Friday, December 3, 2010

റൂമി-മഹാരഥം

 

File:Turkey.Konya064.jpg


കരിങ്കല്ലും ചില്ലുപാത്രവും


നീയൊരു കരിങ്കല്ച്ചീള്‌,
ഒഴിഞ്ഞ ചില്ലുപാത്രം ഞാൻ.
നാമടുക്കുമ്പോൾ എന്തുണ്ടാവുമെന്നു നിനക്കറിയാമേ!
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പൊട്ടിച്ചിരിക്കുന്നു നീ,
താൻ വിഴുങ്ങിയ നക്ഷത്രത്തോടാണു സൂര്യന്റെ ചിരി!

പ്രണയമെന്റെ നെഞ്ചു തുറക്കുമ്പോൾ
ചിന്ത ഏതോ കോണിൽപ്പോയൊളിക്കുന്നു.

ക്ഷമയും യുക്തിയും പടിയിറങ്ങിപ്പോകുന്നു.
പനിച്ചും പുലമ്പിയും വികാരം മാത്രം ശേഷിക്കുന്നു.

ഒഴിച്ചുകളഞ്ഞ കിട്ടം പോലെ
വഴിയിൽ കിടപ്പുണ്ടു ചിലർ.
എന്നിട്ടടുത്ത ദിവസമാകുമ്പോൾ
പുത്തനൂറ്റത്തോടെ അവർ പാഞ്ഞും പോകും.

പ്രണയമെന്നതേ യാഥാർത്ഥ്യം,
കവിതയതിന്റെ പെരുമ്പറയും.
കവിത മുഴങ്ങുമ്പോഴത്രേ
പ്രണയത്തിന്റെ മേളയ്ക്കു നാമൊത്തുചേരുന്നു.

താനൊറ്റയാണെന്ന പരിഭവം വേണ്ട!
പേടിച്ച ഭാഷയും ചീന്തിക്കളയൂ.

മേടയിൽ നിന്നിറങ്ങിവരട്ടെ പുരോഹിതൻ,
പിന്നയാൾ മടങ്ങാതെയും പോകട്ടെ!



മഹാരഥം

നിന്റെ മുഖം ഞാൻ കാണുമ്പോൾ
കല്ലുകൾ പമ്പരം തിരിയുന്നു!
നീ പ്രത്യക്ഷത്തിൽ വരുമ്പോൾ
പഠിപ്പുകളൊക്കെ തെണ്ടിപ്പോകുന്നു.
എനിക്കിരിപ്പിടവും പോകുന്നു.

ചോലയിൽ പളുങ്കുമണികളുരുളുന്നു.
തീനാളങ്ങൾ തവിഞ്ഞുതണുക്കുന്നു.

നിന്റെ സാന്നിദ്ധ്യത്തിലെനിക്കു വേണ്ട
എനിക്കു വേണമെന്നു ഞാൻ കരുതിയതൊന്നും.

സത്യവേദങ്ങൾ നിന്റെ മുഖത്തു
തുരുമ്പെടുത്ത കണ്ണാടികൾ പോലെ.

നീ നിശ്വസിക്കുമ്പോൾ
ഉരുവങ്ങൾ പുതുതുണ്ടാവുന്നു,
വസന്തം പോലെ നിസ്സീമമായൊരു
തൃഷ്ണയുടെ സംഗീതം
ഒരു മഹാരഥം പോലുരുണ്ടുതുടങ്ങുന്നു.

ഒന്നു പതുക്കെപ്പോകൂ.
കൂടെ നടക്കുന്ന ഞങ്ങളിൽച്ചിലർ
മുടന്തന്മാരുമാണേ!


1 comment:

moideen angadimugar said...

ഒന്നു പതുക്കെപ്പോകൂ.
കൂടെ നടക്കുന്ന ഞങ്ങളിൽച്ചിലർ
മുടന്തന്മാരുമാണേ!