൂ, ഉണരൂ,
രാത്രി പൊയ്ക്കഴിഞ്ഞു,
ഒന്നെഴുന്നേറ്റാട്ടെ.

വെടിയൂ, വെടിയൂ,
സ്വന്തമാത്മാവിനെപ്പോലും
കൈവെടിയൂ.

വിലയറ്റൊരാത്മാവുമായി
ഒരു വിഡ്ഢി വന്നിരിക്കുന്നുവെന്നേ
നമ്മുടെയങ്ങാടിയിൽ.

എന്നെ വിശ്വാസമായില്ലെങ്കിൽ വേണ്ട,
ഈ നിമിഷമെഴുന്നേറ്റു
ചെന്നൊന്നു നോക്കിയാട്ടെ.

വ്യാജങ്ങൾക്കു കാതു കൊടുക്കേണ്ട,
മന്ത്രവാദിനികൾക്കു കാതു കൊടുക്കേണ്ട,
ചോരയെ ചോര കൊണ്ടു കഴുകേണ്ട.

നിങ്ങളാദ്യമൊന്നു തല കുത്തി നിന്നാട്ടെ,
വീഞ്ഞിന്റെ കോപ്പ പോലെ നിങ്ങളൊന്നൊഴിയട്ടെ,
പിന്നെ വിളുമ്പോളം സത്ത കൊണ്ടു നിറഞ്ഞാട്ടെ.

ഒരു ശബ്ദമിറങ്ങിവരുന്നു,
ആകാശത്തിൽ നിന്നൊ-
രത്ഭുതഭിഷഗ്വരനിറങ്ങി വരുന്നു.

രോഗശാന്തി വേണമെങ്കിൽ
രോഗിയായിക്കിടക്കെന്നേ!
രോഗിയായിക്കിടക്കെന്നേ!!



വേണ്ടാത്ത ചങ്ങാതിമാർ

എനിക്കു വേണ്ടിങ്ങനെയൊരു ചങ്ങാതിയെ,
എന്നും മുഖം കറുത്തവനെ, വിഷാദിയെ,
ശവക്കുഴി പോലിരുണ്ടവനെ,
മനമിടിഞ്ഞവനെ.
ദർപ്പണമാണൊരു പ്രണയഭാജനം,
ചങ്ങാതിയൊരു മധുരപലഹാരവും.
ഇവരല്ലാതൊരന്യനുമായിട്ടൊരു നാഴിക കഴിക്കല്ലേ.
അഞ്ചു ലക്ഷണങ്ങളുണ്ട്
തന്നെത്തന്നെ സ്നേഹിക്കുന്നൊരു ചങ്ങാതിയ്ക്ക്:
ഹൃദയം കല്ലിച്ചത്,
മടി പിടിച്ചത്,
ചുവടുകളുറയ്ക്കാത്തത്,
ഉദാസീനമായത്,
മുഖത്തു വിഷം തേച്ചത്.
ഇങ്ങനെയൊരു ചങ്ങാതി അരികത്തുള്ള കാലം
കയ്ച്ചിട്ടേ വരും സർവ്വതും,
ഇരിക്കുന്തോറും കയ്ക്കുന്ന വിന്നാഗിരി പോലെ.
ചവർത്ത മുഖങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞുകഴിഞ്ഞു;
മധുരവുമാർദ്രതയും കൊതിയ്ക്കുന്നൊരു ഹൃദയം
അരുചികരമായവയിൽ കാലവും കളയരുത്.


 

Thursday, August 11, 2011

ഒക്ടേവിയോ പാസ്‌–ആദിയ്ക്കുമാദിയിൽ

File:Brooklyn Museum - Xdx - Manierre Dawson - overall.jpg


ഉദയം


തണുത്ത കൈകളതിവേഗം വകഞ്ഞുമാറ്റുന്നു
ഇരുട്ടിന്റെ വച്ചുകെട്ടുകളൊന്നൊന്നായി
കണ്ണുകൾ ഞാൻ തുറക്കുന്നു
ഞാനിപ്പോഴും പക്ഷേ
ഉണങ്ങാത്തൊരു മുറിവിന്റെയുള്ളിൽ.



പെൺകുട്ടി

പോകാനറയ്ക്കുന്ന സായാഹ്നത്തിനും
വന്നുകേറുന്ന രാത്രിയ്ക്കുമിടയിൽ
ഒരു പെൺകുട്ടിയുടെ നോട്ടം.

അവളുപേക്ഷിച്ചിരിക്കുന്നു തന്റെ നോട്ടുബുക്കും അതിലെഴുതിവന്നതും.
തറഞ്ഞ രണ്ടു കണ്ണുകളാണവൾ.
ചുമരിൽ വെളിച്ചം സ്വയം മായ്ച്ചും കളഞ്ഞിരിക്കുന്നു.

അവൾ കാണുന്നതു തന്റെ തുടക്കമോ, തന്റെയൊടുക്കമോ?
അവൾ പറയും താൻ യാതൊന്നും കാണുന്നില്ലെന്ന്.
സുതാര്യമാണനന്തത.

താൻ കണ്ടതെന്തെന്നവളറിയുകയുമില്ല.



തീർച്ച


യഥാർത്ഥം ഈ വിളക്കിന്റെ വെളുത്ത വെളിച്ചമെങ്കിൽ,
യഥാർത്ഥം എഴുതുന്ന കൈയെങ്കിൽ,
ഇവയും യഥാർത്ഥമോ,
ഞാനെഴുതുന്നതു കാണുന്ന കണ്ണുകൾ?

ഒരു വാക്കിനും ഇനിയൊരു വാക്കിനുമിടയിൽ
ഞാൻ പറയുന്നതു മറഞ്ഞുപോകുന്നു.
എനിക്കറിയാം ഞാൻ ജീവിച്ചിരിക്കുന്നത്
രണ്ടാവരണചിഹ്നങ്ങൾക്കിടയിലെന്ന്.



പ്രാർത്ഥന


ഡോൺ ക്യുക്സോട്ടായിരുന്നിട്ടില്ല ഞാൻ,
ഒരനീതിയ്ക്കും പരിഹാരം കണ്ടിട്ടുമില്ല ഞാൻ
(ചിലനേരം ആട്ടിടയന്മാരെന്നെ കല്ലെറിഞ്ഞിട്ടുണ്ടെങ്കിലും)
എന്നാലെനിക്കാഗ്രഹമുണ്ട്, അദ്ദേഹത്തെപ്പോലെ
കണ്ണുകൾ തുറന്നുവച്ചു മരിയ്ക്കാൻ.
                                                 മരിക്കുകയെന്നാൽ
നമുക്കറിയാത്തൊരിടത്തേക്കു മടങ്ങുകയാണെന്ന്,
ആശ കെട്ടും നാം കാത്തിരിയ്ക്കുന്നൊരിടമാണതെന്നറിഞ്ഞും
                                                 മരിയ്ക്കാൻ.
കാലത്തിന്റെ മൂന്നവസ്ഥകൾക്കും അഞ്ചു ദിശകൾക്കുമൊപ്പമൊന്നായി,
ആത്മാവ്-ഇനി മറ്റെന്തു പേരാണതിനെങ്കിൽ അത്-
തെളിമയായി മരിയ്ക്കാൻ.
എനിക്കു വേണ്ട ബോധോദയം;
എനിക്കെന്റെ കണ്ണുകളൊന്നു തുറന്നാൽ മതി,
ഇറങ്ങുന്ന സൂര്യന്റെ ദൃഷ്ടി കൊണ്ടു
ലോകത്തെയൊന്നു തൊട്ടാൽ മതി;
തലചുറ്റുന്ന നിശ്ചലത മതിയെനിക്ക്,
ഉപരോധത്തിലായ ആത്മാവിന്റെ
ഒരിമവെട്ടലിനത്ര ദീർഘിച്ച കാലത്തിന്റെ ബോധം മതി;
ചുമയ്ക്കും, ഛർദ്ദിയ്ക്കും, മുഖത്തെ ഗോഷ്ഠികൾക്കുമെതിരെ
തെളിഞ്ഞൊരു പകലുണ്ടായാൽ മതി,
പുതുമഴയിൽ കുളിച്ച മണ്ണിന്റെ ഈറൻവെളിച്ചം മതി,
ഏതോ പുഴയുടെ പതിഞ്ഞൊരാത്മഗതമാവട്ടെ
സ്ത്രീയേ, എന്റെ നെറ്റിത്തടത്തിൽ നിന്റെ ശബ്ദം.
ഒരു മിന്നായമായാൽ മതിയെനിക്ക്,
ആ നിമിഷത്തിന്റെ തിരയിൽ
ഒരു പ്രതിഫലനത്തിന്റെ ആകസ്മികത്തിളക്കം;
ഓർമ്മയും മറവിയും,
                          ഒടുക്കം,
ഒരേ ക്ഷണത്തിലൊരു തെളിമയും.



സംസാരിക്കുകയെന്നാൽ

ഒരു കവിതയിൽ ഞാൻ വായിച്ചു:
ദിവ്യമാണു സംസാരിക്കുകയെന്നാൽ.
ദേവന്മാർ പക്ഷേ സംസാരിക്കാറില്ല:
അവർക്കു പണി ലോകങ്ങൾ പടയ്ക്കലുമുടയ്ക്കലും,
സംസാരങ്ങൾ മനുഷ്യർക്കുള്ളത്.
വാക്കുകൾ വേണ്ടാത്ത അപായക്കളികളാണു
ദേവന്മാർ കളിയ്ക്കുന്നത്.

നാവുകളുടെ കെട്ടുകളഴിച്ചും കൊണ്ടു
പരിശുദ്ധാത്മാവിറങ്ങിവരുന്നു,
അതും പക്ഷേ വാക്കുകളല്ല സംസാരിക്കുന്നത്:
അതു സംസാരിക്കുന്നതഗ്നി.
ഒരു ദേവൻ കൊളുത്തുമ്പോൾ
                                            ഭാഷ
ജ്വാലകളുടെ പ്രവചനമാവുന്നു
പുകയുടെ തൂണാവുന്നു
എരിഞ്ഞടങ്ങിയ അക്ഷരങ്ങളുടെ കൂനയാവുന്നു:
അർത്ഥമില്ലാത്ത ചാരം.

മനുഷ്യന്റെ വചനം
മരണത്തിന്റെ പുത്രിയത്രെ.
നാം സംസാരിക്കുന്നുവെങ്കിൽ
അതു മരിക്കേണ്ടവരാണു നാമെന്നതിനാൽ:
വാക്കുകൾ ചിഹ്നങ്ങളല്ല, അവ വർഷങ്ങൾ.
നാം പറയുന്ന വാക്കുകൾ
പറയുന്നതു കാലം:
അവ നമുക്കു പേരിടുന്നു.
നാം കാലത്തിന്റെ പേരുകൾ.
സംസാരിക്കുകയെന്നാൽ മാനുഷികം.



ആദിയ്ക്കുമാദിയിൽ

ശബ്ദങ്ങളുടെ കലപില,
സന്ദിഗ്ധമായ തെളിമ,
മറ്റൊരു ദിവസത്തിനാരംഭം.
പാതിവെളിച്ചത്തിൽ ഒരു മുറി,
രണ്ടുടലുകൾ നീണ്ടുനിവർന്ന്.
എന്റെ തലയ്ക്കുള്ളിൽ എനിക്കെന്നെകാണാതായിരിക്കുന്നു
ആരുമില്ലാത്തൊരു തുറസ്സിൽ.
മണിക്കൂറുകൾ കത്തികൾക്കു മൂർച്ച കൂട്ടുന്നു.
അരികിൽ പക്ഷേ, നിന്റെ നിശ്വാസം;
ആഴ്ന്നുമുങ്ങി, വിദൂരസ്ഥയായി,
ഇളകാതെ നിയൊഴുകുന്നു.
ചിന്തയിൽ നീയെനിക്കപ്രാപ്യ,
കണ്ണുകൾ കൊണ്ടു നിന്നെത്തൊടുന്നു ഞാൻ,
കൈകൾ കൊണ്ടു നിന്നെ കാണുന്നു ഞാൻ.
സ്വപ്നങ്ങൾ നമ്മെ വിഭജിക്കുന്നു,
ചോര നമ്മെ ഒരുമിപ്പിക്കുന്നു:
നെഞ്ചിടിപ്പുകളുടെ പുഴയാണു നാം.
നിന്റെ കണ്ണിമകൾക്കടിയിൽ
സൂര്യന്റെ വിത്തു വിളയുന്നു.
ലോകമിനിയും
യഥാർത്ഥമായിട്ടില്ല;
കാലംസന്ദേഹിക്കുന്നു:
തീർച്ചയുള്ളതു
നിന്റെ തൊലിയുടെ ചൂടിനു മാത്രം.
നിന്റെ നിശ്വാസത്തിൽ ഞാൻ കേൾക്കുന്നു
സത്തയുടെ വേലിയേറ്റങ്ങൾ,
ഉല്പത്തിയുടെ വിസ്മൃതാക്ഷരങ്ങൾ.


link to image


ഒക്ടേവിയോ പാസ്‌ - ജലസൂത്രം


ചലനം


തവിട്ടുനിറത്തിലൊരു പെൺകുതിരയെങ്കിൽ നീ
ചോരയൊഴുകുന്ന വഴി ഞാൻ
പുതുമഞ്ഞെങ്കിൽ നീ
പുലരിയുടെയടുപ്പിൽ തീ പൂട്ടുന്നവൻ ഞാൻ
രാത്രിയുടെ ഗോപുരമെങ്കിൽ നീ
നിന്റെ മനസ്സിലെരിയുന്ന കൂർമ്പനാണി ഞാൻ
പുലർച്ചെ കടലേറ്റമെങ്കിൽ നീ
ആദ്യമുണർന്നു കരയുന്ന കിളി ഞാൻ
ഓറഞ്ചുകൂടയെങ്കിൽ നീ
സൂര്യന്റെ കത്തി ഞാൻ
കല്ലൾത്താരയെങ്കിൽ നീ
അശുദ്ധിയാക്കുന്ന കൈ ഞാൻ
ഉറങ്ങുന്ന കരയെങ്കിൽ നീ
പച്ചക്കരിമ്പു ഞാൻ
കാറ്റിന്റെ കുതിപ്പെങ്കിൽ നീ
മണ്ണിലടങ്ങിയ തീ ഞാൻ
ജലത്തിന്റെ വായയെങ്കിൽ നീ
പായലിന്റെ വായ ഞാൻ
മേഘങ്ങളുടെ കാടെങ്കിൽ നീ
അതു ഭേദിക്കുന്ന മഴു ഞാൻ
അശുദ്ധമാക്കിയ നഗരമെങ്കിൽ നീ
അഭിഷേകത്തിന്റെ മഴ ഞാൻ
മഞ്ഞമലയെങ്കിൽ നീ
കല്പായലിന്റെ ചെമന്ന കൈകൾ ഞാൻ
ഉദയസൂര്യനെങ്കിൽ നീ
ചോരയൊഴുകുന്ന വഴി ഞാൻ



ചരമക്കുറിപ്പ്, ഒരു വൃദ്ധയ്ക്ക്

കുടുംബക്കല്ലറയിൽ അവരവരെയടക്കി
ഒരുകാലമവരുടെ ഭർത്താവായിരുന്ന പൊടി
                             ആഴങ്ങളിൽ വിറ പൂണ്ടു:
ജീവിച്ചിരിക്കുന്നവരുടെ ആഹ്ളാദം
മരിച്ചവർക്കു ശോകമത്രെ.

 



ഷാർജ് ടേപ്പെ

നീണ്ടുനിവർന്നുകിടക്കുന്ന സിംഹത്തെപ്പോലെ,
രോമഹീനമായ തോലിന്റെ
അതേ വെറി പിടിച്ച നിറം:
                             വിശക്കുന്ന കുന്ന്.
അതിന്റെ മൺവാരിയെല്ലുകൾക്കു കുറുകെ
ഇന്നതെന്നറിയാത്ത ക്രമത്തിൽ
നിരത്തിയിട്ട കൽക്കൂനകൾ:
                            വെളുത്ത ഹൂണന്മാരുടെ ശ്മശാനം.
ഇടയ്ക്കൊരിക്കൽ
ഒരു ചിറകടിയുടെ ആകസ്മികനീലിമ:
                             ഒരു കിളി,
അത്രയും മരണത്തിനു നടുവിൽ
ഒരേയൊരു ധാരാളിത്തം.



ആരെന്നൊരാളില്ലാത്ത എവിടെയൊന്നൊരിടം

ഒരാത്മാവുമില്ല
ഈ മരങ്ങൾക്കിടയിൽ
ഞാനെവിടെപ്പോയെ-
ന്നെനിക്കറിയുകയുമില്ല.


ജലസൂത്രം


ഋഷീകേശം കഴിഞ്ഞും
ഗംഗയ്ക്കു പച്ച തന്നെ.
മലമുടികൾക്കിടയിൽ
ചക്രവാളത്തിന്റെ ചില്ലുകളുടയുന്നു.
കണ്ണാടിപ്പരലുകളിൽ ചവിട്ടി നാം നടക്കുന്നു.
മുകളിലും താഴെയും
പ്രശാന്തതയുടെ ഉൾക്കടലുകൾ.
നീലിച്ച സ്ഥലരാശിയിൽ
വെളുത്ത പാറകൾ, കറുത്ത മേഘങ്ങൾ.
നീ പറഞ്ഞു:
                   തടമാകെ പിടഞ്ഞ പേശികൾ.
അന്നു രാത്രി നിന്റെ മാറിൽ ഞാൻ കൈ മുക്കി.


link to image


 

Wednesday, August 10, 2011

തദേവൂഷ് റൊസേവിച്ച് - എഴുതപ്പെടാത്ത സുവിശേഷം

File:Rossakiewicz Appear.jpg


എഴുതപ്പെടാത്ത സുവിശേഷം


യേശു കുനിഞ്ഞിരുന്നു
വിരലു കൊണ്ടവൻ മണ്ണിലെഴുതി
പിന്നെയുമവൻ കുനിഞ്ഞിരുന്നു
വിരലു കൊണ്ടവൻ പൂഴിയിലെഴുതി.

അമ്മേ അവരെത്രയും മന്ദിച്ചവർ
സരളചിത്തർ
അവർക്കത്ഭുതങ്ങൾ ഞാൻ കാട്ടിക്കൊടുക്കണം
അതിനാലത്രേ ഞാനീ വിലകുറഞ്ഞ അഭ്യാസങ്ങളെടുക്കുന്നു
വെള്ളത്തെ വീഞ്ഞാക്കുന്നു
മരിച്ചവരെ ഉയിർപ്പിക്കുന്നു
തിരപ്പുറത്തു നടക്കുന്നു.

കുട്ടികളെപ്പോലെയാണവർ
അവർക്കെന്നും പുതുമകൾ കാണണം
ഒന്നോർത്തുനോക്കൂ

അവരടുത്തുവന്നപ്പോൾ
മറച്ചുപിടിച്ചവൻ മായ്ച്ചുകളഞ്ഞു
താനെഴുതിയതെന്നെന്നേക്കുമായി.



ഇല്ലാതെ

മനുഷ്യന്റെ ജീവിതത്തിലെ
മഹത്തായ സംഭവങ്ങളത്രെ
ദൈവത്തിന്റെ
ജനനവും മരണവും

പിതാവേ ഞങ്ങളുടെ പിതാവേ
എന്തേ
മോശപ്പെട്ടൊരു പിതാവിനെപ്പോലെ
രാത്രിയിൽ

ഒരു ലക്ഷണവുമില്ലാതെ
ഒരു പാടും ശേഷിപ്പിക്കാതെ
ഒരു വാക്കും പറയാതെ

എന്തേ നീയെന്നെ കൈവെടിഞ്ഞു
എന്തേ ഞാൻ നിന്നെ കൈവെടിഞ്ഞു

ദൈവമില്ലാത്ത ജിവിതം സാദ്ധ്യം
ദൈവമില്ലാത്ത ജീവിതമസാദ്ധ്യം

ബാല്യത്തിൽപ്പക്ഷേ
ഞാൻ വളർന്നതു നിന്നിൽ
നിന്റെ മാംസത്തിൽ
നിന്റെ രക്തത്തിൽ

നീയെന്നെ കൈവെടിഞ്ഞതു
ജീവിതത്തെ പുണരാനായി
ഞാൻ കൈകൾ തുറന്നപ്പോഴാവാം

ശ്രദ്ധയില്ലാതെ ഞാൻ കൈകൾ തുറന്നതാവാം
നീയെന്റെ പിടി വിട്ടുപോയതാവാം
എന്റെ ചിരി സഹിക്കാതെ
നീയൊളിച്ചോടിയതുമാവാം

ചിരി നിനക്കില്ല

നീയെന്നെ ശിക്ഷിച്ചതുമാവാം
എന്റെ ചെറ്റത്തരത്തിനും ബുദ്ധിഹീനതയ്ക്കും
ദുർവാശിയ്ക്കും
ഒരു പുതിയ മനുഷ്യനെ
പുതിയ കവിതയെ
പുതിയ ഭാഷയെ
സൃഷ്ടിക്കാൻ നോക്കിയ ധാർഷ്ട്യത്തിനും

നീയെന്നെ വിട്ടുപോയി
ചിറകടികളുടെ പെരുക്കമില്ലാതെ
ഇടിമിന്നലുകളില്ലാതെ
ഒരു ചുണ്ടെലിയെപ്പോലെ
മണലിലരിച്ചിറങ്ങുന്ന വെള്ളം പോലെ
തിരക്കു പിടിച്ചവൻ ശ്രദ്ധ മാറിപ്പോയവൻ
എന്റെ കണ്ണിൽപ്പെട്ടതുമില്ല
നിന്റെ പലായനം
എന്റെ ജീവിതത്തിൽ
നിന്റെ അഭാവം

ദൈവമില്ലാത്ത ജീവിതം സാദ്ധ്യം
ദൈവമില്ലാത്ത ജിവിതമസാദ്ധ്യം



ശരിപ്പകർപ്പുകൾ

മരണമൊരുവരിക്കവിത പോലും
വെട്ടിത്തിരുത്തില്ല
പ്രൂഫ്നോട്ടക്കാരിയല്ലവൾ
അനുകമ്പയുള്ള പത്രാധിപയുമല്ല

കൊള്ളരുതാത്തൊരലങ്കാരം ചിരകാലം ജീവിക്കും

മരിച്ചുപോയ പൊട്ടക്കവി
പൊട്ടക്കവി തന്നെ
മരിച്ചതും

ബോറൻ മരിച്ചാലും ബോറടിപ്പിക്കും
വിഡ്ഢി ജല്പനങ്ങൾ തുടരും
ശവക്കുഴിയിൽ കിടന്നും



ബാലഹത്യ

File:Meister der Augsburger Heimsuchung - Bethlehemitischer Kindermord.jpg

കുട്ടികൾ കരഞ്ഞു, ‘അമ്മേ!

ഞാൻ നല്ല കുട്ടിയായിരുന്നല്ലോ!
ഇവിടെയാകെയിരുട്ടാണമ്മേ!’

നോക്കൂ അവരടിയിലേക്കു വീഴുന്നതു നോക്കൂ
നോക്കൂ ആ കൊച്ചുകാലടികൾ
അവയടിയിലേക്കു പോയി
നിങ്ങൾ കണ്ടുവോ
ഒരു കൊച്ചു കാലടിപ്പാടവിടെയുമിവിടെയും

കല്ലും നൂലും കമ്പി കൊണ്ടുള്ള കളിക്കുതിരകളും
കൊണ്ടു വീർത്തുന്തിയ
പോക്കറ്റുകൾ

വലിയൊരു തുറസ്സടഞ്ഞുകൂടി
ഒരു ക്ഷേത്രഗണിതരൂപം പോലെ
കറുത്ത പുക കൊണ്ടൊരു മരം
കുത്തനെ
ഒരു മരിച്ച മരം
ഇലത്തലപ്പത്തൊരു നക്ഷത്രവുമില്ലാതെ


http://commons.wikimedia.org/wiki/File:Rossakiewicz_Appear.jpg

http://commons.wikimedia.org/wiki/File:Meister_der_Augsburger_Heimsuchung_-_Bethlehemitischer_Kindermord.jpg


 

Tuesday, August 9, 2011

ലിയോപോൾഡ് സ്റ്റാഫ് - കവിതകൾ


അസ്ഥിവാരങ്ങൾ

പൂഴിയിൽ ഞാൻ പണിഞ്ഞു,
അതിടിഞ്ഞുവീണു.
പാറ മേൽ ഞാൻ പണിഞ്ഞു,
അതുമിടിഞ്ഞുവീണു.
ഇനി പണിയുമ്പോൾ
ചിമ്മിനിയിലെ പുകയിൽ നിന്നു
ഞാൻ തുടങ്ങും.



പാലം


കുതിച്ചൊഴുകുന്ന വൻപുഴയുടെ കരയ്ക്കു നില്ക്കുമ്പോൾ
എനിക്കു വിശ്വാസമായിരുന്നില്ല,
നേർത്തു ദുർബലമായ മുളക്കീറുകൾ
മരവള്ളി കൊണ്ടുറപ്പിച്ച ആ പാലം
ഞാൻ കടന്നുകയറുമെന്ന്.
പൂമ്പാറ്റയെപ്പോലെ മയത്തിൽ ഞാൻ നടന്നു,
ആനയെപ്പോലെ കനത്തിൽ ഞാൻ നടന്നു,
നർത്തകനെപ്പോലുറപ്പിച്ചു ഞാൻ നടന്നു,
കുരുടനെപ്പോലെ ചഞ്ചലപ്പെട്ടു ഞാൻ നടന്നു.
ഞാൻ പാലം കടക്കുമെന്നെനിക്കു വിശ്വാസമായിരുന്നില്ല,
ഇപ്പോൾ മറുകരെ നില്ക്കെ,
ഞാൻ പാലം കടന്നുവെന്നെനിക്കു വിശ്വാസവുമാകുന്നുമില്ല.



മൂന്നു പട്ടണങ്ങൾ


മൂന്നു കൊച്ചുപട്ടണങ്ങൾ,
മൂന്നും കൂടി ഒന്നിലിട്ടുവയ്ക്കാവുന്നത്ര
ചെറിയ പട്ടണങ്ങൾ...
ഭൂപടത്തിലില്ലവ,
യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടുപോയവ,
അവയിലും മനുഷ്യർ ജീവിച്ചിരുന്നു,
പരിശ്രമശാലികൾ, ശാന്തചിത്തർ,
സമാധാനപ്രേമികൾ.

ആറിത്തണുത്ത, ഉദാസീനപ്രകൃതികളായ സഹോദരന്മാരേ,
നിങ്ങളിലൊരാളു പോലും
ഈ നഗരങ്ങളെക്കുറിച്ചൊന്നന്വേഷിക്കാത്തതെന്തേ?
എത്ര പാപ്പരാണവൻ,
ചോദ്യങ്ങൾ ചോദിക്കാത്തവൻ.




ലിയോപോൾഡ് സ്റ്റാഫ് (1878-1957) - ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോളിഷ് കവിതയിലെ സജീവസാന്നിദ്ധ്യം. ചിത്രകാരനും നാടകകൃത്തും പത്രപ്രവർത്തകനും വിവർത്തകനുമായിരുന്നു.



link to image
http://en.wikipedia.org/wiki/Leopold_Staff




Monday, August 8, 2011

നെരൂദ - കുഴിമടിയന്മാർ

File:Reach for the stars.jpg


തെണ്ടിയലഞ്ഞേ നടക്കുമവ,
നക്ഷത്രങ്ങൾക്കിടയിൽ ഈ ഉരുക്കിന്റെ സാധനങ്ങൾ;
ക്ഷീണിച്ചുകുഴഞ്ഞ മനുഷ്യർ മുകളിലേക്കു പൊയ്ക്കൊണ്ടുമിരിക്കും,
പ്രശാന്തചന്ദ്രനെ ഹീനമാക്കാൻ,
അവിടെയവർ മരുന്നുകടകളും തുറക്കും.

മുന്തിരിപ്പഴങ്ങൾ തുടുത്തുകൊഴുക്കുന്ന ഈ കാലത്ത്
വീഞ്ഞിനു ജീവൻ വച്ചുവരുന്നു
കടലിനും മലനിരകൾക്കുമിടയിൽ.

ചിലിയിലിപ്പോൾ ചെറിപ്പഴങ്ങൾ നൃത്തം വയ്ക്കുന്നു,
ഇരുണ്ട പെൺകുട്ടികൾ രഹസ്യങ്ങളൊളിപ്പിച്ചു പാട്ടുകൾ പാടുന്നു,
ഗിത്താറുകളിൽ ജലം മിനുങ്ങുന്നു.

വെയിൽനാളമോരോ വാതിൽക്കലും ചെന്നു വിളിയ്ക്കുന്നു,
ഗോതമ്പുകതിരിൽ നിന്നതിശയങ്ങൾ വിളയിക്കുന്നു.

ഒന്നാം വീഞ്ഞിനു നിറം കടുംചെമപ്പ്,
ശിശുവിന്റെ മാധുര്യം മധുരിക്കുന്നത്,
രണ്ടാം വീഞ്ഞു ദൃഢഗാത്രമായത്,
നാവികന്റെ ശബ്ദം പോലെ ബലത്തത്,
മൂന്നാം വീഞ്ഞൊരു പുഷ്യരാഗം,
തീയും പോപ്പിപ്പൂവുമൊന്നായത്.

എന്റെ വീടിനുണ്ട് കരയും കടലും രണ്ടും,
എന്റെ പെണ്ണിനു കേമമായ കണ്ണുകളുമുണ്ട്,
കാട്ടുഹേയ്സല്ക്കായയുടെ നിറത്തിലും,
രാത്രി അടുത്തടുത്തു വരുമ്പോൾ
വെള്ളയും പച്ചയും നിറത്തിലൊരു വേഷമെടുത്തണിയും കടൽ,
അതിൽപ്പിന്നെ നുര മേൽ കിടന്നു സ്വപ്നം കാണും ചന്ദ്രൻ,
കടൽപ്പച്ച നിറത്തിലൊരു പെൺകുട്ടിയെപ്പോലെ.

എനിക്കൊരാഗ്രഹവുമില്ല,
എന്റെ ഗ്രഹം വച്ചുമാറാൻ.


link to image


Sunday, August 7, 2011

മരിൻ സൊരെസ്ക്യൂ - ഷേക്സ്പിയർ



1. ഒരു പച്ചത്തൂവാല കൊണ്ടു മരങ്ങളുടെ കണ്ണുകൾ ഞാൻ കെട്ടി...


ഒരു പച്ചത്തൂവാല കൊണ്ടു ഞാന്‍ 
മരങ്ങളുടെ കണ്ണു കെട്ടി,
എന്നെക്കണ്ടുപിടിയ്ക്കാൻ  

പിന്നെ ഞാനവരോടു പറഞ്ഞു.

പൊട്ടിച്ചിരി കൊണ്ടു പച്ചിലകളുലച്ചും കൊണ്ടതാ,
മരങ്ങളെന്നെക്കണ്ടുപിടിച്ചുവല്ലോ.


ഒരു മേഘത്തൂവാല കൊണ്ടു ഞാന്‍ 
കുഞ്ഞിക്കിളികളുടെ കണ്ണു കെട്ടി,
എന്നെക്കണ്ടുപിടിയ്ക്കാൻ കിളികളോടു ഞാൻ പറഞ്ഞു.


ഒരു പാട്ടു കൊണ്ടെന്നെ
കിളികൾ കണ്ടുപിടിയ്ക്കുകയും ചെയ്തുവല്ലോ.


ഒരു പുഞ്ചിരി കൊണ്ടു ശോകത്തിന്റെ മുഖം ഞാൻ കെട്ടി,
അടുത്ത നാളൊരു പ്രണയത്തിൽ ശോകമെന്നെക്കണ്ടുപിടിച്ചുവല്ലോ.

എന്റെ സ്വന്തം രാത്രികൾ കൊണ്ടു സൂര്യന്റെ കണ്ണൂകൾ ഞാൻ കെട്ടി,
ഇനിയെന്നെക്കണ്ടുപിടിയ്ക്കൂയെന്നു സൂര്യനോടു ഞാൻ പറഞ്ഞു.

അതാ, നിങ്ങളവിടെയെന്നു സൂര്യൻ പറഞ്ഞു,
ആ കാലാവധിയ്ക്കു തൊട്ടപ്പുറം.
ഈ ഒളിച്ചിരുപ്പിനി വേണ്ടെന്നേ.

ഈ ഒളിച്ചിരുപ്പിനി വേണ്ടെന്നേ,
അവയൊക്കെയെന്നോടു പറഞ്ഞു,
അതു തന്നെയെന്നോടു പറഞ്ഞു,
ഞാൻ കണ്ണു കെട്ടാൻ നോക്കിയ വികാരങ്ങളും.



2. ഷേക്സ്പിയർ


ഏഴുനാളെടുത്തു ഷേക്സ്പിയർ ലോകം സൃഷ്ടിച്ചു.
ഒന്നാം നാളദ്ദേഹം ആകാശം സൃഷ്ടിച്ചു, മലകളെ, ആത്മാവിന്റെ ഗർത്തത്തെയും.
രണ്ടാം നാളദ്ദേഹം പുഴകളെ സൃഷ്ടിച്ചു, കടലുകളെ, മഹാസമുദ്രങ്ങളെ, മറ്റു വികാരങ്ങളെയും.
അവയദ്ദേഹം പിന്നെ വീതിച്ചുകൊടുത്തു
ഹാംലറ്റിന്‌, ജൂലിയ്സ് സീസർക്ക്, ആന്റണിയ്ക്ക്, ക്ളിയോപാട്രയ്ക്ക്, ഒഫീലിയയ്ക്ക്,
ഒഥല്ലോയ്ക്കും മറ്റുള്ളവർക്കും.
അവരവയെ പരിചയിക്കട്ടെ,
അവരും അവരുടെ സന്തതിപരമ്പരകളും,
കാലമുള്ള കാലത്തോളം.
മൂന്നാം നാളദ്ദേഹം സർവരെയും വിളിച്ചുകൂട്ടി,
രുചികളോരോന്നവരെ പഠിപ്പിച്ചു,
സ്നേഹത്തിന്റെ, പ്രണയത്തിന്റെ, നൈരാശ്യത്തിന്റെ രുചികൾ,
അസൂയയുടെ, കീർത്തിയുടെ രുചികൾ,
അങ്ങനെയങ്ങനെ രുചികൾ സർവതും.
ചില കഥാപാത്രങ്ങൾ വന്നപ്പോൾ വൈകി.
സൃഷ്ടാവവരുടെ തോളത്തു കരുണയോടെ തട്ടി,
വിമർശകരാവാനവരെ നിയോഗിച്ചു,
തന്റെ സൃഷ്ടികളെ ഖണ്ഡിക്കാനും.
ചിരിയ്ക്കുള്ളതായിരുന്നു നാലുമഞ്ചും നാളുകൾ.
വിദൂഷകന്മാർ തലകുത്തി മറിയട്ടെയെന്നദ്ദേഹം പറഞ്ഞു,
രാജാക്കന്മാർ, ചക്രവർത്തിമാർ
അതുമാതിരി ദുരിതക്കാർക്കൊരുല്ലാസമായിക്കോട്ടെയെന്നദ്ദേഹം കരുതി.
ഭരണപരമായ ചില പ്രശ്ങ്ങൾക്കു പരിഹാരം കണ്ടതാറാം നാളിൽ:
ഒരു കൊടുംകാറ്റിനെ രംഗത്തവതരിപ്പിച്ചതും,
വൈക്കോൽക്കിരീടമണിയേണ്ടുന്ന വിധം ലിയർ രാജാവിനെ പഠിപ്പിച്ചതുമന്ന്.
ലോകസൃഷ്ടി കഴിഞ്ഞു ബാക്കി ചിലതു ശേഷിച്ചിരുന്നു,
അതു വച്ചദ്ദേഹം റിച്ചാർഡ് മൂന്നാമനെ സൃഷ്ടിച്ചു.
ഇനിച്ചെയ്യാനെന്തു ശേഷിക്കുന്നുവെന്നേഴാം നാളദ്ദേഹമൊന്നു നോക്കി.
അപ്പോഴേക്കും ലോകമാകെ നാടകക്കമ്പനിക്കാരുടെ നോട്ടീസു കൊണ്ടു നിറഞ്ഞിരുന്നു.
അത്രയും കഠിനാദ്ധ്വാനം ചെയ്ത സ്ഥിതിയ്ക്കു
താനുമൊരു കളി കാണുന്നതിൽ തെറ്റില്ലെന്നദ്ദേഹം കരുതി.
എന്നാൽ, ക്ഷീണമത്ര കലശലായിരുന്നതിനാൽ,
അതിനു മുമ്പദ്ദേഹമല്പമൊന്നു മരിക്കാനും പോയി.



3. നിതാന്തചലനം


നമ്മുടെ ആദർശങ്ങൾക്കും അവയുടെ സാഫല്യത്തിനുമിടയിൽ
എന്നുമുണ്ടാവുമൊരു വൻവീഴ്ച
ഏതു ജലപാതത്തിനുമുയരത്തിൽ.

നമുക്കതു യുക്തിപരമായി പ്രയോജനപ്പെടുത്താവുന്നതേയുള്ളു:
അവിടെയൊരു ജലവൈദ്യുതപദ്ധതി പണിയുക.
നമ്മുടെ സിഗരറ്റു കൊളുത്താനുള്ള ഊർജ്ജമേ
അതിൽ നിന്നുത്പാദിപ്പിക്കാനാവൂ എങ്കിൽക്കൂടി
അതുതന്നെ വലിയൊരു കാര്യമായി.
വലിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു ഭാവന ചെയ്യാമല്ലോ
അതിലും വലിയ ആദർശങ്ങളെ.



4. ഭ്രാന്താലയം, പ്രസവാലയം


പ്രസവാലയത്തിനടുത്ത മുറിയായിരുന്നു
ഭ്രാന്താലയം.

ഒരു വാതിലിനപ്പുറം
രാഷ്ട്രങ്ങളുടെ മിശിഹാമാർ
മനുഷ്യരുടെ അമ്മയച്ഛന്മാർ
മഹാപ്രതിഭകളായ സ്വേച്ഛാധിപതികളുടെ ജനിതാക്കൾ.

സർവമാതൃഭൂമികളിലെയും മാതാക്കൾ കിണഞ്ഞുപരിശ്രമിച്ചു
തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ.

ഭ്രാന്താലയത്തിനടുത്ത മുറിയായിരുന്നു
പ്രസവാലയം.



5. ഡോൺ ജൂവാൻ


ഏറെക്കാലം കഷ്ടപ്പെട്ടതിൽപ്പിന്നെ
ഒരു പ്രണയത്തിന്റെ മഹത്കൃതി രചിക്കാനായപ്പോൾ
മറ്റൊരു സ്ത്രീയുടെ ഹൃദയത്തിൽ
ഞാനതു വൃത്തിയുള്ള കൈപ്പടയിൽ പകർത്തിവച്ചു.

പുരുഷന്മാരെക്കാളെണ്ണം കൂട്ടി
സ്ത്രീകളെ സൃഷ്ടിച്ച പ്രകൃതി ബുദ്ധിമതി തന്നെ,
നമ്മുടെ യത്നങ്ങളെ മിനുക്കിയെടുക്കാൻ
നമുക്കവസരം കിട്ടുകയാണല്ലൊ,
എത്രയെങ്കിലും കരടുപകർപ്പുകളുപയോഗപ്പെടുത്തി.



6. ഡോൺ ജൂവാൻ (ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാൾ അകത്താക്കിയതിൽപ്പിന്നെ...)


ടൺ കണക്കിനു ലിപ്സ്റ്റിക്ക് അയാളകത്താക്കിയതിൽപ്പിന്നെ
തങ്ങളുടെ പാവനപ്രതീക്ഷകൾ വഞ്ചിക്കപ്പെട്ടതറിഞ്ഞ സ്ത്രീകൾ
ഡോൺ ജൂവാനോടു പ്രതികാരം ചെയ്യാൻ ഒരു വഴി കണ്ടെത്തി.

ഓരോ പ്രഭാതത്തിലും
കണ്ണാടിയ്ക്കു മുന്നിൽ നിന്നു പുരികമെഴുതുമ്പോൾ
അവർ ചുണ്ടുകളിൽ എലിവിഷം പുരട്ടി,
മുടിയിൽ, വെളുത്ത ചുമലുകളിൽ, കണ്ണുകളിൽ, ചിന്തകളിൽ,
മാറിടങ്ങളിൽ
അവർ എലിവിഷം തേച്ചു,
പിന്നെയവർ അയാളെ കാത്തിരുന്നു.

മട്ടുപ്പാവുകളിൽ അവർ തങ്ങളെ കാട്ടിനിൽക്കുന്നു,
പാർക്കുകളിൽ അവർ അയാളെ തിരയുന്നു,
ഡോൺ ജൂവാൻ പക്ഷേ മുന്നറിവു കിട്ടിയിട്ടെന്നപോലെ
വായനശാലയിലെ പുസ്തകപ്പുഴുവായിരിക്കുന്നു.

അയാൾക്കിഷ്ടം അപൂർവഗ്രന്ഥങ്ങളെ,
പേപ്പർബായ്ക്കുപറ്റങ്ങളെ,
ചർമ്മത്തിൽപ്പൊതിഞ്ഞതൊന്നയാൾക്കു വേണ്ട.
അന്തപ്പുരങ്ങളിലെ പരിമളങ്ങളല്ല,
പഴയ പുസ്തകങ്ങളിലെ പൊടിയാണ്‌
പരിഷ്കൃതമായിട്ടയാൾക്കു തോന്നുന്നത്.

അങ്ങനെ സ്ത്രീകൾ അയാളെയും കാത്തുകാത്തിരിക്കുന്നു.
അഞ്ചിന്ദ്രിയങ്ങളിലും വിഷം പുരട്ടി അവർ കാത്തിരിക്കുന്നു.
തന്റെ പുതിയ പൂതിയിൽ നിന്നു
ഡോൺ ജൂവാനൊന്നു കണ്ണുയർത്തി നോക്കിയിരുന്നുവെങ്കിൽ
വായനശാലയുടെ ജനാലയിലൂടെ ഓരോ നാളുമയാൾക്കു കാണാമായിരുന്നു
സ്നേഹമുള്ള മറ്റൊരു ഭർത്താവിന്റെ സംസ്കാരകർമ്മം:
കടമയുടെ യുദ്ധമുന്നണിയിൽ
തന്റെ ഭാര്യയെ ചുംബിച്ചുനിൽക്കുമ്പോൾ
സ്വപക്ഷത്തു നിന്നബദ്ധത്തിൽ വെടി പൊട്ടി
മരിച്ചുപോയതാണയാൾ.



(മരിൻ സൊരെസ്ക്യൂ 1936-1966 - റുമേനിയൻ കവിയും നാടകകൃത്തും നോവലിസ്റ്റും.)


marin sorescu





Friday, August 5, 2011

ഫെര്‍ണാണ്ടോ പെസ് വാ - പതിയെ, പതിയെ, വളരെപ്പതിയെ...

File:Agac 01705-drawing nevit 127.svg


ചിലനേരങ്ങളിൽ, പൂർണ്ണവും കൃത്യവുമായ വെളിച്ചത്തിന്റെ നാളുകളിൽ…


ചിലനേരങ്ങളിൽ, പൂർണ്ണവും കൃത്യവുമായ വെളിച്ചത്തിന്റെ നാളുകളിൽ,
വസ്തുക്കൾ അവയ്ക്കാവുന്നത്ര യഥാർത്ഥമായിരിക്കുമ്പോൾ
ഞാൻ സ്വയം ചോദിച്ചുപോകാറുണ്ട്,
വസ്തുക്കൾക്കു സൗന്ദര്യം ചാർത്തിക്കൊടുക്കാൻതന്നെ
ഞാൻ മിനക്കെടുക്കുന്നതെന്തിനെന്ന്.

പൂവിനെന്താ, സൗന്ദര്യമെന്നതുണ്ടോ?
പഴത്തിനും സൗന്ദര്യമെന്നതുണ്ടോ?
ഇല്ല: അവയ്ക്കുള്ളത് നിറവും രൂപവും അസ്തിത്വവും.
ഇല്ലാത്തതൊന്നിനുള്ള പേരാണ്‌ സൗന്ദര്യം,
വസ്തുക്കളെനിക്കു നല്കുന്ന ആനന്ദത്തിനു പകരമായി
ഞാൻ അവയ്ക്കു നല്കുന്നതൊന്ന്.
ഒരർത്ഥവുമില്ലതിന്‌.
എങ്കില്പിന്നെ വസ്തുക്കളെക്കുറിച്ചു ഞാനെന്തിനു പറയണം,
സൗന്ദര്യമുണ്ടവയ്ക്കെന്ന്?

അതെ, ജീവിതത്തിന്റെ പുറമ്പോക്കിലായ എന്നെപ്പോലും
ഞാനറിയാതെ വന്നു ബാധിക്കുകയാണ്‌,
വസ്തുക്കളെ സംബന്ധിച്ച്,
നിലനില്ക്കുക മാത്രം ചെയ്യുന്ന വസ്തുക്കളെക്കുറിച്ച്
മനുഷ്യരുടെ നുണകൾ.

എത്ര ദുഷ്കരമാണ്‌ നാമായതു മാത്രമാകാൻ,

കണ്ണില്പെടുന്നതു മാത്രം കാണാൻ!

(1914 മാർച്ച് 11)



ചെത്തിമിനുക്കിയ ഉദ്യാനങ്ങളിൽ ...

ചെത്തിമിനുക്കിയ ഉദ്യാനങ്ങളിൽ സാധുക്കളായ പൂക്കൾ.
അവയെ കണ്ടാൽ പോലീസിനെ പേടിച്ചിട്ടെന്നപോലെ...
എന്നാൽ നമുക്കു വേണ്ടി വിരിഞ്ഞുനില്ക്കാനും മാത്രം
അത്രയും നന്മ നിറഞ്ഞവ.
അവ വിരിയുന്നതതേ രീതിയിൽ,
അതേ പ്രാക്തനവർണ്ണച്ചേരുവയിൽ,
ആദിമനുഷ്യനാദ്യമായി കണ്ടപ്പോഴത്തെ അതേ വന്യഭാവത്തിൽ...
അന്നവയെക്കണ്ടപ്പോളയാളൊന്നു പകച്ചിരുന്നു,
അവ മിണ്ടുമോയെന്നറിയാനായി 
വിരലു കൊണ്ടയാൾ പതുക്കെയൊന്നു തൊട്ടുനോക്കുകയും ചെയ്തിരുന്നു..

പതിയെ, പതിയെ, വളരെപ്പതിയെ...
പതിയെ, പതിയെ, വളരെപ്പതിയെ...


പതിയെ, പതിയെ, വളരെപ്പതിയെ
ഒരു പതിഞ്ഞ കാറ്റു വീശുന്നു,
അത്രയും പതിയേ വീശിക്കടന്നുപോകുന്നു,
എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല,
എന്താണെന്നറിയാനെനിക്കാഗ്രഹവുമില്ല.


ആല്‍ബെര്‍ട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്‌


link to image


Thursday, August 4, 2011

ഫെര്‍ണാണ്ടോ പെസ് വാ - ലിഡിയാ, നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ...

File:Marichen Altenburg.jpeg


ലിഡിയാ, നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ...


ലിഡിയാ, ഹേമന്തത്തെയൊപ്പം കൂട്ടി
നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ
മനസ്സിലൊരു ചിന്ത മാത്രം വയ്ക്കുക:
വരാനുള്ള വസന്തത്തിന്റെയല്ല,
അന്യർക്കുള്ളതാണത്,
നാം മരിച്ചതിൽപ്പിന്നെയെത്തുന്ന
ഗ്രീഷ്മത്തിന്റെയുമല്ല,
കടന്നുപോകുന്നതു ബാക്കിവയ്ക്കുന്നതേതതിനെ-
ഇലകളെ മറ്റു ചിലതാക്കി
അവയിൽ പടരുന്ന ഈ മഞ്ഞപ്പിനെ.

(1930)



ലിഡിയാ, നമുക്കൊന്നുമറിയില്ല...

ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെയോ, അവിടെയന്യരാണു നാം.

ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെ ജീവിച്ചാലും അവിടെയന്യരാണു നാം.
ഒക്കെയും നമുക്കന്യം,
അവയ്ക്കു ഭാഷയും വേറെ.
നമ്മളിൽത്തന്നെ നാമഭയം തേടുക,
ഈ ലോകത്തിന്റെ കാലുഷ്യങ്ങളിൽ നിന്നു നാം പിൻവാങ്ങുക.
അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു
പ്രണയത്തിനെന്തു മോഹിക്കാൻ?
ഒരു നിഗൂഢകഥയിലടക്കം പറഞ്ഞതൊന്നിനെപ്പോലെ
നമുക്കൊളിയിടമതാകട്ടെ.

(1932)


എന്നെ മറക്കുകെന്നൊരു വരമേ...


എന്നെ മറക്കുകെന്നൊരു വരമേ
ദേവന്മാരെനിക്കു നല്കേണ്ടു.
നല്ല ഭാഗ്യമെനിക്കു വേണ്ട,
കെട്ട ഭാഗ്യമെനിക്കു വേണ്ട,
കാറ്റിനെപ്പോലഴിച്ചുവിട്ടാൽ മതിയെന്നെ,
ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ.
സ്നേഹവും വെറുപ്പും നമ്മെ തേടിപ്പിടിയ്ക്കുന്നു,
നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ രീതിയിൽ.

അവനേ സ്വതന്ത്രൻ,
ദേവന്മാർ മുഖം തിരിച്ചവൻ.



ശൂന്യത്തിൽ നിന്നു ശൂന്യമുല്പന്നം...

ശൂന്യത്തിൽ നിന്നു ശൂന്യമുല്പന്നം,
ശൂന്യമാണു നമ്മളും.
കാറ്റത്തും വെയിലത്തുമൊരല്പനേരം നാം മാറ്റിവയ്ക്കുന്നു
നമുക്കു മേൽ വന്നുവീഴേണ്ട നനഞ്ഞ മണ്ണിന്റെ
ശ്വാസം മുട്ടിയ്ക്കുന്ന അന്ധകാരം.
അടക്കാൻ വൈകിയതിനാൽ
പെറ്റുകൂട്ടുന്ന ശവങ്ങൾ.

പാസ്സാക്കിയ നിയമങ്ങൾ,
കണ്ടു കഴിഞ്ഞ പ്രതിമകൾ,
എഴുതിത്തീർത്ത കവിതകൾ-
ഓരോന്നിനുമുണ്ടതാതിന്റെ ശവക്കുഴികൾ.
ഉള്ളിലൊരു സൂര്യന്റെ ചൂടിനാൽ
ചോരയോടുന്ന മാംസക്കൂനകളാണു നമ്മൾ;
നമുക്കൊരന്ത്യമുണ്ടെങ്കിൽ
അവയ്ക്കുമൊരന്ത്യമെന്തുകൊണ്ടായിക്കൂടാ?
പഴംകഥകൾ പറഞ്ഞിരിക്കുന്ന പഴംകഥകളാണു നമ്മൾ,
മറ്റൊന്നുമല്ല.

(1932)



ആരുമാരെയും സ്നേഹിക്കുന്നില്ല...

ആരുമാരെയും സ്നേഹിക്കുന്നില്ല.
സ്നേഹിക്കുന്നെങ്കിലതന്യനിൽ കാണുന്ന തന്നെ.
ആരും തന്നെ സ്നേഹിക്കുന്നില്ലെങ്കിലതിൽ മുഷിയുകയും വേണ്ട.
അന്യർ നിങ്ങളെ നോക്കുമ്പോളവർ കാണുന്നതൊരന്യനെ.
നിങ്ങൾ നിങ്ങളാവുക, ആരും സ്നേഹിക്കാനില്ലെങ്കിലും.
തന്നിലൊതുങ്ങി സുരക്ഷിതനാവുക,
അത്രയും കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടു.

(1932)File:Marichen Altenburg.jpeg


(റിക്കാർഡോ റെയിസ് എന്ന അപരനാമത്തിൽ പെസ് വാ എഴുതിയ കവിതകൾ)