Friday, January 31, 2014

മഹമൂദ് ദർവീശ് - ഒരു ഗദ്യകവിത പോലെ

The rectory garden in Nuenen with Pond and Figures Van Gogh - Der Pfarrgarten in Nuenen mit Teich und Figuren


കുന്നുകളിൽ വേനല്ക്കാലത്തിന്റെ ഒടുവുകാലം ഒരു ഗദ്യകവിത പോലെയാണ്‌. എന്റെ ഉടലു തൊടുന്നൊരു സൌമ്യതാളമാണു തെന്നലെങ്കിലും തലയെടുപ്പില്ലാത്ത മരങ്ങളിൽ എനിക്കതു കാതില്പെടുന്നില്ല. മഞ്ഞ പടർന്ന ചില്ലകൾ പ്രതീകങ്ങൾ കൊഴിക്കുന്നു, വാചാലത നയശാലികളായ ക്രിയകളെക്കൊണ്ട് ഉപമകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ മലമ്പാതകളിൽ ആകെയുള്ളൊരാഘോഷം പ്രസരിപ്പുള്ള കുരുവികളുടെ വകയാണ്‌: അർത്ഥത്തിനും അർത്ഥശൂന്യതയ്ക്കുമിടയിൽ അവ തത്തിക്കളിക്കുന്നു. അത്തികളും മുന്തിരികളും മാതളങ്ങളും വിളയുന്ന കാലം വരെ, മറവിയിൽപ്പെട്ട തൃഷ്ണകളെ പുതുമഴ വിളിച്ചുണർത്തുന്ന കാലം വരെ ആഭരണങ്ങളഴിച്ചുവയ്ക്കുന്നൊരുടലാണു പ്രകൃതി. “എന്തെന്നെനിക്കറിയാത്തൊരു കാരണത്താൽ കവിത എനിക്കു വേണ്ടപ്പെട്ടതായതുകൊണ്ടാണ്‌, ഇല്ലെങ്കിൽ എനിക്കൊന്നിന്റെയും ആവശ്യം വരുമായിരുന്നില്ല,” കവി പറയുന്നു; പഴയ ഉത്സാഹമില്ലാത്തതിനാൽ പഴയ പോലെ അയാൾ പിശകുകളും വരുത്തുന്നില്ല. അയാൾ നടക്കുന്നുവെങ്കിൽ ഡോക്ടർമാർ അതു ശുപാർശ ചെയ്തതു കൊണ്ടാണ്‌, പ്രത്യേകിച്ചെവിടെയ്ക്കുമല്ലാതെയാണ്‌, ആരോഗ്യത്തിനു ഹിതകരമായ ഒരുതരം ഉദാസീനത ഹൃദയത്തെ പരിശീലിപ്പിക്കാൻ വേണ്ടിയാണ്‌. അയാളുടെ മനസ്സിൽ എന്തെങ്കിലും ഒരാശയം വരുന്നുവെങ്കിൽ അതൊരു ദാക്ഷിണ്യം പോലെ അയാൾക്കു വീണുകിട്ടുന്നതു മാത്രമാണ്‌. വേനൽ അപൂർവ്വമായേ കവിതയ്ക്കു വഴങ്ങാറുള്ളു. വേനൽ ഒരു ഗദ്യകവിതയാണ്‌; അങ്ങു മുകളിൽ വട്ടം ചുറ്റിപ്പറക്കുന്ന കഴുകന്മാരിൽ അതിനൊരു താല്പര്യവുമില്ല.


മഹമൂദ് ദർവീശ് - ആദം കരുതിയ പോലെയല്ല

amman

ആദം കരുതിയ പോലെയല്ല കാര്യം!

പാപമെന്നൊന്നുണ്ടായിരുന്നില്ലെങ്കിൽ
മണ്ണിലേക്കുള്ള പതനമുണ്ടായിരുന്നില്ലെങ്കിൽ
ദുരിതവും വേദനയുമറിഞ്ഞിരുന്നില്ലെങ്കിൽ
ഹവ്വായുടെ പ്രലോഭനമുണ്ടായിരുന്നില്ലെങ്കിൽ
ഒരു നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള തേക്കമുണ്ടായിരുന്നില്ലെങ്കിൽ
കവിതയുണ്ടാവുകയില്ല
ഓർമ്മയുണ്ടാവുകയില്ല
നിത്യത സാന്ത്വനമാവുകയുമില്ല.


എല്വാദ് - സ്പെയിനിൽ

premonition-of-civil-war


ചോരക്കറ പറ്റിയൊരു മരം സ്പെയിനിലുണ്ടെങ്കിൽ
സ്വാതന്ത്ര്യത്തിന്റെ മരമാണത്

ചിലയ്ക്കുന്നൊരു നാവു സ്പെയിനിലുണ്ടെങ്കിൽ
സ്വാതന്ത്ര്യത്തെക്കുറിച്ചാണതു പറയുന്നത്

നറുംവീഞ്ഞൊരു പാത്രം സ്പെയിനിലുണ്ടെങ്കിൽ
ജനങ്ങളായിരിക്കും അതു മോന്തുന്നതും.

(1936)


Thursday, January 30, 2014

മഹമൂദ് ദർവീശ് - എന്റെ ഭാവന...വിശ്വസ്ഥനായ വേട്ടനായ

index2

സൌമ്യമായ ഒരു ചാറ്റമഴയിൽ ചെറുതായി നനഞ്ഞുകൊണ്ട് വിശേഷിച്ചെവിടെക്കുമല്ലാതെ നടന്നുപോകുമ്പോഴാണ്‌ ന്യൂട്ടന്റെ ആപ്പിളിനോട് ഒരു സാദൃശ്യവുമില്ലാത്ത ഒരാപ്പിൾ മേഘങ്ങളിൽ നിന്ന് എന്റെ മേൽ വന്നു വീഴുന്നത്. ഞാൻ അതെടുക്കാൻ കൈ എത്തിക്കുമ്പോൾ എനിക്കതു തൊടാനോ കാണാനോ പറ്റിയില്ല. ഞാൻ മേഘങ്ങളെ സൂക്ഷിച്ചുനോക്കി; മേല്ക്കൂരകളിൽ കുത്തിയിരിക്കുന്ന ജലസംഭരണികളിൽ നിന്നകലേക്ക് വടക്കോട്ടു കാറ്റടിച്ചുപായിക്കുന്ന പഞ്ഞിക്കെട്ടുകൾ ഞാൻ കണ്ടു. താറിട്ട റോഡിലേക്കു കുത്തിയൊലിക്കുന്ന വെളിച്ചം ആളുകളുടെയും വണ്ടികളുടെയും അഭാവത്തിൽ ഇളിച്ചുകൊണ്ടൊഴുകിപ്പരന്നിരുന്നു; എന്റെ തട്ടിത്തടഞ്ഞുള്ള പുരോഗതി കണ്ടു കളിയാക്കിച്ചിരിക്കുകയാണതെന്നും തോന്നി. എനിക്കു മേൽ വന്നുവീണ ആ ആപ്പിൾ എവിടെപ്പോയി? ഞാനത്ഭുതപ്പെട്ടു. എന്റെ നിയന്ത്രണത്തിലല്ലാത്ത എന്റെ ഭാവന അതും തട്ടിയെടുത്തുകൊണ്ടോടിപ്പോയതാവാം. ഞാൻ പറഞ്ഞു: “അടുത്തടുത്ത മുറികളിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് അതിന്റെ പിന്നാലെ ഞാൻ പോകുന്നു.” അവിടെ മേശപ്പുറത്ത് ഒരു ഷീറ്റു കടലാസ്സിൽ പച്ചമഷിയിൽ ഇങ്ങനെ ഒരു വരി എഴുതിവച്ചിരിക്കുന്നതു ഞാൻ കണ്ടു: “മേഘങ്ങളിൽ നിന്ന് ഒരാപ്പിൾ എന്റെ മേൽ വീണു;” എന്റെ ഭാവന വിശ്വസ്ഥനായ ഒരു വേട്ടനായ ആണെന്നും ഞാനറിഞ്ഞു.


Tuesday, January 28, 2014

മഹമൂദ് ദർവീശ് - നിശബ്ദതയുടെ ഗർജ്ജനം

The_Sounds_Of_Silence_by_skierscott

 


നിശബ്ദതയ്ക്കു ഞാൻ കാതു കൊടുക്കുന്നു. നിശബ്ദത എന്നൊരു വസ്തുവുണ്ടോ? നാം അതിന്റെ പേരു മറക്കുകയും എന്താണതിലുള്ളതെന്നതിനു ശ്രദ്ധയോടെ കാതു കൊടുക്കുകയും ചെയ്താൽ സ്ഥലരാശിയിലലയുന്ന കാറ്റുകളുടെ ശബ്ദവും ആദിമഗുഹകളിലേക്കു മടങ്ങുന്ന ഒച്ചകളും നമുക്കു കേൾക്കാറാകും. കാറ്റത്താവിയായി ലയിച്ച ശബ്ദമാണു നിശബ്ദത; പ്രപഞ്ചവിപുലമായ തണ്ണീർക്കുടങ്ങളിലിട്ടടച്ചു വച്ചിരിക്കുന്ന മാറ്റൊലികളായിച്ചിതറിയ ശബ്ദമാണത്. ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, ദൈവത്തിന്റെ ഉദ്യാനത്തിൽ ഒരു കല്ലിന്മേൽ ആപ്പിൾ വന്നുവീഴുന്ന ചതഞ്ഞ ശബ്ദം, സ്വന്തം ചോര ആദ്യമായി കണ്ട ആബേലിന്റെ ഭയന്ന നിലവിളി, തങ്ങൾ എന്താണു ചെയ്യുന്നതെന്നറിയാത്ത ഒരാണിനും പെണ്ണിനുമിടയിലെ തൃഷ്ണയുടെ ആദിമരോദനങ്ങൾ.  തിമിംഗലത്തിന്റെ ഉദരത്തിലിരുന്നുള്ള യോനായുടെ ചിന്തകളും ആദിദേവതകൾ തമ്മിലുള്ള രഹസ്യസംഭാഷണങ്ങളും നമുക്കു കേൾക്കാം. നിശബ്ദതയുടെ മൂടുപടത്തിനു പിന്നിലെന്താണുള്ളതെന്നതിനു നാം ശ്രദ്ധയോടെ കാതു കൊടുത്താൽ നമുക്കു കേൾക്കാറാകും, പ്രവാചകന്മാരും ഭാര്യമാരും തമ്മിലുള്ള രാത്രിസംഭാഷണങ്ങൾ, പ്രാക്തനകവിതയുടെ താളങ്ങൾ, സുഖങ്ങൾ മടുത്ത സിബറൈറ്റുകളുടെ പരാതികൾ, ഏതെന്നറിയാത്തൊരു സ്ഥലത്തും കാലത്തും നടന്ന ഒരു പടയുടെ കുളമ്പടിശബ്ദങ്ങൾ, വിഷയാസക്തി എന്ന പാവനാനുഷ്ഠാനത്തിന്റെ പിന്നണിസംഗീതം, തന്റെ സ്നേഹിതനായ എങ്കിഡുവിനെച്ചൊല്ലി ഗിൽഗമേഷിന്റെ കണ്ണീർത്തുള്ളികൾ, ഗോത്രസിംഹാസനമേറ്റെടുക്കാനായി മരങ്ങൾക്കിടയിൽ നിന്നു പുറത്തു ചാടുമ്പോൾ വാനരന്റെ സംഭ്രാന്തികൾ, സാറായും ഹഗാറും പരസ്പരം ചൊരിഞ്ഞ അധിക്ഷേപങ്ങളും. നിശബ്ദതയുടെ ശബ്ദത്തിനു ശ്രദ്ധയോടെ കാതു കൊടുത്താൽ നാം ഇത്ര തന്നെ സംസാരിക്കുകയുമില്ല.


ആബേൽ- ഭ്രാതൃഹത്യയുടെ ആദ്യത്തെ ഇര
യോന- മൂന്നു രാപകലുകൾ ഒരു തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ച പഴയനിയമത്തിലെ പ്രവാചകൻ
സിബറൈറ്റുകൾ- സിബറിസ് എന്ന പ്രാചീന ഗ്രീക്കുനഗരത്തിലെ സുഖലോലുപരായ നിവാസികൾ
ഗിൽഗമേഷ്, എങ്കിഡു- സുമേറിയൻ ഇതിഹാസകഥാപാത്രങ്ങൾ
സാറാ, ഹഗാർ- പഴയ നിയമത്തിൽ അബ്രഹാമിന്റെ ഭാര്യയും വേലക്കാരിയും

എല്വാദ് - ഗബ്രിയേൽ പേരി

gabriel peri


ഒരു മനുഷ്യൻ മരിച്ചുപോയി
ജീവിതത്തിലേക്കു മലർക്കെത്തുറന്ന കൈകളല്ലാതെ
മറ്റൊരു കവചവുമില്ലാതിരുന്ന ഒരാൾ
ഒരു മനുഷ്യൻ മരിച്ചുപോയി
തോക്കുകൾ വെറുക്കപ്പെടുന്ന പാതയല്ലാതെ
മറ്റൊരു പാതയുമില്ലാതിരുന്ന ഒരാൾ
ഒരു മനുഷ്യൻ മരിച്ചുപോയി
മരണത്തിനെതിരെ മറവിക്കെതിരെ
യുദ്ധം തുടരുന്ന ഒരാൾ

അയാൾ ആഗ്രഹിച്ചതൊക്കെ
നാമാഗ്രഹിച്ചവയായിരുന്നു
ഇന്നും നാമാഗ്രഹിക്കുന്നവയും
ഹൃദയത്തിൽ കണ്ണുകളിൽ
ആഹ്ളാദം വെളിച്ചമാവണമെന്ന്
ഭൂമിയിൽ നീതി വേണമെന്ന്

നമ്മെ ജീവിക്കാൻ തുണയ്ക്കുന്ന വാക്കുകളുണ്ട്
വെറും സാധാരണവാക്കുകളുമാണവ
ഊഷ്മളത എന്ന വാക്ക് വിശ്വാസം എന്ന വാക്ക്
സ്നേഹം നീതി സ്വാതന്ത്ര്യം എന്ന വാക്ക്
കുട്ടി എന്ന വാക്ക് ദയ എന്ന വാക്ക്
ചില പൂക്കളുടെയും ചില പഴങ്ങളുടെയും പേരുകൾ
ധൈര്യം എന്ന വാക്ക് കണ്ടുപിടുത്തം എന്ന വാക്ക്
സഹോദരനെന്ന വാക്ക് സഖാവെന്ന വാക്ക്
ചില ദേശങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ
സ്ത്രീകളുടെയും സ്നേഹിതരുടെയും പേരുകൾ
ഇനി നാം പേരി എന്ന പേരു കൂടി കൂട്ടിച്ചേർക്കുക
നമുക്കു ജീവിതം നല്കുന്നതിനൊക്കെയുമായിട്ടാണ്‌ പേരി മരിച്ചത്
നമുക്കയാളെ സ്നേഹിതൻ എന്നു വിളിക്കുക
വെടിയുണ്ടകളേറ്റു ചിതറിയതാണയാളുടെ നെഞ്ച്
എന്നാലും അയാൾ കാരണം നമുക്കന്യോന്യം നന്നായറിയാമെന്നായിരിക്കുന്നു
നമുക്കന്യോന്യം സ്നേഹിതൻ എന്നു വിളിക്കുക
അയാളുടെ പ്രത്യാശ ജീവിക്കുന്നു

1944

peloton


ഗബ്രിയേൽ പേരി(1902-1941) ഇടതുപക്ഷക്കാരനായ ഫ്രഞ്ചുരാഷ്ട്രീയപ്രവർത്തകൻ. നാസി അധിനിവേശകാലത്ത് കമ്മ്യൂണിസ്റ്റുസാഹിത്യം പ്രചരിപ്പിച്ചുവെന്ന പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു; 1941 ഡിസംബർ 15ന്‌ വെടിവച്ചു കൊന്നു.


Monday, January 27, 2014

മഹമൂദ് ദർവീശ് - കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ

474px-Maler_der_Grabkammer_des_Thutmosis_III._001 wiki link to image


മരത്തിനുടപ്പിറന്നവളാണു മരം, അല്ലെങ്കിൽ അതിന്റെ നല്ല അയല്ക്കാരി. വന്മരം ചെറുമരത്തോടു കരുണ കാണിക്കും, വേണ്ടുമ്പോളതിനു തണലു നല്കും. ഉയരമുള്ള മരം ഉയരം കുറഞ്ഞതിനോടു കരുണ കാണിക്കും, രാത്രിയിൽ കൂട്ടിരിക്കാനായി അതൊരു കിളിയെ അയക്കുന്നു. ഒരു മരവും മറ്റൊരു മരത്തിന്റെ ഫലത്തെ ആക്രമിക്കാറില്ല; ഒരു മരം കായ്ച്ചില്ലെങ്കിൽ മറ്റു മരങ്ങൾ അതിനെ കളിയാക്കാറുമില്ല. ഒരു മരവും മറ്റൊരു മരത്തെ ആക്രമിക്കാറില്ല, മരംവെട്ടിയെ അനുകരിക്കാറില്ല. ഒരു മരം തോണിയാകുമ്പോൾ അതു നീന്താൻ പഠിക്കുന്നു. അതു വാതിലാകുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുന്നു. അതു കസേരയാകുമ്പോൾ ഒരിക്കൽ തനിക്കു മേലുണ്ടായിരുന്ന ആകാശത്തെ അതു മറക്കുന്നില്ല. മേശയാകുമ്പോൾ മരംവെട്ടിയാകരുതെന്ന് കവിയെ അതുപദേശിക്കുന്നു. മരം ക്ഷമയാണ്‌, ജാഗ്രതയാണ്‌. അതുറങ്ങാറില്ല, സ്വപ്നം കാണാറുമില്ല; സ്വപ്നം കാണുന്നവരുടെ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയാണത്, വഴി നടക്കുന്നവരോടും ആകാശത്തോടും ബഹുമാനം കാണിച്ചുകൊണ്ട് രാവും പകലും കാവൽ നില്ക്കുകയാണത്. മുകളിലേക്കു കൈ കൂപ്പിക്കൊണ്ടൊരു പ്രാർത്ഥനയാണു മരം. കൊടുങ്കാറ്റത്തതൊന്നു കുനിയുമ്പോൾ കുലീനമായിട്ടാണതു കുനിയുന്നത്, ഉയരത്തിലേക്കുള്ള നോട്ടം വിടാതെ,  ഒരു കന്യാസ്ത്രീയെപ്പോലെ. പണ്ടൊരു കവി പറഞ്ഞു: “കുട്ടികൾ ശിലകളായിരുന്നെങ്കിൽ.” അദ്ദേഹം പറയേണ്ടതിങ്ങനെയായിരുന്നു: “കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ!”


യവ്തുഷെങ്കോ - നേർക്കു നേർ

Hemingway1


കോപ്പൻ ഹേഗൻ വിമാനത്താവളത്തിലെ കഫേയിൽ

ബിയറു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ ചിലർ.

മടുപ്പിക്കുന്നത്ര മോടി കൂടിയതായിരുന്നു,

വെട്ടിത്തിളങ്ങുന്നതായിരുന്നു, സുഖപ്രദമായിരുന്നു സർവതുമവിടെ.

പെട്ടെന്നതാ, ഒരു കിഴവനവിടെ വന്നുകേറുന്നു-

സാധാരണമട്ടിൽ ഒരു പച്ച ജാക്കറ്റും തൊപ്പിയുമായി,

കടല്ക്കാറ്റു വാട്ടിയ മുഖവുമായി.

വന്നുകയറുകയായിരുന്നില്ലയാൾ,

അയാളവിടെ ആവിർഭവിക്കുകയായിരുന്നു.

ആളു തിങ്ങിയ മുറിയിലൂടൊരു ചാലു കീറി അയാൾ കയറിവന്നു,

അമരം വിട്ടിറങ്ങിവരുന്നൊരു നാവികനെപ്പോലെ,

മുഖത്തിനു വെളുത്ത നുര കൊണ്ടരികു വയ്ക്കുന്ന

കടല്പത പോലത്തെ താടിയുമായി.

പുതുമോടികളെ അനുകരിക്കുന്ന പഴമോടികൾക്കിടയിലൂടെ,

പഴമോടികളെ അനുകരിക്കുന്ന പുതുമോടികൾക്കിടയിലൂടെ

അയാൾ നടന്നുകേറിയപ്പോൾ

ആ പരുക്കത്തരവും ജയിച്ചവന്റെ നിശ്ചയദാർഢ്യവും

അയാൾക്കു ചുറ്റുമൊരു തിരയിളക്കിവിട്ടിരുന്നു.

പരുക്കൻ ഷർട്ടിന്റെ ചുളിഞ്ഞ കോളർ ഉയർത്തിവച്ച്

ബാറിൽ ചെന്നയാളാവശ്യപ്പെട്ടത് വെർമൂത്തും പെർണോയുമല്ല,

ഒരു ഗ്ളാസ്സ് റഷ്യൻ വോഡ്ക്ക;

ഒരു “വേണ്ട!” കൊണ്ടയാൾ സോഡയും വിലക്കി.

വെയിലേറ്റു കറുത്ത കൈത്തണ്ടകൾ നിറയെ മുറിപ്പാടുകളുമായി,

ഒച്ച കനത്ത ഷൂസുകളുമായി,

മുഷിഞ്ഞുനാറിയ ട്രൌസറുമായി,

അവിടെക്കൂടിയവരിൽ വച്ചേറ്റവും സ്റ്റൈൽ അയാൾക്കായിരുന്നു.

ആ നടത്തയുടെ ഘനപ്രതാപത്തിനടിയിൽ

തറയിടിയുകയാണെന്നു തോന്നിയിരുന്നു.

കൂട്ടത്തിലൊരാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:

“നോക്കിയേ, ഹെമിംഗ് വേയെപ്പോലെതന്നെ!”

ആ കുറുക്കിയ ചേഷ്ടകളിലുണ്ടായിരുന്നു

ഒരു മുക്കുവന്റെ ആയാസമാർന്ന ചലനങ്ങൾ.

പരുക്കൻ പാറയിൽ നിന്നു ചെത്തിയെടുത്ത രൂപം പോലെ

അയാൾ നടന്നു;

വെടിയുണ്ടകൾക്കിടയിലൂടെ, നൂറ്റാണ്ടുകൾക്കിടയിലൂടെ

മനുഷ്യർ നടക്കുമ്പോലെ അയാൾ നടന്നു;

ട്രെഞ്ചിനുള്ളിലെന്നപോലെ മുതുകു കുനിച്ച്

ആളുകളെയും കസേരകളും തള്ളിമാറ്റി

അയാൾ നടന്നു...

ഹെമിംഗ് വേയുടെ തനിസ്വരൂപം തന്നെയായിരുന്നു അത്,

പിന്നീടു ഞാനറിഞ്ഞു അതു ഹെമിംഗ് വേ തന്നെയാണെന്നും.

1960


ചെക്കോവ് - ശീർഷകമില്ലാത്ത കഥ

chekov


പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്നത്തെപ്പോലെതന്നെ സൂര്യൻ എന്നും രാവിലെ ഉദിച്ചുയരുകയും എന്നും വൈകിട്ട് അസ്തമിക്കുകയും ചെയ്തിരുന്നു. അതികാലത്ത് ഇളവെയിലിന്റെ കതിരുകൾ മഞ്ഞുതുള്ളികൾക്കുമ്മ കൊടുക്കുമ്പോൾ മണ്ണിനൊരു പുതുജീവൻ കൈവരികയും ആശയുടെയും ആനന്ദത്തിന്റെയും ശബ്ദങ്ങൾ എങ്ങുമുയരുകയും ചെയ്തിരുന്നു; ഇതേ മണ്ണു തന്നെ തന്നെ രാത്രിയാവുന്നതോടെ മൌനത്തിലാവുകയും ഇരുട്ടിന്റെ വിഷാദത്തിൽ മുങ്ങിപ്പോവുകയും ചെയ്തു. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. ഇടയ്ക്കൊരിക്കൽ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയും ഇടിയും മിന്നലുമായി മേഘങ്ങൾ പാഞ്ഞുനടക്കുകയും ചെയ്തുവന്നുവരാം; അറിയാതുറങ്ങിപ്പോയ ഒരു നക്ഷത്രം ആകാശത്തു നിന്നുരുണ്ടുവീണുവെന്നു വരാം; ഇനിയഥവാ, മഠത്തിനടുത്തു താനൊരു കടുവയെക്കണ്ടുവെന്ന് പേടിച്ചുവിളറിപ്പോയ ഒരു സന്ന്യാസി വിളിച്ചുകൂവിക്കൊണ്ടു വന്നുവെന്നും വരാം...ഇതോടെ കഴിഞ്ഞു. വീണ്ടും ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും.

മഠത്തിനുള്ളിൽ സന്ന്യാസിമാർ ജോലിയും പ്രാർത്ഥനയുമായി കഴിഞ്ഞു; വൃദ്ധനായ മഠാധിപൻ നന്നായി ഓർഗൻ വായിക്കുകയും ലത്തീനിൽ കവിതയെഴുതുകയും ഈണം കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സിദ്ധിയെക്കുറിച്ചു പറയാതെവയ്യ. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഓർഗൻ സംഗീതത്തിന്റെ അലകൾ ഒഴുകിയെത്തുമ്പോൾ പ്രായാധിക്യത്താൽ ബാധിര്യത്തിന്റെ വക്കത്തെത്തിയ സന്ന്യാസിമാർ പോലും കണ്ണീരടക്കാതെ തേങ്ങിക്കരഞ്ഞുപോയിരുന്നു. ഒരു മരമോ കാട്ടുമൃഗമോ കടലോ പോലെ സർവസാധാരണമായതൊന്നിനെക്കുറിച്ചാണ്‌ അദ്ദേഹം പാട്ടിൽ പറയുന്നതെങ്കിൽക്കൂടി ഒരു മന്ദഹാസമോ കണ്ണീരോ കൂടാതെ അതു കേട്ടിരിക്കുക അവർക്കസാദ്ധ്യമായിരുന്നു; ഓർഗനിൽ സ്പന്ദിക്കുന്ന അതേ സ്വരങ്ങൾ തന്നെയാണ്‌ അദ്ദേഹത്തിന്റെ ആത്മാവിലും സ്പന്ദിക്കുന്നതെന്നു തോന്നിപ്പോകുമായിരുന്നു. ഉഗ്രരോഷമോ അത്യാഹ്ളാദമോ ആണു വിഷയമാകുന്നതെങ്കിൽ, ഭീഷണമോ മഹത്തോ ആയതിനെക്കുറിച്ചാണു പറയേണ്ടതെങ്കിൽ അത്യുത്കടമായ ഒരാവേശം അദ്ദേഹത്തെ പിടികൂടും, തിളങ്ങുന്ന കണ്ണുകളിൽ കണ്ണീരുരുണ്ടുകൂടും, മുഖം ചുവന്നുതുടുക്കും, ശബ്ദം ഇടിമുഴക്കം പോലെയായിരിക്കും, ആ പ്രചോദനത്താൽ മന്ത്രമുഗ്ധരായിരിക്കുകയാണു തങ്ങളെന്ന് കേട്ടിരിക്കുന്ന സന്ന്യാസിമാർക്കു തോന്നുകയും ചെയ്യും. ഉജ്ജ്വലവും അത്ഭുതജനകവുമായ ഈതരം മുഹൂർത്തങ്ങളിൽ അദ്ദേഹത്തിന്‌ അവർക്കു മേലുള്ള സ്വാധീനം ഇത്രയെന്നു പറയാനില്ല: കടലിൽ പോയി ചാടാൻ പറഞ്ഞാൽ ആ ശാസന ശിരസ്സാ വഹിച്ചുകൊണ്ട് ഒരേ മനസ്സോടെ അവർ ഇറങ്ങിയോടും.

അദ്ദേഹത്തിന്റെ സംഗീതം, അദ്ദേഹത്തിന്റെ ശബ്ദം, അദ്ദേഹം ദൈവത്തിന്റെ മഹിമകൾ പാടുന്ന വരികൾ ഇതൊക്കെ ആ സന്ന്യാസിമാർക്കു നിരന്തരാനന്ദത്തിനുള്ള ഉറവകളായിരുന്നു. ആവർത്തനവിരസമായ ജീവിതം കാരണം ഇടയ്ക്കെപ്പോഴെങ്കിലും അവർക്കു മരങ്ങളോടും പൂക്കളോടും വസന്തത്തോടും ശിശിരത്തോടും മടുപ്പു തോന്നിയെന്നു വരാം, കടൽത്തിരകളുടെ താളമവർ കേട്ടില്ലെന്നു വരാം, കിളികളുടെ പാട്ടുകൾ ഇഷ്ടമായില്ലെനും വരാം; പക്ഷേ വൃദ്ധനായ മഠാധിപന്റെ സിദ്ധികൾ അന്നന്നത്തെ അപ്പം പോലെ അവർക്കെന്നും വേണ്ടതായിരുന്നു.

ഇരുപതു കൊല്ലം കടന്നുപോയി. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. കാട്ടുജന്തുക്കളും കിളികളുമല്ലാതെ മറ്റൊരു ജീവി മഠത്തിനടുത്തെങ്ങും വന്നിരുന്നില്ല. വളരെവളരെ അകലെയായിരുന്നു ജനവാസമുള്ള ഏറ്റവുമടുത്ത സ്ഥലം; മഠത്തിൽ നിന്നവിടെയെത്താനോ അവിടെ നിന്നു മഠത്തിലെത്താനോ നൂറു മൈൽ വീതിയുള്ള ഒരു മരുഭൂമി കടക്കേണ്ടിയിരുന്നു. അതിനൊരുമ്പെടുന്നവർ ജിവിതത്തെ വെറുക്കുന്നവരായിരിക്കും, അതിനെ ത്യജിച്ചവരായിരിക്കും, ശവമാടത്തിലേക്കെന്നപോലെ മഠത്തിലേക്കു വരുന്നവരായിരിക്കും.

അപ്പോൾപ്പിന്നെ രാത്രിയിൽ ഒരാൾ വന്നു തങ്ങളുടെ പടിക്കൽ മുട്ടുമ്പോൾ സന്ന്യാസിമാർക്കുണ്ടായ അത്ഭുതത്തെക്കുറിച്ചു വിശേഷിച്ചു പറയണോ! അതോ ആ നഗരത്തിൽ നിന്നൊരാൾ, ജീവിതത്തെ സ്നേഹിച്ചുതീരാത്ത വെറുമൊരു പാപി! പ്രാർത്ഥന ചൊല്ലാനോ മഠാധിപന്റെ അനുഗ്രഹം വാങ്ങാനോ ഒന്നും അയാൾക്കു നേരമില്ല; അയാൾക്കു വേണ്ടത് ഭക്ഷണവും വീഞ്ഞുമാണ്‌. നഗരത്തിൽ നിന്ന് അയാൾ മരുഭൂമിയിൽ എത്തിപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന്‌ അയാളുടെ മറുപടി ഒരു നായാട്ടിന്റെ നീണ്ടകഥയായിരുന്നു; അയാൾ നായാട്ടിനു പോയതാണ്‌, കുടിച്ചതല്പം കൂടിപ്പോയി, അങ്ങനെ വഴിയും തെറ്റി. സന്ന്യാസം സ്വീകരിച്ച് ആത്മാവിനെ വീണ്ടെടുക്കുകയല്ലേ നല്ലതെന്ന നിർദ്ദേശത്തിന്‌ ഒരു പുഞ്ചിരിയോടെ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ചേരാൻ പറ്റിയ ആളല്ല ഞാൻ!”

കുടിയും തീറ്റയും ആവശ്യത്തിനായെന്നായപ്പോൾ അയാൾ കണ്ണു ചുരുക്കി സന്ന്യാസിമാരെ നോക്കിയിട്ടു പറഞ്ഞു: “നിങ്ങൾ യാതൊന്നും ചെയ്യുന്നില്ല, സന്ന്യാസിമാരേ. തിന്നാനും കുടിക്കാനുമല്ലാതൊന്നിനും നിങ്ങളെക്കൊണ്ടു കൊള്ളില്ല. ഇതാണോ ആത്മാവിനെ വീണ്ടെടുക്കാനുള്ള വഴി? ഒന്നാലോചിച്ചുനോക്കൂ: നിങ്ങളിങ്ങനെ തിന്നും കുടിച്ചും മോക്ഷം സ്വപ്നം കണ്ടും കഴിയുമ്പോൾ നിങ്ങളുടെ സഹജീവികൾ നശിച്ചുപോവുകയാണ്‌, നരകത്തിൽ പോയിവീഴുകയാണ്‌. നഗരത്തിൽ നടക്കുന്നതെന്താണെന്നു നിങ്ങളൊന്നു പോയിക്കാണണം! ചിലർ വിശന്നു ചാവുമ്പോൾ വേറേ ചിലർ കൈയിലുള്ള സ്വർണ്ണം എന്തു ചെയ്യണമെന്നറിയാതെ വ്യഭിചാരത്തിൽ ആണ്ടുമുങ്ങുകയും തേനിൽ കാലു പൂന്തിയ ഈച്ചകളെപ്പോലെ തുലഞ്ഞുപോവുകയുമാണ്‌. മനുഷ്യർക്കിടയിൽ നേരോ ദൈവവിശ്വാസമോ ഇല്ല. അവരെ വീണ്ടെടുക്കുക എന്നത് ആരുടെ ചുമതലയാണ്‌? പകലന്തിയോളം കള്ളും കുടിച്ചിരിക്കുന്ന എന്റെയോ? ഈ നാലു ചുമരുകൾക്കുള്ളിൽ മടിയും പിടിച്ചിരിക്കാനാണോ ദൈവം നിങ്ങൾക്കു സ്നേഹവും എളിമയും നിറഞ്ഞൊരു ഹൃദയവും ഈശ്വരവിശ്വാസവും നല്കിയത്?”

ആ കുടിയന്റെ ലക്കു കെട്ട വർത്തമാനം മര്യാദയില്ലാത്തതും അസഹ്യവുമായിയുന്നുവെങ്കിലും വൃദ്ധസന്ന്യാസിയെ അതു വല്ലാതെ സ്പർശിച്ചുകളഞ്ഞു. മറ്റു സന്ന്യാസിമാരെ ഒന്നു നോക്കിയിട്ട് മുഖമൊന്നു വിളറി അദ്ദേഹം പറഞ്ഞു: “സഹോദരന്മാരേ, അയാൾ പറയുന്നതു ശരിയാണ്‌! അറിവും മനോബലവുമില്ലാത്ത സാധുക്കളായ മനുഷ്യർ പാപത്തിലും അവിശ്വാസത്തിലും വീണു തുലയുമ്പോൾ ഇതൊന്നും നമ്മെ സംബന്ധിക്കുന്ന വിഷയമല്ലെന്നപോലെ നാം ഇരിക്കുന്നിടത്തു നിന്നനങ്ങാതിരിക്കുകയാണ്‌. എന്തുകൊണ്ടു ഞാൻ പോയി തങ്ങൾ മറന്ന ക്രിസ്തുവിനെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചുകൂടാ?”

നഗരവാസിയുടെ വാക്കുകൾ ആ വൃദ്ധനെ മറ്റെവിടെയ്ക്കോ കൊണ്ടുപോയിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം തന്റെ വടിയുമെടുത്ത് അന്തേവാസികളോടു യാത്രയും പറഞ്ഞ് നഗരത്തിലേക്കു തിരിച്ചു. അങ്ങനെ സന്ന്യാസിമാർക്ക് അദ്ദേഹത്തിന്റെ സംഗീതവും പ്രസംഗവും കവിതയുമൊക്കെ നഷ്ടമായി. അവർ ഒരു മാസം കാത്തു, പിന്നെയും ഒരു മാസം കൂടി; പക്ഷേ വൃദ്ധൻ മടങ്ങിവന്നില്ല. ഒടുവിൽ മൂന്നു മാസം കഴിഞ്ഞപ്പോൾ പരിചിതമായ ആ ഊന്നുവടിയുടെ ശബ്ദം കേൾക്കാറായി. അവർ അദ്ദേഹത്തെ കാണാനായി പാഞ്ഞുചെന്നു; ചോദ്യങ്ങൾ കൊണ്ടവർ അദ്ദേഹത്തെ പൊതിഞ്ഞു; പക്ഷേ അവരെ കണ്ടതിൽ സന്തോഷിക്കാതെ, ഒരു വാക്കു പോലും പറയാതെ തേങ്ങിക്കരയുകയാണ്‌ അദ്ദേഹം ചെയ്തത്. അദ്ദേഹത്തിനു വല്ലാതെ പ്രായാധിക്യം തോന്നിക്കുന്നുവെന്നും ആൾ ശരിക്കു മെലിഞ്ഞുപോയിരിക്കുന്നുവെന്നും അവർ ശ്രദ്ധിച്ചു; ക്ഷീണവും അഗാധമായ ശോകവും ആ മുഖത്തു കൊത്തിവച്ചിരിക്കുന്നു. വല്ലാതെ ഹൃദയം നൊന്തവനെക്കണക്കാണദ്ദേഹം കരയുന്നത്.

സന്ന്യാസിമാരും കരഞ്ഞുപോയി; എന്തിനാണദ്ദേഹം കരയുന്നതെന്നും എന്താണദ്ദേഹത്തിന്റെ മുഖം മ്ളാനമായിരിക്കുന്നതെന്നും അവർ ആവർത്തിച്ചാവർത്തിച്ചു ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാതെ സ്വന്തം മുറിയിൽ പോയി അടച്ചിരിക്കുകയാണദ്ദേഹം ചെയ്തത്. അഞ്ചു ദിവസം ഒന്നും തിന്നാതെയും കുടിക്കാതെയും ഓർഗനിൽപ്പോലും ഒന്നു തൊടാതെയും അദ്ദേഹം അതിനുള്ളിൽ കഴിഞ്ഞു. സന്ന്യാസിമാർ വാതില്ക്കൽ വന്നു മുട്ടിയിട്ടും തന്റെ ശോകത്തിനുള്ള കാരണം തങ്ങളുമായി പങ്കു വയ്ക്കാൻ അവർ ആവർത്തിച്ചപേക്ഷിച്ചിട്ടും ഗഹനമായൊരു മൌനമേ മറുപടിയുണ്ടായുള്ളു. ഒടുവിൽ അദ്ദേഹം പുറത്തേക്കു വന്നു. സന്ന്യാസിമാരെയെല്ലാം ചുറ്റും വിളിച്ചുകൂട്ടി, കണ്ണീരിൽ കുതിർന്ന മുഖത്തോടെ, അറപ്പും ദുഃഖവും കലർന്ന ശബ്ദത്തിൽ ആ മൂന്നുമാസക്കാലം താൻ അനുഭവിച്ചതൊക്കെ അദ്ദേഹം അവരോടു പറഞ്ഞുതുടങ്ങി. മഠത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രയെക്കുറിച്ചു വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരം പ്രശാന്തവും കണ്ണുകൾ മന്ദഹാസം നിറഞ്ഞതുമായിരുന്നു. വഴിയരികിൽ കിളികൾ പാടിയിരുന്നു, ചോലകളുടെ കളകളം കേട്ടിരുന്നു, അദ്ദേഹം പറയുകയായിരുന്നു, മധുരപ്രതീക്ഷകൾ മനസ്സു മഥിച്ചിരുന്നു. വിജയം സുനിശ്ചിതമായ ഒരു യുദ്ധത്തിലേക്കു മാർച്ചു ചെയ്തുപോവുകയാണു താനെന്ന് അദ്ദേഹത്തിനു തോന്നി. മനോരാജ്യം കണ്ടും മനസ്സിൽ കവിതകളെഴുതിയും അങ്ങനെ നടന്നുപോകവെ ഒടുവിൽ യാത്രാലക്ഷ്യം എത്തിയതു തന്നെ അദ്ദേഹം അറിഞ്ഞില്ല.

പക്ഷേ നഗരത്തെയും അവിടുള്ളവരെയും കുറിച്ചു പറയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു, കണ്ണുകളിൽ മിന്നൽ പാറി, നെഞ്ചിൽ രോഷത്തിന്റെ കനലുകളെരിഞ്ഞു. നഗരത്തിലേക്കു ചെല്ലുമ്പോൾ അദ്ദേഹം കാണുന്നത് താനിന്നു വരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തതും മനസ്സിൽ കാണാൻ കൂടി ധൈര്യപ്പെടാത്ത സംഗതികളായിരുന്നു. ആയുസ്സിൽ ഇതാദ്യമായി, ഈ വാർദ്ധക്യമെത്തിയ കാലത്താണ്‌ അദ്ദേഹം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്, എത്ര ശക്തനാണ്‌ സാത്താനെന്ന്, എത്ര ആകർഷകമാണ്‌ തിന്മയെന്ന്, എത്ര ദുർബലനും മനക്കരുത്തില്ലാത്തവനും വില കെട്ടവനുമാണ്‌ മനുഷ്യനെന്നും. നിർഭാഗ്യമെന്നു പറയട്ടെ, അദ്ദേഹം ആദ്യം തന്നെ ചെന്നു കയറിയ സ്ഥലം പാപത്തിന്റെ താവളമായിരുന്നു. ഒരമ്പതോളം പേർ തിന്നും കുടിച്ചും പണം വാരിയെറിഞ്ഞും അവിടിരുപ്പുണ്ടായിരുന്നു. വെളിവുകെട്ടു പാടുകയാണവർ; ദൈവചിന്തയുള്ള ഒരാൾ ആലോചിക്കാൻ കൂടി ധൈര്യപ്പെടാത്ത അറയ്ക്കുന്ന വാക്കുകൾ ഉറക്കെ വിളിച്ചുപറയുകയാണവർ. അവരുടെ സ്വാതന്ത്ര്യത്തിനു വിലക്കുകളില്ല, അവരുടെ ആത്മവിശ്വാസത്തിനതിരില്ല, അവരുടെ ആനന്ദത്തിനിളപ്പവുമില്ല; അവർക്കു ദൈവത്തെയോ സാത്താനെയോ മരണത്തെയോ ഭയമില്ല; തങ്ങളുടെ മനസ്സു പറഞ്ഞതു പോലെയായിരുന്നു അവരുടെ പറച്ചിലും പ്രവൃത്തിയും; തങ്ങളുടെ തൃഷ്ണകൾ അടിച്ചുപായിച്ചിടത്തേക്കവർ പായുകയായിരുന്നു. തെളിഞ്ഞു നുരയുന്ന മദ്യം തടുക്കരുതാത്ത വിധം സ്വാദിഷ്ടവും സുരഭിലവുമായിരിക്കണം; കാരണം അതു നുകരുന്ന ഓരോരുത്തനും നിർവൃതി കൊണ്ടിട്ടെന്ന പോലെ മന്ദഹസിക്കുകയായിരുന്നു, വീണ്ടുമൊഴിക്കാൻ തിടുക്കപ്പെടുത്തുകയായിരുന്നു. മനുഷ്യന്റെ പുഞ്ചിരിക്ക് തിരിച്ചൊരു പുഞ്ചിരിയായിരുന്നു അതിന്റെ പ്രതികരണം; അവരതു കുടിക്കുമ്പോൾ ആഹ്ളാദത്തോടതു വെട്ടിത്തിളങ്ങുകയായിരുന്നു; എന്താസുരവിലോഭനമാണു തന്റെ മാധുര്യത്തിലൊളിഞ്ഞിരിക്കുന്നതെന്ന് അതിനറിയാമെന്ന പോലെയായിരുന്നു.

ഏങ്ങിയേങ്ങിക്കരഞ്ഞും കോപം കൊണ്ടെരിഞ്ഞും ആ വൃദ്ധൻ താൻ കണ്ടതൊക്കെ ഒന്നൊന്നായി വർണ്ണിച്ചുകൊണ്ടിരുന്നു. ആ കുടിയന്മാർക്കു നടുവിൽ ഒരു മേശപ്പുറത്ത്, അദ്ദേഹം പറഞ്ഞു, അർദ്ധനഗ്നയായ ഒരു സ്ത്രീ നില്പുണ്ടായിരുന്നു. ഇത്രയും വശ്യവും സുന്ദരവുമായ മറ്റൊന്ന് പ്രകൃതിയിലുണ്ടാവില്ല. നീണ്ട മുടിയും ഇരുണ്ട കണ്ണുകളും തടിച്ച ചുണ്ടുകളുമുള്ള ആ സർപ്പസന്തതി ചിരിക്കുമ്പോൾ മഞ്ഞു പോലെ വെളുത്ത പല്ലുകൾ ഇങ്ങനെ പറയുകയാണെന്നു തോന്നും: “എത്ര സുന്ദരിയാണ്‌, എത്ര ഗർവിതയാണു ഞാനെന്നു കണ്ടോളൂ!” പട്ടും കസവും മനോഹരമായ മടക്കുകളായി അവളുടെ ചുമലുകളിൽ നിന്നൂർന്നുകിടന്നിരുന്നു; പക്ഷേ ഒരുടയാടയ്ക്കുള്ളിലൊളിയാനുള്ളതല്ല അവളുടെ സൌന്ദര്യം; വസന്താഗമത്തിൽ മണ്ണടുക്കുകൾക്കിടയിലൂടെ പുതുനാമ്പുകൾ പുറത്തു വരുമ്പോലെ ആ മടക്കുകൾക്കിടയിലൂടെ വ്യഗ്രതയോടിരച്ചുകേറുകയാണത്. നാണം കെട്ട ആ പെണ്ണ്‌ മദ്യം കഴിക്കുകയായിരുന്നു, പാട്ടുകൾ പാടുകയായിരുന്നു, നീളുന്ന കൈകളിലേക്കു ചെന്നുവീഴുകയായിരുന്നു.

രോഷത്തോടെ കൈകൾ വീശിക്കൊണ്ട് ആ വൃദ്ധൻ പിന്നെ കുതിരപ്പന്തയങ്ങളെക്കുറിച്ചും കാളപ്പോരുകളെക്കുറിച്ചും വിവരിച്ചു; നാടകശാലകളെക്കുറിച്ചും നഗ്നരായ സ്ത്രീകളെ നോക്കി ചിത്രം വരയ്ക്കുകയും കളിമണ്ണിൽ രൂപങ്ങൾ മെനയുന്നവരെക്കുറിച്ചും വർണ്ണിച്ചു. വാചാലതയോടെ, പ്രചോദനം കൊണ്ടിട്ടെന്നപോലെ, അദൃശ്യമായ ഏതോ സംഗീതോപകരണം വായിക്കുകയാണെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം; സന്ന്യാസിമാർ ലഹരി പിടിച്ചിട്ടെന്നപോലെ ഓരോ വാക്കും വ്യഗ്രതയോടെ ഊറ്റിക്കുടിക്കുകയും ആനന്ദമൂർച്ഛ കൊണ്ടു കിതയ്ക്കുകയുമായിരുന്നു. പിശാചിന്റെ ചാരുതകളും പാപത്തിന്റെ സൌന്ദര്യവും നീചമായ സ്ത്രീരൂപത്തിന്റെ വശ്യതകളുമെല്ലാം വിസ്തരിച്ചു പറഞ്ഞതില്പിന്നെ സാത്താനിട്ടൊരു ശാപവും കൊടുത്തിട്ട് അദ്ദേഹം തിരിഞ്ഞ് തന്റെ മുറിയിൽ കയറി കുറ്റിയിട്ടു.

പിറ്റേന്നു കാലത്ത് അദ്ദേഹം തന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി നോക്കുമ്പോൾ ആശ്രമത്തിൽ ഒരു സന്ന്യാസിയെപ്പോലും കാണാനുണ്ടായിരുന്നില്ല. അവരെല്ലാം നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു.

(1888)


റെയ്സൽ ഷ്ച്ലിൻസ്ക - ഞാനോർക്കുന്നു

Rajzel-Zychlinski


ഞാനോർക്കുന്നു
അന്നൊരു സന്ധ്യയായിരുന്നു
ഇന്നെന്ന പോലെ-
പാർക്കിൽ ഞാനൊറ്റയ്ക്കായിരുന്നു.
ബഞ്ചുകൾ ശൂന്യവും ത്യക്തവുമായിരുന്നു,
ഇനിയാരും ഒരിക്കലും
അവയിലിരിക്കില്ലെന്ന്
അവയ്ക്കറിയാമെന്നപോലെ.
ഭൂമിയിൽ ശരല്ക്കാലങ്ങളുടെ എണ്ണമെടുത്തുകൊണ്ട്
ഇലകൾ സാവധാനം കൊഴിയുന്നുണ്ടായിരുന്നു.
എങ്ങും മൂകതയായിരുന്നു,
കൊടുങ്കാറ്റിനു മുമ്പെന്നപോലെ.
അതേതു നാട്ടിലായിരുന്നു?
ഏതു നഗരത്തിൽ?
അതൊരു ദേവാലയമായിരുന്നു,
ദേവനില്ലാതെ,
ഭക്തരില്ലാതെ.
എങ്ങനെയാണവിടെ നിന്നു ഞാൻ
രക്ഷപ്പെട്ടതും?


Sunday, January 26, 2014

റെയ്സൽ ഷ്ച്ലിൻസ്ക - കവിത

ZYCHLINS

 


നിങ്ങൾ ഒരു കവിതയെഴുതിയെന്നോ, അതിനെന്താ?
അതു സുന്ദരമെന്നൊരാൾ പറയുന്നു.
അതിവഷളെന്നു മറ്റൊരാളും.
ചിലർ ചുമയ്ക്കുന്നു,
ചിലർ ഞരങ്ങുന്നു.
ആ സുന്ദരമായ കവിതയെക്കുറിച്ച്
സൂര്യനൊരൂഹവുമില്ല.
പൂച്ചയ്ക്കുമില്ല,
എലിക്കുമില്ല.
വീടിപ്പോഴും കല്ലില്പണിതതു തന്നെ,
മേശ- മരത്തിലും.
പക്ഷേ ഒരു ഗ്ളാസ്സിൽ നിന്നു
ഞാൻ കുടിക്കുന്ന വെള്ളം
പെട്ടെന്നു മധുരിക്കുന്നു,
പുല്ലു പോലെ പച്ചയുമാവുന്നു.
ഞാനതിനെ മേലേക്കുയർത്തുന്നു,
എന്റെ തലയ്ക്കുമുയരത്തിൽ.
പിന്നെ ഞാനവിടെ
മൂന്നു വട്ടം മുട്ടുകാലിൽ വീഴുന്നു,
മേശയെ ചുംബിക്കുന്നു,
വീടിനെ ചുംബിക്കുന്നു!
പിന്നെ ഞാനോരോ പഴുതിലും തിരയുന്നു,
ആ കുഞ്ഞുചുണ്ടെലിയെ.


റെയ്സൽ ഷ്ച്ലിൻസ്ക(1910-2001)- പോളണ്ടുകാരിയായ യിദ്ദിഷ് കവി.

സാന്ദ്രോ പെന്ന - ബസ്സിൽ കണ്ട സ്ത്രീ

sandro penna

 


മകനെ ഉമ്മ വയ്ക്കാൻ നിങ്ങൾക്കു തോന്നുന്നു,
എന്നാൽ അവനതിഷ്ടമില്ല;
അവനു പുറത്തെ ജീവിതം കണ്ടിരുന്നാൽ മതി.
നിങ്ങൾക്കപ്പോൾ നിരാശ തോന്നുന്നു,
എന്നാലും നിങ്ങൾക്കൊരു പുഞ്ചിരിയും വരുന്നു.
അസൂയ പോലതു നീറ്റുന്നില്ലല്ലോ,
‘പുറത്തെ ജീവിതം കാണാ’നായി
ഇതുപോലെ നിങ്ങളെ വിട്ടുപോയ മറ്റൊരാളെ
അവൻ ഓർമ്മിപ്പിക്കുന്നുവെങ്കിൽക്കൂടി.


Saturday, January 25, 2014

ആൽബർട്ട് എഹ്റെൻസ്റ്റൈൻ - ഹോമർ

ehrenstein portrait_jpg

ചുവന്ന പകയുടെ ഗാനങ്ങൾ ഞാൻ പാടി,
മരത്തണലിൽ തളം കെട്ടിയ തടാകങ്ങളെക്കുറിച്ചു ഞാൻ പാടി;
എന്നിട്ടൊരാളു പോലുമെനിക്കു കൂട്ടായിട്ടുണ്ടായില്ല-
മനം മരവിച്ചവനായി, ഒറ്റയായി,
തന്നോടു തന്നെ പാടുന്ന ചീവീടിനെപ്പോലെ
എന്നോടു തന്നെ ഞാനെന്റെ പാട്ടുകൾ പാടി.
ഇന്നെന്റെ ചുവടുകൾ മറയുകയായി,
തളർച്ചയുടെ പൂഴിപ്പരപ്പിലവ പൂണ്ടുപോവുകയായി.
ക്ഷീണം കൊണ്ടെന്റെ കണ്ണുകളടയുന്നു,
എനിക്കു മടുത്തു, ആശ്വാസമണയ്ക്കാത്ത കടവുകൾ,
കടൽപ്രയാണങ്ങൾ, യുവതികൾ, തെരുവുകൾ.
അന്തിമസമുദ്രത്തിന്റെ വക്കത്തു നില്ക്കുമ്പോൾ
പരിചകളും കുന്തങ്ങളുമെനിക്കോർമ്മ വരുന്നില്ല.
ബിർച്ചുമരങ്ങളുടെ നിഴലത്തു കാറ്റും കൊണ്ടു ഞാനുറങ്ങുന്നു;
ഉറങ്ങുമ്പോളെനിക്കു കേൾക്കാം,
മറ്റൊരാളുടെ വിരലിൽ നിന്നിറ്റുവീഴുന്ന കിന്നരഗാനം.
ഇനി ഞാനനങ്ങില്ല:
എന്റെ ചിന്തകളും ചെയ്തികളും
ലോകത്തിന്റെ തെളിഞ്ഞ കണ്ണുകളെ കലുഷമാക്കരുതല്ലോ.


ആല്ബർട്ട് എഹ്റൈൻസ്റ്റൈൻ(1886-1950)- ഓസ്ട്രിയയിൽ ജനിച്ച ജർമ്മൻ എക്സ്പ്രഷനിസ്റ്റു കവി.

Thursday, January 23, 2014

മഹമൂദ് ദർവീശ് - വിവരണം

suzanne-valadon-renoir

സൂസന്ന - റെന്വായുടെ പെയിന്റിങ്ങ്


ഒരു സംഭവം പോലെ അവളെന്നെക്കടന്നുപോയി
ചുമലുകളിലോരോ പ്രാപ്പിടിയനുമായി
സുരതവേളയിലെന്നപോലുയർന്നുതാഴുന്ന നെഞ്ചിൽ
ഒന്നിനൊന്നിടയുന്ന വെണ്ണക്കല്ലിണയുമായി
അന്ധനും ദൃശ്യമായ മിന്നല്പിണറുകളെറ്റുന്ന കാൽമുട്ടുകളുമായി
വെൺകല്ലിൽ പടുത്ത ക്ഷേത്രസ്തംഭങ്ങൾ പോലിരുകാലുകളുമായി
രണ്ടു കുസൃതിക്കുരുവികളെപ്പോലിരുചുവടുകളുമായി
മണൽക്കാടു കീഴടക്കുന്ന സേനയുടെ വൈജയന്തി പോലെ
പിന്നിലേക്കൊഴുകിപ്പാറുന്ന മുടിയുമായി
തന്റെ ഇരകളിലേക്കവളുടെ കണ്ണുകൾ വീഴുന്നില്ല
അതിനാലാരുമവളുടെ കണ്ണുകൾ കാണുന്നുമില്ല
അതിനാലവളരിഞ്ഞുവീഴ്ത്തിയ പൂക്കളുടെ കഥ പറയാനുമാരുമില്ല
അവൾ, ഒരു സംഭവം പോലെ കടന്നുപോയ
ആ സ്ത്രീ-യക്ഷി-വിധി
ഞാൻ പക്ഷേ രക്ഷപ്പെട്ടു, എനിക്കൊരപായം പറ്റിയതുമില്ല
ഈ കവിതയിലെ വിവരണം ദുർബലമായെന്നല്ലാതെ.


Wednesday, January 22, 2014

മഹമൂദ് ദർവീശ് - ജീവിതം, ഒരു തുള്ളി വയ്ക്കാതെ

darwish3

 


ഒരാൾ എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ:“നിങ്ങൾ നാളെ മരിക്കുമെന്നു വയ്ക്കൂ, എങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അതിനു മറുപടി പറയാൻ എനിക്കേറെ നേരമൊന്നും വേണ്ട. ഉറക്കം വന്നാൽ ഞാനുറങ്ങും. ദാഹം തോന്നിയാൽ എന്തെങ്കിലും കുടിക്കും. എഴുതുന്ന നേരമാണെങ്കിൽ അപ്പോഴെഴുതുന്നതിനെ എനിക്കിഷ്ടമായെന്നും ചോദ്യം ഞാനവഗണിച്ചുവെന്നും വരും. ആഹാരത്തിന്റെ നേരമാണെങ്കിൽ ഇറച്ചി പൊരിച്ചതിന്റെ കൂടെ അല്പം കടുകും കുരുമുളകും കൂട്ടിയെന്നു വരാം. ഷേവു ചെയ്യുകയാണെങ്കിൽ കാതൊന്നു മുറിഞ്ഞുവെന്നുമാവാം. കാമുകിയെ ചുംബിക്കുകയാണെങ്കിൽ അത്തിപ്പഴങ്ങൾ പോലവളുടെ ചുണ്ടുകൾ ഞാൻ ആർത്തിയോടെ കവരും. വായിക്കുകയാണെങ്കിൽ ചില താളുകൾ ഞാൻ തള്ളിവിടും. ഉള്ളി തൊലിക്കുകയാണെങ്കിൽ കണ്ണു നനഞ്ഞേക്കാം. നടക്കുകയാണെങ്കിൽ നടത്തയുടെ വേഗത ഞാനൊന്നു കുറച്ചുവെന്നു വരാം. നാളെ ഞാനുണ്ടെങ്കിൽ, ഇന്നത്തെപ്പോലെ, ഇല്ലാതാവുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. ഇനി, ഞാനില്ലെങ്കിൽ ആ ചോദ്യം എന്നെ ബാധിക്കുകയുമില്ല. മൊസാർട്ടിന്റെ സംഗീതം കേൾക്കുകയാണെങ്കിൽ മാലാഖമാരുടെ ദേശത്തായിരിക്കും ഞാൻ. ഉറക്കമാണെങ്കിൽ ഞാൻ ആ ഉറക്കം തുടരുകയും ഗാർഡേനിയാപ്പൂക്കളെക്കുറിച്ചു സുന്ദരസ്വപ്നങ്ങൾ കാണുകയും ചെയ്യും. ചിരിക്കുകയാണെങ്കിൽ ആ വാർത്തയോടുള്ള ആദരസൂചകമായി ഞാൻ ചിരി പാതിക്കു വച്ചു നിർത്തിയെന്നും വരാം. ഇതല്ലാതെ ഞാനെന്തു ചെയ്യാൻ, ഒരു വിഡ്ഡിയെക്കാൾ ധൈര്യവാനും ഹെർക്കുലീസിനെക്കാൾ ബലവാനുമാണു ഞാനെങ്കിൽക്കൂടി?


Tuesday, January 21, 2014

യവ്തുഷെങ്കോ - സൌമനസ്യം


(മയക്കോവ്സ്കിയുടെ അമ്മ മകന്റെ ജഡത്തിനരികില്‍ )

ഏതു കാലത്തേതു വിധമാണിതു നടപ്പുരീതിയായത്:
“ജീവിച്ചിരിക്കുന്നവരോടു മനഃപൂർവ്വമായ ഉദാസീനത,
                              മരിച്ചവർക്കു മനഃപൂർവ്വമായ പരിലാളന?”
ആളുകളുടെ തോളുകളിടിയുന്നു,
അവർ ചിലപ്പോൾ കുടിച്ചു മതികെടുന്നു,
ഒന്നൊന്നായവർ വിട്ടുപോകുന്നു,
പ്രഭാഷകന്മാർ ശവപ്പറമ്പുകളിൽ നിന്നുകൊണ്ട്
സൌമനസ്യം കലർന്ന വാക്കുകൾ ചരിത്രത്തോടു പറയുന്നു...
മയക്കോവ്സ്കിയുടെ ജീവനെടുത്തതെന്തായിരുന്നു?
അദ്ദേഹത്തിന്റെ കൈകളിൽ തോക്കു വച്ചുകൊടുത്തതെന്തായിരുന്നു?
ആ ശബ്ദത്തിനുടമയായൊരാൾ,
ആ രൂപത്തിനുടമയായൊരാൾ:
സൌമനസ്യത്തിന്റെ ഒരു തുണ്ടെങ്കിലും
ജീവിച്ചിരിക്കുമ്പോൾ അവർ അദ്ദേഹത്തിനു വച്ചുനീട്ടിയിരുന്നെങ്കിൽ.
മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ-
                          അവർ ശല്യക്കാരാണ്‌.
സൌമനസ്യം

                          ഒരു മരണാനന്തരബഹുമതിയത്രെ.

(1955) 

Sunday, January 19, 2014

യവ്തുഷെങ്കോ - യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

IMG_2075

 


കാലമെന്ന ചടാക്കുവണ്ടിയിൽ യാത്ര ചെയ്യുന്നവരേ,
നിങ്ങളുടെ അറിവിലേക്കായി ഇതൊന്നു ഞാൻ പറഞ്ഞോട്ടെ:
നിങ്ങൾ ടിക്കറ്റെടുത്തിരിക്കുന്ന സ്റ്റേഷൻ
ഭൂപടത്തിലെവിടെയും കാണാനില്ല.
അന്വേഷണത്തിനൊടുവിൽ
അർത്ഥശങ്കക്കിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുന്നു,
രണ്ടാം യൌവനം എന്നൊരു സ്റ്റേഷനില്ലെന്ന്.
നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ,
ആദ്യത്തെ യൌവനം നിങ്ങൾ കൊണ്ടുപോയിത്തുലച്ചുകളഞ്ഞു,
ബുദ്ധിയുറയ്ക്കാത്തവരായിരുന്നു നിങ്ങൾ,
കുഞ്ഞുങ്ങളെപ്പോലെ;
ഖേദപൂർവ്വം സമ്മതിക്കട്ടെ,
നിങ്ങളിലൊരുവൻ തന്നെ ഞാനും.
ഇനി മുന്നിലുള്ള സ്റ്റേഷനുകൾ
വാർദ്ധക്യവും മരണവുമാണെന്നും ഞാൻ പറഞ്ഞുകൊള്ളട്ടെ.
പക്ഷേ സ്വന്തം അമരത്വത്തിൽ അത്ര വിശ്വാസമായ നിങ്ങൾ
അതിനു നേർക്കു കണ്ണടച്ചുകളഞ്ഞു.
നിങ്ങളുടെ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടെ,
നിങ്ങളുടെ സഞ്ചിയിൽ ആകെയുള്ളത്
കനച്ച പലഹാരങ്ങളും ചില തമാശക്കഥകളും മാത്രമാണെങ്കിൽ
മരണമെന്ന സ്റ്റേഷനിൽ നിങ്ങൾ എത്തിക്കഴിഞ്ഞു.
ഇനി എന്താണുണ്ടാവുകയെന്നും പറഞ്ഞുകൊള്ളട്ടെ:
കാലം നിങ്ങളെ ഓരോ ആളായി അകത്താക്കും;
അത്താഴത്തിനു നിങ്ങൾ വെട്ടിവിഴുങ്ങിയ കോഴികൾ മാത്രം
നിഴൽരൂപങ്ങളെപ്പോലെ
തീവണ്ടിക്കു പിന്നാലെ ചിറകടിച്ചുകൊണ്ടോടിവരും...

(1971)


Saturday, January 18, 2014

യവ്തുഷെങ്കോ -അസൂയ

images

എനിക്കസൂയയുണ്ട്.
ഈ രഹസ്യം
ഇതേവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.
എനിക്കറിയാം
ഞാൻ കണക്കറ്റസൂയപ്പെടുന്ന ഒരു കുട്ടി
എവിടെയോ ഉണ്ടെന്ന്.
അവനെപ്പോലെ
ഇത്ര നിഷ്കളങ്കനും ധൈര്യശാലിയുമാവാൻ
എനിക്കിതേവരെ കഴിഞ്ഞിട്ടില്ല.
അവൻ ചിരിക്കുന്ന രീതി കാണുമ്പോൾ
ഞാൻ അസൂയപ്പെട്ടുപോകുന്നു-
അതുപോലെ ചിരിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല.
ദേഹം മുഴുവൻ മുഴയും മുറിവുമായിട്ടാണവൻ നടക്കുക;
ഞാൻ മുടി ഭംഗിയായി കോതിവച്ചും ഉടവു തട്ടാതെയും.
പുസ്തകങ്ങളിൽ ഞാൻ കാണാതെപോയ ഭാഗങ്ങൾ
അവന്റെ കണ്ണിൽപ്പെടാതെപോയിട്ടില്ല.
ഇവിടെ കൂടുതൽ കരുത്തനും അവനായിരുന്നു.
ആർജ്ജവം കൂടുതൽ അവനായിരുന്നു,
നിശിതമായ സത്യസന്ധതയും.
അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടെന്നു വന്നാല്ക്കൂടി
ഒരു തിന്മയ്ക്കും അവൻ മാപ്പു കൊടുത്തിരുന്നില്ല.
“ഇതു കൊണ്ടെന്തു കാര്യം?”
എന്നു പറഞ്ഞു ഞാൻ പേന താഴെ വച്ചിരുന്നിടത്തു നിന്ന്
“അതുകൊണ്ടു കാര്യമുണ്ട്!”
എന്നുറപ്പിച്ചു പറഞ്ഞുകൊണ്ട്
അവൻ പേനയെടുത്തിരുന്നു.
കുരുക്കഴിക്കാനായില്ലെങ്കിൽ
അവനതു വെട്ടിമുറിക്കുമായിരുന്നു,
എനിക്കാവട്ടെ, അഴിക്കാനുമായില്ല, മുറിക്കാനുമായില്ല.
അവന്റെ പ്രണയം ഉറച്ചതായിരുന്നു,
എനിക്കത് കയറിയിറങ്ങാനുള്ളതായിരുന്നു.
ഞാനെന്റെ അസൂയ മറച്ചുവയ്ക്കുന്നു.
മുഖത്തു ചിരി വരുത്തുന്നു.
ഒരു സാധുജന്മമാണു ഞാനെന്നു നടിക്കുന്നു:
“ചിരിക്കാനുമൊരാൾ വേണ്ടേ;
എല്ലാവരും ഒരേപോലെയല്ലല്ലോ ജീവിക്കേണ്ടതും...“
”ഓരോ ആൾക്കും ഓരോ തലയിലെഴുത്ത്“
എന്നുരുക്കഴിച്ചുകൊണ്ട്
സ്വയം വിശ്വസിപ്പിക്കാൻ എത്രയൊക്കെ ശ്രമിച്ചിട്ടും,
എനിക്കു മറക്കാൻ കഴിയുന്നില്ല,
എവിടെയോ ഒരു കുട്ടിയുണ്ട്,
എന്നെക്കാൾ നേട്ടങ്ങൾ കൈവരിക്കുന്നവനെന്ന്.

(1955)


Friday, January 17, 2014

യവ്തുഷെങ്കോ - മറയരുത്

1375262948_love4

 


മറയരുത്...എന്നിൽ നിന്നു മറയുമ്പോൾ
നീ നിന്നിൽ നിന്നു തന്നെ മറയുകയാവും,
നിന്നോടു തന്നെ നിത്യവഞ്ചന കാട്ടുകയാവും,
അതാവും എത്രയുമധമമായ നെറികേടും.

മറയരുത്...അത്രയെളുപ്പമാണു മറയാൻ.
പിന്നെയന്യോന്യമുയിർപ്പിക്കുക അസാദ്ധ്യം.
മരണം നമ്മെ അത്രയാഴത്തിലേക്കു വലിച്ചിഴയ്ക്കുന്നു.
അത്ര ദീർഘമാണു മരണം, ഒരു നിമിഷത്തേക്കായാലും.

മറയരുത്...മൂന്നാമത്തെ നിഴലിനെ മറന്നേക്കൂ.
പ്രണയത്തിൽ രണ്ടാളുകളേയുള്ളു, മൂന്നാമതൊരാളില്ല.
അന്ത്യവിധിനാളിൽ കാഹളങ്ങൾ നമ്മെ വിളിച്ചുവരുത്തുമ്പോൾ
കറ പറ്റാത്തവരായിരിക്കും നാമിരുവരും.

മറയരുത്...പാപത്തിന്റെ കടം നാം വീട്ടിക്കഴിഞ്ഞു.
നിയമത്തിന്റെ മുന്നിൽ സ്വതന്ത്രരാണു നാം, പാപമറ്റവരാണു നാം.
അറിയാതെ നാം മുറിവേല്പിച്ചവർ നമുക്കു മാപ്പു തരട്ടെ,
അതിനർഹരാണു നാമിരുവരും.

മറയരുത്...മറയാൻ ഒരു നിമിഷമേ വേണ്ടു,
വരാനുള്ള നൂറ്റാണ്ടുകളിൽ പക്ഷേ, നാമെങ്ങനെ കണ്ടുമുട്ടും?
നിന്നെപ്പോലൊരാൾ ലോകത്തു വേറെ കാണുമോ,
എന്നെപ്പോലൊരാളും? നമ്മുടെ കുട്ടികളിൽ കണ്ടാലായി.

മറയരുത്...നിന്റെ കൈത്തലം തരൂ.
അതിൽ എന്നെ എഴുതിയിരിക്കുന്നു- എന്നു ഞാൻ വിശ്വസിക്കുന്നു.
ഒരാളുടെ അന്ത്യപ്രണയത്തെ ഭയാനകമാക്കുന്നത്
അതു പ്രണയമല്ലെന്നതല്ല, നഷ്ടഭീതിയാണ്‌.

(1977)


Thursday, January 16, 2014

യവ്തുഷെങ്കോ - നിറങ്ങൾ

Yevtushenko

 


എന്റെ ചുളി വീണ ജീവിതത്തിനു മേൽ
നിന്റെ മുഖം വന്നുദിച്ചപ്പോൾ
എത്ര പരിതാപകരമാണെന്റെ കൈമുതലുകളെന്നോ
എനിക്കാദ്യം മനസ്സിലായുള്ളു.
പിന്നെ പുഴകൾക്കും കാടുകൾക്കും കടലിനും മേൽ
അതിന്റെ വിസ്മയവെളിച്ചം പരന്നപ്പോൾ
നിറങ്ങളുടെ ലോകത്തു തുടക്കം കുറിയ്ക്കാത്ത എനിക്ക്
അതൊരു തുടക്കവുമായി.
അത്ര പേടിയാണെനിക്ക്, അത്ര പേടിയാണെനിക്ക്,
ഈ അപ്രതീക്ഷിതസൂര്യോദയമവസാനിക്കുമോയെന്ന്,
വെളിപാടുകൾക്കും കണ്ണീരിനും പ്രഹർഷങ്ങൾക്കുമന്ത്യമാവുമോയെന്ന്.
ആ പേടിയോടു ഞാനെതിരിടുകയുമില്ല.
എനിക്കറിയാം,
ആ പേടി തന്നെയാണെന്റെ പ്രണയമെന്ന്.
ഒന്നിനെയും പരിപാലിക്കാനറിയാത്ത ഞാൻ,
കരുതലില്ലാത്ത പ്രണയത്തിന്റെ കാവല്ക്കാരൻ,
ആ പേടിയെ പരിപാലിച്ചു ഞാനിരിക്കുന്നു.
ഈ ഭീതി എന്നെ കൊട്ടിയടയ്ക്കുന്നു.
ഈ നിമിഷങ്ങൾക്കത്ര ദൈർഘ്യമില്ലെന്നെനിക്കറിയാം,
നിന്റെ മുഖമസ്തമിക്കുമ്പോൾ
എന്റെ കണ്ണുകൾക്കു മുന്നിൽ നിന്നു നിറങ്ങൾ മായുമെന്നും.


Wednesday, January 15, 2014

യവ്തുഷെങ്കോ - വാതിലിൽ ആരോ മുട്ടി

Yevgeny Yevteshenko, Poet

 


“ആരാണത്?”
“ഞാനാണ്‌, വാർദ്ധക്യം,
തന്നെ കാണാൻ വന്നതാണ്‌.”
“ഇപ്പോൾ പറ്റില്ല,
ഞാൻ തിരക്കിലാണ്‌,
കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്.”
ഞാൻ കുറച്ചെഴുതി,
ആഹാരം കഴിച്ചു,
പിന്നെ ഒന്നു ഫോൺ ചെയ്തു.
എന്നിട്ടു ഞാൻ ചെന്നു വാതിൽ തുറന്നു.
പുറത്താരുമുണ്ടായിരുന്നില്ല.
അതിനി എന്റെ ഏതെങ്കിലുമൊരു കൂട്ടുകാരനായിരിക്കുമോ?
ഒരു തമാശ കാണിച്ചതാണെന്നു വരുമോ?
അതോ ആ ശബ്ദം പറഞ്ഞതെനിക്കു മനസ്സിലായില്ലെന്നോ?
അതു വാർദ്ധക്യമായിരുന്നില്ല,
വന്നതു പക്വതയായിരുന്നു,
അതിനു കാത്തുനില്ക്കാൻ നേരമുണ്ടായിരുന്നില്ല
ഒരു നെടുവീർപ്പോടെ
അതു മടങ്ങിപ്പോവുകയായിരുന്നു...

(1959)


Tuesday, January 14, 2014

നിക്കോളാസ് ഗിയേൻ - അന്നാ മരിയ

Jazz_bass_011_481x600

 


അന്നാ മരിയാ,
നിന്റെ മാറത്തു വീഴുന്ന മുടിപ്പിന്നൽ
ചുറയിട്ട ചർമ്മത്തിൽ നിന്നു
സർപ്പദൃഷ്ടികൾ കൊണ്ടെന്നെ നോക്കുന്നു.
നിന്റെ നിരവധിയായ ചാരുതകളിൽ
ഇതൊന്നു തന്നെ മതിയെനിക്ക്:
നിനക്കുള്ളിലെരിയുന്ന ജ്വാലയെ
നീ പൊതിഞ്ഞുവയ്ക്കുന്ന ആ മന്ദഹാസം.

ചിന്താഘനം വച്ച മേഘങ്ങൾ
നിനക്കുള്ളിലുണരുമ്പോഴാണത്,
ഒരു സർപ്പത്തിന്റെ
അലസവും മിനുസവുമായൊരു കിടുങ്ങലോടെ
നിന്റെ ഉരുക്കുടലിന്റെ ചണ്ഡവാതം ശമിക്കുമ്പോഴാണത്...


നിക്കോളാസ് ക്രിസ്തോബൽ ഗിയേൻ ബാറ്റിസ്റ്റ (1902-1989) - ക്യൂബയുടെ ദേശിയ കവി

Monday, January 13, 2014

മഹമൂദ് ദർവീശ് - മഞ്ഞും വേനലും

mahmoud-darwish


ഋതുക്കളിവിടെ രണ്ടേയുള്ളു
വിദൂരമീനാരം പോലെ ദീർഘിച്ച ഒരു വേനല്ക്കാലം
മുട്ടു കുത്തി പ്രാർത്ഥിക്കുന്ന കന്യാസ്ത്രീയെപ്പോലെ ഒരു മഞ്ഞുകാലവും
വസന്തമാണെങ്കിൽ
ഉയിർപ്പുനാളിന്റെ വരവറിയിച്ചും കൊണ്ടതോടിപ്പോകുന്നു
ശരല്ക്കാലമാവട്ടെ
മടക്കയാത്രയിൽ എത്ര ജീവിതം നമുക്കു നഷ്ടപ്പെട്ടു
എന്നൊറ്റയ്ക്കിരുന്നോർക്കാനൊരിടം മാത്രം
‘നാം നമ്മുടെ ജീവിതത്തെ എവിടെ വിട്ടുപോന്നു?’
വിളക്കു ചുറ്റിപ്പറക്കുന്ന പൂമ്പാറ്റയോടു ഞാൻ ചോദിച്ചു
സ്വന്തം കണ്ണീരിലതെരിഞ്ഞുതീർന്നു.


Sunday, January 12, 2014

മഹമൂദ് ദർവീശ് - ഉദാസീനൻ

darwish2




ഒന്നുമയാൾ കാര്യമാക്കില്ല.
വീട്ടിലേക്കുള്ള വെള്ളം മുടക്കിയാൽ അയാൾ പറയും:
‘ആയിക്കോട്ടെ! മഞ്ഞുകാലം വരാറായല്ലോ!’
ഒരു മണിക്കൂർ കറണ്ടു കൊടുത്തില്ലെങ്കിൽ അയാൾ കോട്ടുവായിടും:
‘ആയിക്കോട്ടെ, പകൽവെളിച്ചം തന്നെ ധാരാളം!’
ശമ്പളം കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ പറയും:
‘ആയിക്കോട്ടെ! ഒരു മാസത്തേക്കു ഞാൻ
കള്ളും പുകയും വേണ്ടെന്നു വയ്ക്കും.’
അയാളെ ജയിലിലടച്ചാൽ പറയും:
‘ആയിക്കോട്ടെ, ഓർമ്മകളുടെ കൂട്ടുമായി
കുറച്ചുനേരം ഞാനൊറ്റയ്ക്കിരിക്കട്ടെ.’
ഇനി വീട്ടിൽ കൊണ്ടു വിട്ടാൽ പറയും:
‘ആയിക്കോട്ടെ, ഇതെന്റെ വീടാണല്ലോ!’

ദേഷ്യം വന്നിട്ട് ഒരിക്കൽ ഞാൻ അയാളോടു ചോദിച്ചു:
‘നാളെ താൻ എങ്ങനെ ജീവിക്കും?’
അയാൾ പറഞ്ഞു:‘ നാളെ എന്റെ പ്രശ്നമേയല്ല.
എന്നെ വശീകരിക്കുന്ന ആശയമല്ലത്.
ഞാൻ ഞാനല്ലാതെയാരാവാൻ:
ഒന്നു കൊണ്ടും ഞാൻ മാറില്ല,
ആരെയും ഞാൻ മാറ്റുകയുമില്ല;
അതിനാൽ എനിക്കു വെയിലു വിലക്കാതെ ഒന്നു മാറിനിന്നാട്ടെ.’
ഞാൻ പറഞ്ഞു: ‘ഞാൻ മഹാനായ അലക്സാൻഡറല്ല,
ഡയോജനിസുമല്ല.’
അപ്പോളയാൾ പറഞ്ഞു: ‘ഉദാസീനത ഒരു തത്ത്വശാസ്ത്രമാണ്‌,
പ്രത്യാശയുടെ ഒരു വശമാണത്.‘



Saturday, January 11, 2014

ഫ്രാൻസ് വെർഫെൽ - ജന്തുവിന്റെ നോട്ടം

images

 


കൂറ്റനായ നായയുടെ മൃദുരോമക്കെട്ടു നീ തലോടുന്നു,
അതിന്റെ കണ്ണുകളിലേക്കാഴത്തിൽ നോക്കി നീ പറയുന്നു,
നമ്മിൽത്തന്നെ തറഞ്ഞുനില്ക്കുന്ന ആ കണ്ണുകളിൽ
ഒരു വിപുലശോകം നിറയുന്നതു നീ വിളിച്ചുകാട്ടുന്നു.

മാലാഖമാർ മനുഷ്യരുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും
- ഞാൻ പറഞ്ഞു- അവർ കാണുന്നതിതു തന്നെയാവും,
നൈരാശ്യത്തോടവർ പറയുന്നതുമിതു തന്നെയാവും,
താങ്ങരുതെന്നതിനാലവർ മുഖം തിരിക്കുന്നുമുണ്ടാവും.


Friday, January 10, 2014

ഫ്രാൻസ് വെർഫെൽ - അടയാളപ്പെടുത്തപ്പെട്ടവൻ

werfel

 


മരണം നിങ്ങളെ ചാപ്പ കുത്തിക്കഴിഞ്ഞാൽ
ആർക്കും പിന്നെ നിങ്ങളെ ഇഷ്ടമില്ലാതാവുന്നു,
അവൻ നിങ്ങളെ കൊണ്ടുപോകും മുമ്പേ തന്നെ
നിങ്ങൾ മാറ്റിനിർത്തപ്പെട്ടവനായിക്കഴിഞ്ഞു.

നിങ്ങൾ ചിരിച്ചുകളിച്ചു നടക്കുമായിരുന്നു,
നിങ്ങൾ നന്നായി പിയാനോ വായിക്കുമായിരുന്നു,
ഇന്നു പക്ഷേ, എന്തു കാരണത്താലെന്നറിയുന്നില്ല,
കൂട്ടുകാർ നിങ്ങളിൽ നിന്നകന്നുപോയിരിക്കുന്നു.

എത്ര ഊർജ്ജസ്വലമാണു നിങ്ങളുടെ പ്രകൃതമെന്ന്
ഒരിക്കലവരേറെപ്പുകഴ്ത്തിയതായിരുന്നു;
ഇന്നവരുടെ നിശിതമായ ചൂണ്ടുവിരലുകൾ
നിങ്ങളെ ഏകാന്തത്തടവിലേക്കയക്കുന്നു.

നിങ്ങളുടെ കവിളുകൾ വീണുകഴിഞ്ഞു,
നിങ്ങളുടെ കണ്ണുകൾ വീങ്ങിയിരിക്കുന്നു,
അവരിലൊരാളിങ്ങനെ ചോദിച്ചുവെന്നു വരാം:
‘ഇയാൾക്കിതെന്തു പറ്റി?’

അവസാനത്തെ രാത്രിക്കായൊരുങ്ങി
നിങ്ങൾ ചെന്നു കിടക്കും മുമ്പേ
ഭ്രഷ്ടിന്റെ ഉണക്കറൊട്ടി
നിങ്ങൾക്കു രുചിക്കേണ്ടിവരും.

ശൂന്യമായിക്കഴിഞ്ഞ സുഹൃദ് വലയത്തിനുള്ളിൽ നിന്നും
അപ്രത്യക്ഷനാവാൻ നിങ്ങൾക്കനുമതി കിട്ടും മുമ്പേ
ഗോളാന്തരാളങ്ങളുടെ മഞ്ഞുവെള്ളം
നിങ്ങൾക്കേറെക്കുടിക്കേണ്ടിവരും.


ഫ്രാൻസ് വെർഫെൽ(1890-1945)- കാഫ്കയുടെ സമകാലീനനായ ഓസ്ട്രിയൻ കവിയും നാടകകൃത്തും.

Friday, January 3, 2014

കാഫ്കയുടെ രണ്ടു കഥകൾ


ചക്രവർത്തിയിൽ നിന്ന് ഒരു സന്ദേശം

messge-emporror


ചക്രവർത്തി- കഥ ഇങ്ങനെ പോകുന്നു- നിങ്ങൾക്കായി, തന്റെ പ്രജകളിൽ വച്ചേറ്റവും നികൃഷ്ടനായ, രാജകീയസൂര്യനിൽ നിന്നു വിദൂരതയിലേക്കോടിമറഞ്ഞ വെറുമൊരു നിഴലായ നിങ്ങൾക്കായി, നിങ്ങൾക്കു മാത്രമായി ചക്രവർത്തി തന്റെ മരണക്കിടക്കയിൽ നിന്ന് ഒരു സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ദൂതനെ തന്റെ കിടക്കയ്ക്കരികിൽ മുട്ടു കുത്തിച്ച് കാതിൽ സന്ദേശം മന്ത്രിച്ചുകൊടുത്തു; അത്ര പ്രധാനമാണ്‌ അതദ്ദേഹത്തിനെന്നതിനാൽ ദൂതനോട് താൻ പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയാണദ്ദേഹം. അയാൾ അതു ശരിയായിത്തന്നെ ധരിച്ചിരിക്കുന്നുവെന്ന് ഒരു തലയനക്കം കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. പിന്നീട്, തന്റെ മരണത്തിനു സാക്ഷ്യം വഹിക്കാൻ വന്നിരിക്കുന്നവർക്കു മുന്നിൽ വച്ച്- കാഴ്ച മറയ്ക്കുന്ന മതിലുകളെല്ലാം ഇടിച്ചുനിരത്തിയിരുന്നു, ഉന്നതവും വിശാലവുമായ കോണിപ്പടികളിൽ സാമ്രാജ്യത്തിലെ പ്രമാണിമാരെല്ലാം അദ്ദേഹത്തെ വലയം ചെയ്തു തടിച്ചുകൂടിയിരുന്നു- ഇവർക്കെല്ലാം മുന്നിൽ വച്ച് ചക്രവർത്തി ദൂതനു യാത്രാനുമതി നല്കി. ദൂതൻ അപ്പോൾത്തന്നെ പുറപ്പെട്ടുകഴിഞ്ഞു: ക്ഷീണമേശാത്ത, ബലിഷ്ഠനായ ഒരു മനുഷ്യൻ; ആദ്യം ഒരു കൈ നീട്ടി, പിന്നെ മറ്റേക്കൈ നീട്ടി ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അയാൾ കടന്നുപോകുന്നു. വഴിതടസ്സമുണ്ടാകുമ്പോൾ അയാൾ മാറത്തെ സൂര്യമുദ്ര ചൂണ്ടിക്കാട്ടുന്നു. മറ്റാരെക്കൊണ്ടും കഴിയുന്നതിലും ഭംഗിയായി അയാൾ മുന്നേറുന്നു. പക്ഷേ പുരുഷാരം അന്തമെന്നതില്ലാതെ പരന്നുകിടക്കുകയാണ്‌. അവരുടെ പാർപ്പിടങ്ങൾക്കവസാനമില്ല; തനിക്കു മുന്നിൽ തുറന്ന പാടമാണുണ്ടായിരുന്നതെങ്കിൽ അയാൾ എത്രവേഗം പറന്നെത്തിയേനെ; എത്ര മുമ്പേ നിങ്ങളുടെ വാതിലിൽ അയാളുടെ മുഷ്ടിയുടെ ഉജ്ജ്വലമായ മുഴക്കം നിങ്ങൾ കേൾക്കുമായിരുന്നു. അതിനു പകരം പക്ഷേ, എത്ര വ്യർത്ഥമാണ്‌ അയാളുടെ യത്നങ്ങൾ; അയാളിനിയും ഉൾക്കൊട്ടാരത്തിന്റെ മുറികൾ കടന്നുപോന്നിട്ടില്ല; അയാളൊരിക്കലും അവ കടന്നുതീരുകയുമില്ല; ഇനി അതിനായാൽത്തന്നെ അതുകൊണ്ടാകുന്നില്ല; അയാൾക്കു കോണിപ്പടികൾ ഇറങ്ങാൻ യത്നിക്കേണ്ടിവരും; അതിൽ വിജയിച്ചാലും അതുകൊണ്ടായില്ല; അങ്കണങ്ങൾ കടക്കേണ്ടതുണ്ട്; അങ്കണങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ പുറംകൊട്ടാരം; വീണ്ടും കോണിപ്പടികളും അങ്കണങ്ങളും; പിന്നെയുമൊരു കൊട്ടാരം; ആയിരമായിരം വർഷങ്ങൾ അങ്ങനെ; ഒടുവിൽ എല്ലാം പിന്നിട്ട് പുറംകവാടത്തിനു പുറത്തു വരാൻ അയാൾക്കു കഴിഞ്ഞാൽത്തന്നെ- പക്ഷേ അതൊരിക്കലും, ഒരിക്കലും നടക്കാൻ പോകുന്നില്ല- അയാൾക്കു മുന്നിൽ പരന്നുകിടപ്പുണ്ടാവും സാമ്രാജ്യത്തിന്റെ തലസ്ഥാനം: നിറഞ്ഞുകുമിയുന്ന ഉച്ഛിഷ്ടങ്ങളുമായി ലോകത്തിന്റെ കേന്ദ്രബിന്ദു. അതു കടന്നുപോകാൻ ആർക്കുമാവില്ല, മരിച്ചുപോയ ഒരാളുടെ സന്ദേശവും കൊണ്ടുപോകുന്ന ഒരു ദൂതന്‌ ഒരിക്കലുമതാവില്ല- പക്ഷേ നിങ്ങളോ, നിങ്ങൾ നേരമിരുളുമ്പോൾ ജനാലയ്ക്കലിരുന്ന് ഇതെല്ലാം യാഥാർത്ഥ്യമാകുമെന്നു സ്വപ്നം കാണുന്നു.

 

(ചൈനയിലെ വന്മതിൽ എന്ന അപൂർണ്ണമായ നീണ്ടകഥയുടെ ഒരു ഭാഗം; 1919 ഡിസംബറിൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ ഒരു കഥയായി പ്രസിദ്ധീകരിച്ചു. കഥയിലെ ചക്രവർത്തി അനഭിഗമ്യനാണ്‌; രാജാവും പ്രജയും തമ്മിലുള്ള ദൂരം അനന്തമാണ്‌. അയാളുടെ അധികാരത്തിന്റെ പ്രഭവം രാഷ്ട്രീയമോ നൈതികമോ ദൈവികമോ ആയ പ്രമാണങ്ങളൊന്നുമല്ല, മറിച്ച് പ്രജകളുടെ പരിപൂർണ്ണമായ, എതിരു പറയാത്ത വിധേയത്വമത്രെ. കാഫ്കയുടെ പിതൃരൂപമാണത്, അമൂർത്തമായ അധികാരസ്ഥാപനങ്ങളുടെ മൂർത്തരൂപം. ആ പ്രപഞ്ചകേന്ദ്രത്തിൽ നിന്ന് അതിന്റെ പുറംചക്രവാളത്തിലെ ഒരു നിസ്സാരബിന്ദുവിലേക്ക് ഏതൊരർത്ഥവ്യാപനം നടക്കുമെന്നാണു നാമാശിക്കുക? ആ കേന്ദ്രം തന്നെ ഇല്ലാതായിരിക്കെ നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുന്നു, അതിലുമുപരി പരിഹാസ്യവുമാകുന്നു.

തന്റെ രചനകളിൽ കൃത്യമായ ഒരർത്ഥം തേടുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ഈ അന്യാപദേശമെന്നും പറയാം. മരിക്കാൻ കിടക്കുന്ന തന്റെ ചക്രവർത്തിയിൽ നിന്ന് അതിനിർണ്ണായകമായ ഒരു സന്ദേശം കാത്തിരിക്കുന്ന പ്രജയെപ്പോലെ വായനക്കാരനും വ്യർത്ഥമായി കാത്തിരിക്കുന്നു, എഴുത്തുകാരൻ തനിക്കായി കൊടുത്തയച്ചിരിക്കുന്ന ആത്യന്തികമായ ആ അർത്ഥത്തിനായി.)

fk_doodle_board


അന്യാപദേശങ്ങളെക്കുറിച്ച്

ജ്ഞാനികളുടെ വാക്കുകൾ വെറും അന്യാപദേശങ്ങളാണെന്നും നമുക്കാകെയുള്ള ജീവിതമായ ദൈനന്ദിനജീവിതത്തിൽ അതുകൊണ്ടു പ്രയോജനമൊന്നുമില്ലെന്നും പരാതിപ്പെടുന്നവർ അനവധിയാണ്‌. ‘അപ്പുറം കടക്കൂ,’ എന്ന് ഒരു ജ്ഞാനി പറയുമ്പോൾ നാം തെരുവിന്റെ മറ്റേ വശത്തേക്കു കടക്കണമെന്നല്ല അദ്ദേഹം വിവക്ഷിക്കുന്നത്; നമുക്കേതെങ്കിലും തരത്തിൽ ഉപകരിക്കുമെങ്കിൽ നാമെന്തായാലും അതിനു മുതിരുകയും ചെയ്യുമായിരുന്നു; അദ്ദേഹത്തിന്റെ മനസ്സിലുള്ളതു പക്ഷേ, ഐതിഹാസികമായ ഏതോ ഒരപ്പുറമാണ്‌; എന്തെന്നു നമുക്കറിയാത്തതും, ഇതിലധികം കൃത്യമായി അദ്ദേഹത്തിനു പോലും നിർവചിക്കാനാവാത്തതും, തന്മൂലം ഇവിടെ നമുക്കു പ്രയോജനപ്പെടാത്തതുമായതൊന്ന്. ഈ അന്യാപദേശങ്ങളെല്ലാം അർത്ഥമാക്കുന്നത് അഗ്രാഹ്യമായത് അഗ്രാഹ്യമായിത്തന്നെ ഇരിക്കുമെന്നാണ്‌; അതാകട്ടെ, അല്ലാതെതന്നെ നമുക്കറിയാവുന്നതുമാണ്‌. അതേ സമയം ഒരു വിരാമമെന്നതില്ലാതെ നമുക്കു മല്ലു പിടിക്കേണ്ടി വരുന്ന ദൈനന്ദിനജീവിതത്തിന്റെ വേവലാതികൾ, അതൊന്നു വേറെയത്രെ.

ഒരാൾ അപ്പോൾ ചോദിച്ചു: “നിങ്ങളെന്തിനു മടിച്ചുനില്ക്കുന്നു? അന്യാപദേശങ്ങളുടെ വഴിക്കു പോയിരുന്നെങ്കിൽ നിങ്ങൾ തന്നെ അന്യാപദേശങ്ങളാവുകയും അങ്ങനെ ദൈനദിനജീവിതത്തിന്റെ വേവലാതികളിൽ നിന്നു മുക്തനാവുകയും ചെയ്തേനെ.”

മറ്റൊരാൾ പറഞ്ഞു: “ഇതും ഒരന്യാപദേശമാണെന്ന് ഞാൻ വാതു വയ്ക്കാം.”

ഒന്നാമൻ പറഞ്ഞു: “നിങ്ങൾ ജയിച്ചു.”

രണ്ടാമൻ പറഞ്ഞു: “നിർഭാഗ്യത്തിനു പക്ഷേ, അന്യാപദേശത്തിൽ മാത്രം.”

ഒന്നാമൻ പറഞ്ഞു: “അല്ല, യഥാർത്ഥത്തിൽ; അന്യാപദേശത്തിൽ നിങ്ങൾ തോറ്റുപോയി.”

 

(ഒന്നു പറഞ്ഞ് മറ്റൊന്നർത്ഥമാക്കുന്നു എന്നു തോന്നിക്കുന്ന പാഠങ്ങൾക്കു മുന്നിൽ വായനക്കാരന്റെ അന്ധാളിപ്പിനെയാണ്‌ ഈ കഥ വിവരിക്കുന്നതെന്ന് ക്ളെയ്റ്റൺ കോയെൽബ്. അതേ സമയം പ്രതീകങ്ങളുടെ ലോകത്തെ ദൈനന്ദിനജീവിതത്തിന്റെ ‘യഥാർത്ഥ’ലോകത്തു നിന്നു മാറ്റിക്കാണുക എന്ന വിഫലശ്രമത്തെയാണതു സൂചിപ്പിക്കുന്നതെന്ന് എറിക് ഹെല്ലെർ. ദൈനന്ദിനജീവിതത്തിന്റെ വേവലാതികളിൽ പെട്ടുഴലുന്ന ഒരു ‘യഥാർത്ഥ’മനുഷ്യന്‌ അന്യാപദേശങ്ങളുടെ, പ്രതീകങ്ങളുടെ ലോകം ബൌദ്ധികമായ ഒരു ധൂർത്തഭാവനയായി തോന്നാം. നിത്യജീവിതത്തിന്റെ ആധികൾ കൊണ്ടു കെട്ടിയ കോട്ടയ്ക്കുള്ളിൽ അതീതയാഥാർത്ഥ്യത്തിന്റെ കടന്നുകയറ്റത്തെ ഭയക്കാതെ സുരക്ഷിതനായിരിക്കാം തനിക്കെന്ന് അയാൾ അഭിമാനിക്കുന്നുമുണ്ടാവാം. പക്ഷേ യഥാർത്ഥമെന്ന് അയാൾ കരുതുന്ന വിജയം ‘യഥാർത്ഥ’ത്തിൽ ഒരു പരാജയം തന്നെ; എന്തെന്നാൽ ഒരു യഥാർത്ഥസൌധത്തിന്റെ മൂലക്കല്ലാവേണ്ടിയിരുന്ന ‘പ്രതീക’ശിലയെയാണല്ലോ പ്രത്യക്ഷത്തിൽ യഥാർത്ഥമെന്നു തോന്നിയതൊന്നിനു വേണ്ടി അയാൾ തള്ളിക്കളഞ്ഞത്.

അന്യാപദേശങ്ങൾ സൃഷ്ടിക്കുന്നതിൽ അസാധാരണസിദ്ധിയുണ്ടായിരുന്നു കാഫ്കയ്ക്കെന്ന് വാൾട്ടർ ബന്യാമിൻ. പക്ഷേ അദ്ദേഹത്തിന്റെ അന്യാപദേശങ്ങൾ വ്യാഖ്യാനിച്ചാൽ ഒഴിയുന്നവയുമല്ല. മറിച്ച്, തന്റെ രചനകളെ വ്യാഖ്യാനങ്ങളിൽ നിന്നു രക്ഷിക്കാനുള്ള മുൻകരുതലുകളെടുക്കുകയായിരുന്നു അദ്ദേഹം. ജാഗ്രതയോടെ, അപകടം പിണയരുതെന്ന കരുതലോടെ വേണം നാം അവയിലൂടെ കടന്നുപോകാൻ.)