Saturday, April 26, 2014

വ്ലാദിമിർ ഹോലാൻ – കുട്ടി

10292222_10202598469980568_745183269405004379_n

 

പാളത്തിൽ ചെവി ചേർത്ത കുട്ടി
തീവണ്ടിക്കു കാതോർക്കുകയാണ്‌.
സർവവ്യാപിയായ സംഗീതത്തിൽ ലയിച്ചിരിക്കെ
കുട്ടി കാര്യമാക്കുന്നതേയില്ല,
തീവണ്ടി വന്നടുക്കുകയാണോ,
അകന്നുപോവുകയാണോയെന്ന്...
നിങ്ങൾ പക്ഷേ, എന്നും ആരെയോ കാത്തുനില്ക്കുകയായിരുന്നു,
ആരിൽ നിന്നോ വേർപെടുകയായിരുന്നു;
ഒടുവിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുമ്പോൾ
നിങ്ങൾ എവിടെയുമെത്തിയിരുന്നില്ല.
(

Friday, April 25, 2014

വ്ളാദിമിർ ഹോലാൻ - പൈൻ

Holan1

 

എത്ര മനോഹരമാണത്,
നിന്റെ ബാല്യത്തിന്റെ കുന്നിൻപുറത്തെ
ആ വൃദ്ധനായ വെളുത്ത പൈന്മരം;
ഇന്നു നീയതിനെ കാണാൻ പോയിരുന്നു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ
നിന്റെ പരേതരെ നിനക്കോർമ്മ വന്നു,
എന്നാണു തന്റെ ഊഴമെന്നു നീ മനസ്സിൽ പറയുകയും ചെയ്തു.
അതിന്റെ മർമ്മരത്തിനടിയിൽ നില്ക്കെ നിനക്കു തോന്നി,
തന്റെ അവസാനത്തെ പുസ്തകം താൻ എഴുതിക്കഴിഞ്ഞുവെന്ന്,
ഇനി മൌനിയായി തേങ്ങിക്കരയുക, വാക്കുകൾക്കു വളരാനെന്ന്.

എന്തു ജീവിതമാണു നീ ജീവിച്ചത്?
അറിയാത്തതിനായി അറിവുള്ളതിനെ നീ വിട്ടുപോയി.
നിന്റെ വിധി? അതൊരിക്കൽ നിന്നെ നോക്കി പുഞ്ചിരിച്ചിരുന്നു,
അന്നു നീ അവിടെയില്ലാതെയും പോയി...

Thursday, April 24, 2014

മിരോസ്ലാവ് ഹോലുബ് - പരീക്ഷണമൃഗങ്ങൾ

images

 

നായ്ക്കളെയും പൂച്ചകളെയുംകാൾ ഭേദമാണ്‌ മുയലുകൾ.
ഒരു പരീക്ഷണമൃഗം അധികം ബുദ്ധിയുള്ളതായിക്കൂടാ.
അതിന്റെ ചേഷ്ടകൾ മനുഷ്യരുടെ ചേഷ്ടകളെപ്പോലിരിക്കുമ്പോൾ
നിങ്ങൾക്കു സ്വസ്ഥത കെടുന്നു.
അതിന്റെ ഭീതിയും അതിന്റെ ശോകവും മനസ്സിലാവുമ്പോൾ
നിങ്ങൾക്കു സ്വസ്ഥത കെടുന്നു.

ഇതിലൊക്കെ വച്ചേറ്റവും മനസ്സു വേദനിക്കുക
കണ്ണു വിരിയാത്ത പന്നിക്കുഞ്ഞുങ്ങൾക്കു മേൽ
പണിയെടുക്കേണ്ടി വരുമ്പോഴാണ്‌.
തീരെ ഭംഗി കെട്ടതാണവ.
പാലു ചുരത്തുന്ന അകിടല്ലാതെ മറ്റൊന്നുമവയ്ക്കില്ല,
മറ്റൊന്നും അവയ്ക്കു വേണ്ട.
അവയുടെ കല്ലിച്ച, ചേലു കെട്ട കാലുകൾ
അവയ്ക്കടിയിൽ ചുരുണ്ടുകിടക്കുന്നു,
അവയുടെ മൂക്കുകളും കുഞ്ഞിക്കുളമ്പുകളും
തീരെ നിരുപയോഗവും.

വിരൂപവും മൂഢവുമാണവ.

ഒരു പന്നിക്കുഞ്ഞിനെ കൊല്ലേണ്ടി വരുമ്പോൾ
എനിക്കെന്നും നാലെഞ്ചു സെക്കന്റ് മടിച്ചുനില്ക്കേണ്ടി വരാറുണ്ട്.
ഈ ലോകത്താകെയുള്ള സൌന്ദര്യത്തിന്റെയും ദുഃഖത്തിന്റെയും പേരിൽ
ഒരു നാലഞ്ചു സെക്കന്റ്.

-ജോലി നടക്കട്ടെ- അപ്പോൾ ആരോ പറയുന്നു.

അതിനി ഞാൻ തന്നെയുമാവാം.

Tuesday, April 22, 2014

സോറെൻ കീർക്കെഗോർ - ആത്മസംതൃപ്തിയെക്കുറിച്ച്

kierkegaard_sketch-04

 

ഒരാൾക്കു പ്രായമേറുന്തോറും അയാൾക്കു ജീവിതത്തെക്കുറിച്ചു കൂടുതൽ അറിയാമെന്നാകുന്നു, സ്വസ്ഥത അയാളുടെ പരിഗണനയിലേക്കു കൂടുതലായി കടന്നുവരുന്നു, അതയാൾക്കു കൂടുതൽ ആസ്വാദ്യവുമാകുന്നു. ചുരുക്കത്തിൽ ഒരാൾ സമർത്ഥനാവുന്ന തോതനുസരിച്ച് അയാൾ അസംതൃപ്തനുമാവുകയാണ്‌. ഒരാൾക്കൊരിക്കലും പൂർണ്ണമായ, കേവലമായ തൃപ്തി കിട്ടാൻ പോകുന്നില്ല; ഏറിയോ കുറഞ്ഞോ തൃപ്തനായതുകൊണ്ടു വലിയ കാര്യമില്ലെന്നിരിക്കെ, അതിലും ഭേദം ഒട്ടും തൃപ്തനാവാതിരിക്കുകയാണെന്നും പറയാം. ഈ പ്രശ്നത്തെക്കുറിച്ചു നന്നായി ചിന്തിച്ചു നോക്കിയിട്ടുള്ള ഏതൊരാളും എന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കില്ല: അതായത്, ഒരാളുടെ ആയുസ്സെടുത്താൽ അതിൽ ഒരര മണിക്കൂറു തികച്ചുണ്ടാവില്ല, അയാൾ പൂർണ്ണതൃപ്തി അനുഭവിച്ചുവെന്നു പറയാൻ. ആ തരം സംതൃപ്തിക്കു വേണ്ടത് ഭക്ഷണവും വസ്ത്രവും മാത്രമല്ലെന്നതു പിന്നെ എടുത്തു പറയേണ്ടതുമില്ലല്ലൊ. അതിനോടടുത്ത ഒരനുഭവം ഒരിക്കൽ എനിക്കുണ്ടായി. പതിവില്ലാത്ത മനപ്രസാദത്തോടെയാണ്‌ അന്നു കാലത്ത് ഞാൻ ഉറക്കമുണർന്നത്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത മാതിരി നേരം കഴിയുന്തോറും എന്റെ മന:സ്വാസ്ഥ്യം കൂടിവരികയുമായിരുന്നു. കൃത്യം ഒരു മണിക്ക് ഞാൻ എന്റെ പരകോടിയിലെത്തി: പൂർണ്ണതൃപ്തിയുടെ തല ചുറ്റിക്കുന്ന കൊടുമുടി ഞാൻ കയറി: മനോഭാവങ്ങളളക്കുന്ന ഒരു മുഴക്കോലിനും അളന്നെത്താനാവാത്തത്, കവിതയുടെ ഉഷ്ണമാപിനിയിൽ പോലും വരാത്തത്.എന്റെ ഉടലിപ്പോൾ ഗുരുത്വാകർഷണത്തിന്റെ ഭാരമറിയുന്നില്ല. എനിക്കൊരുടലില്ലെന്ന പോലെയായിരുന്നു; എന്തെന്നാൽ ഉടലിന്റെ ഓരോ ഭാഗവും അതാതിന്റെ ധർമ്മങ്ങൾ പൂർണ്ണതയോടെ നിർവഹിക്കുകയായിരുന്നു, ഓരോ ഞാരമ്പും ആത്മാനന്ദം കൊള്ളുകയായിരുന്നു, നാഡീസ്പന്ദനമാവട്ടെ, ആ നിമിഷത്തിന്റെ നിർവൃതി എന്നെ ഓർമ്മിപ്പിക്കുന്ന ഒരു സംഗീതത്തിനു താളം പിടിക്കുകയുമായിരുന്നു. നടക്കുമ്പോൾ ഞാനൊഴുകുകയായിരുന്നു, മണ്ണിൽ നിന്നുയർന്നു വായു പകുത്തു നീങ്ങുന്ന പക്ഷിയെപ്പോലല്ല, ചോളപ്പാടത്തിനു മേൽ ഇളംകാറ്റു പോലെ, അഭിലാഷമുള്ളിലടക്കിയ തിരകളുടെ ദോളനം പോലെ, മേഘങ്ങളുടെ സ്വപ്നാടനം പോലെ. എന്റെ സത്ത സുതാര്യമായിരുന്നു, കടലിന്റെ തെളിഞ്ഞ കയങ്ങൾ പോലെ, രാത്രിയുടെ സ്വയംതൃപ്തമായ നിശ്ചലത പോലെ, മധ്യാഹ്നത്തിന്റെ പതിഞ്ഞ ആത്മഭാഷണം പോലെ. മനസ്സിന്റെ ഓരോ ഭാവവും സംഗീതാത്മകമായി അനുരണനം ചെയ്തു. ഓരോ ചിന്തയും, അതിനിസ്സാരമായതു മുതൽ അതിഗഹനമായതു വരെ, തന്നെ കൈക്കൊള്ളുവാൻ എന്നെ ക്ഷണിക്കുകയായിരുന്നു, സമൃദ്ധാനന്ദത്തോടെ ക്ഷണിക്കുകയായിരുന്നു. ഓരോ അനുഭൂതിയുടെ വരവും ഞാൻ മുൻകൂട്ടിയറിഞ്ഞിരുന്നു, അങ്ങനെ അവ എന്നിൽത്തന്നെ ഉണരുകയായിരുന്നു. പ്രപഞ്ചമാകെ എന്നോടു പ്രണയത്തിലായ പോലെയായിരുന്നു; എന്റെ സത്തയോടൊത്തു സ്പന്ദിക്കുകയായിരുന്നു സർവതും. എല്ലാമെനിക്കു വെളിപ്പെട്ടു, എല്ലാ പ്രഹേളികകളും എനിക്കു പൊരുളു തിരിഞ്ഞു, അതിന്റെ പ്രഹർഷത്തിൽ സർവതുമെനിക്കു വിശദമായി, ഏറ്റവും വഷളായ ഒരഭിപ്രായം പോലും, ഏറ്റവും വെറുപ്പിക്കുന്ന കാഴ്ച പോലും, ഏറ്റവും മാരകമായ സംഘട്ടനം പോലും.

കൃത്യം ഒരു മണിക്കാണ്‌ ആത്മോല്ക്കർഷത്തിന്റെ ഉച്ചിയിൽ ഞാനെത്തുന്നതെന്നു മുമ്പു പറഞ്ഞിരുന്നല്ലൊ. പെട്ടെന്നാണ്‌ എന്റെ കണ്ണിൽ എന്തോ വന്നുപെടുന്നത്. ഒരു രോമമോ കീടമോ പൊടിയോ എന്ന് എനിക്കു മനസ്സിലായില്ല. അതേ മുഹൂർത്തത്തിൽ തന്നെ  നൈരാശ്യത്തിന്റെ കൊടുംഗർത്തത്തിലേക്കു ഞാൻ മുങ്ങിത്താണു എന്നതു പക്ഷേ, എനിക്കു മനസ്സിലാവുകയും ചെയ്തു. എന്നെപ്പോലെ ആത്മസംതൃപ്തിയുടെ കൊടുമുടി കയറിയ, അതേ സമയം പൂർണ്ണതൃപ്തിയുടെ പരിധി ഏതറ്റം വരെ പോകാമെന്നു ചിന്തിച്ചുനോക്കിയിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്നതേയുള്ളു ഇത്. അതിൽ പിന്നെ പൂർണ്ണവും കേവലവുമായ തൃപ്തി എന്നെങ്കിലും അനുഭവിക്കാമെന്നുള്ള മോഹം ഞാൻ ഉപേക്ഷിച്ചു. എപ്പോഴുമില്ലെങ്കിലും ഇടയ്ക്കെപ്പോഴെങ്കിലും പൂർണ്ണതൃപ്തി അനുഭവിച്ചാൽ കൊള്ളാമെന്ന മോഹം പോലും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.

(ആവർത്തനം 1843)

Wednesday, April 9, 2014

കാഫ്‌ക – ഒരു ഭ്രാതൃഹത്യ

 
franz----kafka-eyes

കൊല നടന്നത്‌ താഴെ വിവരിക്കും പ്രകാരമാണെന്നാണ്‌ തെളിവുകള്‍ കാണിക്കുന്നത്‌:

നിലാവുള്ള ആ രാത്രി ഒമ്പതുമണിയോടടുപ്പിച്ച്‌ കൊലയാളിയായ ഷ്‌മാര്‍, വധിക്കപ്പെട്ട വെയ്‌സ്‌ തന്റെ ഓഫീസ്‌ നില്‌ക്കുന്ന തെരുവില്‍ നിന്ന്‌ താന്‍ താമസിക്കുന്ന തെരുവിലേക്കു തിരിയുന്ന മൂലയ്‌ക്കു നിലയുറപ്പിച്ചു.

ആരുടെയും മജ്ജ മരവിപ്പിക്കുന്ന രാത്രിയിലെ തണുത്ത അന്തരീക്ഷം. എന്നിട്ടും ഷ്‌മാര്‍ ഒരു നീലക്കോട്ടു മാത്രമേ ധരിച്ചിരുന്നുള്ളു; ഷര്‍ട്ടിന്റെ ബട്ടണിട്ടിരുന്നതുപോലുമില്ല. അയാള്‍ തണുപ്പറിഞ്ഞില്ല; കൂടാതെ നിരന്തരചലനത്തിലുമായിരുന്നു അയാള്‍. പാതി ബയണറ്റും പാതി കറിക്കത്തിയും പോലിരുന്ന കൊലയായുധം ആരും കാണത്തക്കവിധം അയാള്‍ മുറുകെപ്പിടിച്ചിരുന്നു. അയാള്‍ അതു നിലാവിനെതിരെ പിടിച്ചുനോക്കി; അതിന്റെ വായ്‌ത്തല വെട്ടിത്തിളങ്ങി; ഷ്‌മാറിന്‌ അതുപോരാ; അയാള്‍ അത്‌ തീപ്പൊരി പാറുംവരെ നടപ്പാതയിലെ കല്ലില്‍ വച്ചുരച്ചു. രണ്ടാമതൊന്നാലോചിച്ചപോലെ; കേടു തീര്‍ക്കാന്‍ അയാള്‍ അത്‌ ബൂട്ടിന്റെ അടിപ്പട്ടയില്‍ വയലിന്‍ വായിക്കുമ്പോലെ വച്ചുതേച്ചു. ഒറ്റക്കാലില്‍ മുന്നോട്ടാഞ്ഞുനിന്നുകൊണ്ട്‌ ബൂട്ടില്‍ കത്തിയുടെ മൂളല്‍ ശ്രദ്ധിക്കുമ്പോള്‍ത്തന്നെ വിധിനിര്‍ണ്ണായകമായ ആ ഇടത്തെരുവില്‍നിന്ന്‌ ഏതെങ്കിലും ശബ്ദമുയരുന്നുണ്ടോ എന്നും കാതോര്‍ക്കുകയായിരുന്നു അയാള്‍.

സമീപത്തുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള ജനാലയ്‌ക്കു പിന്നില്‍ എല്ലാം കണ്ടുകൊണ്ടുനിന്ന പണക്കാരനായ പല്ലാസ്‌ എന്തുകൊണ്ട്‌ ഇതൊക്കെ നടക്കാന്‍ അനുവദിച്ചു? മനുഷ്യപ്രകൃതിയുടെ ദുരൂഹതകള്‍! കോളര്‍ ഉയര്‍ത്തിവച്ച്‌, സമൃദ്ധമായ ഉടലിനു ചുറ്റും കുപ്പായം ബല്‍റ്റിട്ടു മുറുക്കി, താഴത്തെ രംഗം നോക്കിനിന്ന്‌ അയാള്‍ തലകുലുക്കി.
അഞ്ചുവീടുകള്‍ക്കപ്പുറത്ത്‌, അയാള്‍ക്കുനേരേ എതിരേ തെരുവിന്റെ മറ്റേവശത്ത്‌, ഫ്രൗ വെയ്‌സ്‌ നൈറ്റ്‌ ഗൗണിനുമീതെ ഒരു രോമക്കുപ്പായം കൂടി ധരിച്ചുകൊണ്ട്‌ അന്ന്‌ പതിവില്ലാതെ വൈകുന്ന ഭര്‍ത്താവിന്റെ വരവും നോക്കി നില്‌ക്കുകയായിരുന്നു.

അവസാനം വെയ്‌സിന്റെ ഓഫീസിലെ വാതില്‍മണി മുഴങ്ങുന്നു; ഒരു വാതില്‍മണിക്കു വേണ്ടതിലധികം ഉച്ചത്തില്‍, നഗരത്തിനു മേല്‍, ഉയരെ ആകാശത്തിലേക്ക്‌. വെയ്‌സ്‌, പരിശ്രമശാലിയായ രാത്രിജോലിക്കാരന്‍ കെട്ടിടത്തില്‍ നിന്നു പുറത്തുവരുന്നു; ഈ തെരുവില്‍ നിന്ന്‌ അയാളെ ഇനിയും കാണാറായിട്ടില്ല; മണിയുടെ മുഴക്കം അയാളുടെ വരവറിയിച്ചിട്ടേയുള്ളു. നടപ്പാത അയാളുടെ ഉറച്ച ചുവടുവയ്‌പുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങുന്നു.

പല്ലാസ്‌ ജനാലയ്‌ക്കല്‍ മുന്നോട്ടാഞ്ഞു നില്‌ക്കുന്നു; ഒന്നും കാണാതെ വിടരുത്‌. മണിയൊച്ച കേട്ട്‌ ഉറപ്പുവന്ന ഫ്രൗ വെയ്‌സ്‌ ജനാല കിരുക്കിയടയ്‌ക്കുന്നു. ഷ്‌മാര്‍, പക്ഷേ മുട്ടുകുത്തി ഇരിക്കുന്നു; ശരീരത്തിന്റെ മറ്റൊരു ഭാഗവും പുറമെ കാണാതിരിക്കെ, അയാള്‍ തന്റെ മുഖവും കൈകളും മാത്രം തറയില്‍ വച്ചമര്‍ത്തുന്നു; മറ്റെല്ലാവരും തണുത്തു മരവിയ്‌ക്കെ ഷ്‌മാര്‍ നിന്നെരിയുകയാണ്‌.

രണ്ടു തെരുവുകള്‍ക്കുമിടയിലുള്ള വിഭജനരേഖയില്‍ത്തന്നെ വെയ്‌സ്‌ നടത്തം നിര്‍ത്തുന്നു; ബലത്തിനുവേണ്ടി പിന്നില്‍ ഊന്നുവടി താങ്ങിനില്‌ക്കേ, ഒരു കൗതുകം: കടും നീലയായ മാനത്തെ പൊന്‍തിളക്കങ്ങള്‍ അയാളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. സംശയമേതുമില്ലാതെ അയാള്‍ അതിനെ നോക്കിനില്‌ക്കുന്നു; സംശയമേതുമില്ലാതെ അയാള്‍ തൊപ്പിയുയര്‍ത്തി മുടി മാടിയൊതുക്കുന്നു; അയാള്‍ക്കു തന്റെ ആസന്നമായ ഭാവി വെളിപ്പെടുത്തിക്കൊടുക്കാനായി അങ്ങു മുകളില്‍ യാതൊന്നും സ്ഥാനംമാറുന്നില്ല; ഓരോന്നും അതാതിന്റെ യുക്തിരഹിതവും ദുര്‍ഗ്രാഹ്യവുമായ ഇടങ്ങളില്‍ നിലകൊള്ളുന്നതേയുള്ളു. എല്ലാം കണക്കിലെടുക്കുമ്പോള്‍ വെയ്‌സ്‌ നേരേ നടന്നുപോവുകയാണ്‌ യുക്തിസഹം; പക്ഷേ അയാള്‍ ഷ്‌മാറിന്റെ കത്തിമുനയിലേക്കാണു നടന്നുചെല്ലുന്നത്‌.

“വെയ്‌സ്‌!” പെരുവിരല്‍ ഊന്നിനിന്ന്‌, കൈയുയര്‍ത്തി, കത്തി താഴ്‌ത്തി ഷ്‌മാര്‍ അലറുന്നു, “വെയ്‌സ്‌! ജൂലിയായുടെ കാത്തുനില്‌പു വെറുതേ!”എന്നിട്ട്‌ ഷ്‌മാര്‍ അയാളെ തൊണ്ടയ്‌ക്കാഞ്ഞുകുത്തുന്നു; ഇടത്തും വലത്തും മൂന്നാമതൊന്ന്‌ അടിവയറ്റിലും. നീരെലികളെ കീറിമുറിക്കുമ്പോള്‍ അവയുണ്ടാക്കുന്നതു വെയ്‌സ്‌ പുറപ്പെടുവിച്ച ശബ്ദം പോലെയൊന്നാണ്‌.

“കഴിഞ്ഞു,” ഷ്‌മാര്‍ പറയുന്നു; അയാള്‍ കത്തി- ചോര പുരണ്ട, ആവശ്യം കഴിഞ്ഞ ബാദ്ധ്യത- അടുത്ത വീട്ടുപടിക്കലേക്കു വലിച്ചെറിയുന്നു. “ഹാ, കൊലയുടെ ആനന്ദം! മറ്റൊരുത്തന്റെ ചോരവീഴ്‌ത്തുമ്പോള്‍ കൈവരുന്ന ചിറകുകള്‍, മോചനം! വെയ്‌സേ, കിഴവാ, രാത്രിജോലിക്കാരാ, എന്റെ കൂട്ടുകുടിയാ, നീയിപ്പോള്‍ ഓടയ്‌ക്കുള്ളില്‍ക്കിടന്നു ചോരവാര്‍ക്കുകയാണല്ലോ. എന്തുകൊണ്ടു നീ ചോരനിറച്ചൊരു സഞ്ചിയായില്ല? എങ്കില്‍ ഞാന്‍ നിന്റെ മേല്‍ കേറിയിരുന്ന പാടേ നിന്നെക്കാണാതായേനെയല്ലോ. നാമാഗ്രഹിച്ചതെല്ലാം നടന്നുകിട്ടിയിട്ടില്ല; പൂവണിഞ്ഞ സ്വപ്‌നങ്ങളെല്ലാം ഫലം കായ്‌ച്ചിട്ടുമില്ല; തൊഴിച്ചാലുമറിയാതെ നിന്റെ കനം വച്ച അവശിഷ്ടങ്ങള്‍ ഇവിടെ കിടക്കുന്നു. നീ ചോദിക്കുന്ന മൂകമായ ചോദ്യത്തിനെന്താണര്‍തഥം?”

പല്ലാസ്‌ തന്റെ ശരീരത്തില്‍ പതഞ്ഞുപൊന്തുന്ന വിഷത്തെ പണിപ്പെട്ടടക്കിക്കൊണ്ട്‌ വാതിലിന്റെ ഇരട്ടപ്പാളികള്‍ വലിച്ചുതുറന്ന്‌ വീട്ടുപടിക്കല്‍ നില്‌ക്കുന്നു. “ഷ്‌മാര്‍!ഷ്‌മാര്‍! ഞാനെല്ലാം കണ്ടു! ഒന്നും വിട്ടില്ല!” പല്ലാസും ഷ്‌മാറും അന്യോന്യം നിരീക്ഷിക്കുന്നു. പല്ലാസിന്‌ തൃപ്‌തിയാണ്‌; ഷ്‌മാറിന്‌ ഒരു തീരുമാനത്തിലെത്താനാവുന്നില്ല.
ഫ്രൗ വെയ്‌സ്‌ ഇരുവശവും ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ ഓടി വരുന്നു; ഭീതി അവരുടെ മുഖത്തു പ്രായമേറ്റിയിരിക്കുന്നു. രോമക്കുപ്പായം പറന്നു മാറുന്നു; അവര്‍ വെയ്‌സിനുമേല്‍ ചെന്നുവീഴുന്നു; നൈറ്റ്‌ഗൗണ്‍ ധരിച്ച അവരുടെ ശരീരം അയാള്‍ക്കുള്ളതാണ്‌; ശവക്കുഴിയുടെ മേല്‍ പുല്‌പ്പരപ്പുപോലെ ദമ്പതികളെ മൂടിവീഴുന്ന രോമക്കുപ്പായം ആള്‍ക്കൂട്ടത്തിനുള്ളതാണ്‌.

ഷ്‌മാര്‍ മനംപുരട്ടലിന്റെ അവസാനത്തെ തേട്ടലും പണിപ്പെട്ടടക്കിക്കൊണ്ട്‌, കാലമര്‍ത്തിച്ചവിട്ടാതെ തന്നെ പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരന്റെ ചുമലില്‍ ചുണ്ടമര്‍ത്തുന്നു.
(1919)


കാഫ്‌കയുടെ സ്വകാര്യക്കുറിപ്പുകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു പ്രമേയമാണ്‌ ആത്മഹത്യ. 1912 മാര്‍ച്ച്‌ 8ന്റെ ഡയറിയില്‍ അദ്ദേഹം എഴുതുന്നുണ്ട്‌, ജനാലയിലൂടെ പുറത്തേക്കെടുത്തു ചാടുന്നതിനെക്കുറിച്ചു ചിന്തിച്ചു കൊണ്ട്‌ സോഫയില്‍ കിടക്കുകയായിരുന്നു താനെന്ന്‌. ‘ഒരു ഭ്രാതൃഹത്യ’ എന്ന കൊലപാതകകഥ ഒരു ആധുനിക നഗരത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ആ പഴയ ബൈബിള്‍ നാടകമാണെന്ന്‌ പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഒരാത്മാഹുതിയുടെ കഥാരൂപമായും വ്യാഖ്യാനിക്കാവുന്നതാണ്‌. ഇരയായ വെയിസ്‌ കൊലപാതകിയായ ഷ്‌മാറിന്റെ കത്തിമുനയിലേക്ക്‌ ‘ചെന്നുകേറുക’യാണ്‌, വിധിയുമായുള്ള കൂടിക്കാഴ്‌ച താനായി വൈകിക്കരുതെന്ന്‌ അയാള്‍ക്കു നിര്‍ബന്ധമുള്ള പോലെ. ഷ്‌മാര്‍ ഒരു ദ്വന്ദ്വവ്യക്തിത്വമാണെന്നും, സ്വന്തം അപരനെയാണ്‌ അയാള്‍ കൊല്ലുന്നതെന്നും അതിനാല്‍ ആ കൊല ആത്മഹത്യയാണെന്നും വാള്‍ട്ടര്‍ ഹെന്‍ഡെറെര്‍ സമര്‍ത്ഥിക്കുന്നുണ്ട്‌. കാഫ്‌കയുടെ കഥാപാത്ര ങ്ങള്‍ക്ക്‌ മരണം പലപ്പോഴും തങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മോചനമാണ്‌.
(Victor Brombert- Musings on Mortaltiy:Tolstoy to Primo Levi)



മോപ്പസാങ്ങ് - ഒരു ഭ്രാന്തന്റെ ഡയറി

mauppasant


അദ്ദേഹം മരിച്ചു- ഒരുയർന്ന നീതിപീഠത്തിന്റെ തലവൻ, ഫ്രാൻസിലെ സർവകോടതികളിലും കുറ്റമറ്റ ജീവിതത്തിന്റെ പര്യായമായി അറിയപ്പെട്ടിരുന്ന സത്യസന്ധനായ മജിസ്ട്രേറ്റ്. വക്കീലന്മാരും ചെറുപ്പക്കാരായ നിയമോപദേഷ്ടാക്കളും ജഡ്ജിമാരുമൊക്കെ അത്യാദരവോടെ പരേതന്‌ അന്ത്യോപചാരമർപ്പിച്ചു. അപ്പോൾ അവർക്കോർമ്മയിൽ വന്നത് ആഴത്തിലുള്ള രണ്ടു കണ്ണുകൾ പ്രകാശമാനമാക്കുന്ന വിളറിയതും മെലിഞ്ഞതും പ്രൌഢവുമായ ഒരു മുഖമാണ്‌.
കുറ്റകൃത്യങ്ങളെ വിടാതെ പിന്തുടർന്നും ദുർബലരെ സംരക്ഷിച്ചുമാണ്‌ അദ്ദേഹം ജീവിതം കഴിച്ചത്. തട്ടിപ്പുകാർക്കും കൊലപാതകികൾക്കും ഇതിലും പേടിക്കേണ്ട ഒരു ശത്രുവിനെ കിട്ടാനില്ല. അവരുടെ ഹൃദയാന്തരാളങ്ങളിൽ അതിനിഗൂഢമായി കിടന്നിരുന്ന രഹസ്യങ്ങൾ പോലും അദ്ദേഹം ഏതോ വിധത്തിൽ വായിച്ചെടുത്തിരുന്നുവല്ലോ.

അങ്ങനെ എമ്പത്തിരണ്ടാമത്തെ വയസ്സിൽ, ഒരു ജനതയുടെയാകെ ആദരാഞ്ജലികളാൽ ബഹുമാനിതനായും അവരുടെ വ്യസനചിന്തകളാൽ അനുഗതനായും അദ്ദേഹം മരണത്തിലേക്കു പോയിരിക്കുന്നു. ചുവന്ന ബല്റ്റണിഞ്ഞ സൈനികർ ശവമാടത്തിലേക്ക് അദ്ദേഹത്തിന്‌ അകമ്പടി ചെന്നു, വെളുത്ത അംഗവസ്ത്രം ധരിച്ച മാന്യദേഹങ്ങൾ അദ്ദേഹത്തിന്റെ കുഴിമാടത്തിൽ ആത്മാർത്ഥമെന്നു തോന്നിച്ച കണ്ണീരു ചൊരിയുകയും ചെയ്തു.
പക്ഷേ ബഹുമാന്യനായ ആ ജഡ്ജി കൊടുംകുറ്റവാളികളെക്കുറിച്ചുള്ള രേഖകൾ സൂക്ഷിച്ചിരുന്ന മേശവലിപ്പിൽ നിന്ന് നോട്ടറിയെ ഞെട്ടിച്ചുകൊണ്ടു പുറത്തുവന്ന ഈ വിചിത്രമായ കടലാസ്സൊന്നു വായിച്ചുകേൾക്കൂ! അതിന്റെ തലക്കെട്ടിങ്ങനെയായിരുന്നു:

എന്തുകൊണ്ട്?

1851 ജൂൺ 20. ഞാൻ ഇപ്പോൾ കോടതിയിൽ നിന്നിറങ്ങിയതേയുള്ളു. ബ്ളോണ്ടിനെ ഞാൻ കൊല്ലാൻ വിധിച്ചു! ഈ മനുഷ്യൻ എന്തിനാണ്‌ തന്റെ അഞ്ചു കുഞ്ഞുങ്ങളെ കൊന്നത്? കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചില മനുഷ്യരെ നാം വല്ലപ്പോഴും കണ്ടുമുട്ടാറുണ്ട്. അതെ, അതെ, അതൊരാനന്ദം തന്നെ ആയിരിക്കണം- ഏതിലും വലിയ ആനന്ദം; കാരണം, തിന്നുന്ന പോലെയല്ലേ കൊല്ലുന്നതും? ഉണ്ടാക്കുക, ഇല്ലാതാക്കുക! ഈ രണ്ടു വാക്കുകളിൽ അടങ്ങിയിരിക്കുന്നു, പ്രപഞ്ചത്തിന്റെ ചരിത്രം, സർവലോകങ്ങളുടെയും ചരിത്രം, ആകെ അത്രയേയുള്ളു! കൊല്ലുക എന്നത് എന്തുകൊണ്ടു നമ്മെ മത്തു പിടിപ്പിക്കുന്നില്ല?

ജൂൺ 25. ജീവിക്കുന്ന, നടക്കുന്ന, ഓടുന്ന ഒരു ജീവി. ഒരു ജീവി? എന്താണ്‌ ഒരു ജീവി എന്നു പറഞ്ഞാൽ? ഒരു ചലനതത്വവും ആ തത്വത്തെ നിയന്ത്രിക്കുന്ന ഒരിച്ഛയും ഉള്ളിൽ വഹിക്കുന്ന ഒരു സ്ചേതനവസ്തു. ആ വസ്തു- അതിനൊന്നിലും ഉറച്ചൊരു പിടുത്തമില്ല. അതിന്റെ കാലടികൾ നിലത്തുറയ്ക്കുന്നില്ല. ഭൂമിയിലൂടെ പാറിനടക്കുന്ന ജീവന്റെ ഒരു തരിയാണത്; എവിടെ നിന്നു വരുന്നുവെന്നെനിക്കറിയാത്ത ആ ജീവന്റെ തരിയെ എനിക്കു വേണമെങ്കിൽ നശിപ്പിക്കാം. പിന്നെ ഒന്നുമില്ല- ഒന്നുമേയില്ല. അതു നശിച്ചു; അതോടെ അതിന്റെ കഥയും കഴിഞ്ഞു.

ജൂൺ 26. എങ്കിൽ എന്തുകൊണ്ടാണ്‌ കൊല്ലുന്നത് കുറ്റകരമായത്? അതെ, എന്തുകൊണ്ട്? മറിച്ച്, പ്രകൃതിയുടെ നിയമമാണത്. കൊല്ലുക എന്നത് ഓരോ ജീവിക്കും പറഞ്ഞിട്ടുള്ളതാണ്‌; ജീവിക്കാൻ വേണ്ടി അവൻ കൊല്ലുന്നു, കൊല്ലാൻ വേണ്ടി അവൻ ജീവിക്കുന്നു. മൃഗം ദിവസം മുഴുവൻ, അതിനു ജീവനുള്ള ഓരോ നിമിഷവും വിരാമമെന്നതില്ലാതെ കൊന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യനും കൊല്ലുന്നു, വിരാമമില്ലാതെ, തന്റെ ഭക്ഷണത്തിനായി; പക്ഷേ അതിനുപരി മാനസികാനന്ദത്തിനു കൂടി അവൻ കൊല്ലുന്നു എന്നതിനാൽ അനുധാവനം എന്നതൊന്നും അവൻ കണ്ടുപിടിച്ചിരിക്കുന്നു! കുട്ടി കാണുന്ന കീടങ്ങളെയും കൊച്ചുകിളികളെയും തന്റെ മുന്നിൽ വരുന്നതെന്തിനെയും കൊല്ലുന്നു. പക്ഷേ നമുക്കുള്ളിൽ അദമ്യമായിക്കിടക്കുന്ന കൂട്ടക്കൊലയ്ക്കായുള്ള ദാഹത്തെ ശമിപ്പിക്കാൻ ഇതു കൊണ്ടൊന്നും കഴിയില്ല. ജന്തുക്കളെ കൊന്നതു കൊണ്ടായില്ല; മനുഷ്യനെയും നമുക്കു കൊല്ലണം! വളരെക്കാലം മുമ്പ് ഈ ആവശ്യം നാം നിവർത്തിച്ചുപോന്നത് മനുഷ്യബലി കൊണ്ടായിരുന്നു. സമൂഹമായി ജീവിക്കുക എന്നത് ഇന്ന് ഒരാവശ്യമായതു കാരണം കൊലപാതകം കുറ്റകൃത്യമായിരിക്കുന്നു. കൊലപാതകിക്കു നാം ശിക്ഷ വിധിക്കുകയും അവനെ ശിക്ഷിക്കുകയുമാണ്‌! അതേ സമയം കൊല്ലുക എന്ന സഹജവും ഉദ്ധതവുമായ വാസനയ്ക്കു കീഴ്പ്പെടാതിരിക്കാൻ നമുക്കാവില്ല എന്നതിനാൽ ഇടക്കിടെ യുദ്ധങ്ങൾ നടത്തി നാം ആശ്വാസം കൊള്ളുന്നു. അപ്പോൾ ഒരു ദേശമൊരുമിച്ച് മറ്റൊരു ദേശത്തെ കശാപ്പു ചെയ്യുകയാണ്‌. ചോരയുടെ വിരുന്നാണത്; സൈന്യങ്ങളെ ഉന്മാദികളാക്കുകയും രാത്രിയിൽ വിളക്കിന്റെ വെളിച്ചത്തിരുന്ന് ആ കൂട്ടക്കൊലകളുടെജ്വരം കൊള്ളിക്കുന്ന കഥകൾ വായിക്കുന്ന നാട്ടുകാരെയും സ്ത്രീകളെയും കുട്ടികളെയും ആവേശഭരിതരാക്കുകയും ചെയ്യുന്ന വിരുന്ന്.

ആ കൂട്ടക്കൊലകൾ നടത്താൻ തിരഞ്ഞെടുത്തു വിടുന്നവരോട് നമുക്കു വെറുപ്പു തോന്നാറുണ്ടോ? ഇല്ല, അവരെ നാം ബഹുമതികൾ കൊണ്ടു മൂടുകയാണ്‌. അവരെ നാം പൊന്നും പട്ടുമണിയിക്കുന്നു; അവർ തലയിൽ തൂവലുകളും മാറത്തു പതക്കങ്ങളും അണിയുന്നു; അവർക്കു കിട്ടാത്ത ക്ഈർത്തിമുദ്രകളില്ല, ഉപഹാരങ്ങളില്ല, ബഹുമതിപത്രങ്ങളില്ല. അവർ നെഞ്ചു വിരിച്ചു നടക്കുന്നു, ആളുകൾ അവരെ ബഹുമാനിക്കുന്നു, സ്ത്രീകൾ അവരെ സ്നേഹിക്കുന്നു, ആൾക്കൂട്ടം അവർക്കായി ആർപ്പു വിളിക്കുന്നു; ഇതിനൊക്കെ കാരണമോ, മനുഷ്യരക്തം ചിന്തുക എന്ന ദൌത്യം അവർ നിറവേറ്റി എന്നതും! അവർ തങ്ങളുടെ മാരകയന്ത്രങ്ങൾ തെരുവുകളിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ സാധാരണക്കാരൻ അസൂയ കാരണം കണ്ണെടുക്കാതെ അതു നോക്കിനില്ക്കുന്നു. അസ്തിത്വത്തിന്റെ ഹൃദയത്തിൽ പ്രകൃതി പ്രതിഷ്ഠിച്ച മഹത്തായ നിയമമാണ്‌ കൊല്ലുക എന്നത്! കൊല്ലുന്നതിനെക്കാൾ സുന്ദരവും കുലീനവുമായ ഒരു പ്രവൃത്തി വേറെയില്ല!

ജൂൺ 30. കൊല്ലുക എന്നതാണു നിയമം; എന്തെന്നാൽ നിത്യയൌവനമാണു പ്രകൃതിക്കു ഹിതം. അബോധപൂർവ്വമായി താൻ ചെയ്യുന്ന പ്രവൃത്തികൾ വഴി അവൾ ഇങ്ങനെ ആക്രോശിക്കുകയാണെന്നു നമുക്കു തോന്നും: “വേഗം, വേഗം, വേഗം!” എത്ര നശിപ്പിക്കുന്നുവോ, അത്രക്കും അവൾ പുതുതാവുകയാണ്‌.

ജൂലൈ 3. എന്തൊരാനന്ദമായിരിക്കുമത്, അന്യാദൃശവും ആസ്വാദ്യവും: കൊല്ലുക എന്നത്! ജീവനുള്ള, ചിന്തിക്കുന്ന ഒരു ജീവിയെ നിങ്ങൾക്കു മുന്നിൽ കൊണ്ടുനിർത്തുക, അതിൽ ഒരു തുളയുണ്ടാക്കുക, എന്നു പറഞ്ഞാൽ തീരെച്ചെറിയ ഒരു തുള, എന്നിട്ടതിലൂടെ ആ ചുവന്ന ദ്രാവകം, അതായത് ചോര, അതായത് ജീവൻ പുറത്തേക്കൊഴുകുന്നതു കാണുക, പിന്നെ നിങ്ങൾക്കു മുന്നിൽ തണുത്തതും ചിന്താശൂന്യവുമായ ഒരു മാംസപിണ്ഡം മാത്രമുണ്ടാവുക!

ആഗസ്റ്റ് 5. വിധിച്ചും ശിക്ഷിച്ചും വാക്കുകൾ കൊണ്ടു വധിച്ചും കത്തി കൊണ്ടു കൊന്നവനെ ഗില്ലറ്റിൻ കൊണ്ടു കൊന്നും ജീവിതം കഴിക്കുന്ന ഞാൻ, ഞാൻ വധിച്ച ആ ഘാതകരെപ്പോലെ ഞാനും ഒന്നു ചെയ്താൽ, എങ്കിൽ, എങ്കിൽ അതാരറിയാൻ?

ആഗ്സ്റ്റ് 10. ആരറിയാൻ പോകുന്നു? ആരെന്നെ സംശയിക്കാൻ പോകുന്നു, ഇല്ലാതാക്കാൻ എനിക്കു പ്രത്യേകിച്ചു താല്പര്യമൊന്നുമില്ലാത്ത ഒന്നിനെയാണു ഞാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ?

ആഗസ്റ്റ് 22. എനിക്കു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു കൊച്ചുജന്തുവിനെ കൊന്നു, ഒരു പരീക്ഷണമെന്നനിലയിൽ, ഒരു തുടക്കമെന്ന നിലയിൽ. ജീൻ, എന്റെ വേലക്കാരൻ, ഒരു ഗോൾഡ് ഫിഞ്ചിനെ വളർത്തിയിരുന്നു. ഓഫീസിന്റെ ജനാലക്കടുത്തുള്ള കൂട്ടിലാണ്‌ അതിനെ ഇട്ടിരുന്നത്. ഞാൻ എന്തോ കാര്യം പറഞ്ഞ് അവനെ പുറത്തേക്കയച്ചിട്ട് ആ കൊച്ചുകിളിയെ കൈയിലെടുത്തു; അതിന്റെ ഹൃദയം മിടിക്കുന്നത് ഞാൻ കൈവെള്ളയിലറിഞ്ഞു. അതിന്റെ ഊഷ്മളത ഞാനറിഞ്ഞു. ഞാൻ അതിനെയും കൊണ്ട് മുറിക്കുള്ളിലേക്കു നടന്നു. ഇടക്കിടെ ഞാൻ അതിനെ ഒന്നമർത്തിനോക്കി; അതിന്റെ ഹൃദയമിടിപ്പു കൂടി; ഒരേ സമയം ജുഗുപ്ത്സാവഹവും ആസ്വാദ്യവുമായിരുന്നു എനിക്കത്. ഞാനതിനെ ഞെരിച്ചുകൊല്ലുകയായിരുന്നു. പക്ഷേ അതു പോരാ, എനിക്കു ചോര കാണണം.
പിന്നെ ഞാൻ കത്രികയെടുത്തു, നഖം വെട്ടുന്ന കൊച്ചു കത്രിക. വളരെ പതുക്കെ ഞാൻ അതിന്റെ തൊണ്ടയിൽ മൂന്നു കുത്തു കുത്തി. അതു ചുണ്ടു പിളർത്തി, എന്നിൽ നിന്നു രക്ഷപ്പെടാൻ കുതറി- പക്ഷേ ഞാൻ അതിനെ ഇറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു- ഹാ! ഒരു പേപ്പട്ടിയെ വേണമെങ്കിൽ എനിക്കങ്ങനെ പിടിച്ചുവയ്ക്കാമായിരുന്നു- ചോര ഇറ്റുവീഴുന്നതു ഞാൻ കണ്ടു.

പിന്നെ കൊലപാതകികൾ, യഥാർത്ഥകൊലപാതകികൾ ചെയ്യുന്നതു തന്നെ ഞാനും ചെയ്തു. ഞാൻ കത്രിക കഴുകിവച്ചു, എന്റെ കൈകൾ കഴുകി. ജഡം തോട്ടത്തിലേക്കു കൊണ്ടുപോയി ഒരു സ്ട്രോബറി മരത്തിനടിയിൽ ഞാൻ മറവു ചെയ്തു. ആരും അതു കണ്ടുപിടിക്കാൻ പോകുന്നില്ല. എല്ലാ ദിവസവും എനിക്ക് ആ മരത്തിൽ നിന്ന് ഒരു സ്ട്രോബറി തിന്നാം. എങ്ങനെ ആസ്വദിക്കണമെന്നറിഞ്ഞാല്പിന്നെ ജീവിതം നമുക്ക് എത്ര ആസ്വാദ്യമാകുന്നു!
വേലക്കാരൻ കരഞ്ഞു; തന്റെ കിളി പറന്നുപോയെന്നാണ്‌ അവൻ കരുതിയത്. അവൻ എന്നെ എങ്ങനെ സംശയിക്കാൻ? ആഹാ!

ആഗസ്റ്റ് 25. ഒരു മനുഷ്യനെ കൊല്ലണം! കൊന്നേ പറ്റൂ!

ആഗസ്റ്റ് 30. അതു സാധിച്ചു. പക്ഷേ എത്ര ചെറിയതൊന്ന്! വെർനേയിലെ കാട്ടിൽ നടക്കാൻ പോയതായിരുന്നു. മനസ്സിൽ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. നോക്കൂ! വഴിയിൽ ഒരു കൊച്ചുകുട്ടി, വെണ്ണ പുരട്ടിയ റൊട്ടിയും തിന്നുകൊണ്ട് ഒരു കൊച്ചുകുട്ടി. എന്നെ കണ്ടിട്ട് അവൻ തീറ്റ നിർത്തി എനിക്കു സലാം പറഞ്ഞു.
എന്റെ മനസ്സിൽ ഒരു ചിന്ത കയറിക്കൂടുകയാണ്‌: “അവനെ കൊന്നാലോ?”
ഞാൻ ചോദിക്കുന്നു: “നീ ഒറ്റയ്ക്കാണോ, മോനേ?”
“അതെ, സാർ.”
“ഈ കാട്ടിൽ നീ ആകെ ഒറ്റയ്ക്ക്?”
“അതെ, സർ.”
അവനെ കൊല്ലാനുള്ള ആഗ്രഹം ലഹരി പോലെ എന്റെ തലയ്ക്കു പിടിച്ചു. ഞാൻ സാവധാനം അവനടുത്തേക്കു ചെന്നു; അവൻ ഓടിപ്പോകാൻ നോക്കുകയാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ. പിന്നെ ഞാൻ പെട്ടെന്ന് അവന്റെ തൊണ്ടയ്ക്കു കയറിപ്പിടിച്ചു. അവൻ ആ കൊച്ചുകൈകൾ കൊണ്ട് എന്റെ കൈത്തണ്ടയിൽ പിടിച്ചുകിടന്നു. കാറ്റത്തു തൂവലിളകും പോലെ അവന്റെ ദേഹം കിടന്നു പിടഞ്ഞു. പിന്നെ അവൻ അനങ്ങാതായി. ഞാൻ ജഡമെടുത്ത് ഒരു കുണ്ടിലേക്കെറിഞ്ഞു; മീതെ കുറച്ചു പായലും വാരിയിട്ടു. ഞാൻ വീട്ടിൽ മടങ്ങിയെത്തി സുഖമായി അത്താഴം കഴിച്ചു. എത്ര ചെറിയൊരു വസ്തുവായിരുന്നു അത്! രാത്രിയിൽ ഞാനാകെ സന്തോഷത്തിലായിരുന്നു, മനസ്സിനു നല്ല ലാഘവം തോന്നി; രാത്രി മുഴുവൻ ഞാൻ പ്രിഫെക്റ്റിന്റെ കൂടെ ചെലവഴിച്ചു. അന്നു ഞാൻ ഒരുപാടു തമാശകൾ പറഞ്ഞുവെന്ന് അവർ പറഞ്ഞു. പക്ഷേ ഞാനിനിയും ചോര കണ്ടിട്ടില്ല! എനിക്കു സമാധാനമായിട്ടില്ല.

ആഗസ്റ്റ് 31. കുട്ടിയുടെ ജഡം കണ്ടെടുക്കപ്പെട്ടു. അവർ കൊലപാതകിയെ തിരയുകയാണ്‌. ആഹാ!

സെപ്തംബർ 1. രണ്ടു തെണ്ടികളെ അറസ്റ്റു ചെയ്തു. തെളിവുകളൊന്നും കിട്ടിയിട്ടില്ല.

സെപ്തംബർ 2. അച്ഛനമ്മമാർ എന്നെ കാണാൻ വന്നിരുന്നു. അവർ കരഞ്ഞു! ആഹാ!

ഒക്റ്റോബർ 6. ഒന്നും പുറത്തു വന്നിട്ടില്ല. അലഞ്ഞുനടക്കുന്ന ഏതോ ഒരുത്തൻ ചെയ്തതാവണം. ആഹാ! ചോരയൊഴുകുന്നതു കാണാൻ പറ്റിയിരുന്നെങ്കിൽ ഇതിനകം എനിക്കു സ്വസ്ഥത കിട്ടിയേനെ!

ഒക്റ്റോബർ 10. ഒന്നു കൂടി. രാവിലെ ഭക്ഷണം കഴിഞ്ഞ് ഞാൻ പുഴക്കരയിലൂടെ നടക്കുകയാണ്‌. ഒരു മരത്തിനടിയിൽ ഒരു മീൻപിടുത്തക്കാരൻ കിടന്നുറങ്ങുന്നതു ഞാൻ കണ്ടു. ഉച്ചനേരമായിരുന്നു. ഒരു മൺകോരി, എനിക്കു മാത്രമായി അവിടെ കൊണ്ടുവച്ചപോലെ, അടുത്തുള്ള ഉരുളക്കിഴങ്ങുപാടത്തു കിടപ്പുണ്ടായിരുന്നു.
ഞാൻ അതെടുത്തു തിരിച്ചുവന്നു; ഒരു ഗദ പോലെ അതുയർത്തിപ്പിടിച്ചിട്ട് അതിന്റെ ഒരറ്റം കൊണ്ട് അയാളുടെ തലയ്ക്ക് ഒറ്റയടി; അയാളുടെ തല പിളർന്നു. ഹൊ! അയാളുടെ ചോര കുത്തിയൊലിച്ചു- ഇളംചുവപ്പുനിറത്തിലുള്ള ചോര. വളരെ സാവധാനം അതു വെള്ളത്തിലേക്കൊഴുകി. കാലുകൾ അമർത്തിച്ചവിട്ടി ഞാൻ നടന്നുപോയി. ഞാനഥവാ ആരുടെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ! ആഹാ! ഒരൊന്നാന്തരം കൊലപാതകിക്കുള്ള ഉരുപ്പടി തന്നെ ഞാൻ!

ഒക്റ്റോബർ 25. മീൻപിടുത്തക്കാരന്റെ സംഭവം വലിയ ഒച്ചപ്പാടിനു കാരണമായിരിക്കുന്നു. അയാളോടൊപ്പം വല വീശാൻ പോയ അനന്തരവന്റെ മേൽ കൊലക്കുറ്റം ചുമത്തിയിരിക്കുന്നു.

ഒക്റ്റോബർ 26. അനന്തരവൻ തന്നെയാണ്‌ കുറ്റം ചെയ്തതെന്ന് പ്രോസിക്യൂട്ടർ കൊണ്ടുപിടിച്ചു വാദിച്ചു. എല്ലാവർക്കും അതു വിശ്വാസമായിരിക്കുന്നു.. ആഹാ! ആഹാ!

ഒക്റ്റോബർ 27. അനന്തരവന്റെ വാദം ഫലിക്കുന്നില്ല. താനന്ന് റൊട്ടിയും ചീസും വാങ്ങാൻ ഗ്രാമത്തിൽ പോയിരിക്കുകയായിരുന്നുവെന്ന് അയാൾ വാദിക്കുന്നു. തന്റെ അഭാവത്തിലാണ്‌ അമ്മാവന്റെ കൊല നടന്നതെന്ന് അയാൾ ആണയിടുന്നു. ആരു വിശ്വസിക്കാൻ?

ഒക്റ്റോബർ 28. അനന്തരവൻ കുറ്റമേറ്റപോലെയാണ്‌, അത്രയ്ക്കാണ്‌ എല്ലാവരും കൂടി അവന്റെ തല തിന്നത്! ആഹാ! നീതി!

നവംബർ 15. അനന്തരവനെതിരെ അനിഷേദ്ധ്യമായ തെളിവുകൾ കിട്ടിയിരിക്കുന്നു; അമ്മാവന്റെ അനന്തരാവകാശി അയാളായിരുന്നു. കേസിന്റെ അവസാനവാദം കേൾക്കുന്നതു ഞാനാണ്‌.

1852 ജനുവരി 25. മരണം! മരണം! മരണം! ഞാൻ അവനു മരണശിക്ഷ വിധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ പ്രസംഗം ഒരു മാലാഖയുടേതു പോലിരുന്നു! ആഹാ! ഒന്നു കൂടി! അവന്റെ വധശിക്ഷ നടപ്പാക്കുന്നതു പോയിക്കാണണം!

മാർച്ച് 10. അതു കഴിഞ്ഞു. ഇന്നു രാവിലെ അവനെ ഗില്ലറ്റിനിൽ വച്ചു. അവൻ ഒന്നാന്തരമായി മരിച്ചു! ഒന്നാന്തരമായി! എനിക്കു സന്തോഷം തോന്നി! ഒരു മനുഷ്യന്റെ തല മുറിച്ചുമാറ്റുന്നതു കാണാൻ എന്തു രസമാണല്ലേ!

ഇനി എനിക്കു കാത്തിരിക്കാം; എനിക്കു കാത്തിരിക്കാം. എത്രയും ചെറിയൊരു സംഗതി മതി ഞാൻ പിടിയിലാവാൻ.

നോട്ടുബുക്കിൽ പേജുകൾ പിന്നെയും ഉണ്ടായിരുന്നുവെങ്കിലും പുതിയ കുറ്റകൃത്യങ്ങളൊന്നും പരാമർശിച്ചുകണ്ടില്ല.
കുറ്റവാളികളുടെ മനഃശാസ്ത്രമറിയുന്ന ഒരു ഡോക്ടർക്കു മുന്നിൽ ഈ ദാരുണമായ കഥ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഈ പൈശാചികജീവിയുടെ നൈപുണ്യവും ഭീകരതയും ഒത്തുചേർന്ന അനേകം ഭ്രാന്തന്മാർ പുറമേക്കറിയാതെ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്നാണ്‌.

Sunday, April 6, 2014

സിനോഡോട്ടസ്

36b

 

ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ എറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

Wednesday, April 2, 2014

കാഫ്ക - വക്കീലന്മാര്‍

download 


ഞാന്‍ ആരെയെങ്കിലും വക്കീലായി വച്ചിട്ടുണ്ടോയെന്ന്‌ എനിക്കു യാതൊരു തീര്‍ച്ചയുമില്ലായിരുന്നു; അതിനെക്കുറിച്ച്‌ കൃത്യമായിട്ടെന്തെങ്കിലും കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞുമില്ല; കണ്ട മുഖങ്ങളൊക്കെ പരിചയമില്ലാത്തവയായിരുന്നു; എനിക്കെതിരേ വന്നവരും ഇടനാഴികളില്‍ വച്ചു ഞാന്‍ കണ്ടുമുട്ടികൊണ്ടിരുന്നവരുമായ ആളുകളില്‍ മിക്കവരും തടിച്ചുകൊഴുത്ത കിഴവികളെപ്പോലെയിരുന്നു; അവര്‍ ശരീരമാകെ മറയ്‌ക്കുന്ന, നീലയും വെള്ളയും വരകളുള്ള വലിയ മുന്നാരത്തുണികള്‍ ധരിച്ചിരുന്നു; വയര്‍ തടവിക്കൊണ്ടേയിരുന്നു; മുന്നോട്ടും പിന്നോട്ടും വിലക്ഷണമായി ആടിയുലഞ്ഞുകൊണ്ടേയിരുന്നു. ഇതൊരു നീതിന്യായക്കോടതിയാണോ എന്നുപോലും കണ്ടുപിടിക്കാന്‍ എനിക്കായില്ല. അതിനെ ശരിവയ്‌ക്കുന്ന ചില വസ്‌തുതകളുണ്ടായിരുന്നു; എതിരുനില്‍ക്കുന്നവ വേറേയുണ്ടായിരുന്നു. ഇതൊരു നീതിന്യായക്കോടതിയാണെന്ന്‌ എന്നെയോര്‍മ്മിപ്പിച്ചത്‌ മറ്റെന്തിനേക്കാളുമുപരി അകലെനിന്ന്‌ തോരാതെ കേട്ടുകൊണ്ടിരുന്ന ഒരു മൂളക്കമാണ്‌; ഏതു ദിക്കില്‍നിന്നാണ്‌ അതുവരുന്നതെന്നു പറയാന്‍ നിങ്ങള്‍ക്കാവില്ല; സകലമുറികളിലും അതു വ്യാപിച്ചിരുന്നതിന്റെ തോതുവച്ചു നോക്കിയാല്‍ അതു സര്‍വ്വദിക്കില്‍നിന്നും വരുന്നതായി സങ്കല്‍പ്പിക്കാതെ തരമില്ലായിരുന്നു; അതല്ലെങ്കില്‍ കുറച്ചുകൂടി സംഭവ്യമായിതോന്നിയപോലെ, നിങ്ങള്‍ എവിടെയാണോ നില്‌ക്കാനിടയായത്‌, അവിടെത്തന്നെയാണ്‌ ആ മൂളലിന്റെ ഉറവിടവും എന്നുവേണമെങ്കിലും സങ്കല്‌പ്പിക്കാമായിരുന്നു; പക്ഷേ അതൊരു വിഭ്രമമാകാനെ വഴിയുള്ളൂ, ശബ്ദം കേള്‍ക്കുന്നതു ദൂരെനിന്നാണല്ലോ. ഇടുങ്ങിയതും അനാര്‍ഭാടമായ കമാനങ്ങള്‍ താങ്ങുന്നതും, ഉയരമുള്ള അനലംകൃതമായ വാതിലുകള്‍ ഉള്ളിലേക്കു തിരിയുന്നതുമായ ആ ഇടനാഴികള്‍ ഗംഭീരമായ നിശബ്ദതയ്‌ക്ക്‌ വേണ്ടിമാത്രം സൃഷ്ടിച്ചവയാണെന്ന്‌ തോന്നിപ്പോയി; ഒരു കാഴ്‌ചബംഗ്ലാവിന്റെയോ ഗ്രന്ഥശാലയുടെയോ ഇടനാഴികളാണവ. പക്ഷേ നീതിന്യായക്കോടതിയല്ല ഇതല്ലങ്കില്‍പ്പിന്നെ ഞാനെന്തിനാണ്‌ ഇവിടെ വക്കീലിനെത്തിരഞ്ഞു നടക്കുന്നത്‌? അതിനുകാരണം, ഞാന്‍ എവിടെയും ഒരു വക്കീലിനെ അന്വേഷിച്ചുനടക്കുയാണ്‌ എന്നതത്രെ; അയാളെ എവിടെയും ആവശ്യമാണ്‌; മറ്റെങ്ങുമല്ലങ്കില്‍ കോടതിയിലെങ്കിലും അയാളുടെ ആവശ്യം വരും; കാരണം കോടതിയില്‍ വിധി കല്‌പിക്കുന്നത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാവണമല്ലൊ. നിയമം നടത്തുന്നത്‌ ന്യായം നോക്കാതെയും തോന്നിയതുപോലെയാണെന്നും വന്നാല്‍പ്പിന്നെ ജീവിതം അസാധ്യമാകും; കോടതി നിയമത്തിന്റെ പ്രതാപത്തെ അതിന്റെ പൂര്‍ണ്ണവ്യാപ്‌തിയില്‍ വ്യാപരിക്കാന്‍ അനുവദിക്കുന്നു എന്ന വിശ്വാസം നമുക്കുണ്ടായിരിക്കണം; അതിന്റെ ഒരേയൊരു കര്‍ത്താവ്യവും അതാണല്ലോ. നിയമത്തിനുള്ളില്‍ ആരോപണവും വക്കാലത്തും വിധികല്‌പിക്കലും മാത്രമേയുള്ളൂ; അതിന്മേല്‍ ഒരു വ്യക്തി നടത്തുന്ന ഏതിടപെടലും ഒരപരാധമായിട്ടാണു വരിക. വിധിനിര്‍ണ്ണയത്തിന്റെ കാര്യം പക്ഷെ വ്യത്യസ്‌തമാണ്‌; അങ്ങുമിങ്ങും നിന്ന്‌, സ്‌നേഹിതന്മാരിലും ശത്രുക്കളിലും നിന്ന്‌, കുടുംബത്തിലും പൊതുജീവിതത്തിലും നിന്ന്‌, നഗരത്തിലും ഗ്രാമത്തിലും നിന്ന്‌- ചുരുക്കത്തില്‍ സര്‍വ്വസ്ഥലത്തുനിന്നുമുള്ള അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ വിധി നിര്‍ണ്ണയിക്കുക. ഇവിടെ വക്കീലന്മാര്‍ അവശ്യം ആവശ്യമായ ഘടകമത്രെ; വക്കീലന്മാര്‍ എത്രയെങ്കിലുമുണ്ട്‌; ഏറ്റവും കേമന്മാരായ വക്കീലന്മാര്‍. ജീവനുള്ള ഒരു ഭിത്തിപോലെ അടുങ്ങിയടുങ്ങിയിരിക്കുകയാണവര്‍; ആ ജഡപ്രകൃതികളെ ഇളക്കിവിടുക എന്നത്‌ വലിയ അദ്ധ്വാനമത്രെ. പക്ഷെ വാദികള്‍, സൂത്രക്കാരായ ആ കുറുക്കന്മാര്‍, ഒളിഞ്ഞുനോട്ടക്കാരായ ആ കീരികള്‍, ആ കൊച്ചുചുണ്ടെലികള്‍-അവര്‍ ഏതിടുങ്ങിയ പഴുതിലൂടെയും കടന്നുപോകും; വക്കീലന്മാരുടെ കാലുകള്‍ക്കിടയിലൂടെയും അവര്‍ പാഞ്ഞുപോകും. അതിനാല്‍ ജാഗ്രത! ഞാന്‍ വന്നിരിക്കുന്നതെന്തിനാണ്‌? ഞാന്‍ വക്കീലന്മാരെ നോക്കിനടക്കുകയാണ്‌. പക്ഷേ ഈ നിമിഷം വരെ ഒരാളെയും കണ്ടുകിട്ടിയിട്ടില്ല; ആ കിഴവികള്‍ വരുന്നതും പോകുന്നതുമേ കാണാനുള്ളു. തിരഞ്ഞുനടക്കുകയായിരുന്നില്ലെങ്കില്‍ ഞാനിതിനകം ഉറങ്ങിപ്പോയേനേ. ശരിയായ സ്ഥലത്തല്ല ഞാന്‍ എത്തിയിരിക്കുന്നത്‌-കഷ്ടം, ശരിയായ സ്ഥലത്തല്ല ഞാനെത്തിയിരിക്കുന്നതെന്ന തോന്നല്‍ മനസ്സില്‍ നിന്നൊഴിവാക്കാന്‍ എനിക്കു കഴിയുന്നില്ല. ഞാന്‍ പോകേണ്ടിയിരുന്നത്‌ എല്ലാതരം ആള്‍ക്കാരും- നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുവരുന്നവര്‍, എല്ലാ വര്‍ഗ്ഗത്തിലും പെടുന്നവര്‍, എല്ലാ തൊഴിലും ചെയ്യുന്നവര്‍, എല്ലാ പ്രായത്തിലും പെട്ടവര്‍- ഒരുമിച്ചുകൂടൂന്ന ഒരു സ്ഥലത്താണ്‌; ദയാലുക്കളും, ശേഷിമാന്മാരും, എന്റെ കാര്യത്തില്‍ താല്‌പര്യമെടുക്കുന്നവരുമായ ആള്‍ക്കാരെ ഒരു ജനക്കൂട്ടത്തിനിടയില്‍ നിന്ന്‌ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കാനുള്ള അവസരം എനിക്കു കിട്ടേണ്ടതായിരുന്നു. ഒരു പക്ഷേ അതിനേറ്റവും യോജിച്ച സ്ഥലം ഒരു വലിയ ഉത്സവപ്പറമ്പായിരിക്കും; അതിനു പകരം ഞാന്‍ ഈ ഇടനാഴികളില്‍ ചുറ്റിപ്പറ്റിനടക്കുകയാണ്‌; ഇവിടെയാണെങ്കില്‍ ആ കിഴവികളെയേ കാണാനുള്ളു; അവര്‍ പോലും അധികമില്ല.' അതേ പഴയ മുഖങ്ങള്‍; ആ കുറച്ചു പേര്‍ പോലും, അവരുടെ ആ മന്ദഗതി ഇരിക്കെത്തന്നെ, എന്റെ പിടിയില്‍ വരുന്നുമില്ല; എന്നില്‍ നിന്നു വഴുതിമാറി, മഴമേഘങ്ങളെപ്പോലെ ഒഴുകിപ്പോവുകയാണവര്‍; എനിക്കറിയാത്ത കര്‍മ്മങ്ങളില്‍ വ്യാപൃതരാണവര്‍. എങ്കില്‍പ്പിന്നെ എന്തിനാണ്‌ ഞാന്‍ കവാടത്തിലെഴുതിവച്ചിരിക്കുന്ന ബോര്‍ഡുപോലും വായിച്ചുനോക്കാതെ നേരേ ഈ കെട്ടിടത്തിലേക്ക്‌ ഓടിവന്നു കയറി ഈ ഇടനാഴികളില്‍ എത്തിപ്പെടുകയും, വല്ലാത്തൊരു നിര്‍ബ്ബന്ധബുദ്ധിയോടെ ഇവിടെത്തന്നെ തങ്ങിനില്‍ക്കുകയും (കെട്ടിടത്തിനു മുന്നിലെത്തിയതും നടക്കല്ലുകള്‍ ഓടിക്കയറിയതുമൊന്നും എന്റെ ഓര്‍മ്മയിലേയില്ല!) ചെയ്യുന്നത്‌? പക്ഷേ മടങ്ങിപ്പോകാന്‍ എനിക്കു സാദ്ധ്യമല്ല; ഈ സമയനഷ്ടം, ഞാന്‍ തെറ്റായ പാതയിലായിരുന്നു എന്ന കുമ്പസാരം എനിക്കു താങ്ങാവുന്നതിലധികമായിരിക്കും. എന്ത്‌? ഹ്രസ്വവും ബദ്ധപ്പെട്ടതുമായ ഈ ജീവിതത്തിനിടയില്‍ ക്ഷമകെട്ട ആ മൂളലിന്റെ അകമ്പടിയോടെ കോണിപ്പടിയിറങ്ങി ഞാന്‍ ഓടണമെന്നോ? സാദ്ധ്യമല്ല. നിങ്ങള്‍ക്കനുവദിച്ചിരിക്കുന്ന സമയം എത്രയോ ഹ്രസ്വമാണ്‌; അതില്‍ ഒരു നിമിഷം നഷ്ടപ്പെടുത്തിയാല്‍ നിങ്ങളുടെ ജീവിതമാകെ നഷ്ടമായിക്കഴിഞ്ഞു; അതിലധികം ദൈര്‍ഘ്യം അതിനില്ല; നിങ്ങള്‍ക്കു നഷ്ടമാകുന്ന സമയത്തിന്റെ അത്ര ദൈര്‍ഘ്യമേ അതിനുള്ളു. ആയതുകൊണ്ട്‌ നിങ്ങള്‍ നടക്കാനിറങ്ങിക്കഴിഞ്ഞു എന്നാണെങ്കില്‍, എന്തുവന്നാലും അതു തുടര്‍ന്നുപോവുക; നിങ്ങള്‍ക്കു നേടാനേയുള്ളു, നഷ്ടപ്പെടാനൊന്നുമില്ല; നടന്നു നടന്നൊടുവില്‍ ഒരു കിഴുക്കാംതൂക്കായ ചരിവിനപ്പുറത്തേക്കു നിങ്ങള്‍ മറിഞ്ഞുവീണുവെന്നു വന്നേക്കാം. പക്ഷേ ഒന്നുരണ്ടടി നടന്നതിനുശേഷം നിങ്ങള്‍ പിന്തിരിഞ്ഞ്‌ കോണിപ്പടി ഇറങ്ങിയോടിയിരുന്നുവെങ്കില്‍ നിങ്ങള്‍ അപ്പോള്‍ത്തന്നെ താഴെവീഴുമായിരുന്നു- ഒരു പക്ഷേ എന്നല്ല, നിശ്ചയമായിത്തന്നെ. അതിനാല്‍ ഇടനാഴികളില്‍ യാതൊന്നും കണ്ടില്ലെന്നു വന്നാല്‍ വാതിലുകള്‍ തുറന്നുനോക്കുക; വാതിലുകള്‍ക്കു പിന്നിലും യാതൊന്നും കണ്ടില്ലെങ്കില്‍ മുകളില്‍ വേറെയും നിലകളുണ്ടല്ലോ; അവിടെയും യാതൊന്നും കണ്ടില്ലെങ്കില്‍, പേടിക്കേണ്ട, വീണ്ടും കോണിപ്പടി ഓടിക്കയറുക: നിങ്ങള്‍ കേറികൊണ്ടിരിക്കുന്നിടത്തോളം കാലം കോണിപ്പടികള്‍ അവസാനിക്കുകയില്ല; കയറിപ്പോകുന്ന കാലടികള്‍ക്കു ചുവട്ടില്‍ അവ മുകളിലേക്കു വളര്‍ന്നുകയറിക്കൊണ്ടേയിരിക്കും.
(1936)

വക്കീലന്മാരുടെ ആവശ്യകതയെക്കുറിച്ചുള്ള ആഖ്യാതാവിന്റെ ആലോചനകള്‍ക്കും ഏതെന്നു തെളിച്ചു പറയാത്ത ഒരു കെട്ടിടത്തിന്റെ ഇടനാഴികളില്‍ അവര്‍ക്കായി നടത്തിയ വിഫലമായ അന്വേഷണ ത്തിനും ശേഷം സംവാദരൂപത്തിലുള്ള ഒരു വിചിന്തനത്തിലേക്ക്‌ ആഖ്യാനം തിരിയുന്നു. ഈ പുതിയ വീക്ഷണത്തില്‍ ‘ഞാന്‍’ പുറത്തുള്ള ഒരു നിരീക്ഷകനായി സ്വയം മാറുന്നു. അവസാനമെത്തു ന്നതോടെ സൂക്ഷ്‌മമായ മറ്റൊരു തകിടം മറിച്ചിലും നടക്കുന്നുണ്ട്‌: സംഭാഷണം ഒരു പ്രഭാഷണമായി മാറുകയും, വക്കീലിനെ അന്വേഷിച്ചു വന്നയാള്‍ സ്വന്തം പ്രതിനിധി എന്ന സ്ഥാനം കൂടി ഏറ്റെടുക്കുകയുമാ ണ്‌; തന്നോടെന്ന പോലെ തനിക്കു വേണ്ടിക്കൂടിയുമാണ്‌ അയാള്‍ സംസാരിക്കുന്നത്‌. ആജ്ഞാസ്വരത്തില്‍ അയാള്‍ തന്നെത്തന്നെ ഉപ ദേശിക്കുകയാണ്‌, ഫലം അനിശ്ചിതമാണെങ്കില്‍ക്കൂടി താഴെയും മുക ള്‍നിലകളി ലും കോണിപ്പടികളിലും അന്വേഷണം തുടരാന്‍: “നിങ്ങള്‍ കയറിക്കൊണ്ടേയിരിക്കുന്നിടത്തോളം കാലം കോണിപ്പടികള്‍ അവ സാനിക്കുകയുമില്ല; കയറുന്ന കാലടികള്‍ക്കടിയില്‍ അവ വളര്‍ന്നുക യറിക്കൊണ്ടേയിരിക്കും.” ഉത്തമപുരുഷനായ ‘ഞാനി’ല്‍ നിന്ന്‌ മദ്ധ്യമ പുരുഷനായ ‘നിങ്ങളി’ലേക്കുള്ള ഈ മാറ്റം ഊന്നുന്നത്‌ ആഖ്യാതാ വിന്റെ സന്ദിഗ്‌ധാവസ്ഥയിലാണ്‌. അടിസ്ഥാനപരമായി ഒരു സ്ഥാന മാറ്റം, ഉത്തരവാദിത്തത്തിന്റെ വച്ചുമാറല്‍ നടക്കുകയാണ്‌. കാഫ്‌ക കഥാപുരുഷനെ തന്നില്‍ നിന്നു തന്നെ ഇറങ്ങിപ്പോരാന്‍, മുകളിലേക്കു കയറിപ്പോകുമ്പോള്‍ത്തന്നെ കഥയില്‍ നിന്നിറങ്ങിപ്പോരാനും വിടുകയാണ്‌. തന്റെ കഥാഖ്യാനത്തിന്റെ ഘടകമായ പരിപ്രേക്ഷ്യങ്ങളുടെ സാധ്യതകളും പരിമിതികളും കണ്ടെത്തുന്നതിന്‌ കഥയെ തുറന്നിടുകയുമാണദ്ദേഹം.
(Doreen Densky- Proxies in Kafka)