Monday, December 7, 2015

ഒക്റ്റേവിയോ പാസ് - തിരയുടെ കൂടെ എന്റെ ജീവിതം




ഞാൻ ആ കടലു വിട്ടു പോരുമ്പോൾ ഒരു തിര മറ്റുള്ളവയെ പിന്നിലാക്കി മുന്നിലേക്കു കയറിവന്നു. മെലിഞ്ഞു കിളരം വച്ച  ഒരു തിര. പാറുന്ന പാവാടത്തുമ്പുകളിൽ പിടിച്ചുവലിച്ചു വിലക്കാൻ നോക്കിയ മറ്റു തിരകളുടെ ഒച്ചവയ്പുകൾ കാര്യമാക്കാതെ അവൾ എന്റെ കൈത്തണ്ടയിൽ കടന്നുപിടിച്ച് തുള്ളിച്ചാടിക്കൊണ്ട് എന്റെയൊപ്പം വന്നു. എനിക്കവളോട് അപ്പോൾ ഒന്നും പറയാൻ തോന്നിയില്ല; കാരണം, കൂട്ടുകാരുടെ മുന്നിൽ വച്ച് അവളെ നാണം കെടുത്തുന്നതിൽ എനിക്കു വിഷമമുണ്ടായിരുന്നു. തന്നെയുമല്ല, മുതിർന്ന തിരകളുടെ രൂക്ഷമായ നോട്ടങ്ങൾ എന്നെ തളർത്തുകയും ചെയ്തു. 

പട്ടണത്തിലെത്തിയപ്പോൾ ഇതു നടക്കാത്ത കാര്യമാണെന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു;ഇന്നു വരെ കടലു വിട്ടു പോയിട്ടില്ലാത്ത ഒരു തിരയുടെ നിഷ്കളങ്കതയ്ക്കു സങ്കല്പിക്കാൻ പറ്റുന്നതല്ല നഗരജീവിതം. അവൾ എന്നെ ഗൗരവത്തോടെ നോക്കി: ഇല്ല, അവൾ തീരുമാനമെടുത്തു കഴിഞ്ഞു. അവൾക്കിനി മടങ്ങിപ്പോകാനാവില്ല. ഞാൻ മയത്തിൽ പറഞ്ഞുനോക്കി, കടുപ്പിച്ചു പറഞ്ഞുനോക്കി, കുത്തുവാക്കു പറഞ്ഞുനോക്കി. അവൾ കരഞ്ഞു, അലറിക്കരഞ്ഞു, എന്നെ കെട്ടിപ്പിടിച്ചു, എന്നെ ഭീഷണിപ്പെടുത്തി. എനിക്കു ക്ഷമ പറയേണ്ടി വന്നു.

അടുത്ത ദിവസം എന്റെ കഷ്ടപ്പാടുകൾ തുടങ്ങി. കണ്ടക്ടറുടെ, യാത്രക്കാരുടെ, പോലീസിന്റെ കണ്ണിൽ പെടാതെ എങ്ങനെയാണു ഞങ്ങൾ ട്രെയിനിൽ കയറുക? ട്രെയിനിൽ തിരകളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് റയിൽവേ നിയമങ്ങൾ ഒന്നും പറയുന്നില്ലെന്നതു ശരി തന്നെ; എന്നാൽ പിടിക്കപ്പെട്ടാൽ ആ പ്രവൃത്തിയെ എങ്ങനെയാണവർ കൈകാര്യം ചെയ്യുക എന്നതിന്റെ സൂചനയുമായിരുന്നു ആ മൗനം. ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം വണ്ടി പുറപ്പെടുന്നതിന്‌ ഒരു മണിക്കൂർ മുമ്പേ ഞാൻ സ്റ്റേഷനിലെത്തി സീറ്റു പിടിച്ചു; എന്നിട്ട്, ആരും നോക്കുന്നില്ലെന്നുറപ്പാക്കിക്കൊണ്ട്, കുടിക്കാനുള്ള വെള്ളത്തിന്റെ ടാങ്ക് ഞാൻ കാലിയാക്കി; പിന്നെ കരുതലോടെ എന്റെ കൂട്ടുകാരിയെ അതിലേക്കൊഴിച്ചു. 

ആദ്യത്തെ സംഭവമുണ്ടാകുന്നത് അടുത്തിരുന്ന അച്ഛനമ്മമാരുടെ കുട്ടികൾ ഉച്ചത്തിൽ തങ്ങളുടെ ദാഹം പ്രഖ്യാപിക്കുമ്പോഴാണ്‌. ഞാൻ അവരെ പിടിച്ചിരുത്തിയിട്ട് പലഹാരവും ലെമണേഡുമൊക്കെ വാഗ്ദാനം ചെയ്തു. അവർ അതു സ്വീകരിക്കുമെന്ന മട്ടായപ്പോഴാണ്‌ ദാഹാർത്തയായ മറ്റൊരു യാത്രക്കാരി വരുന്നത്.  ഞാൻ അവരേയും ക്ഷണിക്കാൻ തുടങ്ങിയെങ്കിലും ഒപ്പമുള്ളയാളിന്റെ നിശിതമായ നോട്ടം കണ്ടു ഞാൻ പിന്മാറി. ആ സ്ത്രീ ഒരു പേപ്പർ കപ്പുമെടുത്ത് ടാങ്കിനടുത്തു ചെന്ന് ടാപ്പ് തിരിച്ചു. കപ്പ് പാതി നിറയുന്നതിനു മുമ്പേ ഞാൻ ഓടി അവർക്കും എന്റെ സ്നേഹിതയ്ക്കുമിടയിൽ ചെന്നു നിന്നു. സ്ത്രീ അമ്പരപ്പോടെ എന്നെ നോക്കി. ഞാൻ അവരോടു ക്ഷമാപണം പറയുന്നതിനിടയ്ക്ക് ഒരു കുട്ടി ചെന്ന് വീണ്ടും ടാപ്പു തുറന്നു. ബലം പ്രയോഗിച്ച് ഞാൻ അതടച്ചു. സ്ത്രീ കപ്പ് ചുണ്ടോടപ്പിച്ചു:

“അയ്യേ, ഈ വെള്ളത്തിനു വല്ലാത്ത ഉപ്പുരസം!“

കുട്ടിയും അതാവർത്തിച്ചു. അവിടവിടെയായി  യാത്രക്കാർ എഴുന്നേറ്റു തുടങ്ങി. സ്ത്രീയുടെ ഭർത്താവ് കണ്ടക്ടറെ വിളിച്ചു:

”ഈയാൾ വെള്ളത്തിൽ ഉപ്പു കലക്കി.“

കണ്ടക്ടർ ഇൻസ്പെക്ടറെ വിളിച്ചു:

”അപ്പോ, താൻ വെള്ളത്തിൽ എന്തോ  ചേർത്തുവല്ലേ?“

ഇൻസ്പെക്ടർ പോലീസിനെ വിളിച്ചു:

”താനപ്പോൾ വെള്ളത്തിൽ വിഷം കലക്കി, അല്ലേ?“

പോലീസുകാരൻ പിന്നെ ക്യാപ്റ്റനെ വിളിച്ചു:

”അപ്പോൾ, താനാണോ വിഷം കലക്കിയത്?“

ക്യാപ്റ്റൻ മൂന്ന് അന്വേഷണോദ്യോസ്ഥന്മാരെ വരുത്തി. യാത്രക്കാരുടെ തുറിച്ചുനോട്ടങ്ങൾക്കും കുശുകുശുക്കലുകൾക്കുമിടയിൽ അവരെന്നെ ഒരൊഴിഞ്ഞ കമ്പാർട്ടുമെന്റിലേക്കു കൊണ്ടുപോയി. 

അടുത്ത സ്റ്റേഷനിൽ ഇറക്കിയിട്ട് അവരെന്നെ വലിച്ചിഴച്ചു ജയിലിലിട്ടു. നീണ്ടു നീണ്ട ചോദ്യം ചെയ്യലുകളല്ലാതെ ദിവസങ്ങളോളം ആരുമെന്നോടു മിണ്ടിയില്ല. നടന്ന കാര്യം പറഞ്ഞിട്ടും ആരുമെന്നെ വിശ്വസിച്ചില്ല, ജയിലർ പോലും: അയാൾ തല കുലുക്കിക്കൊണ്ടു പറയുകയാണ്‌: ”കേസ് സീരിയസ്സാണ്‌, വളരെ സീരിയസ്സാണ്‌. താൻ കുട്ടികളെ വിഷം കൊടുത്തു കൊല്ലാൻ നോക്കുകയായിരുന്നില്ലേ?“

ഒരു ദിവസം അവരെന്നെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ”തന്റെ കേസ് കുറച്ചു വിഷമം പിടിച്ചതാണ്‌,“ അദ്ദേഹവും ആവർത്തിച്ചു, ”ഞാൻ തന്നെ ക്രിമിനൽ ജഡ്ജിയുടെ മുന്നിലേക്കു വിടുന്നു.“

ഒരു കൊല്ലം കഴിഞ്ഞു. ഒടുവിൽ അവരെന്റെ കേസ് വിചാരണയ്ക്കെടുത്തു. ആർക്കും അപായമൊന്നും പറ്റാത്തതിനാൽ എനിക്കു കിട്ടിയ ശിക്ഷ ലഘുവായിരുന്നു. കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്റെ മോചനത്തിന്റെ ദിവസമെത്തി. 

വാർഡൻ എന്നെ അകത്തേക്കു വിളിച്ചു:

“ശരി, തനിക്കു പോകാം. തനിക്കു ഭാഗ്യമുണ്ട്. ഭാഗ്യം കൊണ്ടാണ്‌ ആർക്കും ജീവഹാനി പറ്റാതിരുന്നത്. പക്ഷേ ഇനി ഇതാവർത്തിച്ചാൽ താൻ വലിയ വില കൊടുക്കേണ്ടി വരും...”

മറ്റുള്ളവരെപ്പോലെ അയാളും എന്നെ ഗൗരവത്തോടെ തറപ്പിച്ചുനോക്കി.

അന്നു തന്നെ ഉച്ചയ്ക്കുള്ള ട്രെയിനിൽ മണിക്കൂറുകൾ നീണ്ട അസ്വസ്ഥമായ യാത്രയ്ക്കു ശേഷം ഞാൻ മെക്സിക്കോ നഗരത്തിലെത്തി. ഒരു ടാക്സി പിടിച്ച് ഞാൻ വീട്ടിലെത്തി. ഫ്ളാറ്റിന്റെ വാതില്ക്കലെത്തുമ്പോൾ ഉള്ളിൽ നിന്ന് ചിരിയും പാട്ടും ഞാൻ കേട്ടു. എനിക്ക് നെഞ്ചിലൊരു വേദന തോന്നി, ആശ്ചര്യം ഒരു തിര പോലെ നമ്മുടെ നെഞ്ചിൽ വന്നിടിക്കുന്നപോലെ: പണ്ടേപ്പോലെ ചിരിച്ചും പാടിയും കൊണ്ട് എന്റെ കൂട്ടുകാരിയുണ്ട് അവിടെ നില്ക്കുന്നു!

“നീയെങ്ങനെ തിരിച്ചെത്തി?”

“ലളിതം: ട്രെയിനിൽ. ഞാൻ വെറും ഉപ്പുവെള്ളമാണെന്നു തീർച്ച വരുത്തിയിട്ട് ഒരാൾ എന്നെയെടുത്ത് എഞ്ചിനിൽ ഒഴിച്ചു. അതൊരു ദുർഘടയാത്രയായിരുന്നു: പെട്ടെന്നു ഞാൻ ആവി കൊണ്ടുള്ള ഒരു വെള്ളപ്പീലിയായി; പിന്നെ ഞാൻ ഒരു നേർത്ത മഴയായി എഞ്ചിനു മേൽ വീണു, ഞാൻ ഒരുപാടു മെലിഞ്ഞുപോയി. എനിക്കൊരുപാടു തുള്ളികൾ നഷ്ടമായി.”

അവളുടെ സാന്നിദ്ധ്യം എന്റെ ജീവിതമാകെ മാറ്റിമറിച്ചു. ഇരുളടഞ്ഞ ഇടനാഴികളും പൊടി പിടിച്ച ഫർണീച്ചറും മാത്രമുണ്ടായിരുന്ന ഒരു വീട് കാറ്റും വെളിച്ചവും, നീലയും പച്ചയുമായ പ്രത്ഫലനങ്ങളും കൊണ്ടു നിറഞ്ഞു; മുഴക്കങ്ങളുടെയും മാറ്റൊലികളുടെയും അസംഖ്യവും സന്തുഷ്ടവുമായ ഒരു ജനത. ഒരു തിരയാണെങ്കിലും എത്ര തിരകളാണത്! ഒരു ചുമരിനെ, ഒരു നെഞ്ചിനെ, നുരയുടെ കിരീടമണിയിച്ച ഒരു നെറ്റിത്തടത്തെ അതൊരു കടലോരമോ കടല്പാറയോ കടൽത്തുറയോ ആക്കി മാറ്റുകയുമാണത്! പരിത്യജിക്കപ്പെട്ട മൂലകൾ പോലും, പൊടിയും ചവറും നിറഞ്ഞ ഹീനമായ മൂലകൾ പോലും അവളുടെ നേർത്ത വിരലുകളുടെ സ്പർശമറിഞ്ഞു. എന്തിനുമേതിനും ചിരി പൊട്ടി, എവിടെയും പല്ലുകളുടെ വെണ്മ തിളങ്ങി. പഴകിയ മുറികളിലേക്കു സൂര്യൻ സന്തോഷത്തോടെ കടന്നുവന്നു; മറ്റു വീടുകളും ആ പ്രദേശവും നഗരവും രാജ്യവും വിട്ടുപോയിട്ടും എത്രയോ മണിക്കൂറുകൾ അതെന്റെ വീട്ടിൽ തങ്ങിനിന്നു! ചില രാത്രികളിൽ, വളരെ വൈകി, സൂര്യൻ എന്റെ വീട്ടിൽ നിന്ന് ഒളിച്ചിറങ്ങിപ്പോകുന്നത് നക്ഷത്രങ്ങൾ ഞെട്ടലോടെ കണ്ടുനിന്നിട്ടുണ്ട്.

പ്രണയം ഒരു കളിയായിരുന്നു, ഒരു നിരന്തരസൃഷ്ടി. സർവതും ഒരു കടലോരവും പൂഴിമണ്ണും ഒരിക്കലും പുതുമ മാറാത്ത വിരിപ്പുകളുള്ള കിടക്കയുമായിരുന്നു. ഞാൻ പുണർന്നാൽ അഭിമാനം കൊണ്ടവൾ ഉരുണ്ടുകൂടും, ഒരു പോപ്ളാർ മരത്തിന്റെ ദ്രവകാണ്ഡം പോലെ അവിശ്വസനീയമായ ഉയരത്തിലേക്കു വളരും, പിന്നെ ആ കൃശത വെൺതൂവലുകളുടെ ഒരു ജലധാരയായി, ചിരികളുടെ ഒരു പീലിക്കെട്ടായി എന്റെ തലയിലും പുറത്തും പൊഴിയും, വെണ്മ കൊണ്ടെന്നെ പൊതിയും. ചിലപ്പോഴവൾ എനിക്കു മുന്നിൽ നിവർന്നു കിടക്കും, ചക്രവാളം പോലെ നിസ്സീമമായി; ഒടുവിൽ ഞാൻ തന്നെയും ചക്രവാളവും മൗനവുമാവും. നിറഞ്ഞും പുളഞ്ഞും സംഗീതം പോലെ, ഏതോ വിപുലാധരങ്ങൾ പോലെ അവളെന്നെ പൊതിയും.

ലാളനകളുടെ, മന്ത്രണങ്ങളുടെ, ചുംബനങ്ങളുടെ വരവും പോക്കുമായിരുന്നു അവളുടെ സാന്നിദ്ധ്യം. അവളിലേക്കെടുത്തുചാടുമ്പോൾ ആകെ മുങ്ങിനനയുന്ന ഞാൻ ഒന്നു കണ്ണു ചിമ്മുന്ന നേരത്തിനിടയ്ക്കു കാണാം, തല ചുറ്റിക്കുന്നൊരുയരത്തിൽ നിഗൂഢമായൊരു വിധം ആകാശത്തു തങ്ങിനില്ക്കുന്നതും പിന്നെ ഒരു തൂവലെന്ന പോലെ ഉണങ്ങിയ നിലത്തു പതിയെ വന്നുപതിക്കുന്നതും. ആ ജലത്തിന്റെ തൊട്ടിലാട്ടത്തിൽ കിടന്നുറങ്ങുന്നതിനോടു സാമ്യപ്പെടുത്താവുന്നതായി ഒന്നുമില്ല; ഉണ്ടെങ്കിലത്, ചിരിച്ചുല്ലസിക്കുന്ന വെളിച്ചത്തിന്റെ ഒരായിരം ചാട്ടയടികളേറ്റ്, അടക്കിച്ചിരിയുടെ ഒരായിരം പ്രഹരങ്ങളേറ്റ് ഉറക്കത്തിൽ നിന്നുണരുക എന്നതു മാത്രം.

എന്നിട്ടുകൂടി അവളുടെ സത്തയുടെ ഉള്ളിലേക്കിറങ്ങാൻ എനിക്കു കഴിഞ്ഞതേയില്ല. വേദനയുടെയും മരണത്തിന്റെയും നഗ്നതയിൽ സ്പർശിക്കാൻ എനിക്കു കഴിഞ്ഞില്ല. തിരകൾക്കതുണ്ടാവില്ലെന്നാവാം, സ്ത്രീയെ വിധേയയും നശ്വരയുമാക്കുന്ന ആ നിഗൂഢമർമ്മം, സർവ്വതും പിണഞ്ഞുചേരുകയും കെട്ടുപിണയുകയും പിന്നെ നിവരുകയും ഒടുവിൽ മൂർച്ഛിക്കുകയും ചെയ്യുന്ന ആ വൈദ്യുതമുകുളം. അവളുടെ വൈകാരികത, സ്ത്രീകളുടേതു പോലെ, അലകളായി പടർന്നു; പക്ഷേ ഒരേ കേന്ദ്രത്തിൽ നിന്നു പുറപ്പെടുന്ന വൃത്തങ്ങളായിട്ടല്ല, ഓരോ തവണയും പുറത്തേക്കു പുറത്തേക്കു വ്യാപിക്കുന്ന, മറ്റു നക്ഷത്രമണ്ഡലങ്ങളിലേക്കെത്തുന്ന വിഷമകേന്ദ്രവൃത്തങ്ങളായി. അവളെ പ്രേമിക്കുക എന്നാൽ വിദൂരസമ്പർക്കങ്ങളിലേക്കു നീളുക എന്നായിരുന്നു, ഉണ്ടെന്നു നാം സംശയിക്കുക പോലും ചെയ്യാത്ത നക്ഷത്രങ്ങളൊത്തു സ്പന്ദിക്കുക എന്നായിരുന്നു. പക്ഷേ അവളുടെ മദ്ധ്യബിന്ദു...ഇല്ല, അവൾക്കങ്ങനെയൊരു കേന്ദ്രബിന്ദു ഉണ്ടായിരുന്നില്ല, എന്നെ ഉള്ളിലേക്കു വലിച്ചെടുത്തു ശ്വാസം മുട്ടിക്കുന്ന ചുഴലി പോലെ ഒരു ശൂന്യത മാത്രം.

അടുത്തടുത്തു നിവർന്നുകിടന്ന് ഞങ്ങൾ സ്വകാര്യങ്ങളും മന്ത്രണങ്ങളും മന്ദഹാസങ്ങളും കൈമാറി. ഒരു ചുരുളു പോലെ എന്റെ നെഞ്ചിൽ വന്നുവീഴുന്ന അവൾ പിന്നെ അവിടെ മർമ്മരങ്ങളുടെ സസ്യജാലം പോലെ വിടരുകയായി. ഒരു കുഞ്ഞു ശംഖു പോലെ എന്റെ കാതിൽ അവൾ പാടി. അവൾ വിനീതയായി, സുതാര്യയായി; ഒരു കൊച്ചുജീവിയെപ്പോലെ എന്റെ കാലടികളിൽ പറ്റിപ്പിടിച്ചവൾ കിടന്നു, അലയടങ്ങിയ ജലം പോലെ. ഉള്ളിലെ ചിന്തകളെല്ലാം വായിച്ചെടുക്കാവുന്നത്ര അവൾ തെളിഞ്ഞതായിരുന്നു.

ചില രാത്രികളിൽ അവളുടെ ചർമ്മം മിന്നാമിനുങ്ങിന്റേതു പോലെ ഭാസുരമാകും; അപ്പോൾ അവളെ ആശ്ളേഷിക്കുക അഗ്നി കൊണ്ടു പച്ച കുത്തിയ രാത്രിയുടെ ഒരു ഖണ്ഡത്തെ ആശ്ളേഷിക്കുന്നതു പോലെയായിരുന്നു. മറ്റു ചിലപ്പോൾ അവൾ കറുമ്പിയും കടുപ്പക്കാരിയുമാകും. ഓർത്തിരിക്കാത്ത നേരത്താണവൾ അലറുക, ഞരങ്ങുക, പിടയുക. അവളുടെ രോദനങ്ങൾ അയല്ക്കാരെ ഉണർത്തുന്നതായിരുന്നു. അവളുടെ കരച്ചിൽ കേട്ട് കടല്ക്കാറ്റു വന്ന് വീടിന്റെ വാതില്പാളിയിൽ മാന്തും, അല്ലെങ്കിൽ മേല്ക്കൂരയിൽ കയറി ഉച്ചത്തിൽ പിച്ചും പേയും പറയും. മൂടിക്കെട്ടിയ ദിവസങ്ങളിൽ അവൾക്കാകെ ഈറ പിടിയ്ക്കും; അപ്പോഴവൾ മേശയും കസേരയും തല്ലിപ്പൊട്ടിക്കും, അസഭ്യങ്ങൾ വിളിച്ചുപറയും, അധിക്ഷേപങ്ങളും നരച്ചതും പച്ചച്ചതുമായ പതയും കൊണ്ട് എന്നെ പൊതിയും. അവൾ കാറിത്തുപ്പി, അലറിക്കരഞ്ഞു, ശാപങ്ങളും പ്രവചനങ്ങളും എടുത്തെറിഞ്ഞു. ചന്ദ്രന്റെ, നക്ഷത്രങ്ങളുടെ, അന്യഗോളങ്ങളുടെ സ്വാധീനത്തിനനുസരിച്ച് അവളുടെ മനോഭാവങ്ങളും അവളുടെ ആകാരവും മാറിമാറിക്കൊണ്ടിരുന്നു. എനിക്കത് അതിവിചിത്രമായിത്തോന്നി; അതു പക്ഷേ, കടലിന്റെ ഏറ്റിറക്കങ്ങൾ പോലെ മാരകവുമായിരുന്നു.

അവൾ പിന്നെ ഏകാന്തതയെക്കുറിച്ചു പരാതി പറയാൻ തുടങ്ങി. ചിപ്പികളും ശംഖുകളും രോഷത്തിന്റെ നാളുകളിൽ അവൾ തകർത്ത കൊച്ചു തോണികളും പെറുക്കി ഞാൻ വീടു നിറച്ചു. (ബിംബങ്ങളുടെ കേവുഭാരവുമായി ഓരോ രാത്രിയിലും എന്റെ നെറ്റിത്തടത്തിൽ നിന്നു കടവു വിട്ട എത്രയെത്ര നൗകകളാണ്‌ അവളുയർത്തിയ ഘോരമോ സൗമ്യമോ ആയ ചുഴലിക്കാറ്റുകളിൽ പെട്ടു മുങ്ങിത്താണത്!) എത്രയെത്ര കുഞ്ഞുനിധികളാണ്‌ അക്കാലത്തെനിക്കു നഷ്ടമായത്! പക്ഷേ എന്റെ തോണികളും ചിപ്പികളുടെ മൗനഗാനവും കൊണ്ട് അവൾ തൃപ്തയായില്ല. മത്സ്യങ്ങളുടെ ഒരു കോളണി തന്നെ എനിക്കെന്റെ വീട്ടിൽ സ്ഥാപിക്കേണ്ടിവന്നു. അവ എന്റെ കൂട്ടുകാരിയിൽ നീന്തിനടക്കുന്നതും അവളുടെ മുലകളിൽ തഴുകുന്നതും അവളുടെ തുടകൾക്കിടയിൽ കിടന്നു മയങ്ങുന്നതും മിന്നുന്ന നിറപ്പൊട്ടുകൾ കൊണ്ടവളുടെ മുടിയലങ്കരിക്കുന്നതും അസൂയയില്ലാതെയല്ല ഞാൻ നോക്കിനിന്നതും. 

ആ മത്സ്യങ്ങളിൽ ചിലത് എത്രയും ഘോരവും ബീഭത്സവുമായിരുന്നു; തറഞ്ഞ കൂറ്റൻ കണ്ണുകളും അറുക്കവാൾ പോലത്തെ വായകളുമുള്ള രക്തദാഹികൾ, അക്വേറിയം വ്യാഘ്രങ്ങൾ. അവയോടൊപ്പം കൂത്താടുന്നതിൽ ആനന്ദം കണ്ടെത്താൻ എന്റെ കൂട്ടുകാരിയെ പ്രേരിപ്പിച്ച മാനസികവൈകല്യമേതാണെന്ന് എനിക്കൊരു പിടിയുമില്ല; ഒരു ലജ്ജയുമില്ലാതെ അവൾ അവയോടു കാണിച്ച അടുപ്പത്തിന്റെ പൊരുൾ തിരഞ്ഞുപോകാൻ എനിക്കു താല്പര്യവുമില്ല. ആ ബീഭത്സജീവികളുമായി മണിക്കൂറുകൾ കണക്കിനാണ്‌ അവൾ മുറിയിൽ അടച്ചിട്ടു കഴിഞ്ഞത്. ഒരു ദിവസം എനിക്കെന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഞാൻ കതകു തള്ളിത്തുറന്ന് അവയ്ക്കു മേൽ ചാടിവീണു. അവ പ്രേതങ്ങളെപ്പോലെ മെയ്‌വഴക്കത്തോടെ എന്റെ കൈകൾക്കിടയിൽ നിന്നു വഴുതിപ്പോകുമ്പോൾ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ ഇടിച്ചുവീഴ്ത്തി. ഞാനിതാ മുങ്ങിച്ചാവുന്നു, ഞാൻ മരണത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്നെനിക്കു തോന്നിത്തുടങ്ങുമ്പോഴാണ്‌ അവളെന്നെ സാവധാനം കരയിലേക്കു നിക്ഷേപിക്കുന്നത്; എനിക്കു കാര്യങ്ങളറിയില്ല എന്നു പറഞ്ഞുകൊണ്ട് അവളെന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ ദുർബലനായെന്ന്, ക്ഷീണിതനായെന്ന്, അപമാനിതനായെന്ന് എനിക്കു തോന്നി. അതേ സമയം അവളുടെ മാംസളതയുടെ സുഖത്തിൽ എന്റെ കണ്ണുകളടയുകയും ചെയ്തു; അവളുടെ സ്വരമാധുര്യം അത്രയ്ക്കായിരുന്നു, അവളെന്നോടു പറഞ്ഞത് മുങ്ങിമരിച്ചവരുടെ ഹൃദ്യമായ മരണത്തെക്കുറിച്ചുമായിരുന്നു. സ്വബോധം വീണ്ടെടുത്തപ്പോൾ ഞാനവളെ ഭയക്കാനും വെറുക്കാനും തുടങ്ങി.

ഞാൻ സ്വന്തം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ നടക്കുകയായിരുന്നു. ഞാൻ വീണ്ടും കൂട്ടുകാരെ പോയിക്കാണാനും എനിക്കു പ്രിയപ്പെട്ട പഴയ ബന്ധങ്ങൾ പുതുക്കാനും തുടങ്ങി. ഞാൻ എന്റെ മുമ്പത്തെ ഒരു കാമുകിയെ കണ്ടു. മറ്റാരോടും പറയില്ലെന്ന് അവളെക്കൊണ്ട് ആണയിടീച്ച ശേഷം ഞാൻ അവളോട് തിരയുമൊത്തുള്ള എന്റെ ജീവിതത്തെക്കുറിച്ചു പറഞ്ഞു. ഒരു പുരുഷനെ രക്ഷപ്പെടുത്താൻ അവസരം കിട്ടുക എന്നതിനേക്കാൾ സ്ത്രീകളുടെ മനസ്സിളക്കുന്ന മറ്റൊന്നില്ല. എന്റെ രക്ഷക തനിക്കറിയാവുന്ന വിദ്യകളൊക്കെ പ്രയോഗിച്ചു; ഒരു സ്ത്രീയ്ക്ക്, പരിമിതമായ ഉടലുകളും ആത്മാക്കളും മാത്രം കൈയിലുവൾക്ക് എന്നും മാറിക്കൊണ്ടിരിക്കുന്ന എന്റെ കൂട്ടുകാരിയെ അഭിമുഖീകരിക്കുമ്പോൾ എന്തു ചെയ്യാൻ കഴിയും? നിരന്തരമായ രൂപാന്തരങ്ങൾക്കിടയിലും അവൾ അവളായിത്തന്നെ ഇരിക്കുകയുമാണ്‌.

മഞ്ഞുകാലം വന്നു. ആകാശത്തിനു നരച്ച നിറമായി. നഗരത്തിനു മേൽ പുകമഞ്ഞിറങ്ങി. ചാറ്റമഴ തുള്ളികളുറഞ്ഞ് പെയ്തുകൊണ്ടിരുന്നു. എന്റെ കൂട്ടുകാരി എന്നും രാത്രിയിൽ അലറിവിളിക്കാൻ തുടങ്ങി.

പകൽ മുഴുവൻ അവൾ ഒന്നും മിണ്ടാതെ, ദുർമുഖം കാണിച്ചുകൊണ്ട്  ഒഴിഞ്ഞുമാറിയിരിക്കും, ഒരു മൂലയ്ക്കിരുന്നു പിറുപിറുക്കുന്ന കിഴവിയെപ്പോലെ. അവൾ തണുത്തു; അവളുടെ കൂടെ കിടക്കുക എന്നാൽ രാത്രി മുഴുവൻ തണുത്തു വിറയ്ക്കുക എന്നായിരുന്നു, സ്വന്തം രക്തവും മജ്ജയും ചിന്തകളും പതുക്കെപ്പതുക്കെ തണുത്തുമരവിക്കുന്നതറിയുക എന്നായിരുന്നു. അവൾ അഗാധമായി, അപ്രാപ്യയായി, അസ്വസ്ഥയായി. പലപ്പോഴും ഞാൻ വീട്ടിൽ നിന്നു മാറിനിന്നു; ഓരോ തവണയും എന്റെ അസാന്നിദ്ധ്യത്തിന്റെ ദൈർഘ്യം കൂടിവന്നു. അവൾ തന്റെ മൂലയ്ക്കിരുന്നു നിർത്തില്ലാതെ അലമുറയിട്ടുകൊണ്ടിരുന്നു. ഉരുക്കു പോലത്തെ പല്ലുകളും ദ്രവിപ്പിക്കുന്ന നാവും കൊണ്ട് അവൾ ചുമരുകൾ കാർന്നുകാർന്നു വീഴ്ത്തി. എന്നെ ശകാരിച്ചും വിലപിച്ചും അവൾ രാത്രികൾ കഴിച്ചു. അവൾ പേടിസ്വപ്നങ്ങൾ കണ്ടു, ജ്വരസ്വപ്നങ്ങളിൽ പൊള്ളുന്ന കടലോരങ്ങളും സൂര്യനും കണ്ടു. അവൾ സ്വപ്നങ്ങളിൽ ധ്രുവദേശങ്ങൾ കണ്ടു; താൻ കൂറ്റനൊരു മഞ്ഞുകട്ടയായി രൂപം മാറിയതായും മാസങ്ങൾ ദീർഘിച്ച രാത്രികളിൽ കറുത്ത ആകാശത്തിനു ചുവട്ടിൽ ഒഴുകിനടക്കുന്നതായും സ്വപ്നം കണ്ടു. അവളെന്നെ അധിക്ഷേപിച്ചു. അവൾ ശപിക്കുകയും ചിരിക്കുകയും അട്ടഹാസച്ചിരികളും ഭൂതരൂപങ്ങളും കൊണ്ട് വീടു നിറയ്ക്കുകയും ചെയ്തു. വൈദ്യുതി പോലെ തൊടുന്നതെന്തിനേയും അവൾ കരിക്കട്ടയാക്കി. താനുരുമ്മിയതെന്തിനേയും അമ്ളം കൊണ്ടവൾ അലിയിച്ചു. അവളുടെ അഴകാർന്ന കൈകൾ എന്നെ കഴുത്തു ഞെരിച്ചുകൊല്ലുന്ന പരുക്കൻ കയറുകളായി. പച്ചനിറം പൂണ്ട, വഴങ്ങുന്ന ഉടൽ തല്ലിയിട്ടും തല്ലിയിട്ടും ദാഹം തീരാത്ത ചാട്ടവാറായി. ഞാൻ അവിടെ നിന്നു പലായനം ചെയ്തു. ബീഭത്സരൂപികളായ ആ മത്സ്യങ്ങൾ കൊലച്ചിരി ചിരിക്കുകയായിരുന്നു.

അവിടെ, ആ മലകളിൽ, നെടിയ പൈൻ മരങ്ങൾക്കും കൊല്ലികൾക്കുമിടയിൽ സ്വാതന്ത്ര്യത്തിന്റെ ചിന്ത പോലെ നേർത്ത, തണുത്ത വായു ഞാൻ ഉള്ളിലാക്കി. ഒരു മാസത്തിനൊടുവിൽ ഞാൻ മടങ്ങിപ്പോയി. ഞാൻ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ആ മഞ്ഞുകാലത്തിനു നല്ല തണുപ്പായിരുന്നു. ചിമ്മിനിയുടെ മാർബിൾ പലകയ്ക്കു മുകളിലായി, തീയണഞ്ഞ അടുപ്പിനു തൊട്ടായി മഞ്ഞു കൊണ്ടൊരു പ്രതിമ ഞാൻ കണ്ടു. അവളുടെ മടുപ്പിക്കുന്ന സൗന്ദര്യം എന്റെ മനസ്സിളക്കിയില്ല. ഞാനവളെ വലിയൊരു കാൻവാസ് ചാക്കിനുള്ളിലാക്കി; പിന്നെ ഉറങ്ങുന്നവളെയും തോളിലിട്ട് ഞാൻ തെരുവിലേക്കിറങ്ങി.

നഗരത്തിനു പുറത്തുള്ള ഒരു ഹോട്ടലിലെ എന്റെയൊരു പരിചയക്കാരൻ വെയിറ്റർക്ക് ഞാനവളെ വിറ്റു; അയാൾ അപ്പോൾത്തന്നെ അവളെ ചെറുകഷണങ്ങളായി കൊത്തിനുറുക്കിയിട്ട് കുപ്പികൾ തണുപ്പിക്കുന്ന ബക്കറ്റുകളിൽ ശ്രദ്ധയോടെ നിക്ഷേപിക്കുകയും ചെയ്തു.





Wednesday, November 11, 2015

യാന്നിസ് റിറ്റ്സോസ് - കാഴ്ച തിരിച്ചുകിട്ടിയ പെൺകുട്ടി


ആഹാ- അവൾ പറയുകയാണ്‌ - എനിക്കു കാഴ്ച കിട്ടി.
നോക്കൂ. ഇത്രയും കാലം എന്റെ കണ്ണുകൾ എനിക്കന്യരായിരുന്നു,
അവയെന്നിൽ മുങ്ങിക്കിടക്കുകയായിരുന്നു;
മൊരി പിടിച്ച രണ്ടു വെള്ളാരങ്കല്ലുകളായിരുന്നു അവ,
ഇരുണ്ട, കൊഴുത്ത വെള്ളത്തിൽ - കറുത്ത വെള്ളത്തിൽ.
ഇപ്പോഴിതാ- അതൊരു മേഘമല്ലേ?
ഇതൊരു റോസാപ്പൂവല്ലേ? - പറയൂ;
ഇതൊരിലയല്ലേ? - അതു പച്ചയല്ലേ? - പച്...ച.
ഇത്, ഇതെന്റെ ശബ്ദവുമല്ലേ - അല്ലേ?
ഞാൻ പറയുന്നതു നിങ്ങൾക്കു കേൾക്കാമോ?
ഒച്ചയും കാഴ്ചയും - സ്വാതന്ത്ര്യമെന്നു പറഞ്ഞാൽ അതല്ലേ?
നിലവറയിലെ എന്റെ വെള്ളിത്തളിക ഞാൻ മറന്നുപോയി,
ബയന്റുപെട്ടികളും കൂടുകളും നൂലുണ്ടകളും.

ലെവ് ഒസെറോവ് - രണ്ടു കവിതകള്‍


തുഴ
-------
മണല്പരപ്പിൽ വീണുകിടക്കുന്ന ഒരു തുഴ.
സ്ഥലത്തെയും ചലനത്തെയും കുറിച്ചതെന്നോടു പറയുന്നത്
അതിനെ കരയിലെത്തിച്ച
വിപുലവും പ്രചണ്ഡവുമായ കടലിനാവുന്നതിലെത്രയധികം.


മരിച്ചവർ
-----------------
മരിച്ചവർ സംസാരിക്കുന്നു.
പൂർണ്ണവിരാമങ്ങളില്ലാതെ.
അർദ്ധവിരാമങ്ങളില്ലാതെ.
വാക്കുകൾ പോലുമില്ലാതെ.
പട്ടാളത്താവളങ്ങളിൽ നിന്ന്.
ഏകാന്തത്തടവറകളിൽ നിന്ന്.
എരിഞ്ഞമരുന്ന കെട്ടിടങ്ങളിൽ നിന്ന്.
മരിച്ചവർ സംസാരിക്കുന്നു.
ഒരു കത്ത്. ഒരൊസ്യത്ത്.
ഡയറികൾ. സ്കൂൾ നോട്ടുബുക്കുകൾ.
നിരയൊക്കാത്ത കട്ടകളുടെ പരുക്കൻ താളുകളിൽ
തിടുക്കത്തിലോടിപ്പോയ ഒരു കൈപ്പട.
ഒരു കട്ടില്പലകയിലെ തകരത്തുണ്ടുകളായി,
ഒരു ഭിത്തിയിലെ കുപ്പിച്ചില്ലുകളായി,
അല്ലെങ്കിലൊരു ബാരക്കിന്റെ തറയിലെ
നേർത്ത ചോരച്ചാലായി,
ജീവിതം അതിനെക്കൊണ്ടായ വിധം
സംസാരം നിർത്തുകയായിരുന്നു.
----------------------------------------

Lev Ozerov(1914-1996)- റഷ്യൻ കവിയും വിവർത്തകനും. മിക്ക കവിതകളും മരണശേഷമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്. “ചട്ടമില്ലാത്ത ചിത്രങ്ങൾ" (1999) പ്രധാനകൃതി.

Tuesday, November 10, 2015

റോബർട്ട് ദിസ്നോസ് - കുട്ടിക്കഥ




പണ്ടുപണ്ട് പലകാലത്തും
ഒരു സ്ത്രീയെ സ്നേഹിച്ച ഒരു പുരുഷനുണ്ടായിരുന്നു.
പണ്ടുപണ്ട് പലകാലത്തും
ഒരു പുരുഷനെ സ്നേഹിച്ച ഒരു സ്ത്രീയുണ്ടായിരുന്നു.
പണ്ടുപണ്ട് പലകാലത്തും
തന്നെ സ്നേഹിച്ചയാളെ തിരിച്ചു സ്നേഹിക്കാത്ത
ഒരു പുരുഷനുമുണ്ടായിരുന്നു ഒരു സ്ത്രീയുമുണ്ടായിരുന്നു.

പണ്ടുപണ്ടൊരു കാലത്ത്
അതൊരിക്കൽ മാത്രവുമാവാം
അന്യോന്യം സ്നേഹിച്ച 
ഒരു പുരുഷനും ഒരു സ്ത്രീയുമുണ്ടായിരുന്നു.

ഗ്രിഗറി കോർസോ - നാവികഗാനം


അമ്മയ്ക്കു കടൽ വെറുപ്പായിരുന്നു
എന്റെ കടൽ വിശേഷിച്ചും
അരുതെന്നു ഞാൻ താക്കീതു ചെയ്തു
എനിക്കതല്ലാതൊന്നും ചെയ്യാനില്ല
രണ്ടു കൊല്ലത്തിൽ പിന്നെ
അവരെ കടൽ തിന്നു
കടല്ക്കരയിൽ ഞാനൊന്നു കണ്ടു
വിചിത്രവും മനോഹരവും
ഇതു തിന്നാൻ കൊള്ളാമോ
കടലിനോടു ഞാൻ ചോദിച്ചു
കൊള്ളാമെന്നു കടൽ പറഞ്ഞു
-അല്ലാ, കടലേ, ഇതേതു മീനാണ്‌,
ഇത്ര മാർദ്ദവവും മാധുര്യവുമുള്ളത്?
-നിന്റെ അമ്മയുടെ പാദം

Sunday, November 8, 2015

ഗോട്ട്ഫ്രീഡ് ബെൻ - എന്താണ്‌ മോശം



നിങ്ങൾക്ക് ഇംഗ്ളീഷ് അറിയില്ലെന്നും
ജർമ്മനിലേക്കു പരിഭാഷപ്പെടുത്താത്ത
നല്ലൊരു ഇംഗ്ളീഷ് കുറ്റാന്വേഷണനോവലിനെക്കുറിച്ച്
കേൾക്കാനിടയായെന്നും വരിക.

നിങ്ങൾ ചുട്ടു പഴുത്തിരിക്കുമ്പോൾ
നിങ്ങൾക്കു വില താങ്ങാനാത്ത ഒരു ബിയർ കാണാനിട വരിക.

നിങ്ങളുടെ മനസ്സിൽ പുതിയൊരാശയമുദിക്കുമ്പോൾ
പ്രൊഫസ്സർമാർ ചെയ്യുന്നതു പോലെ
ഹോൾഡർലിന്റെ ശൈലിയിൽ
അതു രൂപപ്പെടുത്താനാവാതെ വരിക.

രാത്രിയിലെ യാത്രക്കിടയിൽ
തിര തല്ലുന്നതു കേൾക്കുമ്പോൾ
അവയ്ക്കു സദാ അതു തന്നെ വേല എന്നോർക്കുക.

അതിലും മോശം:
വീട്ടിലിരിക്കാനാണു നിങ്ങൾക്കിഷ്ടമെന്നിരിക്കെ,
അവിടെയാണ്‌ കോഫി കൂടുതൽ നല്ലതെന്നിരിക്കെ,
വിനോദത്തിന്റെ ഒരാവശ്യവും നിങ്ങൾക്കില്ലെന്നിരിക്കെ
പുറത്തു പോകാൻ നിങ്ങൾക്കു ക്ഷണം കിട്ടുക.

അതിലൊക്കെ മോശം:
സർവ്വതും ദീപ്തമായ,
മൺവെട്ടിയ്ക്കിറങ്ങാൻ പാകത്തിൽ മണ്ണിളകിയ വേനല്ക്കാലത്ത്
മരിക്കാൻ പറ്റാതെ വരിക.




ഗോട്ട്ഫ്രീഡ് ബെൻ - ഞാൻ കണ്ടവർ


എന്താണു പേരെന്നു ചോദിക്കുമ്പോൾ,
ക്ഷമാപണത്തോടെ,
ഒരു കുടുംബപ്പേരു കൊണ്ടുപോലും
ശ്രദ്ധ നേടാനർഹരല്ല തങ്ങളെന്ന പോലെ,
ഇങ്ങനെ മറുപടി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്:
“മിസ് വിവിയൻ,” എന്നിട്ടവർ കൂട്ടിച്ചേർക്കും,
“വിളിപ്പേരു പോലെ തന്നെ”;
അവർ മറ്റേയാൾക്കു കാര്യങ്ങൾ എളുപ്പമാക്കുകയാണ്‌,
“പോപ്പിയോൾ” പോലെ “ബാബെൻഡെറേർഡെ” പോലെ
കുഴപ്പം പിടിച്ച പേരുകളല്ല,
“വിളിപ്പേരു പോലെ തന്നെ”-
ഓർമ്മിക്കാൻ നിങ്ങൾക്കെളുപ്പമാണത്!

അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം
ഒറ്റ മുറിയിൽ വളർന്നവരെ ഞാൻ കണ്ടിട്ടുണ്ട്;
രാത്രിയിൽ, ചെവിയിൽ വിരൽ തിരുകി,
അടുപ്പിൻ മൂട്ടിലിരുന്ന് അവർ പഠിച്ചു;
അവർ പിന്നെ വലിയ നിലകളിലെത്തി,
സുന്ദരികളായി, പ്രഭ്വികളെപ്പോലെ ആത്മവിശ്വാസമുള്ളവരായി,
നൗസിക്കയെപ്പോലെ* സൗമ്യരും കഠിനാദ്ധ്വാനികളുമായി,
മാലാഖമാരെപ്പോലെ മുഖം തെളിഞ്ഞവരായി.

പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്,
ഒരിക്കലും ഉത്തരം കിട്ടിയിട്ടുമില്ല,
നന്മയും സൗമ്യതയും എവിടെ നിന്നാണു വരുന്നതെന്ന്;
ഈ ദിവസം വരെ എനിക്കതറിയില്ല,
എനിക്കു പോകാൻ കാലവുമായി.

* Nausicaa- ഹോമറുടെ ഒഡീസ്സിയിലെ ഒരു കഥാപാത്രം; ഇത്താക്കയിലേക്കുള്ള വഴി കപ്പല്ച്ചേതത്തിൽ പെട്ടു കരയ്ക്കടിഞ്ഞ യുളീസസ്സിനെ തുണി കഴുകിക്കൊണ്ടുനിന്ന നൗസിക്കയാണ്‌ തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്.

Saturday, November 7, 2015

എമീൽ ചൊറാൻ - ദാരിദ്ര്യത്തെക്കുറിച്ച്

മനുഷ്യന്റെ വിധിയാണ്‌ ദാരിദ്ര്യം എന്നു ബോദ്ധ്യമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സാമൂഹ്യപരിഷ്കാരത്തെക്കുറിച്ചുള്ള ആശയങ്ങളിൽ ഇനിയും വിശ്വാസം വച്ചുകൊണ്ടിരിക്കാൻ എനിക്കു കഴിയാതെ വന്നിരിക്കുന്നു. ഒരേ പോലെ മൂഢവും വ്യർത്ഥവുമാണ്‌ ആ തരം സിദ്ധാന്തങ്ങളെല്ലാം. മൃഗങ്ങൾക്കിടയിൽ ദാരിദ്ര്യമില്ല, കാരണം അവ ജീവിക്കുന്നത് സ്വന്തനിലയ്ക്കാണ്‌, ശ്രേണീബന്ധങ്ങളും ചൂഷണവും അവക്കജ്ഞാതവുമാണ്‌. മനുഷ്യരിൽ മാത്രം കണ്ടുവരുന്നതൊന്നാണ്‌ ഈ പ്രതിഭാസം; കാരണം, മനുഷ്യൻ മാത്രമേ തനിക്കു തുല്യരെ തന്റെ അടിമകളാക്കിയിട്ടുള്ളു.
സാധുക്കളെ സഹായിക്കാനായി ഈ ലോകത്തുണ്ടായിട്ടുള്ള സ്ഥാപനങ്ങളൊക്കെ ദാരിദ്ര്യത്തെ ഒന്നുകൂടി വ്യക്തമായി എടുത്തു കാട്ടാനേ ഉപകരിച്ചിട്ടുള്ളു; അവഗണിക്കപ്പെട്ട അവസ്ഥയെക്കാൾ ഭയാനകവും ദുർഗ്രഹവുമാണതെന്ന് അവ കാണിച്ചുതരുന്നു. ദാരിദ്ര്യം, നാശാവശിഷ്ടങ്ങളെപ്പോലെ, മനുഷ്യത്വത്തിന്റെ അഭാവം കൊണ്ട് നമ്മെ മുറിപ്പെടുത്തുന്നു; മാറ്റേണ്ടതൊന്നിനെ അതിനു കഴിവുണ്ടായിട്ടും മാറ്റാൻ മനുഷ്യൻ മുതിരാതിരിക്കുമ്പോൾ നമുക്കു ദുഃഖം തോന്നുന്നു. മനുഷ്യനു പാടേ തുടച്ചു മാറ്റാൻ പറ്റുന്നതാണ്‌ ദാരിദ്ര്യം എന്നറിയുമ്പോഴും ദാരിദ്ര്യം നിത്യമാണെന്ന ഒരു ബോധവും നിങ്ങൾക്കുണ്ടാകുന്നുണ്ട്; ആ കടുത്ത ഉത്ക്കണ്ഠയിൽ മനുഷ്യന്റെ ക്ഷുദ്രമായ അഗണ്യത നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യുന്നു. സമൂഹജീവിതത്തിലെ ദാരിദ്ര്യം മനുഷ്യന്റെ തീരാത്ത ആന്തരദാരിദ്ര്യത്തിന്റെ വിളറിയ പ്രതിഫലനം മാത്രമാണ്‌.
ദാരിദ്ര്യത്തെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം എനിക്കു ജീവിതാശ നഷ്ടപ്പെടുകയാണ്‌. ഈ പേനയും വലിച്ചെറിഞ്ഞിട്ട് ചേരിയിൽ പോയി ജീവിക്കുകയാണു വേണ്ടതെന്നു തോന്നിപ്പോവുന്നു; വിഷമയമായ ഒരു പുസ്തകം കൊണ്ടെന്നതിനെക്കാൾ ഫലപ്രദമായി ദാരിദ്ര്യത്തിൽ നിന്നു മോചിതനാവാൻ അതുകൊണ്ട് എനിക്കു കഴിഞ്ഞെന്നു വരാം. മനുഷ്യന്റെ കൊടിയ ദാരിദ്ര്യത്തെ, ജീർണ്ണതയെ, അഴുകുന്ന വ്രണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ വല്ലാത്തൊരു നൈരാശ്യം എന്നെ പിടി കൂടുകയാണ്‌. ദാരിദ്ര്യത്തെ നേരിടാൻ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപീകരിക്കുന്നതിനു പകരം മനുഷ്യൻ, യുക്തിവാദിയായ ഈ ജീവി, ചെയ്യേണ്ടത് സാഹോദര്യത്തിന്റെ ഒരു ചേഷ്ടയായി താൻ ധരിച്ചിരിക്കുന്ന കോട്ടൂരി നല്കുകയാണ്‌. ലോകത്തിലെ ദാരിദ്ര്യത്തിനു മുന്നിൽ മനുഷ്യന്റെ വില കെടുകയാണ്‌; ഇത്രയും പൊങ്ങച്ചക്കാരനായ ഒരു ജീവിയുടെ പതനത്തിനതു കാരണമാവുമെന്നതും തീർച്ചയാണ്‌. ദാരിദ്ര്യത്തിനു മുന്നിൽ സംഗീതം പോലും എനിക്കു നാണക്കേടായി തോന്നുന്നു. അനീതിയാണ്‌ സമൂഹജീവിതത്തിന്റെ അന്തഃസത്ത. അപ്പോൾപ്പിന്നെ എങ്ങനെയാണ്‌ ഏതെങ്കിലും രാഷ്ട്രീയസാമൂഹ്യസിദ്ധാന്തത്തെ നാം പിന്തുണയ്ക്കുക?
ദാരിദ്ര്യം ജീവിതത്തിലുള്ള സകലതിനെയും നശിപ്പിക്കുന്നു; അതതിനെ ദാരുണവും ബീഭത്സവുമാക്കുന്നു. ആഭിജാത്യത്തിന്റെ വിളർച്ച എന്നപോലെ ദാരിദ്ര്യത്തിന്റെ വിളർച്ചയുമുണ്ട്: ആദ്യത്തേത് സംസ്കാരത്തിന്റെ ഫലമാണെങ്കിൽ മറ്റേത് ശവസംസ്കാരത്തിന്റേതാണെന്നേയുള്ളു; കാരണം, ദാരിദ്ര്യം നിങ്ങളെ ഒരു പ്രേതമാക്കുകയാണ്‌, ജീവിതത്തിൽ നിന്ന് നിഴലുകളെ, പ്രളയാന്ത്യത്തിൽ ശേഷിച്ചവരെപ്പോലുള്ള അവ്യക്തജന്മങ്ങളെ സൃഷ്ടിക്കുകയാണ്‌. ദാരിദ്രത്തിന്റെ സംക്ഷോഭങ്ങൾക്ക് ശുദ്ധീകരണത്തിന്റെ ഒരു ഛായയുമില്ല; അതാകെ വെറുപ്പാണ്‌, മനക്കടുപ്പമാണ്‌, ദുഷ്ടതയ്ക്കടിപ്പെടുന്ന ഉടലാണ്‌. രോഗമെന്ന പോലെ ദാരിദ്ര്യവും നിർമ്മലവും ദിവ്യവുമായ ഒരാത്മാവിനല്ല, കറ പറ്റാത്ത എളിമയ്ക്കല്ല പിറവി കൊടുക്കുക; അതിന്റെ എളിമ വിഷലിപ്തമാണ്‌, ദുഷ്ടമാണ്‌, പക നിറഞ്ഞതുമാണ്‌.
അനീതിക്കു മുന്നിൽ ആപേക്ഷികമായ കലഹത്തിനിടമില്ല. അതു നിത്യമായ കലഹമായിരിക്കണം, ദാരിദ്ര്യം നിത്യമാണെന്നതിനാൽ.

Friday, November 6, 2015

കാർലോസ് ദ്രുമോൻജി അന്ദ്രാജി - കാലത്തിന്റെ കവി



ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്‌.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്‌,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.

ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്‌,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.



Thursday, November 5, 2015

ഫെർണാണ്ടോ പെസൊവ – ഒളിച്ചോടിയവൻ



ഒളിച്ചോടിയവനാണു ഞാൻ.
ജനിച്ചപ്പോഴേ അവരെന്നെ
എന്നിൽത്തന്നെ പൂട്ടിയിട്ടു.
ഞാൻ പക്ഷേ, ഇറങ്ങിയോടിക്കളഞ്ഞു.
എന്നും ഒരേയിടത്തു തന്നെ കഴിഞ്ഞാൽ
ആളുകൾക്കു മടുക്കുമെങ്കിൽ,
എന്നും ഒരേയാളായിരിക്കുന്നതും
അവർക്കു മടുക്കില്ലേ?
എന്റെ ആത്മാവെന്നെത്തേടി നടക്കുന്നുണ്ട്;
ഞാൻ ഒഴിഞ്ഞുമാറി നടക്കുകയാണ്‌.
അതെന്നെ കണ്ടുപിടിക്കുമോ?
ഇല്ലെന്നാണെന്റെ വിശ്വാസം.
എന്നും ഒരേ ഞാനായിരിക്കുക എന്നാൽ
അതൊരു തടവറ തന്നെ.
ഒരു പലായനമായിരിക്കട്ടെ എന്റെ ജീവിതം,
അങ്ങനെ ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയും ചെയ്യട്ടെ!!
(1931 ഏപ്രിൽ 5)

ഫെർണാണ്ടോ പെസ്സൊവ – ഹെൻറി, ബർഗണ്ടിയിലെ പ്രഭു



നാം തുടങ്ങിവയ്ക്കുന്നതല്ല ഒരു തുടക്കവും,
ആദിചാലകൻ ദൈവമത്രെ.
വീരനായകൻ തനിക്കു തന്നെ ദൃൿസാക്ഷി,
തീർച്ച പോരാത്തവൻ, തന്നെത്താനറിയാത്തവൻ.
സ്വന്തം കൈകളിലെത്തിപ്പെട്ട വാളിനെ
നിങ്ങളുറ്റുനോക്കുന്നു.
“ഇതു വച്ചു ഞാനെന്തു ചെയ്യാൻ?”
നിങ്ങൾ അതെടുത്തുയർത്തിയതേയുള്ളു,
ചെയ്യേണ്ടതതു ചെയ്തു.

Wednesday, November 4, 2015

നെരൂദ - പേരുകൾ



എന്റെ വീടിന്റെ ഉത്തരത്തിൽ അവരുടെ പേരുകൾ ഞാൻ എഴുതിവച്ചുവെങ്കിൽ അതവർ പ്രശസ്തരായതുകൊണ്ടല്ല, അവരെന്റെ സഹചാരികളായിരുന്നതു കൊണ്ടാണ്‌.
റൊഹാസ് ജിമേനെസ്, നാടോടി, രാത്രിഞ്ചരൻ, വിടവാങ്ങലുകളുടെ ദുഃഖങ്ങൾ മുറിവേല്പിച്ചവൻ, ആനന്ദം കൊണ്ടു മരിക്കുന്നവൻ, പ്രാവു വളർത്തലുകാരൻ, നിഴലുകളിൽ ഭ്രാന്തെടുത്തവൻ.1
ജൊവാക്വിൻ സിഫ്വെന്റെസ്, പുഴവെള്ളത്തിൽ വെള്ളാരങ്കല്ലുകൾ പോലെയാണ്‌ അവന്റെ വരികൾ ഉരുണ്ടുനടന്നിരുന്നത്.2
ഫെദെറിക്കോ, ഇത്ര മേൽ എന്നെ ചിരിപ്പിച്ച ഒരാളില്ല, അവന്റെ മരണത്തിൽ ഞങ്ങൾ സങ്കടപ്പെട്ടത് ഒരു നൂറ്റാണ്ടായിരുന്നു.3
പോൾ എല്വാദ്, അവന്റെ കണ്ണുകൾക്ക് ആകാശനീലത്തിന്റെ നിറമായിരുന്നു, മണ്ണിനടിയിലും അവന്റെ കണ്ണുകൾക്ക് അതേ നീലബലം.4
മിഗ്വെൽ ഹെർണാണ്ടെഥ്, പ്രിൻസെസാ തെരുവിലെ മരങ്ങളിലിരുന്നുകൊണ്ട് രാപ്പാ ടിയെപ്പോലെന്നെ നോക്കി ചൂളമടിച്ചവൻ, എന്റെ രാപ്പാടിയെ അവർ പിന്നെ കൂട്ടിലടച്ചുകളഞ്ഞു.5
നാസിം, ഒച്ചപ്പാടുകാരനായ ഗായകകവി, ധീരനായ തറവാടി, ചങ്ങാതി.6
എന്തേ, ഇത്ര വേഗമവർ വിട്ടുപോയി? എന്റെ വീടിന്റെ കഴുക്കോലുകളിൽ നിന്നവർ കൊഴിഞ്ഞുവീഴില്ല. അവരിലോരോ ആളും ഓരോ വിജയമായിരുന്നു. അവരൊരുമിച്ചായിരുന്നു എന്റെ വെളിച്ചത്തിന്റെ ആകെത്തുക. ഇന്ന്, എന്റെ ശോകങ്ങളുടെ ഒരു കൊച്ചു സമാഹാരവും.
--------------------------------------------------------------------------------------------------------------
1. Alberto Rojas Jimenez(1900-1934)- നെരൂദയുടെ സതീർത്ഥ്യനും കവിയും; പുഴയിൽ മുങ്ങിമരിച്ചു. ആല്ബെർട്ടോ റൊഹാസ് ജിമേനെസ് പറന്നുവരുന്നു എന്ന കവിതയിലൂടെ നെരൂദ തന്റെ സ്നേഹിതനെ അനശ്വരനാക്കി.
2. Joaquin Cifuentes Sepulveda (1899-1929)- നെരൂദയുടെ അടുത്ത സ്നേഹിതനായ ചിലിയൻ കവി; ‘ജൊവാക്വിമിന്റെ അസാന്നിദ്ധ്യം’ എന്നൊരു കവിതയും അദ്ദേഹത്തെക്കുറിച്ച് നെരൂദ എഴുതിയിട്ടുണ്ട്.
3. Federico Garcia Lorca (1898-1936) - സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട സ്പാനിഷ് കവി; Ode to Federico Garcia Lorca എന്ന കവിതയിൽ നെരൂദ അദ്ദേഹത്തെ ഓർക്കുന്നു.
4. Paul Eluard (1895-1952)- ഫ്രഞ്ച് സറിയലിസ്റ്റ് കവി.
5. Miguel Hernandez(1910-1942)- ഗ്രാമീണനായ സ്പാനിഷ കവി; സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ജയിലിൽ കിടന്നു മരിച്ചു.
6. Nazim Hikmet (1902-1963)ടർക്കിഷ് കവിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും; ജീവിതത്തിൽ കൂടുതൽ നാളും തടവും പ്രവാസവുമായി കഴിഞ്ഞു.

Tuesday, November 3, 2015

യാന്നിസ് റിറ്റ്സോസ് - മുഖമോ മുഖപ്പോ?



‘ഈ പ്രതിമ ഞാൻ കല്ലിൽ കൊത്തിയെടുത്തതാണ്‌’ - അയാൾ പറഞ്ഞു-
‘ചുറ്റിക കൊണ്ടല്ല; എന്റെ വെറും വിരലുകൾ കൊണ്ട്,
എന്റെ വെറും കണ്ണുകൾ കൊണ്ട്,
എന്റെ വെറും ഉടലു കൊണ്ട്, എന്റെ ചുണ്ടുകൾ കൊണ്ട്.
ഇപ്പോഴെനിക്കു മനസ്സിലാവുന്നില്ല
ഞാനാരെന്ന്, ഈ പ്രതിമയാരെന്ന്.’

അയാൾ അതിനു പിന്നിലൊളിച്ചു,
അയാൾ വിരൂപനായിരുന്നു, വിരൂപനായിരുന്നു-
അയാൾ അതിനെ പുണർന്നു,
ഇടുപ്പിനു പിടിച്ച് അതിനെ പൊക്കിയെടുത്തു,
അവർ ഒരുമിച്ചു നടന്നു.
പിന്നെ അയാൾ ഞങ്ങളോടു പറയും.
ഈ പ്രതിമ (അതൊരത്ഭുതസൃഷ്ടി തന്നെയായിരുന്നു) എന്നു പറയുന്നത്
താൻ തന്നെയാണെന്ന്;
പ്രതിമ ഒറ്റയ്ക്കാണു നടക്കുന്നതെന്നും.
പക്ഷേ ആരയാളെ വിശ്വസിക്കാൻ പോകുന്നു?



Monday, November 2, 2015

എമീൽ ചൊറാൻ - മനുഷ്യനായിട്ടിരിക്കാൻ ഇനിയെനിക്കു വയ്യ




സന്തോഷമെന്തെന്നറിയാത്ത ഒരു ജീവിയാണ്‌ മനുഷ്യൻ, പരിത്യക്തനാണവൻ, ജിവിതത്തിൽ നിന്നുപിഴയ്ക്കാൻ അവൻ തന്നെ വഴി നോക്കണം എന്നു വിശ്വസിക്കാൻ കൂടുതൽ കൂടുതൽ നിർബന്ധിതനാവുകയാണ്‌ ഞാൻ. അവനെപ്പോലൊന്നിനെ പ്രകൃതി ഇതാദ്യമായിട്ടറിയുകയാണ്‌. പ്രാകൃതികാസ്തിത്വത്തിന്റെ തടവറയിൽ കിടക്കുന്നതിനേക്കാൾ ആയിരം മടങ്ങു ദുരിതമാണ്‌ തനിക്കുള്ളതായി പറയുന്ന സ്വാതന്ത്ര്യത്തിൽ നിന്ന് അവൻ അനുഭവിക്കുന്നത്. ഒരു പൂവോ ഏതെങ്കിലും ചെടിയോ ആകാൻ ചിലപ്പോൾ അവൻ ആഗ്രഹിക്കുന്നതിൽ അപ്പോൾ അത്ഭുതപ്പെടാനുമില്ല. ഒരു ചെടിയെപ്പോലെ സമ്പൂർണ്ണമായ അബോധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ നിങ്ങളെത്തിയെങ്കിൽ അതിനർത്ഥം മനുഷ്യത്വത്തിൽ അത്രയ്ക്കു നിങ്ങൾക്കാശ നശിച്ചിരിക്കുന്നു എന്നു തന്നെ. എന്തുകൊണ്ടെനിക്കൊരു പൂവായിക്കൂടാ? മനുഷ്യനാവുക എന്നാൽ എന്താണെന്നു ഞാൻ അറിഞ്ഞുകഴിഞ്ഞു: ചരിത്രത്തിൽ ജീവിക്കുക, ആദർശങ്ങൾക്കുടമയാവുക; അതിൽക്കൂടുതലെന്താണെനിക്കുള്ളത്? മനുഷ്യനാവുക എന്നാൽ തീർച്ചയായും, മഹത്തായൊരു കാര്യം തന്നെ! എന്നാൽ പ്രധാനമായും അതൊരു ദുരന്തമാണ്‌; എന്തെന്നാൽ, മനുഷ്യനാവുക എന്നതിനർത്ഥം തികച്ചും വ്യത്യസ്തമായ ഒരു പ്രകാരത്തിൽ, പ്രാകൃതികാസ്തിത്വത്തിനെക്കാൾ എത്രയോ സങ്കീർണ്ണവും നാടകീയവുമായി ജീവിക്കുക എന്നാണ്‌. നിങ്ങൾ അചേതനമേഖലയിലേക്കിറങ്ങിച്ചെല്ലുന്തോറും ജീവിതത്തിന്റെ ദുരന്തസ്വഭാവം അനുക്രമം അപ്രത്യക്ഷമാവുകയാണ്‌. ലോകത്ത് ദുരന്തത്തിന്റെയും യാതനയുടെയും കുത്തക മനുഷ്യനവകാശപ്പെട്ടപോലെയാണ്‌: മോചനം അപരിഹാര്യമായ പ്രശ്നമായി അവനെ പൊള്ളിക്കുന്നതും അങ്ങനെയാണ്‌. മനുഷ്യനായതിൽ ഒരഭിമാനവും എനിക്കു തോന്നുന്നില്ല, കാരണം, മനുഷ്യനാവുക എന്നാൽ എന്താണെന്ന് എനിക്കു വളരെ നന്നായിട്ടറിയാമല്ലോ. ആ അവസ്ഥ തീവ്രമായി അനുഭവിക്കാത്തവരേ അതിൽ അഭിമാനം കൊള്ളുന്നുള്ളു, മനുഷ്യരാവുക എന്നതാണവരുടെ ലക്ഷ്യം. അവരുടെ ആഹ്ളാദം തികച്ചും സ്വാഭാവികവുമാണ്‌: സസ്യത്തിന്റെയോ മൃഗത്തിന്റെയോ നിരപ്പിലുള്ളവർക്ക് ന്യായമായും മനുഷ്യനാവണമെന്നാശിക്കാമല്ലോ! പക്ഷേ മനുഷ്യനാവുക എന്നാൽ എന്താണെന്നറിഞ്ഞ ഒരാൾക്ക് മറ്റെന്തെങ്കിലും ആയാൽ മതി എന്നാണാഗ്രഹം. കഴിയുമെങ്കിൽ ഓരോ ദിവസവും ഞാൻ ഓരോ രൂപമെടുത്തേനെ, സസ്യത്തിന്റെ മൃഗത്തിന്റെ. ഒന്നൊന്നായി ഞാൻ ഓരോ പൂവുമാകും: കള്ളിപ്പൂവ്, റോസ; ചില്ലകൾ കെട്ടുപിണഞ്ഞ ഒരു ഉഷ്ണമേഖലാവൃക്ഷം, തീരത്തടിഞ്ഞ കടല്പായൽ, കാറ്റു തല്ലുന്ന മലഞ്ചുരം; ഇര പിടിയൻ പക്ഷി, കാറിക്കരയുന്ന ഒരു കിളി, അല്ലെങ്കിൽ മനോഹരമായി പാടുന്ന ഒരു പക്ഷി; ഒരു കാട്ടുമൃഗം അല്ലെങ്കിൽ ഒരു വളർത്തുമൃഗം. ഓരോ ജീവിവർഗ്ഗത്തിന്റെയും ജീവിതം എനിക്കു ജീവിക്കണം, അനിയന്ത്രിതമായും അബോധമായും; പ്രകൃതിയുടെ വർണ്ണരാജി മുഴുവനും എനിക്കു രുചിക്കണം, എത്രയും സ്വാഭാവികമായ ഒരു പ്രക്രിയയാണതെന്നപോലെ സുഭഗവും സൂക്ഷ്മവുമായി എനിക്കു മാറിമാറിപ്പോകണം. എങ്കിൽ എങ്ങനെ ഞാൻ കൂടുകളും ഗുഹകളും തേടിപ്പോവില്ല! വിജനമായ മലനിരകളും കടലും കുന്നുകളും താഴ്വാരങ്ങളുമലയില്ല! പ്രപഞ്ചവിപുലമായ അത്തരമൊരുദ്യമത്തിനേ, സസ്യമൃഗമണ്ഡലങ്ങളിലെ രൂപാന്തരങ്ങളുടെ ഒരു പരമ്പരയ്ക്കേ എന്നിൽ വീണ്ടും ‘മനുഷ്യൻ’ ആവാനുള്ള ആഗ്രഹത്തിന്റെ തിരി കൊളുത്താൻ കഴിയൂ. ‘മനുഷ്യനും’ മൃഗവും തമ്മിലുള്ള വ്യത്യാസം മൃഗത്തിനു മൃഗമായിരിക്കാനേ കഴിയൂ, മനുഷ്യന്‌ അമനുഷ്യനാവാനും- അതായത്, താനല്ലാതെ മറ്റൊന്നാവാൻ- കഴിയും എന്നതാണെങ്കിൽ ഞാൻ ആ അമനുഷ്യനാണ്‌.



Sunday, November 1, 2015

ഫെർണാണ്ടോ പെസ്സൊവ - അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ



അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ അനുഗൃഹീതനാവട്ടെ,
എല്ലാ മനുഷ്യരെയും എന്റെ സഹോദരങ്ങളാക്കുന്നതവനാണല്ലോ.
എന്തെന്നാൽ,  ഏതു മനുഷ്യനും പകൽ ഒരു നിമിഷത്തിൽ
എന്നെപ്പോലെതന്നെ അവനെ നോക്കുന്നുണ്ടല്ലോ.
ആ വിശുദ്ധനിമിഷത്തിൽ,
നിർമ്മലരും ആർദ്രഹൃദയരുമായി,
കണ്ണുകളിൽ നനവും എത്രയും നേർത്തൊരു നെടുവീർപ്പുമായി
അവർ മടങ്ങിപ്പോവുകയാണ്‌-
യഥാർത്ഥവും ആദിമവുമായ മനുഷ്യനിലേക്ക്,
സൂര്യനുദിക്കുന്നതു കണ്ടുനിന്ന,
എന്നാൽ അവനെ ആരാധിക്കാൻ തുടങ്ങിയിട്ടില്ലാത്ത
ആദ്യനിലേക്ക്.
അതു തന്നെയാണ്‌ സ്വാഭാവികവും-
സ്വർണ്ണത്തെയും ദൈവത്തെയും
കലയേയും സദാചാരത്തെയും
ആരാധിക്കുന്നതിനെക്കാൾ സ്വാഭാവികം.

(ആല്ബെർട്ടോ കെയ്‌റോ എന്ന അപരനാമത്തിൽ എഴുതിയത്)

Saturday, October 31, 2015

യാന്നിസ് റിറ്റ്സോസ് - സമാധാനം



ഒരു കുഞ്ഞിന്റെ സ്വപ്നങ്ങൾ സമാധാനമാണ്‌
ഒരമ്മയുടെ സ്വപ്നങ്ങൾ സമാധാനമാണ്‌

മരത്തണലിൽ മന്ത്രിക്കപ്പെടുന്ന പ്രണയവചനങ്ങൾ സമാധാനമാണ്‌
കണ്ണുകളിൽ വിടർന്ന ചിരിയുമായി
കൈകളിലൊരു പഴക്കൂടയുമായി
സന്ധ്യക്കു വീട്ടിലേക്കു മടങ്ങുന്ന അച്ഛൻ സമാധാനമാണ്‌
അദ്ദേഹത്തിന്റെ നെറ്റിയിലെ വിയർപ്പുമണികൾ
ജനാലപ്പടിയിൽ തണുക്കുന്ന മൺകൂജയിൽ പൊടിക്കുന്ന നീർത്തുള്ളികൾ പോലെ
അവയും സമാധാനമാണ്‌

ലോകത്തിന്റെ മുഖത്തെ മുറിവുകളുണങ്ങുമ്പോൾ
ഷെല്ലുകൾ പതിച്ചുണ്ടായ കുഴികളിൽ നാം മരങ്ങൾ നടുമ്പോൾ
കൊടുംതീയിൽ പൊള്ളിക്കരിഞ്ഞ ഹൃദയങ്ങളിൽ
പ്രതീക്ഷയുടെ പുതുമുളകൾ പൊടിയ്ക്കുമ്പോൾ
തങ്ങൾ ചോര ചിന്തിയതു വെറുതെയായില്ലെന്നറിഞ്ഞുകൊണ്ട്
മരിച്ചവർക്കു തിരിഞ്ഞുകിടന്നുറങ്ങാൻ കഴിയുമ്പോൾ
അതാണ്‌ സമാധാനം

സമാധാനം രാത്രിയിൽ തീന്മേശയിലെ മണങ്ങളാണ്‌
തെരുവിൽ വന്നുനില്ക്കുന്ന മോട്ടോർ വാഹനത്തിനർത്ഥം ഭീതി എന്നല്ലെങ്കിൽ
വാതിലിൽ മുട്ടു കേൾക്കുന്നതിനർത്ഥം കൂട്ടുകാരനെന്നാണെകിൽ
ഓരോ മണിക്കൂറും ജനാല തുറന്നിടുക എന്നതിനർത്ഥം
ആകാശം അതിന്റെ നിറങ്ങളുടെ അകലമണികളുമായി
നമ്മുടെ കണ്ണുകളെ വിരുന്നൂട്ടുക എന്നാണെങ്കിൽ
അതാണ്‌ സമാധാനം

സമാധാനം ഉറക്കമുണരുന്ന കുട്ടിയ്ക്കു മുന്നിൽ
ഒരു ഗ്ളാസ്സ് ചൂടുപാലും ഒരു പുസ്തകവുമാണ്‌
ഗോതമ്പുകതിർക്കറ്റകൾ ഒന്നിനോടൊന്നു കുനിഞ്ഞ്
വെളിച്ചം വെളിച്ചം എന്നു തമ്മിൽ പറയുമ്പോൾ
ചക്രവാളത്തിന്റെ പുഷ്പചക്രം വെളിച്ചം കൊണ്ടു നിറഞ്ഞുതുളുമ്പുമ്പോൾ
അതാണ്‌ സമാധാനം.

മരണം ഹൃദയത്തിൽ ഇത്തിരിമാത്രമിടമെടുക്കുമ്പോൾ
ചിമ്മിനികൾ ആഹ്ളാദത്തിനു നേർക്ക് ഉറച്ച വിരലുകൾ ചൂണ്ടുമ്പോൾ
അസ്തമയത്തിന്റെ കൂറ്റൻ പൂച്ചെണ്ടുകൾ
കവിയ്ക്കും തൊഴിലാളിക്കുമൊരേപോലെ വാസനിക്കാൻ കഴിയുമ്പോൾ
അതാണ്‌ സമാധാനം.

സമാധാനം മനുഷ്യന്റെ മുഷ്ടിയാണ്‌
ലോകത്തിന്റെ മേശപ്പുറത്തെ ഇളംചൂടുള്ള അപ്പമാണ്‌
അതൊരമ്മയുടെ പുഞ്ചിരിയാണ്‌
അതു മാത്രം.
സമാധാനം മറ്റൊന്നുമല്ല
ഏതു മണ്ണിലും ആഴത്തിൽ ചാലെടുക്കുന്ന കലപ്പകൾ
അവയെഴുതുന്നത് ഒരേയൊരു പേര്‌:
സമാധാനം. മറ്റൊന്നുമല്ല. സമാധാനം.

എന്റെ വരികളുടെ നട്ടെല്ലിലൂടെ
ഗോതമ്പും റോസാപ്പൂക്കളും കേറ്റി ഭാവിയിലേക്കു കുതിക്കുന്ന തീവണ്ടി
അതാണ്‌ സമാധാനം.

എന്റെ സഹോദരങ്ങളേ
എല്ലാ സ്വപ്നങ്ങളും കണ്ടു സമാധാനത്തോടുറങ്ങുമ്പോൾ
ലോകത്തിന്റെ നെഞ്ചുയർന്നുതാഴുന്നു.
കൈ തരൂ, സഹോദരങ്ങളേ.
ഇതാണ്‌ സമാധാനം.




Friday, October 30, 2015

ബോർഹസ് - വേറെയും കാര്യങ്ങളുണ്ട്*


(എഛ്. പി. ലവ്ക്രാഫ്റ്റിന്റെ ഓർമ്മയ്ക്ക്)*

ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ എന്റെ അവസാനത്തെ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അവസരത്തിലാണ്‌ അമ്മാവനായ എഡ്വിൻ ആർണെറ്റ് തെക്കേ അമേരിക്കയുടെ വിദൂരമായ ഒരു കോണിൽ വച്ച് ധമനിവീക്കം വന്നു മരണമടഞ്ഞ വിവരം ഞാൻ അറിയുന്നത്. ആരെങ്കിലും മരിച്ചുവെന്നറിയുമ്പോൾ നമുക്കെല്ലാം തോന്നുന്ന ആ പശ്ചാത്താപം എനിക്കപ്പോൾ തോന്നി- അല്പം കൂടി ദയവു കാണിക്കാതിരുന്നതിന്റെ പേരിൽ, ഇനി പറഞ്ഞിട്ടു കാര്യമില്ലാത്ത ഒരു പശ്ചാത്താപം. നാമൊക്കെത്തന്നെ മരിച്ചവരുമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്ന മരിച്ചവർ തന്നെയാണെന്ന വാസ്തവം നാം മറക്കുന്നു. എന്റെ പഠനവിഷയം തത്ത്വശാസ്ത്രമായിരുന്നു. ബ്യൂണേഴ്സ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ലോമാസിനു സമീപം കാസ കോളൊറാഡ എന്ന വീട്ടിൽ വച്ച് എന്റെ അമ്മാവനാണ്‌ എനിക്കാദ്യമായി തത്ത്വശാസ്ത്രത്തിലെ മനോഹരമായ പ്രഹേളികകൾ വെളിവാക്കിത്തരുന്നതെന്ന കാര്യം ഞാൻ ഓർത്തു. ഇതിനാകട്ടെ, ഒരൊറ്റ സംജ്ഞാനാമത്തിന്റെ സഹായം പോലും അദ്ദേഹത്തിനു വേണ്ടിവന്നതുമില്ല. ബർക്ക്‌ലിയുടെ* ആശയവാദം എനിക്കു പരിചയപ്പെടുത്തിത്തരാൻ അത്താഴമേശയിലെ ഒരോറഞ്ചായിരുന്നു അദ്ദേഹത്തിന്റെ ഉപാധി; എലിയാറ്റിക്കുകളുടെ* വിരോധാഭാസങ്ങൾ വിശദീകരിക്കാൻ ഒരു ചെസ്സ് ബോർഡ് ധാരാളമായിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹമെനിക്ക് സ്ഥലരാശിയ്ക്ക് നാലാമതൊരു മാനമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഹിന്റന്റെ* പ്രബന്ധങ്ങൾ വായിക്കാൻ തന്നു; പല നിറങ്ങളിലുള്ള ചതുരക്കട്ടകൾ ഉപയോഗിച്ചു നടത്തുന്ന സങ്കീർണ്ണമായ അഭ്യാസങ്ങളിലൂടെ വായനക്കാരൻ  ആ നാലാം മാനത്തെ മനസ്സിൽ കാണണമെന്നാണ്‌ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിരുന്നത്. അമ്മാവന്റെ വായനമുറിയുടെ തറയിൽ ഞങ്ങൾ കെട്ടിപ്പൊക്കിയ പിരമിഡുകളും പ്രിസങ്ങളും ഒരിക്കലും ഞാൻ മറക്കാൻ പോകുന്നില്ല.

അമ്മാവൻ എഞ്ചിനീയറായിരുന്നു. റയിൽവേയിലെ ജോലിയിൽ നിന്നു പിരിയുന്നതിനു മുമ്പ് ട്യൂർഡെറായിൽ ഒരു വീടു വച്ച് താമസം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു; അവിടെയാവുമ്പോൾ ഒരൊഴിഞ്ഞ നാട്ടുമ്പുറത്തിന്റെ ഏകാന്തതയും കിട്ടും, ബ്യൂണേഴ്സ് അയേഴ്സ് അത്ര അകലെയുമല്ല. സ്വാഭാവികമായും വീടിന്റെ ആർക്കിടെക്റ്റ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അലക്സാണ്ടർ മ്യൂർ ആയിരുന്നു. ജോൺ നോക്സിന്റെ* അയവില്ലാത്ത സിദ്ധാന്തങ്ങളുടെ അനുയായി ആയിരുന്നു അയവില്ലാത്ത ഈ മനുഷ്യൻ. എന്റെ അമ്മാവൻ അക്കാലത്തെ മിക്ക മാന്യന്മാരെയും പോലെ സ്വതന്ത്രചിന്തകനായിരുന്നു; ഒന്നുകൂടി കൃത്യമാക്കി പറഞ്ഞാൽ ഒരു അജ്ഞേയതാവാദി. എങ്കില്ക്കൂടി അദ്ദേഹത്തിന്‌ ദൈവശാസ്ത്രത്തിലും താല്പര്യമുണ്ടായിരുന്നു; ഹിന്റന്റെ അയഥാർത്ഥമായ ചതുരക്കട്ടകളിലും യുവാവായ എഛ്. ജി. വെൽസിന്റെ രചനാസൗഷ്ഠവമാർന്ന ദുഃസ്വപ്നങ്ങളിലും കാണിച്ച അതേ താല്പര്യം. അദ്ദേഹത്തിനു നായ്ക്കളെ ഇഷ്ടമായിരുന്നു; താൻ ജനിച്ച ലിച്ഫീൽഡ് എന്ന വിദൂരനഗരത്തിന്റെ ഓർമ്മയ്ക്കായി സാമുവെൽ ജോൺസൺ എന്നു പേരിട്ട ഒരു നായയും അദ്ദേഹത്തിനുണ്ടായിരുന്നു.

പടിഞ്ഞാറു വശം ചതുപ്പുപാടങ്ങൾ അതിരിട്ട ഒരു കുന്നുമ്പുറത്താണ്‌ കാസ കോളൊറാഡ* നില്ക്കുന്നത്. വേലിക്കെട്ടിനു പുറത്തെ അറൗക്കേറിയ മരങ്ങൾ ഉള്ളിലെ മ്ളാനമായ അന്തരീക്ഷത്തെ മയപ്പെടുത്താൻ മതിയായില്ല. ഉഷ്ണിക്കുന്ന രാത്രികളിൽ കാറ്റു കൊണ്ടു കിടക്കാവുന്ന പരന്ന മേല്ക്കൂരയ്ക്കു പകരം സ്ലേറ്റുകല്ലു മേഞ്ഞ ചരിഞ്ഞ മേല്ക്കൂരയും ചതുരത്തിൽ ഒരു മണിമേടയുമാണ്‌ വീടിനുണ്ടായിരുന്നത്. ഇവയെല്ലാം കൂടി ചുമരുകൾക്കും ശോഷിച്ച ജനാലകൾക്കും മേൽ കനം തൂങ്ങുന്നതു പോലെ തോന്നിയിരുന്നു. ഈ വൈരൂപ്യമൊക്കെ കുട്ടിയായിരിക്കുന്ന കാലത്ത് ഞാൻ സഹിച്ചുപോന്നു, ഒരുമിച്ചു കഴിയുന്നു എന്നൊരു കാരണം കൊണ്ടു മാത്രം “ലോകം” എന്നു നാം പേരിട്ടു വിളിക്കുന്ന അന്യോന്യപ്പൊരുത്തമില്ലാത്ത ആ വസ്തുക്കളെ നാം സഹിക്കുന്ന പോലെ.

1921ൽ ഞാൻ നാട്ടിലേക്കു പോന്നു. നിയമത്തിന്റെ നൂലാമാലകൾ ഒഴിവാക്കുന്നതിനായി വീട് ലേലം ചെയ്തു വിറ്റിരുന്നു. മാക്സ് പ്രിറ്റോറിയസ് എന്നു പേരായ ഒരു അന്യനാട്ടുകാരനാണ്‌ അതു വാങ്ങിയത്; അതും തനിയ്ക്കു മുമ്പു ലേലം വിളിച്ചയാൾ പറഞ്ഞ തുകയുടെ ഇരട്ടി കൊടുത്ത്. കരാർ എഴുതേണ്ട താമസം, ഒരു വൈകുന്നേരത്ത് അയാൾ രണ്ടു ജോലിക്കാരുമായി എത്തി വീട്ടിലെ സകല പുസ്തകങ്ങളും ഫർണ്ണീച്ചറുകളും മറ്റു സാധനങ്ങളുമെടുത്ത് ഡ്രോവർ റോഡിനടുത്തുള്ള കുപ്പക്കുണ്ടിൽ കൊണ്ടുചെന്നു തള്ളി. (ഹിന്റൺ പുസ്തകങ്ങളിലെ രേഖാചിത്രങ്ങളും വലിയൊരു ഗ്ളോബും ഞാൻ വിഷാദത്തോടെ ഓർക്കുന്നു.) അടുത്ത ദിവസം അയാൾ മ്യൂറിനെ ചെന്നു കണ്ട് വീടിന്റെ പ്ളാനിൽ ചില ഭേദഗതികൾ നിർദ്ദേശിച്ചു; തനിക്കതു പറ്റില്ലെന്നു പറഞ്ഞ് അദ്ദേഹം അവജ്ഞയോടെ അതു തള്ളിക്കളയുകയാണുണ്ടായത്. ഒടുവിൽ ബ്യൂണേഴ്സ് അയേഴ്സിലെ ഒരു സ്ഥാപനം പണി നടത്താമെന്നേറ്റു. സ്ഥലത്തെ ആശാരിമാർ പണിയ്ക്കു കൂടിയില്ല; പിന്നെ ഗ്ളൂ സ്വദേശിയായ ഒരു മരിയാനി ആണ്‌ പ്രിറ്റോറിയസ് പറഞ്ഞ വ്യവസ്ഥകൾക്കനുസരിച്ച് തടിപ്പണികൾ ചെയ്തുകൊടുത്തത്. ഒരു രണ്ടാഴ്ചക്കാലം അയാൾക്ക് രാത്രിയിൽ അടച്ചിട്ട വാതിലിനു പിന്നിലിരുന്ന് പണിയെടുക്കേണ്ടി വന്നു. കാസ കോളൊറാഡയുടെ പുതിയ ഉടമസ്ഥൻ താമസത്തിനു കയറിയതും ഒരു രാത്രിയിലായിരുന്നു. അതിൽ പിന്നെ ജനാലകൾ തുറന്നിട്ടില്ല; എന്നാൽ ഇരുട്ടത്തവിടവിടെയായി വെളിച്ചത്തിന്റെ ചീളുകൾ കാണാമായിരുന്നു. ഒരു ദിവസം കാലത്ത് പാല്ക്കാരൻ ചെല്ലുമ്പോൾ വളർത്തുനായയുടെ തലയില്ലാത്ത ജഡം നടവഴിയിൽ കിടക്കുന്നതു കണ്ടു; അതിന്റെ ദേഹം കൊത്തിമുറിച്ചു നാനാവിധമാക്കിയിരുന്നു. ആ മഞ്ഞുകാലത്ത് അറൗക്കേറിയ മരങ്ങളും വെട്ടിവീഴ്ത്തി. പ്രിറ്റോറിയസിനെ പിന്നെയാരും കണ്ടിട്ടേയില്ല; അയാൾ സ്ഥലം വിട്ടു പോയതായിരിക്കുമെന്ന് എല്ലാവരും കരുതി.

ഈ വാർത്തകൾ, നിങ്ങൾക്കൂഹിക്കാവുന്നതു പോലെ, എന്നെ അസ്വസ്ഥനാക്കി. എന്റെ സ്വഭാവത്തിലെ ഏറ്റവും പ്രകടമായ ലക്ഷണം ജിജ്ഞാസയാണെന്ന് എനിക്കറിയാം; എന്റെ സ്വഭാവവുമായി ഒട്ടും ചേരാത്ത ഒരു സ്ത്രീയെ (അവൾ ആരാണെന്നും എന്താണെന്നും കണ്ടുപിടിക്കാൻ മാത്രമായി)വിവാഹം ചെയ്യുന്നതിലേക്കെന്നെ നയിച്ച, കറുപ്പുസത്തുപയോഗിച്ചു നോക്കാൻ (അതിൽ വിശേഷിച്ചൊന്നും ഞാൻ കണ്ടതുമില്ല) എന്നെ പ്രേരിപ്പിച്ച, അനന്തസംഖ്യകളുടെ ലോകത്തേക്കെന്നെ തിരിച്ചു വിട്ട, ഞാൻ ഇനി വിവരിക്കാൻ പോകുന്ന ഭയാനകമായ സാഹസമേറ്റെടുക്കാൻ എന്നെ തള്ളിവിട്ട അതേ ജിജ്ഞാസ. സ്വാഭാവികമായും ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ ഞാൻ തീരുമാനമെടുത്തു.

അലക്സാൻഡർ മ്യൂറിനെ പോയിക്കാണുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടി. ഇരുണ്ട നിറവും മെലിഞ്ഞതെങ്കിലും ബലം തോന്നിക്കുന്ന നെടിയ രൂപവും: അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ. ഇപ്പോൾ വർഷങ്ങളുടെ ഭാരത്താൽ അദ്ദേഹം കൂനിപ്പോയിരിക്കുന്നു; താടിയാകെ വെളുത്തുനരച്ചു. അദ്ദേഹം എന്നെ തന്റെ ടെമ്പെർലീ എന്ന വീട്ടിനുള്ളിലേക്കു ക്ഷണിച്ചു. വീട് സ്വാഭാവികമായും എന്റെ അമ്മാവന്റെ വീടു പോലെ തന്നെയിരുന്നു; കാരണം രണ്ടും നല്ല കവിയും അത്ര മോശം ശില്പിയുമായ വില്ല്യം മോറിസ്സിന്റെ* കർക്കശപ്രമാണങ്ങൾക്കനുസരിച്ചു പണിതവയായിരുന്നല്ലോ.

ഞങ്ങൾ കാര്യമായൊന്നും സംസാരിച്ചില്ല; സ്കോട്ട്ലന്റിന്റെ ദേശീയചിഹ്നം മുൾച്ചെടിയായതു വെറുതെയല്ല. എന്നാലും കടുപ്പം കൂടിയ സിലോൺ ചായയും ഒരു തളിക നിറയെ ബിസ്ക്കറ്റും ( ഞാൻ ഇപ്പോഴും കുട്ടിയാണെന്ന പോലെ അദ്ദേഹം അതു പൊട്ടിച്ച് വെണ്ണ പുരട്ടിത്തന്നു) മിതവ്യയശീലനായ ഒരു കാൽവിനിസ്റ്റ് തന്റെ സ്നേഹിതന്റെ മകനു നല്കുന്ന ഒരു വിരുന്നു തന്നെയാണെന്ന് എനിക്കു തോന്നി. എന്റെ അമ്മാവനുമായി അദ്ദേഹം നടത്തിയിരുന്ന ദൈവശാസ്ത്രചർച്ചകൾ ഓരോ കളിക്കാരനും പ്രതിയോഗിയുടെ സഹകരണം ആവശ്യമായി വരുന്ന സുദീർഘമായ ചെസ്സുകളികൾ ആയിരുന്നു.

സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു; ഞാൻ ചെന്ന കാര്യത്തിനടുത്തെങ്ങും എത്തിയിട്ടുമില്ല. അസുഖകരമായ ഒരു നിശ്ശബ്ദത മ്യൂർ തന്നെ ഭഞ്ജിച്ചു.

“മോനേ,” അദ്ദേഹം പറഞ്ഞു, “നീ ഇത്രയും ദൂരം യാത്ര ചെയ്തിവിടെയെത്തിയത് എഡ്വിനെക്കുറിച്ചോ എനിക്കൊട്ടും താല്പര്യമില്ലാത്ത അമേരിക്കയെക്കുറിച്ചോ സംസാരിക്കാനല്ലെന്ന് എനിക്കറിയാം. കാസ കോളൊറാഡയുടെ വില്പനയും അതു വാങ്ങിയ ആ വിചിത്രവ്യക്തിയുമാണ്‌ നിന്റെ ഉറക്കം കെടുത്തുന്നത്. അതെന്റെയും ഉറക്കം കെടുത്തുന്നുണ്ടെന്നു കൂട്ടിക്കോ. തുറന്നു പറഞ്ഞാൽ എന്റെ മനസ്സിനു പിടിക്കാത്ത ഒരു സംഗതിയാണത്; എന്തായാലും എനിക്കറിയാവുന്നതു ഞാൻ പറയാം. അതധികമൊന്നുമില്ല.”

ഒരു നിമിഷത്തിനു ശേഷം, തിടുക്കമൊന്നുമില്ലാതെ, അദ്ദേഹം തുടർന്നു.

“എഡ്വിൻ മരിക്കുന്നതിനു മുമ്പ് മേയർ എന്നെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. ഇടവകവികാരിയും അവിടെയുണ്ടായിരുന്നു. ഒരു കത്തോലിക്കാപ്പള്ളിയുടെ പ്ളാൻ വരച്ചു കൊടുക്കാനാണ്‌ അവർ എന്നെ വിളിപ്പിച്ചത്. പ്രതിഫലം എത്ര വേണമെങ്കിലും തരാമെന്നും പറഞ്ഞു. എന്റെ മറുപടി അപ്പോൾത്തന്നെ ഞാൻ കൊടുത്തു. എനിക്കു പറ്റില്ല, ഞാൻ പറഞ്ഞു, വിഗ്രഹങ്ങൾക്കു ബലിപീഠം പണിയുന്ന ദൈവവിരോധം ചെയ്യാൻ എന്നെ കിട്ടില്ല.“ അദ്ദേഹം പറഞ്ഞുനിർത്തി.

”ഇത്രേയുള്ളു?“ ഞാൻ ഒരു ധൈര്യത്തിനു ചോദിച്ചു.

”അല്ല. ആ ജൂതപ്പന്നി പ്രിട്ടോറിയസ്സിന്‌ ഞാൻ പണിത വീട് പൊളിച്ചിട്ട് അതേ സ്ഥാനത്ത് ഒരു ബീഭത്സവസ്തു ഉണ്ടാക്കണമത്രെ. ദൈവനിന്ദയ്ക്ക് എന്തൊക്കെ രൂപങ്ങളാവാം!“ വല്ലാത്ത ഗൗരവത്തോടെ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം എഴുന്നേറ്റു.

ഞാൻ അവിടെ നിന്നിറങ്ങി വളവു തിരിയുമ്പോൾ ഡാനിയൽ ഇബേറ അടുത്തു കൂടി. നാട്ടുമ്പുറങ്ങളിൽ ആൾക്കാർ പരസ്പരമറിയുന്ന പോലെ ഞങ്ങൾക്കു തമ്മിലറിയാമെന്നേയുള്ളു. ട്യൂർഡെറായിലേക്കു താനുമുണ്ടെന്ന് അയാൾ പറഞ്ഞു. ഈ തരം തെമ്മാടികൾക്ക് ഞാനങ്ങനെ കാതു കൊടുക്കാറില്ല: തല്ലുപിടുത്തങ്ങളെക്കുറിച്ചുള്ള നേരാവണമെന്നില്ലാത്ത കഥകളുടെ ദുഷിച്ച കുത്തൊഴുക്കേ ഇവരിൽ നിന്നൊക്കെ പ്രതീക്ഷിക്കാനുള്ളു. ഒടുവിൽ വരുന്നതു വരട്ടേയെന്നു ഞാൻ വഴങ്ങിക്കൊടുത്തു. മിക്കവാറും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അല്പമകലെയായി കുന്നുമ്പുറത്ത് കാസ കോളൊറാഡോ കാഴ്ചയിൽ വന്നപ്പോൾ ഇബേറ പെട്ടെന്ന് മറ്റൊരു തെരുവിലേക്കു മാറിനടന്നു. ഞാൻ കാര്യമന്വേഷിച്ചു. അയാളുടെ മറുപടി ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല.

“ഞാൻ ഡോൺ ഫിലിപ്പേയുടെ വലംകൈയാണ്‌,” അയാൾ പറഞ്ഞു. “പേടിത്തൊണ്ടനെന്ന വിളി കേൾക്കാൻ ഇതേവരെ ഞാൻ ഇട വരുത്തിയിട്ടില്ല. എന്നെ കാണാൻ മെർലോയിൽ നിന്ന് ഇത്രയും ദൂരം യാത്ര ചെയ്തു വന്ന ആ ഉർഗോയിറ്റിയ്ക്ക് എന്തു സംഭവിച്ചുവെന്ന് നിങ്ങൾക്കൊരുപക്ഷേ ഓർമ്മയുണ്ടാവണം. അതിരിക്കട്ടെ, ഇതു കേൾക്കൂ- കുറച്ചു ദിവസം മുമ്പൊരു രാത്രിയിൽ ഞാൻ ഒരു പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു. ആ വീടിന്‌ ഒരു നൂറു വാര അടുത്തെത്തിയപ്പോൾ ഞാൻ എന്തോ ഒന്നിനെ കണ്ടു. എന്റെ കുതിര പിന്നാക്കം ചാടി; അതിന്റെ പുറത്തു പിടിച്ചിരുന്ന് പതുക്കെ അതിനെ മറ്റൊരിടവഴിയിലേക്കു മാറ്റിയോടിച്ചില്ലെങ്കിൽ ഇന്നീ കഥ പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ഞാൻ കണ്ടത്...” അയാൾ തല കുലുക്കിയിട്ട് കോപത്തോടെന്തോ പ്രാകി.


അന്നു രാത്രിയിൽ എനിക്കുറക്കം വന്നില്ല. പുലർച്ചയോടടുപ്പിച്ച് ഞാനൊരു മുദ്രണം സ്വപ്നം കണ്ടു- പിരനേസിയുടെ* ശൈലിയിൽ ചെയ്ത അതുപോലൊന്ന് ഞാൻ മുമ്പു കണ്ടിട്ടുമില്ല, കണ്ടു മറന്നിട്ടുമില്ല. ഒരുതരം ലാബിരിന്തിന്റെ* ചിത്രം. സൈപ്രസ് മരങ്ങൾ അതിരിടുന്ന, കല്ലു കൊണ്ടു പടുത്ത ഒരാംഫി തിയേറ്ററായിരുന്നു അത്; അതിന്റെ ചുമരുകൾക്ക് മരത്തലപ്പുകളേക്കാൾ ഉയരവുമുണ്ടായിരുന്നു. വാതിലുകളോ ജനാലകളോ ഇല്ല; പകരം വീതി കുറഞ്ഞ്, കുത്തനേയുള്ള വിടവുകളുടെ അനന്തമായ ഒരു നിര അതിൽ തുള വീഴ്ത്തിയിരുന്നു. ഒരു ഭൂതക്കണ്ണാടി ഉപയോഗിച്ച് ഞാൻ അതിനുള്ളിലെ മിനോട്ടാറിനെ തിരയുകയായിരുന്നു. ഒടുവിൽ ഞാനതിനെ കണ്ടു. അതൊരു ബീഭത്സസത്വമായിരുന്നു; കാളയെക്കാളേറെ പോത്തിനെയാണ്‌ അതോർമ്മിപ്പിച്ചത്; അതിന്റെ മനുഷ്യശരീരം നിലത്തു കിടക്കുകയായിരുന്നു. അതു സ്വപ്നം കണ്ടുറക്കമാണെന്നു തോന്നി- എന്തിനെയാണ്‌, ആരെയാണതു സ്വപ്നം കാണുന്നത്?

അന്നു വൈകിട്ട് ഞാൻ കാസ കോളൊറാഡയ്ക്കടുത്തു കൂടി കടന്നുപോയി. ഗെയ്റ്റ് അടച്ചിരിക്കുകയായിരുന്നു; അതിന്റെ ഇരുമ്പഴികൾ ചിലത് വളച്ചൊടിച്ച നിലയിൽ കണ്ടു. ഒരു കാലത്തെ പൂന്തോട്ടത്തിൽ കള കേറി വളർന്നിരിക്കുന്നു. വലതു ഭാഗത്തായി ആഴം കുറഞ്ഞ ഒരു കുളമുണ്ടായിരുന്നതിന്റെ വക്കുകൾ ചവിട്ടിക്കുഴച്ചിട്ടിരിക്കുന്നു.

ഒരു ചീട്ടേ ബാക്കിയുണ്ടായിരുന്നുള്ളു; പക്ഷേ അതു പുറത്തെടുക്കാതെ ഞാൻ ദിവസങ്ങൾ തള്ളിത്തള്ളി നീക്കി- അതുകൊണ്ട് ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല എന്നറിയാമായിരുന്നു എന്നതുകൊണ്ടു മാത്രമല്ല, അനിവാര്യമായതിലേക്ക്, ആത്യന്തികമായതിലേക്ക് അതെന്നെ വലിച്ചിഴയ്ക്കും എന്നറിയുന്നതുകൊണ്ടു കൂടിയായിരുന്നു.

ഒടുവിൽ, വലിയ പ്രതീക്ഷയൊന്നും കൂടാതെ, ഞാൻ ഗ്ളൂവിലേക്കു പോയി. മരപ്പണിക്കാരൻ മരിയാനി തടിച്ചു തുടുത്ത ഒരിറ്റലിക്കാരനായിരുന്നു- തുറന്നു പെരുമാറുന്ന, നാട്യങ്ങളൊന്നുമില്ലാത്ത സാധാരണ മനുഷ്യൻ. ഇപ്പോൾ പ്രായമായിരിക്കുന്നു. അയാളെ കണ്ട നിമിഷം തന്നെ തലേ രാത്രിയിൽ മെനഞ്ഞെടുത്ത തന്ത്രങ്ങൾ ഞാൻ ഉപേക്ഷിച്ചുകളഞ്ഞു. ഞാൻ അയാൾക്ക് എന്റെ വിസിറ്റിംഗ് കാർഡ് കൊടുത്തു. ഒരുതരം ഭവ്യതയോടെയാണ്‌ അയാളതു വായിച്ചത്; പി. എഛ്ഡി എന്ന ഭാഗമെത്തിയപ്പോൾ ശബ്ദത്തിൽ ബഹുമാനസൂചകമായ ഒരു പതറലും വന്നുകണ്ടു. ട്യൂർഡെറായിലെ എന്റെ അമ്മാവന്റെ വീട്ടിലേക്കു പണിതു കൊടുത്ത ഉരുപ്പടികളെക്കുറിച്ചറിയാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ ഒരുപാടൊക്കെ പറഞ്ഞു. അയാളുടെ വാക്കുകളുടെയും ചേഷ്ടകളുടെയും കുത്തൊഴുക്ക് അതേപോലെ ഇവിടെ പകർത്തിവയ്ക്കാൻ ഞാൻ തുനിയുന്നില്ല. അയാൾ പറഞ്ഞതിതാണ്‌: ഇടപാടുകാരന്റെ ആവശ്യം, അതിനി എത്ര വിചിത്രമായിക്കോട്ടെ, നടത്തിക്കൊടുക്കുക എന്നതാണ്‌ തന്റെ പ്രമാണം; താനതിൽ കുറവു വരുത്തിയിട്ടുമില്ല. അയാൾ മേശവലിപ്പുകൾ പരതിയിട്ട് ചില കടലാസ്സുകളെടുത്ത് എന്നെ കാണിച്ചു; എനിക്കവ കണ്ടിട്ട് തലയും വാലും പിടി കിട്ടിയില്ല; അതിലൊക്കെ പിടി തരാത്ത ആ പ്രിട്ടോറിയസ്സിന്റെ ഒപ്പുമുണ്ടായിരുന്നു. (ഞാനേതോ വക്കീലാണെന്ന് മരിയാനി വിചാരിച്ചിട്ടുണ്ടാവണം.) യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ എന്റെ ചെവിയിൽ പറഞ്ഞു, നിധി കൊടുക്കാമെന്നു പറഞ്ഞാല്ക്കൂടി താനിനി ആ വീടു പോകട്ടെ, ട്യൂർഡെറായിൽത്തന്നെ കാലെടുത്തു കുത്തില്ലെന്ന്. ഒരിടപാടുകാരനേയും ഇകഴ്ത്തിക്കാണരുതെങ്കിലും തന്റെ എളിയ അഭിപ്രായത്തിൽ ഈ പ്രിറ്റോറിയസ്സ് ഒരല്പം വട്ടനാണെന്നും അയാൾ കൂട്ടിച്ചേർത്തു. എന്നിട്ട് അത്രയും പറഞ്ഞതു തന്നെ കൂടിപ്പോയെന്ന മട്ടിൽ അയാളുടെ വായടഞ്ഞു. പിന്നൊരു വാക്ക് അയാളിൽ നിന്നെനിക്കു വീണുകിട്ടിയില്ല.

ഈ പരാജയം ഞാൻ മുൻകൂട്ടിക്കണ്ടതു തന്നെയായിരുന്നു; എന്നാൽ ഒരു കാര്യം മുൻകൂട്ടിക്കാണുക എന്നതും അതു കണ്മുന്നിൽ നടന്നുകാണുക എന്നതും രണ്ടും രണ്ടാണല്ലോ.

എത്ര തവണ ഞാൻ സ്വയം ശാസിച്ചതാണ്‌, ഈ പ്രഹേളികയുടെ പൊരുളു കണ്ടുപിടിക്കാൻ ഞാൻ തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്ന്. യഥാർത്ഥത്തിലുള്ള പ്രഹേളിക ഒന്നേയുള്ളു- അതു കാലമാണ്‌: അന്നും ഇന്നും എന്നും ഇന്നലെയും നാളെയുമെല്ലാം കൂടി നെയ്തെടുക്കുന്ന അനന്തജാലം. ഈ ഗഹനചിന്തനങ്ങൾ കൊണ്ടൊന്നും പക്ഷേ  ഫലമില്ലാതെയാണു വന്നത്. വൈകുന്നേരം മുഴുവൻ ഷോപ്പൻഹോവറിന്റെയോ* റോയ്സിന്റെയോ* പുസ്തകങ്ങളിൽ ആണ്ടുമുഴുകുന്ന ഞാൻ രാത്രിയാകുന്നതോടെ കാസ കോളൊറാഡയെ ചുറ്റിക്കിടക്കുന്ന ചെളിപ്പാതകളിലൂടെ നടക്കാനിറങ്ങുകയായി. ചിലപ്പോൾ കുന്നുമ്പുറത്ത് നല്ല വെളുത്ത വെളിച്ചം പോലെന്തോ കണ്ടെന്നു തോന്നും; മറ്റു ചിലപ്പോൾ ഞരക്കം പോലെന്തോ കേട്ട പോലെയും. ജനുവരി പത്തൊമ്പതു വരെ ഇതിങ്ങനെ പോയി.

വേനൽ തന്നെ പീഡിപ്പിക്കുകയും അവഹേളിക്കുകയും മാത്രമല്ല, അപകൃഷ്ടനാക്കുകയും ചെയ്യുന്നു എന്നൊരാൾക്കു തോന്നുന്ന ചില ദിവസങ്ങളുണ്ട് ബ്യൂണേഴ്സ് അയേഴ്സിൽ. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു. രാത്രി പതിനൊന്നു മണിയോടടുപ്പിച്ച് കൊടുങ്കാറ്റു വീശിത്തുടങ്ങി. തെക്കൻ കാറ്റിനു പിന്നാലെ മഴ കോരിച്ചൊരിഞ്ഞു. കയറി നില്ക്കാൻ ഒരു മരച്ചുവടു തേടി ഇരുട്ടത്തു ഞാൻ പരക്കം പാഞ്ഞു. പെട്ടെന്നു വീശിയ മിന്നലിന്റെ രൂക്ഷമായ വെളിച്ചത്തിൽ വേലിയിൽ നിന്നു ചുവടുകൾ മാത്രം അകലെയാണു ഞാനെന്ന് എനിക്കു മനസ്സിലായി. പേടി കൊണ്ടോ പ്രതീക്ഷ കൊണ്ടോ എന്നറിയില്ല, ഗെയ്റ്റ് തള്ളിത്തുറക്കാനാണ്‌ എനിക്കപ്പോൾ തോന്നിയത്. ഞാൻ കരുതിയതിനു വിപരീതമായി ഗെയ്റ്റ് തുറക്കുകയും ചെയ്തു. കാറ്റിന്റെ തള്ളിച്ചയിൽ ഞാൻ ഉള്ളിലേക്കു കയറി; ഭൂമിയും ആകാശവും എന്നെ തള്ളിവിടുകയായിരുന്നു. വീടിന്റെ മുൻവാതിലും തുറന്നുകിടക്കുകയായിരുന്നു. പെട്ടെന്നൊരു മഴ സീല്ക്കാരത്തോടെ എന്റെ മുഖത്തടിച്ചു; ഞാൻ അകത്തേക്കു കടന്നു.

ഉള്ളിൽ തറയോടുകളെല്ലാം ഇളക്കിമാറ്റിയിരുന്നു; കാലു വച്ചത് മെടഞ്ഞു വളർന്ന പുല്ലിലായിരുന്നു. മനം പുരട്ടലുണ്ടാക്കുന്ന, ഒരു തരം മധുരിക്കുന്ന ഗന്ധം വീടു നിറഞ്ഞുനിന്നു. ഇടത്തോ വലത്തോ എന്നു നല്ല തീർച്ചയില്ല, ഒരു ചരിവുപടിയിൽ എന്റെ കാലു തടഞ്ഞു. ഞാൻ അതിലുടെ തപ്പിപ്പിടിച്ചു മുകളിലേക്കു കയറി. ഞാനറിയാതെ തന്നെ എന്നു പറയാം, എന്റെ കൈ ലൈറ്റിന്റെ സ്വിച്ചിലേക്കു നീണ്ടു.

എന്റെ ഓർമ്മയിലെ ഭക്ഷണമുറിയും വായനമുറിയും ഇടച്ചുമരിടിച്ചുകളഞ്ഞിട്ട് വലിയ ഒറ്റ മുറിയാക്കിയിരിക്കുന്നു; അവിടവിടെയായി മേശയോ കസേരയോ പോലെ ചിലത് ചിതറിക്കിടന്നിരുന്നു. അവ എങ്ങനെയുള്ളതായിരുന്നുവെന്നു വിവരിക്കാൻ ഞാൻ മുതിരുന്നില്ല; കാരണം, നിർദ്ദയമായ വെളുത്ത വെളിച്ചമുണ്ടായിരുന്നിട്ടു കൂടി അവയെ ശരിക്കും കണ്ടതായി എനിക്കു നല്ല തീർച്ചയില്ല. ഞാൻ വിശദീകരിക്കാം: ഒരു വസ്തുവിനെ യഥാർത്ഥമായി നാം കാണണമെങ്കിൽ നമുക്കതു മനസ്സിലായിരിക്കണം. ഉദാഹരണത്തിന്‌, മനുഷ്യശരീരവും അതിന്റെ സന്ധികളും കൈകാലുകളും മനസ്സിലുണ്ടെങ്കിലേ ചാരുകസേര നമുക്കു മനസ്സിലാവുന്നുള്ളു; മുറിയ്ക്കുക എന്ന പ്രക്രിയ മനസ്സിൽ ഉള്ളതു കൊണ്ടാണ്‌ കത്രിക നമുക്ക് അർത്ഥവത്താകുന്നത്. ഒരു വിളക്കിനെയോ കാറിനെയോ എങ്ങനെയാണു നാം കാണുന്നത്? ഒരു കാട്ടുവർഗ്ഗക്കാരന്‌ സുവിശേഷവേലക്കാരന്റെ കൈയിലെ ബൈബിൾ പിടി കിട്ടുകയില്ല; കപ്പലിന്റെ കപ്പിയും പായയും കയറും കപ്പൽ ജോലിക്കാരൻ കാണുന്നതു പോലെയാവില്ല, യാത്രക്കാരൻ കാണുന്നത്. പ്രപഞ്ചത്തെ നാം ശരിക്കും കണ്ടാൽ നമുക്കതു മനസ്സിലായെന്നും വരാം.

അന്നു രാത്രിയിൽ ഞാൻ കണ്ട ഗ്രഹണാതീതമായ രൂപങ്ങളിൽ ഒന്നു പോലും മനുഷ്യാകൃതിയോടോ എന്തെങ്കിലും ഒരുപയോഗത്തോടോ ഘടിപ്പിക്കാവുന്നതായിരുന്നില്ല. എന്തെന്നില്ലാത്ത അറപ്പും ഭീതിയുമാണ്‌ എനിക്കു തോന്നിയത്. ഒരു മൂലയ്ക്ക് മുകളിലത്തെ നിലയിലേക്കു ചാരി വച്ചിരിക്കുന്ന ഒരു കോണി കണ്ടു. വീതിയിലുള്ള ഇരുമ്പുപടികൾ പത്തിനടുത്തേയുള്ളു; അവ പിടിപ്പിച്ചിരിക്കുന്നത് പ്രത്യേകിച്ചൊരു ക്രമത്തിലുമല്ല. ആ കോണി, അതു കൈയും കാലും സൂചിപ്പിക്കുന്നതിനാൽ, എന്റെ അസ്വസ്ഥത തെല്ലൊന്നു കുറച്ചു. ഞാൻ ലൈറ്റ് കെടുത്തിയിട്ട് അല്പനേരം ഇരുട്ടത്തു കാത്തുനിന്നു. നേരിയ ശബ്ദം പോലും കേൾക്കാനുണ്ടായിരുന്നില്ല. പക്ഷേ അത്രയധികം അഗ്രാഹ്യവസ്തുക്കളുടെ സാന്നിദ്ധ്യം എന്റെ മനസ്സമാധാനം കെടുത്തുകയായിരുന്നു. ഒടുവിൽ ഞാൻ ഒരു തീരുമാനമെടുത്തു.

മുകളിലത്തെ നിലയിലെത്തിയപ്പോൾ പേടി പൂണ്ട എന്റെ കൈ വീണ്ടും സ്വിച്ചിനു പരതി. താഴത്തെ നിലയിൽ നിഴൽ വീശിയ ദുഃസ്വപ്നം മുകളിൽ ജീവൻ വച്ചു തെഴുത്തു നില്ക്കുകയായിരുന്നു. കുറേയേറെ വസ്തുക്കൾ, അല്ലെങ്കിൽ പരസ്പരം ഇണക്കിവച്ച വസ്തുക്കൾ ഞാൻ കണ്ടു. നല്ല പൊക്കത്തിൽ U ആകൃതിയിൽ ശസ്ത്രക്രിയക്കുള്ള മേശ പോലൊന്നു കണ്ടത് ഞാൻ ഓർക്കുന്നു; അതിന്റെ രണ്ടറ്റത്തും വൃത്താകൃതിയിൽ ദ്വാരങ്ങളും ഉണ്ടായിരുന്നു. അത് ആ വീട്ടിലെ താമസക്കാരന്റെ കട്ടിലായേക്കാമെന്നു ഞാനോർത്തു; ഒരു മൃഗത്തിന്റെയോ ദൈവത്തിന്റെയോ രൂപം അതു വീശുന്ന നിഴലിലൂടെ വെളിവാകുന്നതുപോലെ ഇവിടത്തെ ആ സത്വത്തിന്റെ വിലക്ഷണമായ ശരീരഘടന ഈ വസ്തുവിലൂടെ പരോക്ഷമായി തെളിയുകയാവാം. പണ്ടെന്നോ ലൂക്കന്റെ* പുസ്തകത്തിൽ വായിച്ചു മറന്ന ഒരു പദം എന്റെ ചുണ്ടിൽ വന്നു: ആംഫിസ്ബീന*. എന്റെ കണ്ണുകൾ പിന്നീടു കാണാനിരുന്നതിനെ സൂചിപ്പിക്കാനുതകുന്ന, എന്നാൽ പൂർണ്ണമായി സ്പഷ്ടമാക്കാൻ അപര്യാപ്തമായ ഒരു വാക്ക്. മുകളിലത്തെ ഇരുട്ടിൽ വിലയിക്കുന്ന V ആകൃതിയിലുള്ള ഒരു കണ്ണാടിയും ഞാൻ ഓർക്കുന്നു.

ഈ വീട്ടിൽ താമസമാക്കിയ ജീവി എങ്ങനെയുള്ളതായിരിക്കും? നമുക്കെത്ര ജുഗുപ്ത്സാവഹമാണോ, അത്രയ്ക്കു തന്നെ അതിനും ജുഗുപ്ത്സാവഹമായ ഈ ഗ്രഹത്തിൽ അതു തേടുന്നതെന്താവാം? ജ്യോതിശാസ്ത്രത്തിന്റെയോ കാലത്തിന്റെയോ ഏതജ്ഞാതമണ്ഡലത്തിൽ നിന്നാവാം, ഇന്നു ഗണനാതീതമായ ഏതു പ്രാചീനസന്ധ്യയിൽ നിന്നാവാം ഈ തെക്കേ അമേരിക്കൻ നഗരപ്രാന്തത്തിൽ, ഈ രാത്രിയിൽ അതെത്തിയത്?

സൃഷ്ടിയ്ക്കു മുമ്പുള്ള അവ്യാകൃതത്തിൽ ക്ഷണിക്കാതെ ചെന്നുകയറിയവനാണു ഞാനെന്ന് എനിക്കു തോന്നി. പുറത്ത് മഴ നിലച്ചിരുന്നു. വാച്ചു നോക്കുമ്പോൾ രണ്ടു മണി ആവാറായിരിക്കുന്നു എന്ന് അത്ഭുതത്തോടെ ഞാൻ കണ്ടു. ലൈറ്റ് കെടുത്താതെ ജാഗ്രതയോടെ ഞാൻ കോണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. കയറിപ്പോയത് തിരിച്ചിറങ്ങുക അസാദ്ധ്യമായിരുന്നില്ല- ഇവിടെ വസിക്കുന്നതെന്തോ, അതു തിരിച്ചെത്തുന്നതിനു മുമ്പ്. വാതിലും ഗെയ്റ്റും താഴിട്ടു പൂട്ടാത്തത് അതിന്‌ ആ വിദ്യ അറിവില്ലാത്തതു കൊണ്ടാണെന്ന് ഞാൻ ഊഹിച്ചു.

ഏണിയുടെ അവസാനത്തേതിനു തൊട്ടു മുമ്പത്തെ പടിയിൽ കാലടി തൊടുമ്പോഴാണ്‌ എന്തോ ചരിവുപടി കയറിവരുന്നത് ഞാൻ കേട്ടത്- കനത്തതും മന്ദഗതിയും അനേകവുമായ ഒന്ന്. ജിജ്ഞാസ ഭീതിയെ കവച്ചുവച്ചു; ഞാൻ കണ്ണു പൂട്ടിയില്ല.
----------------------------------------------------------------------------------------------------------------------


*There are more things in heaven and earth, Horatio,
Than are dreamt of in your philosophy...
(Hamlet to Horatio)

*H.P.Lovecraft(1890-1937) - ഹൊറർ നോവലുകളുടെ പേരിൽ പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരൻ

*Casa Colorado- സ്പാനിഷിൽ ചുവന്ന വീട് എന്നർത്ഥം

*George Berkeley(1685-1753)- ഇംഗ്ളീഷ് തത്ത്വചിന്തകൻ; യാഥാർത്ഥ്യമെന്നാൽ മനസ്സുകളും അവയുടെ ആശയങ്ങളുമാണെന്നു വാദിച്ചു.

*Eleatics - ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന Parmenides എന്ന ഗ്രീക്ക് ദാർശനികന്റെ അനുയായികൾ; സത്ത ഏകമാണെന്നും ചലനവും പരിവർത്തനവും ഭ്രമമാണെന്നും വാദിച്ചു.

*Charles Howard Hinton(1853-1907)- ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ

*Turdera - ബ്യൂണേഴ്സ് അയഴ്സിനു തെക്കു ഭാഗത്തുള്ള, അക്കാലത്ത് ജനവാസം കുറവായ ഒരു പ്രാന്തപ്രദേശം

* John Knox(1513-1572)- സ്കോട്ടിഷ് ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും. 

*William Morris(1834-1896)- ഇംഗ്ളീഷ് കവിയും നോവലിസ്റ്റും വിവർത്തകനും സാമൂഹ്യപ്രവർത്തകനും ഡിസൈനറും.

*Giovanni Battista Piranesi(1720-1778) റോമൻ ചിത്രകാരൻ.

*Labyrinth - ഗ്രീക്ക് പുരാണങ്ങൾ പ്രകാരം ക്രീറ്റിലെ മിനോസ് രാജാവിനു വേണ്ടി ഡീഡലസ് എന്ന ശില്പി പണിതു കൊടുത്ത ദുർഗ്ഗമനിർമ്മിതി. മിനോട്ടാർ എന്ന, കാളത്തലയും മനുഷ്യന്റെ ഉടലുമുള്ള സത്വത്തെ ഈ രാവണൻ കോട്ടയ്ക്കുള്ളിലാണ്‌ പാർപ്പിച്ചിരുന്നത്.

*Josia Royce(1855-1916)- അമേരിക്കൻ ആശയവാദചിന്തകൻ

*Arthur Schopenhaur(1788-1860)- ഭാരതീയദർശനങ്ങൾ കാര്യമായി സ്വാധീനിച്ച  ജർമ്മൻ തത്ത്വചിന്തകൻ.

*Lucan(39-65)- റോമൻ കവി

*Amphisbaena- കല്പിതകഥകളിലെ രണ്ടറ്റത്തും തലയുള്ള സർപ്പം; ഉറുമ്പു തിന്നു ജീവിക്കുന്നു.


Thursday, October 29, 2015

എമീൽ ചൊറാൻ - ഉടലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച്




ഇത്രയധികമാളുകൾ ഉടലിനെ മായയായിക്കാണുന്നതിന്റെ കാരണം എനിക്കിന്നും മനസ്സിലായിട്ടില്ല; അതുപോലെതന്നെ  എന്തൊക്കെ വൈരുദ്ധ്യങ്ങളും ന്യൂനതകളുമുണ്ടായാലും ഈ ജീവിതമെന്ന നാടകത്തിനു പുറത്തുള്ള ഒരാത്മീയതയെക്കുറിച്ചു ഭാവന ചെയ്യാൻ അവർക്കു കഴിയുന്നതെങ്ങനെയെന്നും എനിക്കു പിടി കിട്ടുന്നില്ല.  ഉടൽ, അതിന്റെ ഓരോരോ അവയവങ്ങൾ, ഞരമ്പുകൾ ഇതൊന്നും ഒരിക്കലും അവരുടെ ബോധത്തിലേക്കു കടന്നു വരുന്നില്ലെന്നാവാം. ഈ ബോധമില്ലായ്മ എനിക്കു പിടി കിട്ടുന്നില്ലെങ്കിലും ജീവിതാനന്ദത്തിന്റെ ഒരവശ്യോപാധിയാണതെന്ന് എനിക്കു തോന്നുന്നു. ജീവിതത്തിന്റെ അയുക്തികതയോട് ഇപ്പോഴും പറ്റിച്ചേർന്നു കിടക്കുന്നവർ, ബോധത്തിന്റെ പിറവിക്കു മുമ്പുള്ള അതിന്റെ ജൈവതാളങ്ങളുടെ വശ്യതയിൽ നിന്ന് ഇനിയും മോചിതരാകാത്തവർ, അവർ ഉടലിന്റെ യാഥാർത്ഥ്യം ബോധത്തിനു നിത്യസാന്നിദ്ധ്യമായ അവസ്ഥയെക്കുറിച്ചജ്ഞരാണ്‌. ഈ സാന്നിദ്ധ്യം മൗലികമായ ഒരസ്തിത്വരോഗത്തിന്റെ ലക്ഷണമാണ്‌. നിങ്ങളുടെ ഞരമ്പുകളേയും നിങ്ങളുടെ കാലടികളേയും നിങ്ങളുടെ വയറിനേയും നിങ്ങളുടെ ഹൃദയത്തേയും നിങ്ങളുടെ സത്തയുടെ ഓരോ ഘടകത്തേയും കുറിച്ച് അനുനിമിഷം ബോധവാനാവുക എന്നത് ഒരു രോഗം തന്നെയല്ലേ? ഇങ്ങനെയൊരു അവബോധമുണ്ടാകുന്നതോടെ ശരീരാവയവങ്ങൾ അവയുടെ സ്വാഭാവികധർമ്മങ്ങൾ പരിത്യജിക്കുന്നില്ലേ? ഉടലിന്റെ യാഥാർത്ഥ്യം ഏറ്റവും ഭീഷണമായ യാഥാർത്ഥ്യങ്ങളിൽ ഒന്നാണ്‌. ഉടലിന്റെ പിടയ്ക്കലുകൾ ഇല്ലെങ്കിൽ ആത്മാവ് പിന്നെയെന്താണ്‌, വികാരവിക്ഷോഭങ്ങളില്ലെങ്കിൽ ബോധവും? ഉടലില്ലാത്ത ഒരു ജീവിതത്തെ, ആത്മാവിന്റെ സ്വതന്ത്രവും കേവലവുമായ അസ്തിത്വത്തെ എങ്ങനെ നാം ഭാവന ചെയ്യാൻ? ആരോഗ്യമുള്ള, ബാദ്ധ്യതകളില്ലാത്ത, ആത്മാവില്ലാത്ത മനുഷ്യർക്കേ അതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയൂ. ആത്മാവ് ഒരസ്തിത്വരോഗത്തിന്റെ സന്തതിയാണ്‌, മനുഷ്യൻ രോഗിയായ ഒരു ജന്തുവും. ജീവിതത്തിൽ ആത്മാവ് ഒരു വ്യതിചലനമാണ്‌. ഇത്രയൊക്കെ പരിത്യജിച്ച എനിക്ക് എന്തുകൊണ്ട് ആത്മാവിനെയും പരിത്യജിച്ചുകൂടാ? പക്ഷേ പരിത്യാഗം പ്രഥമവും പ്രധാനവുമായി ആത്മാവിന്റെ ഒരു രോഗമല്ലേ?


Wednesday, October 28, 2015

എമീൽ ചൊറാൻ - ചരിത്രവും നിത്യതയും




ഞാനെന്തിനു ചരിത്രത്തിൽ ജീവിക്കണം, അല്ലെങ്കിൽ ഇക്കാലത്തെ സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങളെക്കുറിച്ചു തല പുണ്ണാക്കണം? സംസ്കാരവും ചരിത്രവുമെനിക്കു മടുപ്പായി; അതിന്റെ കാംക്ഷകളേയും നോവുകളേയും പുണരാൻ ഇനിമേലെനിക്കു കഴിയുകയുമില്ല. ചരിത്രത്തെ നാം കടന്നുകേറണം; അതിനു കഴിയണമെങ്കിൽ പക്ഷേ ഭൂതവും ഭാവിയും വർത്തമാനവും നമുക്കു പ്രധാനമല്ലാതാവണം, എന്ന്, എവിടെ നാം ജീവിക്കുന്നുവെന്നതിൽ നാം ഉദാസീനരാവണം. നാലായിരം കൊല്ലം മുമ്പത്തെ പുരാതന ഈജിപ്തിലല്ല, ഇന്നാണു ഞാൻ ജീവിക്കുന്നതെന്നതു കൊണ്ട് എന്റെ അവസ്ഥ കൂടുതൽ ഭേദമാണെന്നു പറയാനുണ്ടോ? നമുക്കിഷ്ടമില്ലാത്ത ഒരു കാലത്തു ജീവിച്ചിരുന്ന, ക്രിസ്തുമതത്തെയോ ആധുനികശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെയോ കുറിച്ചറിവില്ലാത്ത മനുഷ്യരോടു സഹതപിക്കാൻ തോന്നുന്നത് ബാലിശമാണ്‌. ജീവിതശൈലികളിൽ മൂപ്പിളമ ഇല്ലാത്തതിനാൽ ചിലതു നല്ലതെന്നോ ചിലതു മോശമെന്നോ പറയാനില്ല. ചരിത്രത്തിന്റെ ഓരോ യുഗവും തന്നിൽത്തന്നെ അടങ്ങിയ, സ്വപ്രമാണങ്ങളെക്കുറിച്ചുറപ്പുള്ള, അടഞ്ഞ ഒരു ലോകമാണ്‌; ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകഗതി അത്ര തന്നെ പരിമിതവും അപര്യാപ്തവുമായ മറ്റൊരു രൂപം സൃഷ്ടിക്കുന്നതു വരെ അതങ്ങനെ തുടരുകയും ചെയ്യും. ചരിത്രത്തിനപ്പാടെ തന്നെ ഒരു സാധുതയുമില്ലെന്നാണെനിക്കു തോന്നുന്നതെന്നതിനാൽ ചിലർ ഭൂതകാലത്തെ പഠിക്കാൻ മിനക്കെടുന്നതു കാണുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോകുന്നു. നമ്മുടെ പൂർവികരുടെ ആദർശങ്ങളും വിശ്വാസങ്ങളും നമ്മിലെന്തു താല്പര്യമുണർത്താൻ? മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾ മഹത്തായതായേക്കാം, പക്ഷേ എനിക്കവയെക്കുറിച്ചറിയാൻ ഒട്ടും താല്പര്യമില്ല.

അതിനെക്കാൾ മനസ്സമാധാനം ഞാൻ കാണുന്നത് നിത്യതയെ ധ്യാനിച്ചിരിക്കുന്നതിലാണ്‌. ഒരു ശ്വാസത്തിന്റെ പോലും വിലയില്ലാത്ത ഈ ലോകത്ത് സാധുവായ ഒരേയൊരു ബന്ധം മനുഷ്യനും നിത്യതയും തമ്മിലുള്ളതാണ്‌, മനുഷ്യനും ചരിത്രവും തമ്മിലുള്ളതല്ല. ഒരാൾ ചരിത്രത്തെ നിഷേധിക്കുന്നത് ഏതോ നൈമിഷികചാപല്യത്തിനടിമയായിട്ടല്ല, അപ്രതീക്ഷിതവും മർമ്മഭേദകവുമായ ദുരന്തങ്ങളുടെ ആഘാതത്തിൻ കീഴിലാണ്‌. മഹാദുഃഖങ്ങളിൽ നിന്നാണ്‌ ആ തരം നിഷേധങ്ങൾ ഉറവെടുക്കുന്നത്, ചരിത്രത്തെക്കുറിച്ചുള്ള അമൂർത്തപരിചിന്തനങ്ങളിൽ നിന്നല്ല. പക്ഷേ ചരിത്രത്തിൽ പങ്കാളിയാകാനില്ലെന്നു തീരുമാനിച്ചതോടെ, മനുഷ്യരാശിയുടെ ഭൂതകാലത്തെ നിഷേധിച്ചതോടെ മാരകമായ ഒരു ദുഃഖം, സങ്കല്പിക്കാവുന്നതിലുമധികം വേദന ജനിപ്പിക്കുന്ന ഒരു ദുഃഖം എന്നെ കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്നു. ഇത്രനാളത് എന്നിൽ സുപ്താവസ്ഥയിൽ കിടക്കുകയായിരുന്നുവെന്നോ? ഈ തരം ചിന്തകളാണതിനെ ഇപ്പോൾ തട്ടിയുണർത്തിയതെന്നോ?  എന്റെ നാവിൽ മരണത്തിന്റെ കയ്പു ചുവയ്ക്കുന്നു, കൊടുംവിഷം പോലെ ശൂന്യത എന്റെയുള്ളു പൊള്ളിയ്ക്കുന്നു. ഇത്ര ഞാൻ ദുഃഖിതനായിരിക്കുമ്പോൾ, മരണപര്യന്തം ദുഃഖിതനായിരിക്കുമ്പോൾ എങ്ങനെയെനിക്കു സൗന്ദര്യത്തെക്കുറിച്ചു സംസാരിക്കാനാവും?

ഇനിയെനിക്കു യാതൊന്നും അറിയണമെന്നില്ല. ചരിത്രത്തെ കവയ്ച്ചു വയ്ക്കുന്നതിലൂടെ നിങ്ങൾക്കൊരു അതിബോധം കൈവരികയാണ്‌; നിത്യതയുടെ ഒരു സുപ്രധാനഘടകമാണത്. വൈരുദ്ധ്യങ്ങൾക്കും സന്ദേഹങ്ങൾക്കും അർത്ഥം നഷ്ടപ്പെടുന്ന, ജീവിതത്തെയും മരണത്തെയും നിങ്ങൾക്കോർമ്മ വരാത്ത ഒരു മണ്ഡലത്തിലേക്ക് അതു നിങ്ങളെ കൊണ്ടുപോവുകയാണ്‌. മരണഭയമാണ്‌ മനുഷ്യരെ നിത്യതയെത്തേടി നടക്കാൻ തള്ളിവിടുന്നത്; വിസ്മൃതി എന്നൊരു പ്രയോജനമേ നിങ്ങൾക്കതിൽ നിന്നു കിട്ടാനുള്ളു. പക്ഷേ നിത്യതയിൽ നിന്നു തിരിച്ചുവരുമ്പോഴത്തെ കാര്യമോ?

(Emil Cioran - On The Heights Of Despair)